രണ്ട്‌ കവിതകൾ

നിയോഗം

രക്തനക്ഷത്രമുദിക്കുന്നു പിന്നെയും
ശപ്‌തമെൻ കരിനീലമേലാപ്പിൽ
ഞാനകന്നു പോം വീഥിയിലൊക്കെയും
ഞാന്നു, തീക്കനൽ വർഷിക്കയാണവൾ.

ദുഃശ്ശകുനമേ നിൻ ധൂർത്ത രശ്‌മിയെൻ
ദർശനങ്ങളെ ചുട്ടു പൊള്ളിക്കയായ്‌
പിൻ തിരിയുവാൻ വേണ്ടിയോ, പ്രജ്ഞയിൽ
മുൻവിധിയുടെ മുള്ളു പാകുന്നു നീ.

തീക്ഷണതേ! നിന്റെ തീത്തിളക്കം; ദീർഘ-
വീക്ഷണങ്ങളിലുൾ വലിഞ്ഞാളവേ
കാഴ്‌ച കോടുന്നിതാ; കോട മഞ്ഞുനീർ-
വീഴ്‌ചയോടേറ്റ ദിഗ്‌ഭ്രമപ്പക്ഷിപോൽ

ആരു നീയെൻ നിയോഗമാരായുവാൻ
ശാരദാകാശ താരകേ? നിൻ കതിർ
തൂവൊളികളോടേറ്റു തോൽക്കുന്നൊരു
തൂവലാളിപ്പടർന്ന തീത്തുമ്പി ഞാൻ.

മുന്നേറ്റം

വിധി വിലങ്ങനെ നിന്നിളിയ്‌ക്കുമ്പോഴും
ഗതിയിലെന്നെ തുണയ്‌ക്കുന്ന സ്‌നേഹമേ!
ചരണമീവിധം ചങ്ങലയ്‌ക്കിട്ടു നീ-
ചലന വേഗത്തിനൂർജ്ജം പകർന്നുവോ?

ത്വരയടങ്ങാ തൂയിരിലുന്മാദമായ്‌
ത്വരിത ഭാവങ്ങളാളുന്നു മേൽക്കുമേൽ.
ഒരു മുടന്തന്റെ മുന്നേറ്റമെന്നപോൽ
ഒടുവിൽ ജീവിതമഭ്യസിക്കട്ടെ ഞാൻ.

Generated from archived content: poem1_may24_10.html Author: suresh_ds.kappil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here