കുടുംബത്തിന്റെയാഴങ്ങളിൽ നിന്നും പൊന്തി
മറയുന്ന മത്സ്യങ്ങളെപ്പോലെ സൗഹൃദം
തടങ്കലിലാണ്; ഞാൻ കരയില്ലാതെയും
ചീറിയടുക്കുന്ന ട്രെയിനുകൾക്കടിയിലെ
നീണ്ട സ്വപ്‌ന പാളങ്ങളിൽ ജീവിതം
തടങ്കലിലാണ്; ഞാൻ സിഗ്‌നലില്ലാതെയും
കിണറിന്റെ ഗർഭമെടുക്കാൻ കഴിയാത്ത
തൊട്ടിയെപ്പോലെ മേഘം നോക്കി ദാഹം
തടങ്കലിലാണ്; ഞാൻ കയറില്ലാതെയും
ആചാരങ്ങളുടെ ബന്ധുബലത്തിലകറ്റി-
നിർത്തിയ അധഃകൃതനെപ്പോലെ ജാതി
തടങ്കലിലാണ്; ഞാൻ മതമില്ലാതെയും
ഉത്തരവാദിത്വത്തിന്റെ കട്ടളയ്‌ക്ക് പിന്നിലെ
പുകച്ചുരുളിനുളളിൽ ജനിത്വർ
തടങ്കലിലാണ്; ഞാൻ കതകില്ലാതെയും
പുതുമയുടെ പെരുമഴയിൽ കിളിർത്ത
സിദ്ധാന്തം ചൊറിതണമായപ്പോൾ കയ്യുകൾ
തടങ്കലിലാണ്; ഞാൻ കവിയായും
സർവ്വേക്കല്ലിനെ സാക്ഷിയാക്കി വേലി-
വരിഞ്ഞ വീടിനൊപ്പമെൻഗ്രാമം
തടങ്കലിലാണ്; ഞാൻ ഇവിടെയും.
Generated from archived content: poem1_oct24_08.html Author: ullas_eruva