2001 സെപ്റ്റംബര്‍ പതിനൊന്നാം തീയതി അല്‍ഖ്വൈദയുടെ ആക്രമണങ്ങളില്‍ മൂവായിരത്തോളം പേര്‍ മരണമടയുകയും അതിന്റെ ഇരട്ടിയിലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ് ‘വാര്‍ ഓര്‍ ടെറര്‍’ – തീവ്രവാദത്തിന്നെതിരെയുള്ള യുദ്ധം – പ്രഖ്യാപിച്ചു. അല്‍ഖ്വൈദയേയും അതുപോലുള്ള മറ്റു തീവ്രവാദിസംഘങ്ങളേയും തുടച്ചുനീക്കുകയായിരുന്നു, തീവ്രവാദത്തിന്നെതിരേയുള്ള യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. അഫ്ഘാനിസ്ഥാന്‍, ഇറാക്ക്, യെമന്‍, പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍, എന്നിവിടങ്ങളില്‍ അമേരിക്ക നേതൃത്വം നല്‍കിയ യുദ്ധങ്ങളില്‍ ബ്രിട്ടനും, നേറ്റോ സഖ്യത്തിലുള്ളതും ഇല്ലാത്തതുമായ മറ്റു പല രാഷ്ട്രങ്ങളും സഹകരിച്ചു. ഈ ആക്രമണ-പ്രത്യാക്രമണ പരമ്പരകള്‍ ലോകത്തെ സാമ്പത്തികമായി പല ദശാബ്ദങ്ങള്‍ പുറകോട്ടു കൊണ്ടുപോയി. ലോകത്തു ദാരിദ്ര്യം വര്‍ദ്ധിച്ചു. ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തില്‍ പട്ടിണി തുടച്ചുമാറ്റുകയെന്ന സ്വപ്നസദൃശമായ നേട്ടം ലോകത്തിന്റെ കൈയ്യെത്തുംദൂരത്തെത്തിയതായിരുന്നു, പക്ഷേ സെപ്റ്റംബര്‍ പതിനൊന്നോടെ വീണ്ടുമതു പിടിതരാതെ വഴുതിപ്പോയി. ഇംഗ്ലീഷിലെ ഒരു ചൊല്ലു കടമെടുത്താല്‍, ‘എ സ്ലിപ് ബിറ്റ്‌വീന്‍ ദ ലിപ് ആന്റ് ദ കപ്!‘
അന്‍പതു വര്‍ഷം മുന്‍പ്, 1964 ജനുവരിയില്‍, അമേരിക്കയില്‍ത്തന്നെ മറ്റൊരു യുദ്ധപ്രഖ്യാപനവും നടന്നിരുന്നു: ‘വാര്‍ ഓര്‍ പോവര്‍ട്ടി’. ദാരിദ്ര്യത്തിന്നെതിരേയുള്ള യുദ്ധം. പ്രസിഡന്റ് ലിന്റന്‍ ബി ജോണ്‍സന്‍ ആയിരുന്നു, ചരിത്രപ്രാധാന്യമുള്ള ആ പ്രഖ്യാപനം നടത്തിയത്. അന്ന് ജനതയുടെ പതിനേഴു ശതമാനത്തോളം ദരിദ്രരായിരുന്നു. 1963ല്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി വധിയ്ക്കപ്പെട്ടപ്പോള്‍ അന്നു വൈസ് പ്രസിഡന്റായിരുന്ന ലിന്റന്‍ ജോണ്‍സന്‍ പ്രസിഡന്റായിത്തീരുകയാണുണ്ടായത്.
കെന്നഡിയുടെ പകരക്കാരനായാണു വന്നതെങ്കിലും, ജോണ്‍സന്‍ പട്ടിണി മാറ്റാനായി കുറേയേറെ കാര്യങ്ങള്‍ ചെയ്തു. ഫൂഡ് സ്റ്റാമ്പ് എന്നൊരു സേവനം അക്കൂട്ടത്തില്‍ പെട്ടതായിരുന്നു. ഒരു ഡോളര്‍, അഞ്ചു ഡോളര്‍, പത്തു ഡോളര്‍ എന്നീ തുകകള്‍ക്കുള്ള കൂപ്പണുകള്‍ അഥവാ ഫൂഡ് സ്റ്റാമ്പുകള്‍ വരുമാനമില്ലാത്തവര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും നൽകിപ്പോന്നു. ഇതേ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യം എന്നിവയ്ക്കുള്ള വിലപ്പെട്ട സഹായം നല്‍കുന്ന ‘ഹെഡ് സ്റ്റാര്‍ട്ട്’ പദ്ധതിയും ദാരിദ്ര്യത്തിന്നെതിരെ ജോണ്‍സന്‍ പ്രഖ്യാപിച്ച യുദ്ധത്തിന്റെ ഭാഗമായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനു സഹായകമായ ‘വര്‍ക്ക്-സ്റ്റഡി’ പ്രോഗ്രാം ഈ യുദ്ധത്തില്‍ ജോണ്‍സന്‍ പ്രയോഗിച്ച മറ്റൊരായുധമായിരുന്നു. കോളേജുവിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനിടയില്‍ ചെയ്യാവുന്ന ജോലി കോളേജുകള്‍ തന്നെ ശരിപ്പെടുത്തിക്കൊടുക്കുന്ന പദ്ധതിയായിരുന്നു, അത്. സ്വയം ജോലി ചെയ്തു സമ്പാദിച്ച പണംകൊണ്ടു പഠനച്ചെലവു നിര്‍വ്വഹിച്ച് ഉന്നത വിദ്യാഭ്യാസം നേടാന്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഈ പദ്ധതി സഹായിച്ചു. ഇവയ്ക്കു പുറമേയായിരുന്നു, മെഡിക്കെയര്‍, മെഡിക്കെയിഡ് എന്നീ പദ്ധതികള്‍. ഇടയിലൊരിയ്ക്കല്‍ 23 ശതമാനം വരെ ഉയര്‍ന്നിരുന്ന ദാരിദ്ര്യം ജോണ്‍സണിന്റെ ശ്രമഫലമായി 12 ശതമാനമായി കുറഞ്ഞു. പകുതിയിലേറെ കുറഞ്ഞു, എന്നര്‍ത്ഥം. മറ്റേതെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്ന് ഇത്രത്തോളം കഠിനശ്രമം നടത്തിയിട്ടുണ്ടോ എന്നു സംശയമാണ്.
ഇക്കഴിഞ്ഞ എട്ടാംതീയതി, പ്രസിഡന്റ് ജോണ്‍സന്‍ ദാരിദ്ര്യത്തിന്നെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ട്‍ പത്തു വര്‍ഷം തികഞ്ഞു. അന്‍പതു വര്‍ഷം കൊണ്ട് അമേരിക്കയില്‍ നിന്നു ദാരിദ്ര്യം തുടച്ചു നീക്കപ്പെട്ടുവോ? നമുക്കൊന്നു നോക്കാം. അമേരിക്കയിലെ ദാരിദ്ര്യനിരക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി 15 ശതമാനത്തിലാണ് നിലകൊണ്ടിരിയ്ക്കുന്നത്. അപ്പോള്‍ അമേരിക്കയില്‍ ദാരിദ്ര്യം ഇപ്പോഴുമുണ്ടെന്നു മാത്രമല്ല, അല്പം കൂടുക പോലും ചെയ്തിട്ടുണ്ട്. 2007ലെ സാമ്പത്തികമാന്ദ്യത്തിനു മുന്‍പത് 12.5 ശതമാനത്തിലായിരുന്നു. പ്രസിഡന്റ് ജോണ്‍സന്റെ കാലഘട്ടത്തില്‍ത്തന്നെ ദാരിദ്ര്യനിരക്ക് 12 ശതമാനമായി താഴ്ന്നിരുന്നെന്നോര്‍ക്കണം. ഇപ്പോഴത് 15 ശതമാനത്തിലാണ് എന്നു പറയുമ്പോള്‍, കഴിഞ്ഞ അന്‍പതു വര്‍ഷത്തിന്നിടയില്‍ ദാരിദ്ര്യനിരക്ക് കാര്യമായി കുറഞ്ഞില്ലെന്നു മാത്രമല്ല, ഗണ്യമായി ഉയരുകയും ചെയ്തു. ഇതനുസരിച്ച് ഇന്ന് അഞ്ചുകോടി അമേരിക്കക്കാര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ആകെ ജനസംഖ്യ മുപ്പത്തൊന്നരക്കോടി. 2009ലെ സാമ്പത്തികമാന്ദ്യത്തില്‍ നിന്നും രാഷ്ട്രത്തെ കരകയറ്റി എന്നാണ് ഒബാമയുടെ ഉപദേശകസംഘം അവകാശപ്പെടുന്നത്. തൊഴിലില്ലായ്മ നാലു വര്‍ഷം മുന്‍പ് പത്തുശതമാനമായിരുന്നു. ഇപ്പോഴത് ഏഴു ശതമാനമായി കുറഞ്ഞിരിയ്ക്കുന്നു. തൊണ്ണൂറു ലക്ഷം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റാന്‍ ഒബാമയുടെ നയപരിപാടികള്‍ക്കു കഴിഞ്ഞെന്ന് അദ്ദേഹത്തിന്റെ ഉപദേശകസമിതി അവകാശപ്പെടുന്നു. മിനിമം വേതനം 7.25 ഡോളറില്‍ നിന്ന് 10.1010.10 ഡോളറായി ഉയര്‍ത്താനുള്ള നടപടികള്‍ വൈറ്റ് ഹൌസ് സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പുതുക്കിയ മിനിമം വേതനം നടപ്പില്‍ വരുമ്പോള്‍ 68 ലക്ഷം തൊഴിലാളികളെക്കൂടി ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റാന്‍ സാധിയ്ക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ദരിദ്രരുടെ ശതമാനത്തില്‍ വര്‍ദ്ധനവുണ്ടായിരിയ്ക്കയാണെങ്കിലും, ദാരിദ്ര്യത്തിന്നെതിരേയുള്ള യുദ്ധത്തില്‍ വലിയൊരാവേശം അമേരിയ്ക്ക പ്രകടിപ്പിയ്ക്കുന്നതിന്റെ ചിഹ്നങ്ങളൊന്നും ദൃശ്യമല്ല. നേരേ മറിച്ച് ഇറാന്‍, ഉത്തരകൊറിയ, സിറിയ, തുടങ്ങിയ പല രാജ്യങ്ങള്‍ക്കെതിരേയും യുദ്ധം ചെയ്യുമെന്ന ഭീഷണി ഇടയ്ക്കെങ്കിലും അമേരിക്കയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കാറുമുണ്ട്. അമേരിക്കയ്ക്ക് മനുഷ്യരുടെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനേക്കാള്‍ കൂടുതല്‍ താത്പര്യം, മനുഷ്യരെത്തന്നെ തുടച്ചു നീക്കാനാണോ!
ഭാരതത്തിന്റെ നിലയൊന്നു പരിശോധിയ്ക്കാം. ലോകത്തിലുള്ള ദരിദ്രരുടെ മൂന്നിലൊന്ന് ഭാരതത്തില്‍ തന്നെയുണ്ട്. ഭാരതത്തിലെ ജനസംഖ്യയുടെ 32.7 ശതമാനം പ്രതിദിനം ഒന്നേകാല്‍ ഡോളര്‍ എന്ന അന്തര്‍ദ്ദേശീയ ദാരിദ്ര്യരേഖയേക്കാള്‍ താഴെയാണെന്നു ലോകബാങ്ക് 2010ല്‍ കണ്ടെത്തിയിരുന്നു. ഒന്നേകാല്‍ ഡോളര്‍ അന്ന് ഏകദേശം അന്‍പത്തഞ്ചു രൂപയ്ക്കു തുല്യമായിരുന്നു. ഒന്നേകാല്‍ ഡോളറില്‍ത്താഴെ മാത്രം പ്രതിദിന പ്രതിശീര്‍ഷ വരുമാനമുള്ളവര്‍ ‘കടുത്ത’ ദാരിദ്ര്യത്തിലാണെന്നാണ് ലോകബാങ്കിന്റെ കാഴ്ചപ്പാട്. ഭാരതത്തിലെ ആകെ ജനസംഖ്യ 123 കോടിയാണെങ്കില്‍ അതില്‍ 40 കോടി ലോകബാങ്കിന്റെ ദൃഷ്ടിയില്‍ 2010ല്‍ കടുത്ത ദാരിദ്ര്യത്തിലായിരുന്നു. തീര്‍ന്നില്ല. ആകെ ജനസംഖ്യയുടെ 68.7 ശതമാനത്തോളം പേര്‍ പ്രതിദിനം രണ്ടു ഡോളറിലും കുറഞ്ഞ തുകകൊണ്ടാണു ജീവിച്ചു പോകുന്നതെന്നു കൂടി ലോകബാങ്ക് അന്നു കണക്കാക്കി. രണ്ടു ഡോളര്‍ അന്ന് തൊണ്ണൂറു രൂപയ്ക്കു തുല്യമായിരുന്നു. 2010നു ശേഷമുള്ള നാലു വര്‍ഷത്തിന്നിടയില്‍ ഭാരതത്തിലെ ദാരിദ്ര്യം ഗണ്യമായി കുറയാന്‍ തക്ക ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടന്നതായോ സാമ്പത്തികവളര്‍ച്ച കൈവരിച്ചതായോ കാണുന്നില്ല. എന്നിട്ടും, 2013 ജൂലായില്‍ പ്ലാനിംഗ് കമ്മീഷന്‍ പുറത്തുവിട്ട 2011-12ലെ കണക്കുകളനുസരിച്ച് ഭാരതത്തില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ 22 ശതമാനമായി കുറഞ്ഞെന്നു കാണിച്ചിട്ടുണ്ട്; അതായത് 27 കോടി. 2010നും 2011-12നുമിടയില്‍ 13 കോടി ജനം ദാരിദ്ര്യരേഖയ്ക്കു മുകളിലായെന്നു പ്ലാനിംഗ് കമ്മീഷന്റെ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. ഈ കണക്കുകള്‍ യഥാര്‍ത്ഥമെങ്കില്‍ കൈവരിച്ചിരിയ്ക്കുന്നതു വലുതായ പുരോഗതി തന്നെ.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ കൈവന്നിരിയ്ക്കുന്നതായി പ്ലാനിംഗ് കമ്മീഷന്റെ കണക്കുകളില്‍ നിന്നു തെളിയുന്ന പുരോഗതിയില്‍ സന്തോഷം രേഖപ്പെടുത്താന്‍ വരട്ടെ. ദാരിദ്ര്യരേഖ വളരെ താഴ്ത്തി വച്ചുകൊണ്ടാണീ കണക്കുകളിലെത്തിയിരിയ്ക്കുന്നതെന്ന് ആരോപണമുണ്ട്. ആരോപണത്തിന്ന് ഉപോദ്ബലകമായ ഒരു വസ്തുത, ഗ്രാമങ്ങളിലുള്ളവര്‍ക്ക് 22.42 രൂപയും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 28.65 രൂപയും ദാരിദ്ര്യരേഖയായി (പ്രതിദിന പ്രതിശീര്‍ഷവരുമാനമായി) പ്ലാനിംഗ്കമ്മീഷര്‍ പുതുക്കി നിശ്ചയിച്ചിരിയ്ക്കുന്നതാണ്. അന്തര്‍ദ്ദേശീയ സംഘടനകള്‍ നിശ്ചയിച്ചിരിയ്ക്കുന്ന ഒന്നേകാല്‍ ഡോളര്‍ (കടുത്ത ദാരിദ്ര്യം: പ്രതിദിനം പ്രതിശീര്‍ഷ വരുമാനം 77 രൂപ), രണ്ടു ഡോളര്‍ (ദാരിദ്ര്യം: 124 രൂപ) എന്നിവ തന്നെ പ്ലാനിംഗ് കമ്മീഷന്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇതിലുമേറെപ്പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെ വന്നേനെ, നമ്മുടെ യഥാര്‍ത്ഥചിത്രം പുറത്തു വരികയും ചെയ്തേനെ. ദാരിദ്ര്യരേഖ താഴ്ത്തിയാല്‍ ദരിദ്രരുടെ സംഖ്യയില്‍ കുറവു വരുമെന്നു തീര്‍ച്ച. പക്ഷേ അവരുടെ ജീവിതനിലവാരത്തില്‍ ഉയര്‍ച്ചയുണ്ടാകുന്നില്ല. അതുകൊണ്ട് സംഖ്യയില്‍ വന്നിരിയ്ക്കുന്ന അഥവാ വരുത്തിയിരിയ്ക്കുന്ന കുറവ് പുരോഗതിയായി കാണാന്‍ കഴിയില്ല. ജനതയുടെ ശരാശരി പ്രതിശീര്‍ഷ പ്രതിദിന വരുമാനത്തിലുണ്ടാകുന്ന വർദ്ധനവ് – ജനതയുടെ ജീവിതനിലവാരത്തിലെ ഉയര്‍ച്ച – മാത്രമായിരിയ്ക്കണം പുരോഗതിയുടെ മാനദണ്ഡം.
ഇനി അമേരിക്കയിലെ ദരിദ്രനും ഭാരതത്തിലെ ദരിദ്രനും തമ്മിലുള്ള വ്യത്യാസമൊന്നു പരിശോധിയ്ക്കാം. നാലംഗങ്ങളുള്ളൊരു കുടുംബത്തിന്ന് പ്രതിവര്‍ഷവരുമാനമായി 23492 ഡോളറാണ് അമേരിക്കയില്‍ ദാരിദ്ര്യരേഖയായി 2012ല്‍ നിര്‍വ്വചിയ്ക്കപ്പെട്ടത്. നാലുപേര്‍ക്ക് ആകെ 23492 ഡോളറെങ്കില്‍10457 രൂപയുടെ പ്രതിവര്‍ഷ പ്രതിശീര്‍ഷ വരുമാനത്തിനു തുല്യമാണ്. അമേരിക്കയിലെ ദാരിദ്ര്യരേഖയായ 3.64 ലക്ഷം രൂപ ഭാരതത്തിന്റേതായ 10457ന്റെ 34 ഇരട്ടിയാണ്. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, അമേരിക്കയിലെ ദാരിദ്ര്യരേഖയുടെ മുപ്പത്തിനാലില്‍ ഒരു ഭാഗം മാത്രമാണ് 2012ല്‍ ഭാരതത്തില്‍ സ്വീകരിയ്ക്കപ്പെട്ട ദാരിദ്ര്യരേഖ. 3.64 ലക്ഷം രൂപ പ്രതിവര്‍ഷ പ്രതിശീര്‍ഷ വരുമാനമായി ലഭിയ്ക്കുന്നൊരു വ്യക്തി ഭാരതത്തില്‍ സമ്പന്നനായി കണക്കാക്കപ്പെടുന്നു. എന്നാലമേരിക്കയില്‍ അത്തരമൊരു വ്യക്തി ദരിദ്രനായി കണക്കാക്കപ്പെടുന്നു. പ്ലാനിംഗ് കമ്മീഷന്റെ 2012ലെ കണക്കനുസരിച്ച് പതിനോരായിരം രൂപ പ്രതിവര്‍ഷ പ്രതിശീര്‍ഷ വരുമാനമുള്ളൊരു വ്യക്തി ഇന്ത്യയില്‍ ദരിദ്രനല്ല, എന്നു വച്ചാല്‍ സമ്പന്നനാണെന്നര്‍ത്ഥം! ഇദ്ദേഹത്തെ ലോകബാങ്കും ഐക്യരാഷ്ട്രസഭയും മറ്റു പല സംഘടനകളുമെല്ലാം ദരിദ്രനായിത്തന്നെ കണക്കാക്കും, പക്ഷേ ഭാരതസര്‍ക്കാര്‍ മാത്രം ഇദ്ദേഹത്തെ സമ്പന്നനായി കണക്കാക്കും! ഇതാണ് അമേരിക്കയും ഭാരതവും തമ്മില്‍ ഇക്കാര്യത്തിലുള്ള വ്യത്യാസം.
ദാരിദ്ര്യരേഖ അമേരിക്കയിലായാലും ഇന്ത്യയിലായാലും ഒന്നു തന്നെയായിരിയ്ക്കണം എന്നാണീ ലേഖകന്റെ പക്ഷം. 3.64 ലക്ഷം രൂപയില്‍ത്താഴെ മാത്രം വരുമാനമുള്ളൊരു വ്യക്തി ലോകത്തെവിടെയെങ്കിലും ദരിദ്രനായി കണക്കാക്കപ്പെടുന്നുണ്ടെങ്കില്‍, ഭാരതത്തിലും ആ വ്യക്തി ദരിദ്രനായിത്തന്നെ കണക്കാക്കപ്പെടണം. എങ്കില്‍ മാത്രമേ ലോകജനത തുല്യരാകുകയുള്ളു. അമേരിക്കയിലെ ദാരിദ്ര്യരേഖയെ ഭാരതത്തിലും അതേപടി അംഗീകരിയ്ക്കുന്നെന്നു കരുതുക: എങ്കില്‍, അതായത് 3.64 ലക്ഷം രൂപയാണു ദാരിദ്ര്യരേഖയായി നാമിവിടെ അംഗീകരിയ്ക്കുന്നതെങ്കില്‍, ഭാരതജനതയുടെ 80 ശതമാനമോ അതിലധികമോ ദരിദ്രരായിരിയ്ക്കും. അതായത് 98 കോടി ജനം! ഒരു മുകേഷ് അംബാനിയോ (130200 കോടി രൂപയുടെ സ്വത്ത്) ഒരു ലക്ഷ്മി എന്‍ മിട്ടലോ (99200 കോടി) ഒരു ദലീപ് സാംഗ്‌വിയോ (86180 കോടി) ഒരസീം പ്രേംജിയോ (77500 കോടി) പോലുള്ള ഏതാനും അതിസമ്പന്നര്‍ ഭാരതത്തിലുള്ളതുകൊണ്ടു മാത്രം ഭാരതം സമ്പന്നരാജ്യമാകുകയില്ല. ഓരോ ഭാരതീയനും 3.64 ലക്ഷം രൂപയേക്കാള്‍ കൂടുതല്‍ വാര്‍ഷിക, പ്രതിശീര്‍ഷ വരുമാനമുണ്ടാകുമ്പോള്‍ മാത്രമേ ഭാരതം ദരിദ്രരാജ്യമല്ലാതാകുകയുള്ളു.
ലോകത്തിലെ ദരിദ്രരില്‍ മൂന്നിലൊന്ന് ഭാരതത്തിലാണുള്ളതെന്ന് പരക്കെ അംഗീകരിയ്ക്കപ്പെട്ടു കഴിഞ്ഞ വസ്തുതയാണ്. ആഫ്രിക്കന്‍ വന്‍കരയിലെ രാഷ്ട്രങ്ങളിലെല്ലാം കൂടി എത്ര ദരിദ്രരുണ്ടോ, അതിനേക്കാള്‍ കൂടുതല്‍ ദരിദ്രര്‍ ഭാരതത്തിലുണ്ടെന്നതും അംഗീകരിയ്ക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടിയുള്ള ലോകരാഷ്ട്രങ്ങളുടെ കൂട്ടായ ശ്രമങ്ങള്‍ ദരിദ്രര്‍ ഏറ്റവുമധികമുള്ള ഇടങ്ങളിലാണ് കേന്ദ്രീകരിയ്ക്കേണ്ടത്. അതായത് ആ ശ്രമങ്ങള്‍ കേന്ദ്രീകരിയ്ക്കേണ്ട മുഖ്യമായ ഒരിടമാണു ഭാരതം എന്നര്‍ത്ഥം. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ പ്രഥമചുവടുവയ്പ്പായി, ലോകമൊട്ടാകെ ഒറ്റയൊരു ദാരിദ്ര്യരേഖ മാത്രമേ പാടുള്ളു എന്നു തീരുമാനിയ്ക്കണം. ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഈ ദാരിദ്ര്യരേഖയെ അംഗീകരിയ്ക്കണം. ഇക്കാര്യത്തില്‍ – ഇക്കാര്യത്തിലെങ്കിലും – ഭാരതപൌരന്മാര്‍ മറ്റു രാഷ്ട്രങ്ങളിലെ പൌരന്മാര്‍ക്കു സമന്മാരാകണം. ദാരിദ്ര്യത്തിന്റെ അന്തര്‍ദ്ദേശീയ നിര്‍വ്വചനം ഭാരതം സ്വീകരിച്ചു കഴിയുമ്പോള്‍ ഭാരതത്തിലെ ആകെ ജനസംഖ്യയുടെ – 123 കോടിയുടെ – 80 ശതമാനത്തോളം വരുന്ന 98 കോടി ജനം ദാരിദ്ര്യരേഖയ്ക്കു താഴെയാകും, അതായതു ദരിദ്രരായി കണക്കാക്കപ്പെടും. ഈ 98 കോടി ജനത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുവരികയാണു ഭാരതത്തിന്റെ ചുമലിലുള്ള കാതലായ, ഭാരിച്ച ചുമതല. ഈ ഭാരിച്ച ചുമതലയുടെ ഭാരവും പ്രാധാന്യവും അനിവാര്യതയും കണക്കിലെ തിരിമറികളിലൂടെ കുറച്ചുകാണാനും കുറച്ചു കാണിയ്ക്കാനുമുള്ള പ്രവണത പ്രോത്സാഹിപ്പിയ്ക്കപ്പെടരുത്. 2015ഓടെ കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുമെന്നും, ദാരിദ്ര്യം പകുതിയാക്കി കുറയ്ക്കുമെന്നുമാണ് അധികൃതവൃത്തങ്ങളുടെ നിശ്ചയം. പക്ഷേ, ഇതു ദാരിദ്ര്യരേഖ താഴ്ത്തിക്കൊണ്ടാകരുത്. ദാരിദ്ര്യരേഖ ചലിച്ചേ തീരൂവെങ്കില്‍ അത് ഉയര്‍ത്തുകയാണു വേണ്ടത്, താഴ്ത്തുകയല്ല.
98 കോടി ജനത്തിനെ സമ്പന്നരാക്കി മാറ്റുകയെന്നത് ദുഷ്കരമാണ്. അതു ഭാരതസര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമാണെന്ന വ്യാമോഹം ഈ ലേഖകനില്ല. ദരിദ്രരായ 98 കോടി ജനം ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമാണ്. സ്വന്തം രാഷ്ട്രത്തിന്റെ നാലതിരുകള്‍ക്കുള്ളിലെ സുഖസമൃദ്ധിയുടെ നടുവില്‍ സുരക്ഷിതമായി കഴിയുമ്പോഴും ലോകത്തിന്റെ ഏതുഭാഗത്തുമുള്ള ദാരിദ്ര്യത്തേയും നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമത്തില്‍ ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ പങ്കുചേര്‍ന്നാല്‍ ലോകം മുഴുവന്‍ അധികം താമസിയാതെ പട്ടിണി വിമുക്തമായിത്തീരും. പട്ടിണിവിമുക്തലോകം വീണ്ടും കയ്യെത്തുംദൂരത്ത് എത്തിക്കൊണ്ടിരിയ്ക്കുന്നു. വീണ്ടുമതു വഴുതിപ്പോകാതിരുന്നെങ്കില്‍!
ജനതയ്ക്ക് പണമോ ആഹാരമോ ചികിത്സയോ ആജീവനാന്തം സൌജന്യമായി കൊടുക്കുന്നതിനേക്കാള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനു കൂടുതല്‍ ഫലപ്രദം അവര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ജോലി എന്നിവ കൊടുക്കുന്നതാണ്. ഇവ വ്യക്തികളെ സ്വയംപര്യാപ്തരാക്കും. പൌരന്മാര്‍ സ്വയംപര്യാപ്തരും സമ്പന്നരുമാകുമ്പോഴാണു ഭാരതം സമ്പന്നരാജ്യമാകുക. അപ്പോഴാണ് ‘ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ്’ എന്ന് അഭിമാനപൂര്‍വ്വം നമുക്കു പറയാന്‍ സാധിയ്ക്കുക.
Generated from archived content: essay1_feb4_14.html Author: sunil_ms
Click this button or press Ctrl+G to toggle between Malayalam and English