ഓരോ മനുഷ്യനും സ്വന്തമായ അസ്തിത്വം ഉണ്ടായിരിക്കണം. തന്റെ കഴിവുകളെ പ്രയോജനകരമായി ഉപയോഗപ്പെടുത്തുന്നതു വഴിയാണ് ഒരുവന് തനതായ അസ്തിത്വം ലഭിക്കുക. അസ്തിത്വത്തിന് ആഴം വേണമെങ്കില്‍ പഞ്ചതല മേഖലകളിലും (ശാരീരികം, മാനസികം, ആത്മീയം, സാമൂഹ്യം, സാമ്പത്തികം)സ്വന്തം സ്വത്വത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കണം. ഇത് സാധിക്കുന്നതിന് അത്യാവശ്യമായി വേണ്ട കാര്യം ‘അക്കൗണ്ടബിലിറ്റി‘യാണ്. ധനത്തത്വശാസ്ത്ര മേഖലയിലാണ് സാധാരണയായി ഈ വാക്ക് വ്യാപകമായി ഉപയോഗിക്കാറുള്ളത്. ’കണക്ക് ബോദ്ധ്യപ്പെടുത്തല്‍‘ എന്നാണു ഇതിന്റെ അര്‍ഥം. അര്‍ത്ഥതലത്തിലുള്ള ‘കണക്കാ’ണിവിടെ മുഖ്യമായി ഉദ്ദേശിക്കുനത്. എന്നാല്‍ സോഷ്യല്‍ എഞ്ചിനീയര്‍മാര്‍ അക്കൗണ്ടബിലിറ്റിക്ക് മറ്റൊരു അര്‍ത്ഥം കൂടി നല്‍കിപ്പോരുന്നുണ്ട്. ഒരോരുത്തരും സ്വന്തം കടമയെ പൂര്‍ണ്ണമായി, തികഞ്ഞ ആത്മാര്‍ത്ഥതയോടെ ചെയ്യുകയും അവയെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതായത് ഒരോരുത്തരും സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയതിന്റെ കണക്ക് സഹജീവികള്‍ക്ക് മനസ്സിലാക്കുന്ന വിധത്തില്‍ നല്‍കണം. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യേകിച്ചും മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമാണിത്.
പൊതുജനമധ്യേ കണക്കു കണിച്ചാല്‍ മാത്രം പോരാ, ദൈവത്തിനു മുമ്പാകെ അത് ബോദ്ധ്യപ്പെടുത്തണം. ദൈവം ഒരൊരുത്തര്‍ക്കും അവരവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ച ഫലം ദൈവം നല്‍കുമെന്ന് തീര്‍ച്ചയാണ്.
ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വരങ്ങളും കഴിവുകളും ഓരോ താലന്തുകളാണ്. ആ സിദ്ധികളെ, സാധ്യതകളെ വേണ്ടതു പോലെ ഒരോരുത്തരും പ്രയോജനപ്പെടുത്തുക തന്നെ വേണം. നീ എന്താണോ അത് ദൈവം നിനക്കു തന്ന ദാനമാണ്. ആ ദാനത്തെ സ്വീകരിച്ച്, തനിക്കുള്ള അസ്തിത്വം കടഞ്ഞെടുക്കണം. അന്യരില്ലുള്ള ഈശ്വരനെ,സ്നേഹസേവാ കര്‍മ്മങ്ങളാല്‍ പ്രസാദിപ്പിക്കുകയും വേണം. ഇതു രണ്ടും ചെയുന്നവനെ തന്റെ കൃപാകടാക്ഷങ്ങളാല്‍ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊള്ളും.
നീ എന്താണോ, അത് ദൈവം തന്ന ദാനമാണ്. നീ എന്തായിത്തീരുന്നുവോ അത് ദൈവത്തിന് നീ തിരിച്ചുനല്‍കുന്ന സമ്മാനവുമാണ് ഈ സമ്മാനം നല്‍കലിന്റെ കഥയാണ് യേശുക്രിസ്തു താലന്തിന്റെ കഥയിലൂടെ ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കിയത്.
ഒരുവന് അഞ്ചു താലന്തു നല്‍കി. മറ്റൊരുവന് രണ്ട്. വേറൊരുവന് ഒന്ന്. വര്‍ത്തമാനകാല സുവിശേഷ വ്യാഖ്യാനശൈലിയനുസരിച്ചു വേണമെങ്കില്‍ അഞ്ചു തരക്കാരെ വിചാരണയ്ക്കായി നിര്‍ത്താം. അഞ്ചു കിട്ടിയവര്‍,മൂന്നികിട്ടിയവര്‍, രണ്ടുകിട്ടിയവര്‍, ഒന്നു കിട്ടിയവര്‍. ഒന്നും കിട്ടാത്തവനെക്കുറിച്ച് യേശു ഒന്നും പറഞ്ഞിട്ടില്ല. കാരണം എല്ലാ മനുഷ്യരേയും ദൈവത്തിന്റെ ഛായയിലും സാധൃശ്യത്തിലുമാണ് സൃഷ്ടിച്ചിരിക്കുനത്. അതിനാല്‍ ആരെയും മാറ്റിനിര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല.
യേശുവിന്റെ ഈ ദൃഷ്ടാന്താകഥയുടെ അവസാനഭാഗത്തേക്ക് നമ്മുക്ക് കടക്കാം. അഞ്ചുതാലന്തു കിട്ടിയവന്‍ അതുപയോഗിച്ച് അഞ്ചു കൂടി ലാഭമുണ്ടാക്കി. രണ്ടുക്കാരന്‍ രണ്ടും. ഒന്നു ലഭിച്ചവന്‍ അതു ഉപയോഗിക്കാതെ കൊണ്ടുപോയി കുഴിച്ചിട്ടു. എന്നുമത്രമല്ല; യജമാനനെ നിന്ദിച്ച് സംസാരിക്കുകയും ചെയ്തു. യജമാനന്‍ പത്തുള്ളവന് അതുകൂടി തിരിച്ചുനല്‍കി. ധനികന്‍ ,ഇടത്തരക്കാരന്‍,ദരിദ്രര്‍ എന്നീ മൂന്നു വര്‍ഗങ്ങള്‍ ഉണ്ടായത് ഇങ്ങനെയെന്നാണ്. ഈ കഥ നമ്മെ പഠിപ്പിക്കുന്നത് ബ്രാഹ്മണര്‍,ക്ഷത്രിയര്‍, വൈശ്യര്‍,ശൂദ്രര്‍,ചണ്ഡാലന്മാര്‍ എന്നീ വിഭജനങ്ങളുടെ കഥയ്ക്കും ഇവിടെ സാദ്ധ്യത തെളിയുന്നു.
ഒരോ മനുഷ്യനും വായിച്ചും പഠിച്ചും ചിന്തിച്ചും കഴിവിനനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചയ്ത് കര്‍മ്മ കാണ്ഡം രചിക്കുന്നു. അങ്ങനെ തിരുവചനത്തിലും സത്കര്‍മ്മങ്ങളിലും പ്രാര്‍ത്ഥനയിലും ദൈവകൃപയിലും സ്നേഹത്തിലും സന്തോഷത്തിലും ശാന്തിയിലും വളരുവാന്‍ ഉറ്റു ശ്രമിക്കണം. അതിന് ഒരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ‘അക്കൗണ്ടബിലിറ്റി‘ സാമൂഹ്യ മേഖലയിലും സാമ്പത്തിക രംഗത്തും ഒരുപോലെ വച്ചുപുലര്‍ത്തണം. സത്യസന്ധമായി, അര്‍പ്പണമനോഭാവത്തോടെ,സ്വന്തം ചുമതലകള്‍,സ്വയം ഏറ്റെടുത്ത് ശക്തിക്കും ദൈവകൃപയ്ക്കും ഇണങ്ങിയ രീതിയില്‍ ജീവിക്കണം. ഒരോരുത്തരും ‘നാമം’ മത്രമല്ല ‘ക്രിയ‘ യും ആയിരിക്കണം.
കടപ്പാട് – സമയം
Generated from archived content: essay1_aug8_11.html Author: tom_jose_angamali
Click this button or press Ctrl+G to toggle between Malayalam and English