കർക്കടകമാസം ഭാരതീയരെ സംബന്ധിച്ചിടത്തോളം രാമായണ മാസമാണ്. തോരാത്ത മഴപെയ്യുന്ന രാവുകളിൽ രാമായണം വായന മനസ്സിനെ ദീപ്‌തമാക്കുകയും ഭക്തിയുടെ നിറവിലേയ്‌ക്ക് ഉയർത്തുകയും ചെയ്യുമെന്നാണ് വിശ്വാസം. കേരളീയരെ സംബന്ധിച്ചിടത്തോളം തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കഴിഞ്ഞിട്ടേ വേറൊരു രാമായണമുള്ളു. ഒരു പുരുഷായുസ്സിൽ ചെയ്യേണ്ട എല്ലാ കടമകളും കർമ്മങ്ങളും രാമായണം വായനയിലൂടെ ഹൃദിസ്‌ഥമാക്കാൻ കഴിയും. അദ്ധ്യാത്മരാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തിലെ രാമസീതാതത്ത്വം ഏതാനും വരികൾ വായിക്കുക.
രാമനാകുന്നതു സാക്ഷാൽ മഹാവിഷ്‌ണു
താമരസാക്ഷനാമാദിനാരായണൻ.
ലക്ഷ്‌മണനായതനന്തൻ ജനകജാ
ലക്ഷ്‌മീഭഗവതി ലോകമായാ പരാ.
മായാഗുണങ്ങളെത്താനവലംബിച്ചു
കായഭേദം ധരിക്കുന്നിതാത്മാ പരൻ.
രാജസമായ ഗുണത്തോടുകൂടവെ
രാജീവസംഭവനായ് പ്രപഞ്ചദ്വയം
വ്യക്തമായ് സൃഷ്‌ടിച്ചു സത്വപ്രധാനനായ്
ഭക്തപരായണൻ വിഷ്‌ണുരൂപംപൂണ്ടു
നിത്യവും രക്ഷിച്ചുകൊളളുന്നിതീശ്വര-
നാദ്യനജൻ പരമാത്മാവു സാദരം.
രുദ്രവേഷത്താൽ തമോഗുണയുക്തനാ-
യദ്രിജാവല്ലഭൻ സംഹരിക്കുന്നതും.
വൈവസ്വതൻ മനു ഭക്തിപ്രസന്നനായ്
ദേവൻ മകരാവതാരമനുഷ്‌ഠിച്ചു
വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു
വേധാവിനാക്കിക്കൊടുത്തതീ രാഘവൻ.
പാഥോനിധിമഥനേ പണ്ടു മന്ദരം
പാതാളലോകം പ്രവേശിച്ചതുനേരം
നിഷ്‌ഠുരമായൊരു കൂർമ്മാകൃതിപൂണ്ടു
പൃഷ്‌ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവൻ.
ദുഷ്‌ടനായോരു ഹിരണ്യാക്ഷനെക്കൊന്നു
ഘൃഷ്‌ടി യായ്തേറ്റമേൽ ക്ഷോണിയെപ്പൊങ്ങിച്ചു
കാരണവാരിധിതന്നിൽ കളിച്ചതും
കാരണപൂരുഷനാകുമീ രാഘവൻ.
നിർഹ്രാദമോടു നരസിംഹരൂപമായ്
പ്രഹ്ലാദനെപ്പരിപാലിച്ചുകൊള്ളുവാൻ
ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു
ഘോരനായൊരു ഹിരണ്യകശിപുതൻ
വക്ഷഃപ്രദേശം പ്രപാടനം ചെയ്‌തതും
രക്ഷാചതുരനാം ലക്ഷ്‌മീവരനിവൻ
പുത്രലാഭാർത്ഥമദിതിയും ഭക്തിപൂ-
ണ്ടർത്ഥിച്ചു സാദരമർച്ചിക്കകാരണം
എത്രയും കാരുണ്യമോടവൾ തന്നുടെ
പുത്രനായിന്ദ്രാനുജായ്‌പിറന്നതി-
ഭക്തനായോരു മഹാബലിയോടു ചെ-
ന്നർത്ഥിച്ചു മൂന്നടിയാക്കി ജഗത്ത്രയം
സത്വരം വാങ്ങി മരുത്വാനു നല്‌കിയ
ഭക്തപ്രിയനാം ത്രിവിക്രമനുമിവൻ.
ധാത്രീസുരദ്വേഷികളായ് ജനിച്ചൊരു
ധാത്രീപതികുലനാശം വരുത്തുവാൻ
ധാത്രിയിൽ ഭാർഗ്ഗവനായിപ്പിറന്നതും
ധാത്രീവരനായ രാഘവനാമിവൻ
ധാത്രിയിലിപ്പോൾ ദശരഥപുത്രനായ്
ധാത്രീസുതാവരനായ്‌പിറന്നീടിനാൻ,
രാത്രിഞ്ചരകുലമൊക്കെ നശിപ്പിച്ചു
ധാത്രീഭാരം തീർത്തു ധർമ്മത്തെ രക്ഷിപ്പാൻ.
ആദ്യനജൻ പരമാത്മാ പരാപരൻ
വേദ്യനല്ലാത വേദാന്തവേദ്യൻ പരൻ
നാരായണൻ പുരുഷോത്തമനവ്യയൻ
കാരണമാനുഷൻ രാമൻ മനോഹരൻ
രാവണനിഗ്രഹാർത്ഥം വിപിനത്തിനു
ദേവഹിതാർത്ഥം ഗമിക്കുന്നതി,ന്നതിൻ-
കാരണം മന്ഥരയല്ല കൈകേയിയ-
ല്ലാരും ഭ്രമിക്കായ്‌ക രാജാവുമല്ലല്ലോ.
വിഷ്‌ണുഭഗവാൻ ജഗൻമയൻ മാധവൻ
വിഷ്‌ണുമഹാമായാദേവി ജനകജാ
സൃഷ്‌ടിസ്‌ഥിതിലയകാരിണിതന്നോടും
പുഷ്‌ടപ്രമോദം പുറപ്പെട്ടതിന്നിപ്പോൾ.
ഇന്നലെ നാരദൻ വന്നു ചൊന്നാനവൻ-
തന്നോടു രാഘവൻതാനുമരുൾ ചെയ്‌തുഃ
‘നക്‌തഞ്ചരാന്വയനിഗ്രഹത്തിന്നു ഞാൻ
വ്യക്തം വനത്തിന്നു നാളെപ്പുറപ്പെടും’.
എന്നതുമൂലം ഗമിക്കുന്നു രാഘവ-
നിന്നു വിഷാദം കളവിനെല്ലാവരും.
രാമനെച്ചിന്തിച്ചു ദുഃഖിയായ്‌ക്കാരുമേ
രാമരാമേതി ജപിപ്പിനെല്ലാവരും.
നിത്യവും രാമരാമേതി ജപിക്കുന്ന
മർത്ത്യനു മൃത്യുഭയാദികളൊന്നുമേ
സിദ്ധിക്കയി, ല്ലതേയെല്ല കൈവല്യവും
സിദ്ധിക്കുമേവനുമെന്നതു നിർണ്ണയം.
ദുഃഖസൗഖ്യാദി വികല്‌പങ്ങളില്ലാത
നിഷ്‌കളൻ നിർഗുണനാത്മാ രഘൂത്തമൻ
ന്യൂനാതിരേകവിഹീനൻ നിരഞ്ജന-
നാനന്ദപൂർണ്ണനനന്തനനാകുലൻ
അങ്ങനെയുള്ള ഭഗവത്സ്വരൂപത്തി-
നെങ്ങനേ ദുഃഖാദി സംഭവിച്ചീടുന്നു?
ഭക്തജനാനാം ഭജനാർത്ഥമായ് വന്നു
ഭക്തപ്രിയൻ പിറന്നീടിനാൻ ഭൂതലേ.
പങ്‌ക്തിരഥാഭീഷ്‌ടസിദ്ധ്യർത്ഥമായ് വന്നു
പങ്‌ക്തികണ്‌ഠൻതന്നെക്കൊന്നു ജഗത്ത്രയം
പാലിപ്പതിന്നായവതിരിച്ചീടിനാൻ
ബാലിശന്മാരേ! മനുഷ്യനായീശ്വരൻ.‘
രാമസീതാരഹസ്യം മുഹുരീദൃശ-
മാമോദപൂർവ്വകം ധ്യാനിപ്പവർക്കെല്ലാം
രാമദേവങ്കുലുറച്ചോരു ഭക്തിയു-
മാമയനാശവും സിദ്ധിക്കുമേവനും
ഗോപനീയം രഹസ്യം പരമീദൃശം
പാപവിനാശനം ചൊന്നതിൻ കാരണം
രാമപ്രിയന്മാർ ഭവാന്മാരെന്നോർത്തു ഞാൻ
രാമതത്ത്വം പരമോപദേശം ചെയ്‌തു
രാമവിഷയമീവണ്ണമരുൾ ചെയ്‌തു
വാമദേവൻ വിരമിച്ചോരനന്തരം
വാമദേവവചനാമൃതം സേവിച്ചു
രാമനെ നാരായണനെന്നറിഞ്ഞുടൻ
പൗരജനം പരമാനന്ദമായൊരു
വാരാന്നിധിയിൽ മുഴുകിനാരേവരും.
താപവും തീർന്നിതു പൗരജനങ്ങൾക്കും
താപസശ്രേഷ്‌ഠനും മോദാലെഴുന്നള്ളി.
Generated from archived content: ramayana1_july15_10.html Author: thunjathu_ezhuthachan
Click this button or press Ctrl+G to toggle between Malayalam and English