ജന്മാന്തരം

കോടി യുഗങ്ങൾക്കുമപ്പുറമോ

പരിണാമചരിത്രം തുടങ്ങും നിമിഷമോ

ആദിമധ്യാന്തരഹിതമാം കാലമേ

ഏതൊരു ബിന്ദുവിൽ വന്നുപിറന്നു ഞാൻ!

“ജന്മദുഃഖം ജരാദുഃഖം

ജായാദുഃഖം പുനഃപുനഃ”

എത്രയുഗസന്ധ്യചിത്രം വരച്ചതാ-

ണിപ്രപഞ്ചത്തിൻ വിഹായസ്സിലെങ്കിലും,

രൂപഭാവങ്ങളനന്തമാണെങ്കിലും,

ചാരുവർണങ്ങൾക്കു മാറ്റമില്ലെങ്കിലും,

നിൻ ചിറകിൻ തുമ്പിലേറിച്ചരിച്ചവർ,

നിന്റെ പുല്ലാംകുഴൽ നാദം ശ്രവിച്ചവർ,

സങ്കല്പലോകം, വിരമിച്ചു സായൂജ്യ-

രംഗത്തു നർത്തനമാടാൻ കൊതിച്ചവർ,

സ്വപ്നങ്ങൾകൊണ്ടു നിരാശകൾ നെയ്‌തവർ,

സ്വന്തം മനസ്സിനെ ഒറ്റുകൊടുത്തവർ.

കാറ്റു വിതച്ചു കൊടുംകാറ്റു കൊയ്തവർ…

നീളുകയാണു പരമ്പര പിന്നെയും!

പിച്ചവച്ചിത്തിരുമുറ്റത്തു നിന്നുകൊ-

ണ്ടെത്തിനോക്കീടട്ടെ നിൻ ദൃശ്യഭംഗികൾ!

ഈ മണിമേടയും ചാരു വസന്തവും

ഹേമന്തരാത്രിയും താരാനികരവും

പൂന്തിങ്കളും ഇളംതെന്നലും തുമ്പിയും

കാവ്യമായ്‌ ചിത്രമായ്‌ മുന്നിൽ തെളിയുന്നു.

ഏഴാം കടലിന്റെയുളളിലെ ചിപ്പിയിൽ

തൂമണിമുത്തായ്‌, കിനാവിന്റെ ചില്ലയിൽ-

ആദ്യം വിടരും പ്രസൂനമായ്‌, ആതിര-

രാവിൽപൊഴിയും കുളിർമഞ്ഞു തുളളിയായ്‌,

മാദകമോഹന നർത്തനമാടുന്ന

മായാമയൂരമായാനന്ദമൂർത്തിയായ്‌,

ഓതുകയാണിതാ പിന്നെയും പിന്നെയും

“ലോകാഃ സമസ്താഃ സുഖിനോ ഭവന്തു”!

പുത്തനുടുപ്പുകളെത്രയണിഞ്ഞതാ-

ണെത്രസത്രങ്ങളിൽ പാർത്തതാ-

ണജ്ഞാതചിത്തങ്ങൾ തേടിയലഞ്ഞതാ-

ണാത്മബന്ധത്തിൻ താമരത്തേൻ നുകർന്നിന്നലെ!

വാക്കുകളില്ലെൻ നിഘണ്ടുവിൽ ജീവിത-

വ്യാഖ്യാനശൈലിതന്നർത്ഥം ഗ്രഹിക്കുവാൻ!

താരും തളിരും തരംചേർന്നു നില്‌ക്കുന്ന

താവളം തേടിയാണീയാത്ര; എത്രയോ-

കാതം നടക്കണം; രാത്രിയണഞ്ഞുവോ!

“തമസോമ ജ്യോതിർഗമയ”

അന്തരാത്മാവിനെ ബന്ധിച്ചു നിർത്തുവാൻ

വെമ്പുകയാണുഞ്ഞാൻ; എങ്ങുമിണങ്ങാത്ത കണ്ണികൾ!

അന്ധകാരാവൃതചിന്തകൾ!

പൊന്തുമപസ്വരം!

തിങ്ങുമഹന്തയും പൊങ്ങച്ചശൃംഗവും!

ആർക്കുമറിയാത്തിടങ്ങളിലൂടെയീ

പോർക്കളം തന്നിലണഞ്ഞതുമെന്തിനോ!

അമ്പുകൾ തീർന്നുവോ ഈ ആവനാഴിയിൽ!

നൊമ്പരമേറുകയാണ്‌; പത്മവ്യൂഹ-

മെങ്ങനെ ഭേദിക്കുമീ യുദ്ധഭൂമിയിൽ!

പാനപാത്രത്തിൽ നിറയുന്നു കയ്‌പുനീർ!

പാഴ്‌മുളം തണ്ടായ്‌, പഴമ്പാണനാരുടെ-

പാട്ടായി, നന്തുണിതൻ ശോകഗീതമായ്‌,

ആന്മഹർഷത്തിന്നമൃതം നിറച്ചുളെളാ-

രായിരം ഹേമകമണ്ഡലുപേറി ഞാൻ

പഞ്ചാഗ്നിമധ്യത്തിൽനിന്നു തപം ചെയ്‌തു

പഞ്ചാക്ഷരി മന്ത്രമേറെയുരുവിട്ടു.

ബുദ്ധനായ്‌, കൃഷ്ണനായ്‌, ക്രിസ്തുവായ്‌, നബിയായി,

സത്യമായ്‌, ശാശ്വതശാന്തിതൻ ദൂതുമായ്‌

ജന്മാന്തരങ്ങൾതൻ ഗർഭപാത്രങ്ങളിൽ

തങ്ങിയും വീണുമുടഞ്ഞും തുടരുന്നു.

Generated from archived content: poem_janmandaram.html Author: unnithan_ar1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English