കന്യക രമണൻ വായിച്ചു
പ്രണയത്തോടെ സഹതപിച്ചു
ഗണിതസമവാക്യങ്ങളുടെ പത്മവ്യൂഹത്തിൽ നിർത്തി
കഴുേേതേ-യെന്നു കണക്കുമാഷ് വിളിച്ച പയ്യനിൽ
അവൾ രമണന്റെ മുഖം കണ്ടു
അവനെയും കൂട്ടി മാറ്റിനി കണ്ടു
സന്തോഷം, രമണനു സന്തോഷം.
കന്യകയുടെ പരീക്ഷപ്പേപ്പറിലെല്ലാം
പൂജ്യത്തിന്റെ മുട്ടകൾ പെരുകി.
സ്വകാര്യമുറിയിൽ,
ട്യൂബ്‌ലൈറ്റിന്റെ പ്രകാശ രേതസ്സിൽ
അടുത്തടുത്തിരുന്നപ്പോൾ
“പാടില്ല! പാടില്ല” എന്നു രമണൻ പാടിയില്ല.
പച്ചവറ്റിയ മരങ്ങളും
പൈക്കൾ നിന്നു വേവുന്ന പാടവും
ഒറ്റാലിൻ മന്ത്രം സിദ്ധി വരുത്തുവാൻ
ഒറ്റക്കാലിൽ നില്‌ക്കുന്ന കൊറ്റിയും
വീണു തിളയ്‌ക്കും വെയിലാണ്
കന്യകയുടെ ജാലകക്കണ്ണിൽ.
രാത്രിയാവുന്നു.
കുറിയെടുക്കാത്ത തത്തയെപ്പോലെ
ഉറക്കം മാറി നില്‌ക്കുന്നു.
വെളിയിൽ,
കിളിഞ്ഞിലിൻ നിഴലിൽ,
കാല്പനികമായ പശ്ചാത്തലത്തിലതാ
രമണൻ നില്‌ക്കുന്നു.
പൂവിട്ട മാവുകൾക്കു പുളിച്ചു തികട്ടുന്നു.
“രമണാാാാ..” യെന്നവൾ നിറമിഴിയോടെ
ഒരു തേങ്ങലിലൊലിച്ചിറങ്ങുന്നു.
കരയരുതെന്നും,
കരഞ്ഞിട്ടു കാര്യമില്ലെന്നും
കരഞ്ഞു തീർക്കാനുളളതല്ലെന്ന്
കഴുതകൾക്ക് പോലുമറിയാമെന്നും പറഞ്ഞ്
രമണൻ പടിയിറങ്ങുന്നു.
കന്യകയുടെ മുറ്റത്തെ നിലാവു മുഴുവൻ
കയ്യാലയിളകിയൊലിച്ചു പോകുന്നു.
Generated from archived content: poem_ramananum.html Author: unnikrishnan_kidangoor