ചൈനയിലെ എന്‍ട്രന്‍സ് കോച്ചിംഗ് ഫാക്ടറി

കോച്ച് ഫാക്ടറി എന്നു മിയ്ക്കവരും കേട്ടിട്ടുണ്ടാകും. കോച്ചിംഗ് ഫാക്ടറി എന്നാരും കേട്ടിരിയ്ക്കയില്ല. ലേഖനത്തിന്റെ ശീര്‍ഷകത്തില്‍ തെറ്റു കടന്നുകൂടിയിട്ടുണ്ടോ എന്ന സംശയം വേണ്ട. ഈ ലേഖനം ഒരു കോച്ചിംഗ് ഫാക്ടറിയെക്കുറിച്ചുള്ളതു തന്നെയാണ്.

പല കാര്യങ്ങളിലും നാം ചൈനയെ അനുകരിയ്ക്കാറുണ്ട്, ചൈനയുമായി മത്സരിയ്ക്കാന്‍ ശ്രമിയ്ക്കാറുമുണ്ട്. എന്നാല്‍ എന്‍ട്രന്‍സ് കോച്ചിംഗില്‍ വിദ്യാര്‍ത്ഥികളെ മാനസിക, ശാരീരികസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരാക്കുന്ന ചൈനീസ് മാതൃക അനുകരണീയമല്ലെന്ന് ബ്രൂക്ക് ലാര്‍മര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ ‘ഇന്‍സൈഡ് എ ചൈനീസ് ടെസ്റ്റ് പ്രെപ് ഫാക്ടറി’ എന്ന ശീര്‍ഷകത്തില്‍ ഈയിടെ എഴുതിയിരുന്ന ലേഖനത്തില്‍ നിന്നു തെളിയുന്നു. ലേഖനത്തിന്റെ സ്വതന്ത്രവിവര്‍ത്തനം താഴെ കൊടുക്കുന്നു. ഒരു മുന്നറിയിപ്പ്: നാലായിരത്തിലേറെ വാക്കുകളുള്ള, നീണ്ട ലേഖനമാണിത്. സമയമുള്ളപ്പോള്‍ മാത്രം വായിയ്ക്കുക. ചില പദങ്ങളുടെ വിശദീകരണങ്ങള്‍ അടിക്കുറിപ്പുകളായി ലേഖനത്തിന്റെ അന്ത്യത്തില്‍ കൊടുത്തിട്ടുണ്ട്.

ലേഖനം

മാവോതന്‍ച്യാങ്ങിലെ പ്രധാന തെരുവ് വിജനമായിരുന്നു. പൂര്‍വ്വചൈനയിലെ കുന്നിന്‍പ്രദേശമായ ആങ്ഹുവെയ് പ്രവിശ്യയിലുള്ള ഒറ്റപ്പെട്ടൊരു പട്ടണമാണ് മാവോതന്‍ച്യാങ്ങ്. മോട്ടോര്‍ ഘടിപ്പിച്ച ഒരു റിക്ഷയില്‍ ഒരാളിരുന്ന് ഉറക്കം തൂങ്ങുന്നു. പ്രായം ചെന്ന രണ്ടു സ്ത്രീകള്‍ മണ്‍വെട്ടികളുമായി പട്ടണത്തിനു പുറത്തുള്ള നെല്പാടങ്ങളിലേയ്ക്ക് ധൃതിയില്‍ നടന്നു പോകുന്നു. കഴിഞ്ഞ വസന്തത്തിലെ ഒരു ഞായറാഴ്ച ഉച്ചയോടടുത്ത സമയമായിരുന്നു അത്. സമയം 11:44. ഭക്ഷണവും ചായയും പുസ്തകങ്ങളും വില്‍ക്കുന്ന കടകളായിരുന്നു തെരുവിന്റെ ഒരു വശത്ത്. അവയിലും ആരുമുണ്ടായിരുന്നില്ല. പട്ടണമദ്ധ്യത്തിലുണ്ടായിരുന്ന പുണ്യവൃക്ഷത്തിനു പോലും ഭക്തരെ ആകര്‍ഷിയ്ക്കാനായില്ല. പന്തലിച്ചുനിന്നിരുന്ന അതിന്റെ ചുവട്ടില്‍, ചാരത്തിന്റെ ഒരു കൂമ്പാരത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പുകഞ്ഞുകൊണ്ടിരുന്നു.

ഒരു മിനിറ്റു കഴിഞ്ഞപ്പോള്‍, കൃത്യം 11:45ന്, ആ പരിസരം ശബ്ദമുഖരിതമായി. ആയിരക്കണക്കിന് കൌമാരപ്രായക്കാര്‍ മാവോതന്‍ച്യാങ്ങ് ഹൈസ്‌കൂളിന്റെ ഉയരമുള്ള ഗേറ്റിലൂടെ പുറത്തേയ്‌ക്കൊഴുകി. അവരില്‍ ഒട്ടേറെപ്പേര്‍ കറുപ്പും വെളുപ്പും നിറങ്ങളുള്ള, കനംകുറഞ്ഞ വിന്റ്‌ബ്രേക്കര്‍ ജാക്കറ്റുകള്‍ ധരിച്ചിരുന്നു. ജാക്കറ്റുകളുടെ മുന്‍വശത്ത്, ഇംഗ്ലീഷില്‍, ‘ഐ ബിലീവ് ഇറ്റ്, ഐ ക്യാന്‍ ഡു ഇറ്റ്’ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയിരുന്നു. ചൈനയുടെ ഏറ്റവും നിഗൂഢമായ ക്രാം സ്‌കൂളുകളില്‍ ഒന്നിലെ ഉച്ചഭക്ഷണസമയമായിരുന്നു അത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു കാണാപ്പാഠഫാക്ടറി! അവിടെ ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ (മാവോതന്‍ച്യാങ്ങിലെ ആകെ ജനസംഖ്യയുടെ നാലിരട്ടി) ചൈനയുടെ ഗ്യാവോകാവോ എന്നറിയപ്പെടുന്ന ദേശീയ കോളേജ് പ്രവേശനപ്പരീക്ഷയ്ക്കുള്ള കോച്ചിങ്ങിനു വിധേയരായിക്കൊണ്ടിരിയ്ക്കുന്നു. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ ഗ്യാവോകാവോ നടക്കുന്നു. രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന പരീക്ഷ അതികഠിനമായ ഒന്നാണ്. ചൈനീസ് സര്‍വ്വകലാശാലകളിലേയ്ക്കുള്ള പ്രവേശനം ഈ ഗ്യാവോകാവോ പരീക്ഷയിലൂടെയാണ്. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവരില്‍ ഭൂരിഭാഗവും. തീവ്രയത്‌നം കൊണ്ടു നേടുന്ന ഉന്നതപരീക്ഷാഫലം വയലുകള്‍ക്കും ഫാക്ടറികള്‍ക്കും അപ്പുറത്തുള്ള സുഖസമൃദ്ധമായൊരു ജീവിതം വാഗ്ദാനം ചെയ്യുന്നു.

ഈ സ്‌കൂളിലെ ഒരു പന്ത്രണ്ടാം ക്ലാസ്സുവിദ്യാര്‍ത്ഥിയായ യാങ്ങ് വെയ് എന്നെ ജനക്കൂട്ടത്തിനിടയിലൂടെ കൂട്ടിക്കൊണ്ടുപോയി. ഒരു പീച്ചുപഴക്കര്‍ഷകന്റെ മകനായ യാങ്ങ് അര്‍ദ്ധലേസുകള്‍ മാത്രമുള്ള, ഉയരമുള്ള ഷൂ ധരിച്ചിരുന്നു. യാങ്ങിന്റെ ആദ്യത്തെ ക്ലാസ്സ് രാവിലെ ആറ് ഇരുപതിന് ആരംഭിയ്ക്കുന്നു. അവസാനത്തേത് രാത്രി പത്ത് അന്‍പതിനു കഴിയുന്നു. അതിനു ശേഷം മാത്രം തന്റെ മുറിയിലേയ്ക്കു മടങ്ങുന്നു. ആഴ്ചയില്‍ ഏഴു ദിവസവും മുടക്കമോ വ്യത്യാസമോ കൂടാതെ ഇതു തുടരുന്നു. മൂന്നു വര്‍ഷമായി യാങ്ങ് ഈ ഷെഡ്യൂള്‍ പിന്തുടരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു മുന്‍പുള്ള പരിശീലനപ്പരീക്ഷയ്ക്കു ശേഷം മൂന്നു മണിക്കൂര്‍ ഇടവേളയുണ്ട്. ഒരാഴ്ചയ്ക്കിടയില്‍ ആകെ കിട്ടുന്ന ഒഴിവുസമയം ഇതു മാത്രം. ഇന്ന് ഇത്തരമൊരു ഇടവേളയുള്ളതുകൊണ്ടാണ് യാങ്ങിനും എനിയ്ക്കും പരസ്പരം കാണാനായത്. ഗ്യാവോകാവോ വെറും 69 ദിവസം മാത്രം അകലെ. ഈ നമ്പര്‍ താഴോട്ടെണ്ണുന്ന കലണ്ടറുകള്‍ ടൌണില്‍ എല്ലായിടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോച്ചിങ്ങിന്റെ ഭ്രാന്തമായ അന്ത്യത്തിലേയ്ക്കു കടന്നിരുന്നു യാങ്ങ്. ‘കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഞാനെഴുതിയ പ്രാക്ടീസ് ടെസ്റ്റുകള്‍ നിരത്തിവച്ചാല്‍ അവ ഭൂഗോളത്തെ പൊതിയും,’ യാങ്ങ് ചിരിച്ചുകൊണ്ടു പറഞ്ഞു. യാങ്ങിന്റെ ചിരിയില്‍ കയ്പുരസം കലര്‍ന്നിരുന്നു.

യാങ്ങും ഞാനും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ആഴ്ചകളായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒരമേരിക്കന്‍ പ്രവാസിയെ അതിഥിയായി ലഭിച്ചത് യാങ്ങിനെ ആവേശഭരിതനാക്കിയതായി തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ആ ആഹ്ലാദത്തിനിടയിലും ഒരു ഗുരുതരപ്രശ്‌നം ഉടലെടുത്തുകൊണ്ടിരുന്നു. അശ്രാന്തപരിശ്രമം നടത്തിയിട്ടും യാങ്ങിന്റെ സ്‌കോര്‍ താഴോട്ടായിരുന്നു. യാങ്ങിന്റെ കുടുംബത്തോടൊപ്പം ഞാന്‍ ഉച്ചഭക്ഷണം കഴിയ്ക്കുമ്പോള്‍ ഈ പ്രശ്‌നം അന്തരീക്ഷത്തെ മ്ലാനമാക്കിയിരുന്നു. പുണ്യവൃക്ഷത്തിനടുത്തുള്ള ഒറ്റമുറിയിലാണ് യാങ്ങും മാതാവും ഒരുമിച്ചു താമസിച്ചിരുന്നത്. യാങ്ങിന്റെ പിതാവും, യാങ്ങിന്റെ നാട്ടിലെ ഉറ്റ സുഹൃത്തും സഹപാഠിയുമായ ക്യാവോ യിങ്‌ഷെങ്ങും ഞങ്ങളോടൊപ്പം ആഹാരം കഴിയ്ക്കാനെത്തിയിരുന്നു. തട്ടുകളുള്ള കട്ടില്‍, ഡെസ്‌ക്, റൈസ് കുക്കര്‍ ഇവയ്ക്കുള്ള സ്ഥലം മാത്രമേ ആ കൊച്ചുമുറിയിലാകെക്കൂടി ഉണ്ടായിരുന്നുള്ളു. പക്ഷേ മുറിവാടക ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗ് നഗരത്തിലേതിനോളം തന്നെ ഉയര്‍ന്നതായിരുന്നു. കോളേജുവിദ്യാഭ്യാസം സിദ്ധിയ്ക്കുന്ന തങ്ങളുടെ കുടുംബത്തിലെ ആദ്യ അംഗമാകാന്‍ മകനെ സഹായിയ്ക്കാന്‍ വേണ്ടി യാങ്ങിന്റെ മാതാപിതാക്കള്‍ അനുഷ്ഠിച്ച പല ത്യാഗങ്ങളിലൊന്നായിരുന്നു ആ ഉയര്‍ന്ന മുറിവാടക.

ഗ്യാവോകാവോ കോച്ചിംഗിന്റെ അവസാനവര്‍ഷം യാങ്ങിനെ സഹായിയ്ക്കാന്‍ വേണ്ടി യാങ്ങിന്റെ അമ്മ ലിന്‍ ജിയമിന്‍ ഒരു വസ്ത്രനിര്‍മ്മാണ ഫാക്ടറിയില്‍ അവര്‍ക്കുണ്ടായിരുന്ന ജോലി രാജി വച്ചു. ലിന്നിനെപ്പോലെ ക്യാവോയുടെ അമ്മയും ക്യാവോയോടൊപ്പം താമസിച്ചു. ‘വലിയൊരു സമ്മര്‍ദ്ദമാണത്,’ ക്യാവോ പറഞ്ഞു. ഹൈസ്‌കൂള്‍ പ്രവേശനത്തിന് ക്യാവോയ്ക്കു കിട്ടിയിരുന്ന മാര്‍ക്കു കുറവായിരുന്നു. അതു മൂലം ഗ്യാവോകാവോ കോച്ചിംഗില്‍ ക്യാവോയ്ക്കു പ്രവേശനം കിട്ടാന്‍ വേണ്ടി യാങ്ങിന്റേതിനേക്കാള്‍ കൂടുതല്‍ ഫീസ് (രണ്ടായിരം ഡോളര്‍) ഓരോ സെമസ്റ്ററിലും കൊടുക്കാന്‍ ക്യാവോയുടെ കുടുംബം നിര്‍ബദ്ധരായിത്തീര്‍ന്നു. ‘നന്നായി പഠിയ്ക്കണമെന്ന് അമ്മയെന്നെ എപ്പോഴും ഓര്‍മ്മിപ്പിയ്ക്കുന്നു. കാരണം, എന്റെ ഫീസു കൊടുക്കാന്‍ വേണ്ടി അച്ഛന് വീട്ടില്‍ നിന്നും വളരെയകലെ, കല്പണി ചെയ്യേണ്ടിവന്നിരിയ്ക്കുന്നു,’ ക്യാവോ പറഞ്ഞു. ഒരു മിനിറ്റു നേരത്തേയ്ക്ക് മുറിയാകെ നിശ്ശബ്ദമായി. ഗ്യാവോകാവോയില്‍ മികച്ച വിജയം കൈവരിയ്ക്കാന്‍ ഈ കുട്ടികള്‍ക്കു കഴിയാതിരുന്നാല്‍ അവരുടേയും വിധി അതുതന്നെയാകുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ‘ഡഗോംഗ്,’ യാങ്ങ് പറഞ്ഞു; ‘കൂലിപ്പണി’; പരീക്ഷാഫലം മോശമായാല്‍ യാങ്ങിനും ക്യാവോയ്ക്കും ചൈനയുടെ ഇരുപത്താറു കോടിയോളം വരുന്ന, സഞ്ചരിയ്ക്കുന്ന കൂലിപ്പണിക്കാരുടെ കൂട്ടത്തില്‍ ചേരേണ്ടി വരും.

നല്ല ഒരാതിഥേയനാകാനുള്ള ആകാംക്ഷയുണ്ടായിരുന്നു, യാങ്ങിന്. പക്ഷേ, യാങ്ങിന്റെ അമ്മ ഞങ്ങളുടെ മുന്നില്‍ കൂമ്പാരം കൂട്ടിവച്ച ചിക്കനും സെസാം തോഫുവും കഴിച്ചു കഴിഞ്ഞപ്പോള്‍ യാങ്ങിന്റെ കണ്ണുകളടയാന്‍ തുടങ്ങി. പഠനം തുടരാന്‍ ഉച്ചഭക്ഷണം കഴിഞ്ഞയുടനെ യാങ്ങിന്റെ അമ്മ ആവശ്യപ്പെട്ടെങ്കിലും യാങ്ങിന്റെ അച്ഛന്‍ ഇടപെട്ടു. ‘തലച്ചോറിനും വിശ്രമം ആവശ്യമാണ്,’ അദ്ദേഹം യാങ്ങിന്റെ അമ്മയോടു പറഞ്ഞു. തുടര്‍ന്ന് ഒരു വാക്കു പോലും ഉരിയാടാതെ, ഷൂ അഴിച്ചു മാറ്റുക പോലും ചെയ്യാതെ യാങ്ങ് കട്ടിലിന്റെ മുകള്‍ത്തട്ടില്‍ കയറിക്കിടന്ന് ഉറക്കം തുടങ്ങി.

അതിവേഗം അടുത്തുവന്നുകൊണ്ടിരിയ്ക്കുന്ന ഗ്യാവോകാവോയോളം മറ്റൊന്നും തന്നെ ചൈനീസ് കുടുംബങ്ങളെ അലട്ടുന്നില്ല. ഗ്യാവോകാവോയ്ക്ക് രണ്ടു ശാഖകളുണ്ട്. ഒന്ന് സയന്‍സില്‍ കേന്ദ്രീകരിയ്ക്കുന്നു, മറ്റേത് മാനവികവിഷയങ്ങളിലും. പ്രാചീനകാലം മുതലുണ്ടായിരുന്ന, രാജകീയമായിരുന്ന കേജുവിന്റെ ആധുനിക അവതാരമാണ് ഗ്യാവോകാവോ. സ്ഥിരനിലവാരം ഉറപ്പുവരുത്തുന്ന ലോകത്തെ പ്രഥമടെസ്റ്റായി കേജു കണക്കാക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ആയിരത്തി മുന്നൂറു വര്‍ഷത്തോളം, ചൈനയുടെ സിവില്‍ സര്‍വ്വീസിലേയ്ക്ക് യുവാക്കളെ പ്രവേശിപ്പിച്ചിരുന്നത് കേജുവിലൂടെയായിരുന്നു. ഇന്ന്, തൊണ്ണൂറു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ഗ്യാവോക്കാവോ പരീക്ഷയെഴുതുന്നു. (അമേരിക്കയിലെ സാറ്റ്, ആക്റ്റ് എന്നീ പരീക്ഷകളെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണം പ്രതിവര്‍ഷം മുപ്പത്തഞ്ചു ലക്ഷത്തില്‍ താഴെ മാത്രമാണെന്നോര്‍ക്കുക). അറിവുകള്‍ ഹൃദിസ്ഥമാക്കാനും അവ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടാനുമുള്ള സമ്മര്‍ദ്ദം കിന്റര്‍ ഗാര്‍ട്ടന്‍ ക്ലാസ്സില്‍ ചേരുമ്പോള്‍ മുതല്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ അനുഭവിയ്ക്കാന്‍ തുടങ്ങുന്നു. ബെയ്ജിംഗിലെ ഇരട്ടഭാഷകളില്‍ പഠിപ്പിയ്ക്കുന്ന, താരതമ്യേന കൂടുതല്‍ സ്വതന്ത്രമായ കിന്റര്‍ ഗാര്‍ട്ടനിലാണ് എന്റെ പുത്രന്മാര്‍ പഠിച്ചിരുന്നത്. അവിടെപ്പോലും ചൈനീസ് മാതാപിതാക്കള്‍ തങ്ങളുടെ അഞ്ചുവയസ്സു മാത്രമുള്ള കുട്ടികളെ ഗുണനപ്പട്ടികയും ശരിയായ ഉച്ചാരണത്തോടു കൂടിയ ചൈനീസ് ഭാഷയും ഇംഗ്ലീഷും പഠിയ്ക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. തങ്ങളുടെ കുട്ടികള്‍ അവരുടെ സഹപാഠികളുടെ പിന്നിലായിപ്പോകരുത് എന്നായിരുന്നു അവരുടെ ലക്ഷ്യം. ‘സത്യം പറഞ്ഞാല്‍, ജനനം മുതല്‍ തന്നെ ഗ്യാവോകാവോ മത്സരത്തിനുള്ള തയ്യാറെടുപ്പ് ആരംഭിയ്ക്കുന്നു,’ എന്റെയൊരു ചൈനീസ് സുഹൃത്ത് ഒരിയ്ക്കലെന്നോടു പറഞ്ഞിരുന്നു.

അവിരാമം പ്രവര്‍ത്തിയ്ക്കുന്നൊരു യന്ത്രത്തെപ്പോലെ, ചൈനയുടെ ഈ ടെസ്റ്റുകള്‍, ഉയര്‍ന്ന സാക്ഷരതയുടേയും സര്‍ക്കാര്‍ നിയന്ത്രണങ്ങളുടേയും സഹായത്തോടെ, ലോകത്തിലെ ഏതു കഠിനമായ ടെസ്റ്റും നേരിടാന്‍ ഏറ്റവുമധികം കഴിവുള്ള ഏറെപ്പേരെ ഇതിനകം ഉത്പാദിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസ്സസ്സ്‌മെന്റിന്റെ അവസാനം നടന്ന രണ്ടു പരീക്ഷകളിലും ചൈനയിലെ ഷാങ്ഹായ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു ഏറ്റവും മുന്നില്‍. ചൈനീസ് പ്രഭാവം സ്പുട്ട്‌നിക്ക് പോലെ കുതിച്ചുയര്‍ന്നുകൊണ്ടിരിയ്ക്കുന്നതിന്റെ വ്യക്തമായ ചിഹ്നമാണിതെന്നു ചൂണ്ടിക്കാട്ടാന്‍ ഒന്നിലേറെ അമേരിക്കന്‍ അധികൃതരെ ഇതു നിര്‍ബ്ബദ്ധരാക്കുകയും ചെയ്തു. പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കാന്‍ ചൈനക്കാര്‍ നേടിയെടുത്തിരിയ്ക്കുന്ന ഈ അന്യാദൃശകഴിവിന്റെ രഹസ്യം കണ്ടെത്താന്‍ അമേരിക്കന്‍ വിദ്യാഭ്യാസവിദഗ്ദ്ധര്‍ തീവ്രശ്രമം നടത്തിക്കൊണ്ടിരിയ്ക്കുന്നു.

എന്നാല്‍ ഇതേ സമയം തന്നെ, നൂതനമായ ആശയാ!വിഷ്‌കാരങ്ങളെ നിരുത്സാഹപ്പെടുത്തുകയും വിദ്യാര്‍ത്ഥികളെ അമിതമായ സമ്മര്‍ദ്ദത്തിനു വിധേയരാക്കുകയും ചെയ്യുന്ന ഗ്യാവോകാവോ ആധുനികകാലത്തിന് അനുയോജ്യമായ ഒന്നല്ല എന്ന വിമര്‍ശം ചൈനയില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഗ്യാവോകാവോ അടുത്തുവരുന്തോറും കൌമാരപ്രായക്കാരുടെ ആത്മഹത്യാനിരക്ക് ഉയരുന്നത് പതിവായിത്തീര്‍ന്നിരിയ്ക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് ഒരു വിദ്യാര്‍ത്ഥി നടുക്കുന്നൊരു ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്തു. ഒരു ഹൈസ്‌കൂള്‍ ക്ലാസ്സുമുറിയിലെ വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങളുടെ മേല്‍ കൂനിക്കൂടിയിരിയ്ക്കുന്നതായിരുന്നു ആ ചിത്രം. ആ തീവ്രയത്‌നം അതേ രീതിയില്‍ തുടര്‍ന്നുകൊണ്ടുപോകാനാവശ്യമായ ശക്തി പകര്‍ന്നുകൊടുക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ഞരമ്പിലൂടെ ഡ്രിപ്പു നല്‍കിക്കൊണ്ടിരുന്നത് ആ ചിത്രത്തില്‍ വ്യക്തമായിരുന്നു.

വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനും, മുഖ്യകോഴ്‌സുകള്‍ക്കപ്പുറത്തേയ്ക്ക് പാഠ്യപദ്ധതി വികസിപ്പിയ്ക്കാനും, സര്‍വ്വകലാശാലകളെക്കൊണ്ട് ഗ്യാവോകാവോയ്ക്കു പുറമെയുള്ള ഘടകങ്ങള്‍ കൂടി പരിഗണിപ്പിയ്ക്കാനും ലക്ഷ്യമിടുന്ന വിദ്യാഭ്യാസരംഗ പരിഷ്‌കരണപരിപാടികള്‍ ബെയ്ജിംഗ് ആസൂത്രണം ചെയ്തു നടപ്പാക്കിത്തുടങ്ങിയിരിയ്ക്കുന്നു. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഭാഗത്തു നിന്ന് വലുതായ പിന്തുണ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അവയുടെ നേരേ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായിട്ടുമുണ്ട്. വിദ്യാര്‍ത്ഥികളുടെ മേലുള്ള സമ്മര്‍ദ്ദത്തിനു കുറവു വന്നാലത് അവരുടെ പരീക്ഷാഫലത്തെ പ്രതികൂലമായി ബാധിയ്ക്കുമെന്ന് രക്ഷിതാക്കള്‍ ഭയപ്പെടുന്നു. ‘ചൈന തടവുപുള്ളികളുടെ ആശയക്കുഴപ്പത്തില്‍ പെട്ടിരിയ്ക്കുന്നു,’ എന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഓറിഗണിലെ വിദ്യാഭ്യാസവകുപ്പു പ്രൊഫസ്സറും, ‘ഹൂയീസ് അഫ്രെയ്ഡ് ഓഫ് ദ ബിഗ് ബാഡ് ഡ്രാഗണ്‍’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ യോങ്ങ് സാവോ നിരീക്ഷിച്ചു. ‘ആരും മാറ്റം ആഗ്രഹിയ്ക്കുന്നില്ല. കാരണം ഗ്യാവോകാവോ തന്നെയാണ് അവര്‍ക്കിപ്പോഴും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഏകവഴി.’

നഗരപ്രദേശങ്ങളില്‍ ഇത്തരം ക്രാം സ്‌കൂളുകള്‍ പെരുകിയിട്ടുണ്ട്. മാവോതന്‍ച്യാങ്ങ് ഹൈസ്‌കൂള്‍ അവയില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. മാവോതന്‍ച്യാങ്ങ് ഒരു ഏകവ്യവസായ പട്ടണമാണെന്നു പറയാം. പരീക്ഷകളെഴുതുന്ന യന്ത്രമനുഷ്യരെ ഉത്പാദിപ്പിയ്ക്കുന്ന വ്യവസായമാണ് അതിന്റേത്. മറ്റു ചൈനീസ് പട്ടണങ്ങള്‍ കാലുറകളും ക്രിസ്തുമസ് ആഭരണങ്ങളും ഉണ്ടാക്കുന്നതില്‍ പതിപ്പിയ്ക്കുന്നതിലേറെ പ്രതിബദ്ധതയും അര്‍പ്പണമനോഭാവവും മാവോതന്‍ച്യാങ്ങ് തങ്ങളുടെ വ്യവസായത്തില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു. ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മയും അര്‍ഹതപ്പെട്ട തൊഴിലിന്റെ ദൌര്‍ലഭ്യവും രൂക്ഷമായിത്തീര്‍ന്നിരിയ്ക്കുന്നു. അതിനിടയില്‍ സര്‍വ്വകലാശാലാവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അമിതവര്‍ദ്ധനയുമുണ്ടായിരിയ്ക്കുന്നു. ഇതു മൂലം കോളേജ്ബിരുദങ്ങളുടെ മൂല്യത്തിന് ഇടിവു വന്നിരിയ്ക്കുന്നു. അനേകം ധനികകുടുംബങ്ങള്‍ ചൈനീസ് വിദ്യാഭ്യാസരംഗത്തു നിന്നു പിന്മാറിക്കൊണ്ടിരിയ്ക്കുന്നു. അവര്‍ തങ്ങളുടെ കുട്ടികളെ ചൈനയില്‍ത്തന്നെ സ്വകാര്യമേഖലയിലുള്ള ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ ചേര്‍ത്തുപഠിപ്പിയ്ക്കുന്നു. ഏറെപ്പേര്‍ കുട്ടികളെ വിദേശങ്ങളില്‍ അയച്ചും വിദ്യാഭ്യാസം ചെയ്യിപ്പിയ്ക്കുന്നു. പക്ഷേ യാങ്ങിനെപ്പോലെ സാമ്പത്തികക്കഴിവു കുറഞ്ഞവര്‍ക്ക് ഗ്യാവോകാവോ മത്സരത്തില്‍ പങ്കെടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. ഏതാനും മാര്‍ക്കിന്റെ വ്യത്യാസം വിലപ്പെട്ടൊരു ബിരുദത്തിലേയ്ക്കുള്ള വാതില്‍ തുറന്നു കൊടുക്കുകയോ കൊട്ടിയടയ്ക്കുകയോ ചെയ്‌തെന്നു വരാം. ‘മത്സരം മുന്‍പത്തേക്കാള്‍ കടുത്തതായിത്തീര്‍ന്നിരിയ്ക്കുന്നു,’ സിങ്ഹ്വാ യൂണിവേഴ്‌സിറ്റി ഹൈസ്‌കൂളിലെ അസിസ്റ്റന്റ് വൈസ് പ്രിന്‍സിപ്പലായ ജിയാങ് സെക്വിന്‍ പറയുന്നു. ‘മത്സരത്തില്‍ ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പുറകിലാകുകയും ചെയ്യുന്നു.’

ഏറ്റവും അടുത്ത നഗരത്തില്‍ നിന്ന് രണ്ടു മണിക്കൂറോളം അകലെ, ആങ്ഹുവെയ് കുന്നുകളുടെ ഇടയില്‍, ഒറ്റപ്പെട്ടുകിടക്കുന്ന മാവോതന്‍ച്യാങ്ങ് ഇത്തരം വിദ്യാര്‍ത്ഥികളെയാണു സേവിയ്ക്കുന്നത്. ആധുനികജീവിതത്തില്‍ പതിവുള്ള ആകര്‍ഷണങ്ങളെയെല്ലാം ഫലപ്രദമായി ഒഴിവാക്കിയിരിയ്ക്കുന്നെന്ന് അഭിമാനിയ്ക്കുകയും ചെയ്യുന്നുണ്ട് മാവോതന്‍ച്യാങ്ങ് സ്‌കൂള്‍. സെല്‍ഫോണുകളും ലാപ്‌ടോപ്പുകളും നിരോധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വിദ്യാര്‍ത്ഥികളില്‍ പകുതിയോളം പേരും ഡോര്‍മിറ്ററികളില്‍ താമസിയ്ക്കുന്നു. വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കാനാകാത്ത തരത്തിലാണ് അവ രൂപകല്പന ചെയ്യപ്പെട്ടിരിയ്ക്കുന്നത്. പ്രണയവും നിരോധിതം. പകുതിയോളം വിദ്യാര്‍ത്ഥികള്‍ അമ്മമാരോടൊപ്പം ചെറു മുറികളില്‍ താമസിയ്ക്കുന്നു. വലിയ മുറികള്‍ വിഭജിച്ചുണ്ടാക്കിയവയാണ് ഈ ചെറുമുറികള്‍. പ്രാദേശികഭരണകൂടം എല്ലാ തരം വിനോദോപാധികളും അടച്ചുപൂട്ടിയിരിയ്ക്കുന്നു. രാജ്യത്തെ വീഡിയോ ആര്‍ക്കേഡും ബില്യാര്‍ഡ്‌സ് ഹാളും ഇന്റര്‍നെറ്റ് കഫേയുമില്ലാത്ത ഏക പട്ടണവും ഇതു തന്നെയായിരിയ്ക്കും. ‘പഠിയ്ക്കുകയല്ലാതെ മറ്റൊന്നും ഇവിടെ ചെയ്യാനില്ല,’ യാങ്ങു പറയുന്നു.

തങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും വികൃതിയായ കുട്ടി എന്നാണ് യാങ്ങിന്റെ അച്ഛന്‍ യാങ്ങിനെ വിശേഷിപ്പിയ്ക്കുന്നത്. യുവെജിനില്‍ നിന്നുള്ള യാങ്ങ് വിനോദങ്ങളിഷ്ടപ്പെടുന്ന ഒരു സാധാരണ കുട്ടിയാണ്. യാങ്ങിനെപ്പോലുള്ള കുട്ടികളില്‍ അച്ചടക്കബോധമുണ്ടാക്കാന്‍ വേണ്ടി നഗരസഭയുടെ ആസൂത്രണത്തെ മാത്രമല്ല സ്‌കൂള്‍ ആശ്രയിയ്ക്കുന്നത്. മാവോതന്‍ച്യാങ്ങിലെ പുരുഷന്മാര്‍ മാത്രമടങ്ങിയ അദ്ധ്യാപകസൈന്യം പട്ടാളത്തിലെന്ന പോലെയാണ് കുട്ടികളെ പാഠങ്ങള്‍ പഠിപ്പിയ്ക്കുന്നതും ശിക്ഷകള്‍ നല്‍കുന്നതും. അദ്ധ്യാപകരുടെ ജോലിസുരക്ഷയും ബോണസ്സും വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലത്തെ ആശ്രയിച്ചാണിരിയ്ക്കുന്നത്. 165 ഏക്കര്‍ കാമ്പസ്സില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഗോള്‍ഫ്‌വണ്ടികളിലും മോട്ടോര്‍സൈക്കിളുകളിലുമായി സദാസമയവും ചുറ്റിക്കറങ്ങിക്കൊണ്ടിരിയ്ക്കുന്നു. നിരീക്ഷണക്യാമറകള്‍ ക്ലാസ്സുമുറികളിലും ഡോര്‍മിറ്ററികളിലും ടൌണിലെ മുഖ്യകവലകളിലും വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ ഇരുപത്തിനാലു മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുന്നു. ഇത്തരത്തില്‍ പുറംലോകത്തേയ്ക്കുള്ള കവാടങ്ങളുടെ ബന്ധനം ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് ഒരസിസ്റ്റന്റ് പ്രിന്‍സിപ്പലായ ലി സെന്‍ഹുവാ പറയുന്നു. 1998ല്‍ മാവോതന്‍ച്യാങ്ങിലെ വിദ്യാര്‍ത്ഥികളില്‍ 98 പേര്‍ മാത്രം വിജയം നേടിയെങ്കില്‍, പതിനഞ്ചു വര്‍ഷത്തിനു ശേഷം 9312 വിദ്യാര്‍ത്ഥികള്‍ പാസ്സായി; വിജയസംഖ്യയെ പതിനായിരം കടത്താനുള്ള തീവ്രശ്രമത്തിലാണ് സ്‌കൂള്‍. യാങ്ങും ക്യാവോയും അക്കൂട്ടത്തില്‍ പെടുമെന്ന് അവരാശിയ്ക്കുന്നു.

‘നാം ഇപ്പോളവനെ ശല്യപ്പെടുത്താന്‍ പാടില്ല,’ യാങ്ങ് ഉറക്കത്തിലേയ്ക്കു വഴുതിവീണുകൊണ്ടിരിയ്‌ക്കെ യാങ്ങിന്റെ അച്ഛന്‍, യാങ്ങ് ക്വി മന്ത്രിച്ചു. അദ്ദേഹം തന്റെ വൈമാനികക്കണ്ണട ധരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഓറഞ്ചു നിറത്തിലുള്ള വസ്ത്രവും, മിനുങ്ങുന്ന ചെറു വട്ടത്തകിടുകള്‍ പതിച്ച, ഉയര്‍ന്ന മടമ്പുള്ള ചെരിപ്പുകളുമണിഞ്ഞ്, അലങ്കാരക്കുട കൈയിലെടുത്തു. സ്‌കൂള്‍കാമ്പസ്സിനു ചുറ്റുമുള്ള ഒരു നടപ്പിനായി അവരെന്നെ കൊണ്ടുപോയി. സ്‌കൂള്‍കാമ്പസ്സില്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഞായറാഴ്ചകളിലെ മദ്ധ്യാഹ്നത്തിനു ശേഷമുള്ള ഈ മൂന്നു മണിക്കൂറുകള്‍ക്കിടയില്‍ മാത്രം അത് അനുവദനീയമായിരുന്നു. സ്‌കൂളിലെ ബുള്ളറ്റിന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്ന ലിസ്റ്റുകളില്‍ യാങ്ങിന്റെ ഒടുവിലത്തെ സ്‌കോര്‍ തിരഞ്ഞു കണ്ടുപിടിയ്ക്കാന്‍ വേണ്ടിയാണ് യാങ്ങിന്റെ മാതാപിതാക്കള്‍ ഈ സമയം വിനിയോഗിയ്ക്കാറ്. അവര്‍ക്ക് ഈ ചടങ്ങ് സ്‌കൂള്‍വര്‍ഷത്തിന്റെ ആരംഭത്തില്‍ സന്തോഷകരമായ ഒന്നായിരുന്നു. അന്നെല്ലാം യാങ്ങിന്റെ മാര്‍ക്ക് ചൈനയുടെ നൂറ്റിരുപതോളം ഒന്നാംനിര സര്‍വ്വകലാശാലകളില്‍ പ്രവേശനം ലഭിയ്ക്കാനാവശ്യമുള്ള തലത്തിനടുത്തെത്തിയിരുന്നു. പക്ഷേ ഇപ്പോള്‍ രണ്ടാംനിര സര്‍വ്വകലാശാലകളില്‍ പോലും സ്ഥാനം കിട്ടുമോയെന്നു സംശയമായിരിയ്ക്കുന്നു. ‘ലിസ്റ്റു നോക്കേണ്ട കാര്യമില്ല,’ യാങ്ങ് ക്വി പറഞ്ഞു. ‘ഞങ്ങളുടെ മകന്‍ തീവ്രയത്‌നം നടത്തിയിരിയ്ക്കണം എന്നേ ഞങ്ങള്‍ക്കുള്ളു. കാരണം സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവന്റെ അമ്മയ്ക്കും എനിയ്ക്കും അധികമൊന്നും മുന്നോട്ടു പോകാനായിരുന്നില്ല.’

നുഴഞ്ഞുകയറിക്കൊണ്ടിരിയ്ക്കുന്ന ഈ ഭീതിയ്ക്കിടയിലും യാങ്ങിന്റെ മാതാപിതാക്കള്‍ സ്‌കൂള്‍ കൈവരിച്ചു കഴിഞ്ഞിരുന്ന വിജയത്തിന്റെ തെളിവുകള്‍ കാണിച്ചു തരാന്‍ തത്പരരായിരുന്നു. തങ്ങളുടെ ഉയര്‍ച്ച സ്‌കൂളിന്റെ വിജയത്തെ ആശ്രയിച്ചിരിയ്ക്കുന്നു എന്ന് അവര്‍ വിശ്വസിയ്ക്കുന്നുവെന്നു വ്യക്തമായിരുന്നു. 1939ല്‍ ആങ്ഹുവെയുടെ തലസ്ഥാനമായ ഹെഫൈയില്‍ ജപ്പാന്‍കാര്‍ നടത്തിയ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള മരുപ്പച്ചയെന്ന നിലയില്‍, താത്കാലികമായി, വളരെ ലളിതമായ തോതില്‍ തുടങ്ങിയതായിരുന്നു മാവോതന്‍ച്യാങ്ങ് സ്‌കൂള്‍. 1949ലെ കമ്മ്യൂണിസ്റ്റു വിപ്ലവത്തെ തുടര്‍ന്ന് അതൊരു സ്ഥിരം സ്‌കൂളായി മാറി. എന്നാല്‍ അര ശതാബ്ദം കഴിഞ്ഞ് ചൈനയുടെ തീരപ്രദേശങ്ങള്‍ സാമ്പത്തികമായി കുതിച്ചുയര്‍ന്നപ്പോള്‍ മാവോതന്‍ച്യാങ്ങ് സ്‌കൂള്‍ ഉപേക്ഷിയ്ക്കപ്പെട്ടൊരു കപ്പലിനു സമാനമായിത്തീര്‍ന്നു. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് നഗരങ്ങളിലേയ്ക്ക് വന്‍തോതിലുണ്ടായ കുടിയേറ്റം സ്‌കൂളിനെ വിജനമാക്കിയതോടൊപ്പം കടക്കെണിയിലുമാഴ്ത്തി. ഉന്നതവിദ്യാഭ്യാസത്തില്‍ ‘മഹത്തായ കുതിച്ചുചാട്ടം’ എന്ന പേരില്‍ പരാമര്‍ശിയ്ക്കപ്പെടുന്ന തീവ്രയത്‌നത്തിനു തുടക്കമിടാന്‍ ചൈന 1999ല്‍ തീരുമാനമെടുത്തപ്പോള്‍ മാവോതന്‍ച്യാങ്ങ് സ്‌കൂളിനു പുനര്‍ജ്ജന്മം ലഭിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വരുത്തിയ മൌലികമായ പരിഷ്‌കരണങ്ങള്‍ മൂലം ചൈനീസ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നു മടങ്ങുയര്‍ന്ന് മുപ്പത്തൊന്നു ദശലക്ഷത്തിലെത്തി. (അമേരിക്കയിലേത് ഇരുപത്തൊന്നു ദശലക്ഷം മാത്രം.) എല്ലാ വിദ്യാര്‍ത്ഥികളും ആദ്യം തന്നെ ഗ്യാവോകാവോ പാസ്സാകണം എന്ന നിബന്ധനയും നിലവില്‍ വന്നു.

പ്രാചീനകാലം മുതലുണ്ടായിരുന്ന കേജു എന്ന രാജകീയ പരീക്ഷയെപ്പോലെ തന്നെ, അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കാനുദ്ദേശിച്ച് നടപ്പാക്കപ്പെട്ടതായിരുന്നു ഗ്യാവോകാവോയും. ഉന്നതകുലജാതര്‍ക്കു മാത്രമായി വിദ്യാഭ്യാസം പരിമിതപ്പെടുന്നതിനു പകരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതിയിലേയ്ക്കുള്ള പാതയൊരുക്കിക്കൊടുക്കാന്‍ ഗ്യാവോകാവോ ലക്ഷ്യമിട്ടു. (കേജുവില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയവര്‍ക്ക്, ദിവസങ്ങളോളം ജയിലിനു സമാനമായ, ജനലുകളില്ലാത്ത, ഇടുങ്ങിയ മുറികളില്‍ അടച്ചുപൂട്ടിയിരുന്ന് പരീക്ഷയ്ക്കു വേണ്ടിയുള്ള പഠനം നടത്തിയ ശേഷം, ബെയ്ജിങ്ങിലെ ‘നിരോധിതനഗര’ത്തിലേയ്ക്ക് ചക്രവര്‍ത്തിയുടെ മദ്ധ്യകവാടത്തിലൂടെത്തന്നെ പ്രവേശിയ്ക്കാനുള്ള അര്‍ഹത കൈവന്നപ്പോള്‍ അതൊരു ബഹുമതിയായിത്തന്നെ ആദരിയ്ക്കപ്പെട്ടിരുന്നു.) പക്ഷേ ഗ്യാവോകാവോയുടെ കാര്യത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായൊരു പരിതസ്ഥിതി ഇപ്പോഴും കൈവന്നിട്ടില്ല. യാങ്ങിന്റെ പിതാവ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറിയായ യുവെജിനെപ്പോലുള്ള ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ നിലവാരമുള്ള സൌകര്യങ്ങളും വിദഗ്ദ്ധപരിശീലനം സിദ്ധിച്ച അദ്ധ്യാപകരും കുറവാണ്. നഗരങ്ങളിലെ ധനികകുടുംബങ്ങള്‍ക്ക് െ്രെപവറ്റ് ട്യൂഷന്‍ ഏര്‍പ്പാടു ചെയ്യാനും, കോച്ചിങ്ങ് കോഴ്‌സുകളുടെ ഭാരിച്ച ചെലവു താങ്ങാനും, കൈക്കൂലി കൊടുത്ത് നഗരത്തിലെ ഏറ്റവും നല്ല സ്‌കൂളുകളില്‍ പ്രവേശനം വാങ്ങാനും സാധിയ്ക്കുന്നു. സര്‍വ്വകലാശാലകളില്‍ നിലവിലുള്ള ക്വോട്ടാസമ്പ്രദായവും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരാണ്; അവര്‍ക്കു ലഭിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നഗരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിയ്ക്കപ്പെടുന്നു.

നാട്ടിന്‍പുറങ്ങളിലെ കുട്ടികള്‍ക്ക് കൂടുതല്‍ സഹായം ആവശ്യമായി വന്നു. അവരുടെ ആവശ്യം നിറവേറ്റാന്‍ മാവോതന്‍ച്യാങ്ങ് ഉടന്‍ തയ്യാറായി. ആദ്യം പതിവു പാഠ്യപദ്ധതിയ്ക്കു പുറമെ, ചെറിയൊരു ഫീസിന് പരീക്ഷാപരിശീലനകോഴ്‌സുകള്‍ നല്‍കാന്‍ സ്‌കൂള്‍ തയ്യാറായി. 2004ല്‍ പബ്ലിക് സ്‌കൂളുകളില്‍ ട്യൂഷന്‍ കോഴ്‌സുകള്‍ സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ സ്‌കൂളിന്റെ ഭരണാധികാരികള്‍ സ്‌കൂളിന്റെ പാഠ്യപദ്ധതിയെ തീവ്രമായൊരു ക്രാം കോഴ്‌സാക്കി മാറ്റി. (പത്ത്, പതിനൊന്ന് എന്നീ ഗ്രേഡുകളില്‍ ആഴ്ച തോറും തങ്ങള്‍ക്കിഷ്ടമുള്ള വിഷയം പഠിയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു മണിക്കൂര്‍ വീതം കിട്ടി. ഐച്ഛികവിഷയങ്ങള്‍: സംഗീതം, കല, ശാരീരിക അഭ്യാസം. പന്ത്രണ്ടാമതു ഗ്രേഡില്‍ ഐച്ഛികവിഷയങ്ങള്‍ അനുവദനീയമല്ല. ഊന്നല്‍ മുഴുവനും ഗ്യാവോകാവോ കോഴ്‌സുകളില്‍ തന്നെ.) ഗ്യാവോകാവോ കോഴ്‌സില്‍ വീണ്ടും ചേര്‍ന്നു പഠിയ്ക്കാനാഗ്രഹിയ്ക്കുന്ന ആവര്‍ത്തനവിദ്യാര്‍ത്ഥികള്‍ക്കായി െ്രെപവറ്റ്‌ഫോര്‍പ്രോഫിറ്റ് അടിസ്ഥാനത്തില്‍ ഒരു പ്രത്യേകവിഭാഗം തുടങ്ങി. ഉയര്‍ന്ന പരീക്ഷാഫലം നേടാനാകാതെപോയ അനേകം ഹൈസ്‌കൂള്‍ ബിരുദധാരികള്‍ തങ്ങളുടെ സ്‌കോര്‍നില മെച്ചപ്പെടുത്താനുള്ള തത്രപ്പാടില്‍ ഗ്യാവോകാവോ കോച്ചിംഗ് കോഴ്‌സില്‍ വീണ്ടും ചേര്‍ന്നു പഠിയ്ക്കാനുള്ള അവസരം വിനിയോഗിയ്ക്കാന്‍ തയ്യാറായി. ഈ ചുവടുവയ്പ് അസാമാന്യവിജയം കണ്ടു. ഈ ആവര്‍ത്തനവിഭാഗം ഇപ്പോള്‍ സ്‌കൂളിന് ഏറ്റവുമധികം ലാഭം നേടിക്കൊടുക്കുന്നു. ഈ വിഭാഗം പബ്ലിക് സ്‌കൂള്‍ വിഭാഗത്തോടൊപ്പം സ്‌കൂള്‍ക്യാമ്പസ്സില്‍ തന്നെ സ്ഥിതി ചെയ്യുന്നു, ഒരേ വിഭവസ്രോതസ്സുകള്‍ ഉപയോഗിയ്ക്കുകയും ചെയ്യുന്നു. മുന്നൂറോ നാനൂറോ ഡോളര്‍ മുതല്‍ എണ്ണായിരം ഡോളര്‍ വരെ പ്രതിവര്‍ഷം ട്യൂഷനു വേണ്ടി ചെലവാക്കുന്ന ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈ ആവര്‍ത്തനവിഭാഗത്തില്‍ പഠിയ്ക്കുന്നുണ്ട്. (ഏറ്റവും താഴ്ന്ന സ്‌കോറുകള്‍ കിട്ടിയിരിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏറ്റവുമുയര്‍ന്ന ഫീസു കൊടുക്കേണ്ടി വരുന്നു. ഈ സംവിധാനം സ്‌കൂളിന് ഉന്നതശ്രേണിയിലുള്ള വിജയത്തോടൊപ്പം വന്‍ തോതിലുള്ള വരുമാനവും നേടിക്കൊടുക്കുന്നു.) ‘ഈ സ്‌കൂള്‍ സങ്കല്പിയ്ക്കാനാകുന്നതിലുമേറെ സമ്പന്നമാണ്,’ ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കിടയിലൂടെ എന്നെ കൈപിടിച്ചു നയിയ്ക്കവെ യാങ്ങ് ക്വി പറഞ്ഞു. സ്‌കൂളിനോടുള്ള അമര്‍ഷമല്ല, അഭിനന്ദനമാണ് അദ്ദേഹത്തിന്റെ സ്വരത്തിലുണ്ടായിരുന്നത്.

സ്‌കൂള്‍ സമീപകാലത്തു നടത്തിയ 32 മില്യന്‍ ഡോളര്‍ വികസനത്തിന്റെ ഫലങ്ങള്‍ ഗേറ്റിനകത്തു കടന്നയുടനെ യാങ്ങ് ക്വി ചൂണ്ടിക്കാണിച്ചു തന്നു. ഭീമാകാരമായൊരു എല്‍ ഇ ഡി സ്‌ക്രീന്‍, ഒരു സ്‌പോര്‍ട്ട്‌സ് കോമ്പ്‌ലക്‌സ്, ചെയര്‍മാന്‍ മാവോയുടേയും ഡെംഗ് സിയാവോ പിങ്ങിന്റേയും വലിപ്പമേറിയ പ്രതിമകള്‍, ഏറ്റവും ഉയര്‍ന്ന ശിഖരത്തില്‍ ചൊരിമണല്‍ ഘടികാരത്തിന്റെ ആകൃതിയിലുള്ളൊരു കെട്ടിടം. ഭരണസിരാകേന്ദ്രം സ്ഥിതിചെയ്തിരുന്ന ആ കെട്ടിടം വിമാനത്താവളങ്ങളിലെ കണ്‍ട്രോള്‍ ടവര്‍ പോലെയോ വന്‍ ജയിലുകളിലെ നിരീക്ഷണടവര്‍ പോലെയോ തോന്നിച്ചിരുന്നു. ക്യാമ്പസ്സിന്റെ ഉപരിതലം മുഴുവനും അമേരിക്കന്‍ കോളേജ് ക്യാമ്പസ്സുകളെപ്പോലെ ചെത്തി, പെയിന്റു ചെയ്തു മനോഹരമാക്കിയിരുന്നു. ഒരു വ്യത്യാസം മാത്രം: ഭിത്തിയില്‍ പതിച്ചുവച്ചിരുന്ന അലംകൃതമായൊരു മാര്‍ബിളില്‍ സ്‌കൂളിന്റെ ആദര്‍ശം കൊത്തിവച്ചിരുന്നു: ‘ബുദ്ധിശക്തികൊണ്ടല്ല, കഠിനാദ്ധ്വാനം കൊണ്ടാണു ഞങ്ങള്‍ മത്സരിയ്ക്കുന്നത്!’

ആവര്‍ത്തനവിദ്യാര്‍ത്ഥികളുടെ ക്ലാസ്സുമുറികളുള്ള, ഇഷ്ടിക കൊണ്ടു നിര്‍മ്മിച്ച അഞ്ചുനിലക്കെട്ടിടമാണ് ഏറ്റവും പ്രധാനപ്പെട്ട നവനിര്‍മ്മാണം. ആയിരക്കണക്കിന് ആ!വര്‍ത്തനവിദ്യാര്‍ത്ഥികള്‍ ആ കെട്ടിടത്തിലേയ്ക്കു കയറിപ്പോകുന്നതു നോക്കിനില്‍ക്കുമ്പോള്‍ ‘സ്‌കൂളിലെ ഏറ്റവും പരവശരായ വിദ്യാര്‍ത്ഥികള്‍ ഇവരാണ്’ എന്നു യാങ്ങ് പറഞ്ഞതു ഞാനോര്‍ത്തു. ഞായറാഴ്ചകളില്‍ ഇക്കൂട്ടര്‍ക്കു കിട്ടുന്ന ഇടവേള തൊണ്ണൂറു മിനിറ്റിന്റേതു മാത്രമാണ്. ഓരോ ക്ലാസ്സുമുറിയിലും വിദ്യാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞിരിയ്ക്കുന്നതു മൂലം നൂറ്റന്‍പതിലേറെ അദ്ധ്യാപകര്‍ പാഠങ്ങള്‍ പഠിപ്പിയ്ക്കുന്നത് കോളാമ്പി മൈക്കിലൂടെ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടാണ്. യാങ്ങിന്റെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നത് ആവര്‍ത്തനവിദ്യാര്‍ത്ഥികളില്‍പെട്ട ഒരാളായിരുന്നു. അയാള്‍ക്ക് മുന്‍ വര്‍ഷത്തെ ഗ്യാവോകാവോയില്‍ മികച്ച ഫലം നേടാനായിരുന്നില്ല. അയാളിപ്പോള്‍ എല്ലാ ദിവസവും രാത്രി ഒന്നര വരെ പഠനം നടത്തുന്നു. ഇപ്പോളയാളുടെ റാങ്കില്‍ സ്‌കൂള്‍ തുടങ്ങിയപ്പോഴുണ്ടായിരുന്നതിനേക്കാള്‍ രണ്ടായിരത്തിന്റെ മികവുണ്ടായിരിയ്ക്കുന്നു. ക്ലാസ്സില്‍ മൂന്നാമനാണ് അയാളിപ്പോള്‍. ‘അയാളൊരു ഭൂതത്തെപ്പോലെയാണ്,’ യാങ്ങു പറഞ്ഞു. ‘പക്ഷേ അയാളെനിയ്ക്ക് പ്രോത്സാഹനം തരുന്നു. കാരണം ഇനിയൊരു തവണ കൂടി ഇതു ചെയ്യാന്‍ എനിയ്ക്ക് യാതൊരാഗ്രഹവുമില്ല.’ യാങ്ങിന്റെ അമ്മ ക്ഷുഭിതയായി: ‘നീ തോറ്റാല്‍ വീണ്ടുമൊരു കൊല്ലം കൂടി നിന്നെ ഇവിടെ പഠിപ്പിയ്ക്കാനുള്ള ചെലവു താങ്ങാന്‍ ഞങ്ങള്‍ക്കാവില്ല.’

യാങ്ങ് മാവോതന്‍ച്യാങ്ങില്‍ ആദ്യത്തെ രണ്ടു വര്‍ഷം ചെലവഴിച്ച ഡോര്‍മിറ്ററികളുടെ നിരയ്ക്കു മുന്നില്‍ യാങ്ങിന്റെ മാതാപിതാക്കളും ഞാനും നിന്നു. ഓരോ മുറിയിലും പല തട്ടുകളുള്ള കട്ടിലുകളില്‍ പത്തു വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞു കൂടി. ചില മുറികളില്‍ പന്ത്രണ്ടു വിദ്യാര്‍ത്ഥികള്‍ വരെയുണ്ടായിരുന്നു. എല്ലാ ജനലുകളിലും കമ്പിവലയടിച്ചിരുന്നു. ആത്മഹത്യ തടയാനായിരുന്നു ഇതെന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ പകുതി കളിയായും പകുതി കാര്യമായും എന്നോടു പറഞ്ഞു. ഉണങ്ങാനുള്ള സോക്‌സുകളും അടിവസ്ത്രങ്ങളും ടീഷര്‍ട്ടുകളും ഷൂസുമെല്ലാം ഈ കമ്പിവലകളില്‍ നിറഞ്ഞിരുന്നു. ഡോര്‍മിറ്ററികളില്‍ സൌകര്യങ്ങള്‍ കുറവായിരുന്നു. വൈദ്യുതിയുപയോഗം അനുവദിയ്ക്കുന്ന പ്ലഗ്ഗുകള്‍ എവിടേയുമില്ലായിരുന്നു. അലക്കുമുറിയുമില്ല. കഴിഞ്ഞ വര്‍ഷം വേര്‍തിരിച്ച ഒരു കുളിപ്പുര നിര്‍മ്മിയ്ക്കുന്നതു വരെ ചൂടുവെള്ളവും ലഭ്യമായിരുന്നില്ല. എന്നാല്‍ ഒരു ഹൈടെക് ഉപകരണമുണ്ടായിരുന്നെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു: വിരലടയാളം സ്‌കാന്‍ ചെയ്യുന്ന യന്ത്രം. ഓരോ മുറിയിലേയും കിടക്കകളുടെ നിര്‍ബന്ധപരിശോധന നടത്തിയെന്ന് ഉറപ്പു വരുത്താന്‍ വേണ്ടി അദ്ധ്യാപകന് ഓരോ രാത്രിയും ലോഗിന്‍ ചെയ്യാനുള്ളതായിരുന്നു അത്.

ഒരു പക്ഷേ മാവോതന്‍ച്യാങ്ങിലെ അഞ്ഞൂറ് അദ്ധ്യാപകരോളം പ്രചോദിതരായവരായി പരവശരായവരും മറ്റാരുമുണ്ടാവില്ല. ഈ അദ്ധ്യാപകരുടെ ജോലി അവരുടെ വിദ്യാര്‍ത്ഥികളുടെ വിജയത്തെ ആശ്രയിച്ചിരിയ്ക്കുന്നു. അവരുടെ അടിസ്ഥാനശമ്പളം ചൈനയിലെ സാധാരണ പബ്ലിക് സ്‌കൂളുകളിലെ അദ്ധ്യാപകരുടേതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ്. ഇതിനു പുറമേ കിട്ടുന്ന ബോണസ്സ് അവരുടെ വരുമാനത്തെ അനായാസേന ഇരട്ടിപ്പിയ്ക്കുകയും ചെയ്യുന്നു. ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒന്നാം നിര സര്‍വ്വകലാശാലയില്‍ പ്രവേശനം കിട്ടിയാല്‍, ആ വിദ്യാര്‍ത്ഥിയെ പഠിപ്പിച്ച ആറംഗ അദ്ധ്യാപകസമിതിയ്ക്ക് (ഒരു മുഖ്യ അദ്ധ്യാപകനും അഞ്ച് വിഷയാദ്ധ്യാപകരും) അഞ്ഞൂറു ഡോളര്‍ പ്രതിഫലം പങ്കു വയ്ക്കാനാകും. ‘അവര്‍ക്ക് നല്ല പണം കിട്ടുന്നുണ്ട്,’ യാങ്ങ് എന്നോടു പറഞ്ഞു, ‘പക്ഷേ ഞങ്ങള്‍ നേരിടുന്നതിനേക്കാള്‍ വലിയ സമ്മര്‍ദ്ദമാണ് അവര്‍ നേരിടുന്നത്.’

മുഖ്യാദ്ധ്യാപകരുടെ ദിനചര്യ കടുപ്പമേറിയതാണ്. നൂറു മുതല്‍ നൂറ്റെഴുപതു വിദ്യാര്‍ത്ഥികള്‍ വരെയുള്ള ക്ലാസ്സുകളെ 17 മണിക്കൂര്‍ പഠിപ്പിയ്ക്കുക. ജോലിയുടെ കാഠിന്യം മൂലം അവിവാഹിതരായ യുവാക്കളെ മാത്രമേ ജോലിയ്‌ക്കെടുക്കാവൂ എന്ന നിബന്ധന സ്‌കൂള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാനങ്ങള്‍ക്കായുള്ള മത്സരവും കടുത്തതാണ്. അദ്ധ്യാപകമുറിയുടെ ചുവരുകളില്‍ പതിച്ചിരിയ്ക്കുന്ന ചാര്‍ട്ടുകളില്‍ അതുവരെ കിട്ടിയിരിയ്ക്കുന്ന ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ക്ലാസ്സുകളുടെ റാങ്കിംഗ് നടത്തിയിരിയ്ക്കുന്നു. വര്‍ഷാവസാനം ഏത് അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ റാങ്ക് ലിസ്റ്റിന്റെ ചുവട്ടിലേയ്ക്കു തള്ളപ്പെടുന്നുവോ ആ അദ്ധ്യാപകര്‍ പിരിച്ചുവിടപ്പെടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിയ്ക്കാന്‍ അദ്ധ്യാപകര്‍ സ്വീകരിയ്ക്കുന്ന രീതികളും കടുത്തതാണ്. റൂളര്‍ കൊണ്ട് വിരല്പുറങ്ങളില്‍ മുട്ടുന്നതിനു പുറമെ, ചില അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പരസ്പരം ടെസ്റ്റുകളെഴുതി മത്സരിപ്പിയ്ക്കുകയും ചെയ്യുന്നു. ‘മരണക്കളി’ എന്നാണ് ഈ മത്സരങ്ങള്‍ അറിയപ്പെടുന്നത്. അതില്‍ പരാജയപ്പെടുന്നവര്‍ക്ക് പ്രഭാതം മുഴുവനും നില്‍ക്കേണ്ടി വരുന്നെന്ന് ചില വിദ്യാര്‍ത്ഥികള്‍ എന്നോടു പറഞ്ഞു. ഒരിയ്ക്കല്‍ അമാന്തം കാണിച്ച ഒരു വിദ്യാര്‍ത്ഥിയ്ക്കുള്ള ശിക്ഷയായി അയാളുടെ അമ്മയ്ക്ക് മകന്റെ ക്ലാസ്സിനു വെളിയില്‍ ഒരാഴ്ചയോളം നില്‍ക്കേണ്ടി വന്നു. ഈ സംഭവം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. ആവര്‍ത്തനവിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകര്‍ ദയവില്ലാതെ ഓതിക്കൊടുക്കുന്ന ഒരു മന്ത്രമുണ്ട്: ‘എപ്പോഴും നിങ്ങളുടെ പരാജയം ഓര്‍മ്മിയ്ക്കുക!’

മാവോതന്‍ച്യാങ്ങിലെ ഏറ്റവും പ്രശസ്തനായ ബിരുദധാരി മെലിഞ്ഞ, കണ്ണുകളുടെ മുകളില്‍ മുടി ചിതറിക്കിടക്കുന്ന ഒരു പത്തൊന്‍പതുകാരനാണ്. അയാളുടെ പേര് സു പെംഗ് എന്നാണ്. ക്രൂരപീഡനം മിയ്ക്കവരും ഭയപ്പെടുന്നു. എന്നാല്‍ അത് ആസ്വദിയ്ക്കുന്ന ചിലരുണ്ട്. സു പെംഗ് അക്കൂട്ടത്തില്‍ പെടുന്നയാളല്ല. എങ്കിലും ക്രാം സ്‌കൂളിലേയ്ക്കു വന്നത് എന്തുകൊണ്ടെന്ന് അയാള്‍ വിശദീകരിച്ചു, ‘ക്രൂരമായൊരു സ്ഥലം ഞാനാഗ്രഹിച്ചു.’

ചൈനയുടെ ആറു കോടി ‘ഉപേക്ഷിയ്ക്കപ്പെട്ട’ കുട്ടികളില്‍ ഒരാളായാണ് സു പെംഗ് വളര്‍ന്നത്. സു പെംഗിന്റെ മാതാപിതാക്കള്‍ ദൂരെയുള്ള വുക്‌സി നഗരത്തില്‍ പഴക്കച്ചവടം നടത്തിയിരുന്നതുകൊണ്ട് ഹോങ്ജിംഗ് വില്ലേജില്‍ താമസിച്ചിരുന്ന മുത്തച്ഛനും മുത്തശ്ശിയുമാണ് സു പെംഗിനെ പോറ്റിവളര്‍ത്തിയത്. അതിനിടെ സു നിയന്ത്രണം വിട്ടു. ക്ലാസ്സുകള്‍ നഷ്ടപ്പെടുത്തി. പഠനത്തില്‍ ശ്രദ്ധ കുറഞ്ഞു. സുഹൃത്തുക്കളുമൊത്ത് ചുറ്റിക്കറങ്ങി. വീഡിയോ ഗെയിമില്‍ ആകൃഷ്ടനായി. മുത്തച്ഛന്‍ സു പെംഗിന്റെ മാതാപിതാക്കളെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി. സു പെംഗിന്റെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിയ്ക്കാന്‍ വേണ്ടി സു പെംഗിന്റെ അമ്മ ജോലിയ്ക്കു പോകുന്നതു നിര്‍ത്തിയപ്പോള്‍ കുടുംബത്തിന്റെ വരുമാനം കുറഞ്ഞു. അമ്മയെ പ്രീതിപ്പെടുത്താന്‍ വേണ്ടി സു ശ്രമിച്ചെങ്കിലും, ഹൈസ്‌കൂള്‍ പ്രവേശനപരീക്ഷയില്‍ സു വീണ്ടും പതറി. ആ പ്രദേശത്തെ ഏറ്റവും നല്ല ഹൈസ്‌കൂളില്‍ പ്രവേശനം കിട്ടാനുള്ള അര്‍ഹത ഇല്ലാതായി. നീരസപ്പെട്ട അമ്മ സുവിനോട് ദിവസങ്ങളോളം സംസാരിയ്ക്കാതിരുന്നു. ഹൈസ്‌കൂളില്‍ പ്രവേശനം കിട്ടാനുള്ള മാര്‍ഗ്ഗങ്ങളില്ലാതായപ്പോള്‍ സു മാവോതന്‍ച്യാങ്ങിലേയ്ക്കു തിരിഞ്ഞു. ‘സ്‌കൂള്‍ വളരെ കര്‍ശനമായിരുന്നു എന്നു മാത്രമേ എനിയ്ക്കറിയാമായിരുന്നുള്ളു,’ സു എന്നോടു പറഞ്ഞു. ‘സ്‌കൂളിന്റെ കാര്‍ക്കശ്യം മൂലം ചില വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു എന്നും കേട്ടിരുന്നു. ‘അത്തരമൊരു സ്‌കൂളില്‍ മാത്രമേ എന്റെ പഠനം നടക്കുകയുള്ളു എന്നെനിയ്ക്കു ബോദ്ധ്യമായി. മറ്റൊരു തരത്തിലും ഞാന്‍ അച്ചടക്കമുള്ളവനാകുകയില്ല എന്നെനിയ്ക്ക് ഉറപ്പായിരുന്നു.’

മാവോതന്‍ച്യാങ്ങില്‍ എത്തിയ സു അധികനാള്‍ കഴിയും മുന്‍പു തന്നെ തന്റെ അദ്ധ്യാപകര്‍ക്ക് ആവശ്യത്തിനുള്ള ക്രൂരതയുണ്ടായിരുന്നില്ല എന്നു തീരുമാനിച്ചു. വിജയശതമാനം ഉയര്‍ത്തുകയായിരുന്നു സ്‌കൂളിന്റെ മുഖ്യലക്ഷ്യം. സ്‌കൂളിന്റെ ഖ്യാതിയും അതിലായിരുന്നു. പക്ഷേ ആ ലക്ഷ്യത്തിന് ഒരു ന്യൂനതയുണ്ടായിരുന്നു. താഴ്ന്ന നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികളെ രണ്ടാംകിട, മൂന്നാംകിട സര്‍വ്വകലാശാലകളില്‍ പ്രവേശനത്തിന് ആവശ്യമുള്ള മിനിമം സ്‌കോര്‍ കടത്തിവിടാനായിരുന്നു അദ്ധ്യാപകരുടെ തീവ്രപ്രയത്‌നം മുഴുവനും. ‘സകലരേയും ആ തലത്തിനു മുകളിലെത്തിയ്ക്കുന്നതിലായിരുന്നു അവരുടെ ഊന്നല്‍,’ സു പറഞ്ഞു. ‘പക്ഷേ, പാസ്സാകാന്‍ മതിയായ സ്‌കോറുകള്‍ നിങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞാല്‍, നിങ്ങളെ ശ്രദ്ധിയ്ക്കുന്നത് അവര്‍ നിര്‍ത്തുന്നു.’ ആദ്യത്തെ രണ്ടു കൊല്ലത്തിനിടയില്‍ ഭ്രാന്തമായ സ്വയനിയന്ത്രണം വികസിപ്പിച്ചെടുക്കാന്‍ സു തീരുമാനിച്ചു. ക്ലാസ്സുകള്‍ക്കിടയിലുള്ള നിമിഷങ്ങളില്‍, ശൌചാലയത്തിനുള്ളില്‍, കഫെറ്റീരിയയില്‍, അങ്ങനെ അധികം കിട്ടിയ നിമിഷങ്ങള്‍ പോലും സു പഠനം കൊണ്ടു നിറച്ചു. രാത്രിയില്‍, പതിനൊന്നരയ്ക്ക് ലൈറ്റുകള്‍ അണഞ്ഞ ശേഷം ബാറ്ററിവിളക്കുപയോഗിച്ച് സു പഠനം തുടര്‍ന്നു.

മാവോതന്‍ച്യാങ്ങില്‍ സുവിന്റെ മൂന്നാം വര്‍ഷത്തില്‍ അമ്മ സുവിനോടൊപ്പം പട്ടണത്തിലെ ഒരു വാടകമുറിയില്‍ താമസിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ സുവിന്റെ ടെസ്റ്റ് സ്‌കോറുകള്‍ ഉയര്‍ന്ന് ആയിരങ്ങളില്‍ ആദ്യമായെത്തിച്ചേര്‍ന്നു. ബെയ്ജിംഗിലെ പ്രശസ്തമായ സിങ്ഹ്വാ സര്‍വ്വകലാശാലയില്‍ പ്രവേശനം സിദ്ധിയ്ക്കുന്ന മാവോതന്‍ച്യാങ്ങില്‍ നിന്നുള്ള പ്രഥമ വിദ്യാര്‍ത്ഥിയാകാനുള്ള സാദ്ധ്യത കാണുന്നുണ്ടെന്ന് 2013ലെ വസന്തത്തിന്റെ തുടക്കത്തില്‍ സുവിന്റെ മുഖ്യ അദ്ധ്യാപകന്‍ സുവിനോടു പറഞ്ഞു. സിങ്ഹ്വാ സര്‍വ്വകലാശാല ചൈനയിലെ എം ഐ ടി എന്നറിയപ്പെടുന്നു. രണ്ടാം കിട സര്‍വ്വകലാശാലകളിലേയ്ക്ക് ധാരാളം കുട്ടികളെ സ്ഥിരമായി ലഭ്യമാക്കുന്ന ഒരു സ്‌കൂള്‍ എന്ന പ്രശസ്തി മാവോതന്‍ച്യാങ്ങിനു വര്‍ഷങ്ങളായി കൈവന്നു കഴിഞ്ഞിരുന്നു. ചൈനയിലെ ഒന്നാം കിട സര്‍വ്വകലാശാലകളില്‍ ഏതിലെങ്കിലും മാവോതന്‍ച്യാങ്ങില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയ്‌ക്കെങ്കിലും പ്രവേശനം കിട്ടിക്കാണാന്‍ സ്‌കൂള്‍ ഭരണാധികാരികള്‍ അതിയായി ആഗ്രഹിയ്ക്കുന്നെന്നും, അതിനായി വലിയൊരു തുക പാരിതോഷികമായി നല്‍കാന്‍ തീരുമാനിച്ചിരിയ്ക്കുന്നെന്നും അദ്ധ്യാപകന്‍ സുവിനോടു പറഞ്ഞു. അന്‍പതിനായിരം ഡോളറായിരിയ്ക്കും ആ തുകയെന്നും ആ തുക സുവിന്റെ കുടുംബത്തിനും മിഡില്‍ സ്‌കൂളിനും മാവോതന്‍ച്യാങ്ങിലെ സുവിന്റെ അദ്ധ്യാപകര്‍ക്കും തുല്യമായി വീതിയ്ക്കുമെന്നും അദ്ധ്യാപകന്‍ അറിയിച്ചു.

ഗ്യാവോകാവോയ്ക്കു മുന്‍പ് ലുവാന്‍ നഗരത്തിലെ പരീക്ഷാകേന്ദ്രത്തിനടുത്തുള്ള ഒരു ഹോട്ടലില്‍ സു മുറിയെടുത്തു താമസിച്ചു. നാല്പത്തെട്ടു മണിക്കൂര്‍ സമയം സു മുറിയില്‍ നിന്നു പുറത്തിറങ്ങിയില്ല. ‘എനിയ്ക്കു ഭ്രാന്തായി എന്നു പോലും എന്റെ മാതാപിതാക്കള്‍ സംശയിച്ചു,’ സു എന്നോടു പറഞ്ഞു. ‘മുറിയില്‍ നിന്നു താഴെ വരാന്‍ ഞാനെന്തുകൊണ്ടു വിസമ്മതിച്ചെന്ന് അവര്‍ക്കു മനസ്സിലായില്ല. പക്ഷേ ഒളിമ്പിക്‌സിനു വേണ്ടി പരിശീലനം നടത്തുന്നതു പോലെ തന്നെയാണ് ഗ്യാവോകാവോയ്ക്കുള്ള പാഠങ്ങള്‍ ഹൃദിസ്ഥമാക്കുന്നതും. പഠനത്തിന്റെ വേഗത ഒട്ടും കുറയാതെ നോക്കണം. ഒന്നോ രണ്ടോ ദിവസം വിട്ടുകളഞ്ഞാല്‍ നിങ്ങളുടെ സ്പീഡ് വളരെ കുറഞ്ഞുപോകും.’ അധികശ്രമം നടത്തിയത് സുവിനു സഹായകമായിത്തീര്‍ന്നിരിയ്ക്കണം. ഗ്യാവോകാവോയ്ക്കു കിട്ടാവുന്നതും എന്നാല്‍ ഒരിയ്ക്കലും ആര്‍ക്കും കിട്ടിയിട്ടില്ലാത്തതുമായ 750 മാര്‍ക്കില്‍ 643 മാര്‍ക്ക് സുവിനു കിട്ടി. സിങ്ഹ്വാ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം കിട്ടാന്‍ വേണ്ടി ആങ്ഹുവെയ് പ്രവിശ്യയില്‍ നിന്നുള്ള സയന്‍സു വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയിരിയ്‌ക്കേണ്ട മിനിമം മാര്‍ക്ക് 641 ആയിരുന്നു. രണ്ടു മാര്‍ക്ക് സുവിന് അധികം കിട്ടി. സിങ്ഹ്വയില്‍ പ്രവേശനവും കിട്ടി.

സുവിന്റെ നേട്ടം മാവോതന്‍ച്യാങ്ങില്‍ വളരെ പ്രസിദ്ധമായിത്തീര്‍ന്നു. ഒരു ആരാധനാമൂര്‍ത്തിയായാണ് യാങ്ങ് സുവിനെ വീക്ഷിയ്ക്കുന്നത്. മുന്‍ കൊല്ലം അമ്മയോടൊത്ത് സു താമസിച്ച ചെറു മുറി ‘ഷുവാന്‍ഗ്യുവാന്‍ മുറി’ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നു. മുറിയ്ക്കു നല്‍കിയ പേരില്‍, പ്രാചീനകാലം മുതല്‍ നടന്നു പോന്നിരുന്ന കേജു പരീക്ഷയുടെ ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥിയോടുള്ള ആദരവും പ്രതിഫലിച്ചിരുന്നു. പ്രത്യേകം തെരഞ്ഞെടുത്ത മുന്നൂറു വിദ്യാര്‍ത്ഥികള്‍ക്കായി പ്രചോദിപ്പിയ്ക്കുന്ന ഒരു പ്രസംഗം നടത്താന്‍ വേണ്ടി മാവോതന്‍ച്യാങ്ങ് സ്‌കൂള്‍ ഭരണാധികാരികള്‍ സുവിനെ തിരികെ സ്‌കൂള്‍ ക്യാമ്പസ്സിലേയ്ക്കു കൊണ്ടുവന്നു. അവരെല്ലാവരും ഓരോ ക്ലാസ്സിലേയും ഏറ്റവുമുയര്‍ന്ന മാര്‍ക്കു നേടിയവരായിരുന്നു. മാതൃഭൂമിയ്ക്കുവേണ്ടി സ്വജീവന്‍ ബലികഴിച്ച, നിസ്സ്വാര്‍ത്ഥനായൊരു മാതൃകായോദ്ധാവായിരുന്ന ലെയ് ഫെങ്ങിന്റെ ചരിത്രം പഠിയ്ക്കാന്‍ എപ്പോഴും ചൈനീസ് ജനത ആഹ്വാനം ചെയ്യപ്പെടുന്നു. അതേ പോലെ, സു പെംഗിനെ മാതൃകയാക്കാനാണ് മാവോതന്‍ച്യാങ്ങിലെ വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്.

കഴിഞ്ഞ വസന്തത്തില്‍, സുവിന്റെ പ്രഥമവര്‍ഷത്തിന്റെ അവസാനത്തോടടുത്ത് സിങ്ഹ്വാ ക്യാമ്പസ്സിലെ പുല്‍പരപ്പില്‍ വച്ച് ഞാന്‍ സുവിനെ കണ്ടു. മനോഹരമായ ആ ചുറ്റുപാടുമായി സു അപ്പോഴും ഇണങ്ങിച്ചേര്‍ന്നിട്ടില്ലെന്നു തോന്നി. യുവാവായ ഒരു ഗ്രാമവാസി. കനം കുറഞ്ഞൊരു ജാക്കറ്റു ധരിച്ച്, അതിന്റെ കൈകള്‍ മുട്ടിനു മുകളിലേയ്ക്ക് തെരുത്തു കയറ്റിവച്ചിരിയ്ക്കുന്നു. ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ അനേകം പേര്‍ ചൈനയിലെ സമ്പന്നകുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. ആധുനികലോകത്തെ പരിഷ്‌കൃതരായ യുവാക്കള്‍. അവരുടെ പക്കല്‍ ഐഫോണും ഫ്രിക്വന്റ് ഫ്‌ലൈയര്‍ കാര്‍ഡുകളുമുണ്ടായിരുന്നു. ഹാരി പോട്ടറേയും ദ ബിഗ് ബാങ്ങ് തിയറിയേയും കുറിച്ചുള്ള സൂക്ഷ്മവിവരങ്ങള്‍ പോലും അവര്‍ക്കറിയാമായിരുന്നു.

ഞാന്‍ കണ്ടുമുട്ടിയപ്പോള്‍ സു മെലിഞ്ഞിരുന്നു. സു തന്റെ വിദ്യാര്‍ത്ഥി ഐഡിയിലെ ഫോട്ടോ എന്നെ കാണിച്ചു തന്നു. അതിനു മുന്‍പുള്ള ശരത്കാലത്ത് എടുത്തിരുന്ന ആ ഫോട്ടോയില്‍ സുവിന്റെ മുഖം ഉരുണ്ടതും മാംസളവുമായിരുന്നു. ‘എന്റെ തൂക്കം ഏഴു കിലോ കുറഞ്ഞു’ പതിനഞ്ചു പൌണ്ട് ‘കാരണം എനിയ്ക്ക് ഇവിടുത്തെ ഭക്ഷണവുമായി പൊരുത്തപ്പെടാനാകുന്നില്ല,’ സു പറഞ്ഞു. സര്‍വ്വകലാശാലയിലെ സ്വതന്ത്രജീവിതവുമായി പരിചയപ്പെടാന്‍ സമയമെടുത്തു. ‘ഇവിടെ നിയമങ്ങളൊന്നുമില്ല,’ സു പറഞ്ഞു. ‘പ്രഥമ സെമസ്റ്ററില്‍ ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു. കാരണം, എന്തെല്ലാമാണു ചെയ്യേണ്ടതെന്ന് ആരുമെനിയ്ക്കു പറഞ്ഞുതന്നിരുന്നില്ല.’ എഞ്ചിനീയറിംഗിനു പഠിച്ചുകൊണ്ടിരിയ്ക്കുന്ന സു ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ആസ്വദിയ്ക്കാനും പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്: സ്‌നേഹിതരൊത്തു പുറത്തു പോകുക, സൌജന്യസേവനങ്ങള്‍ ചെയ്തു കൊടുക്കുക, ആഴ്ചയവസാനങ്ങള്‍ പാര്‍ക്കില്‍ ചെലവഴിയ്ക്കുക, അങ്ങനെയങ്ങനെ. ‘ഞാനിപ്പോഴും കഠിനമായി ജോലി ചെയ്യുന്നുണ്ട്’, സു പറഞ്ഞു. അമേരിക്കന്‍ ഐക്യനാടുകളില്‍ ബിരുദധാരികള്‍ക്കുള്ള കോഴ്‌സില്‍ ചേര്‍ന്നു പഠിയ്ക്കണം എന്നാണ് സുവിന്റെ ആഗ്രഹം. ‘പക്ഷേ, എനിയ്ക്കിപ്പോള്‍ സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാനാകുന്നുണ്ട്.’

ജൂണില്‍ ഞാന്‍ മാവോതന്‍ച്യാങ്ങിലേയ്ക്കു മടങ്ങിച്ചെന്നു. ഗ്യാവോകാവോയ്ക്കു വേണ്ടി വിദ്യാര്‍ത്ഥികളെല്ലാവരും സ്‌കൂള്‍ വിട്ടുപോകുന്നതിന്റെ തലേന്നു രാത്രി വായുവില്‍ ഒഴുകിനടക്കുന്ന അനേകം കടലാസുറാന്തലുകള്‍ ഇരുണ്ട ആകാശത്തെ പ്രകാശമാനമാക്കി. ഓറഞ്ചു നിറത്തിലുള്ള ആ പ്രകാശഗോളങ്ങള്‍ ഉയര്‍ന്നുയര്‍ന്ന് ആകാശത്ത് പ്രതീക്ഷകളുടെ ഒരു നക്ഷത്രജാലം സൃഷ്ടിച്ചു. കടലാസുറാന്തലുകളുടെ ഉറവിടം ഞാന്‍ കണ്ടെത്തി. സ്‌കൂളിന്റെ ഒരു വശത്തുള്ള ഗേറ്റിനടുത്ത് തുറന്നുകിടക്കുന്ന കുറച്ചു സ്ഥലമുണ്ടായിരുന്നു. അവിടെ കുറേ കുടുംബങ്ങള്‍ കടലാസുറാന്തലുകള്‍ക്കകത്ത് എണ്ണയില്‍ മുക്കിയ തുണിത്തിരികള്‍ കത്തിച്ചു വച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. റാന്തലിനകത്തെ വായു ചൂടുപിടിച്ച് റാന്തലുയരുമ്പോള്‍ കുടുംബങ്ങളുടെ പ്രാര്‍ത്ഥനകളും ഉയരുന്നു. ‘എന്റെ മകനെ വര കടത്തിവിടണേ!’ ഒരമ്മ ഉറക്കെ പ്രാര്‍ത്ഥിച്ചു.

പ്രകാശിയ്ക്കുന്ന കടലാസുറാന്തലുകള്‍ തടസ്സമൊന്നും കൂടാതെ ആകാശത്തേയ്ക്കുയര്‍ന്നപ്പോള്‍ കുടുംബങ്ങള്‍ ആഹ്ലാദംകൊണ്ട് ആര്‍ത്തുവിളിച്ചു. റാന്തലുകളില്‍ ഒരെണ്ണം വൈദ്യുതക്കമ്പികളില്‍ ഉടക്കിക്കിടന്നു പോയി. ആ റാന്തല്‍ മുകളിലേയ്ക്കയച്ച അമ്മ നിരാശയായി. കാരണം, ആ പ്രദേശത്തെ വിശ്വാസങ്ങളനുസരിച്ച് അത് ഒരശുഭചിഹ്നമായിരുന്നു: ഗ്യാവോകാവോയില്‍ അവരുടെ മകന്‍ പാസ്സാകുകയില്ല എന്നതിന്റെ അടയാളമായിരിയ്ക്കാം അതെന്ന് അവര്‍ ഭയന്നു.

പരീക്ഷാപരിശീലനത്തെ കേവലം യാന്ത്രികമായി പാഠങ്ങള്‍ ഹൃദിസ്ഥമാക്കലും പഠിച്ചവ തന്നെ ആവര്‍ത്തിയ്ക്കലുമാക്കി മാറ്റിയ പട്ടണമായിരുന്നു അതെങ്കിലും മാവോതന്‍ച്യാങ്ങ് വിശ്വാസത്തിന്റേയും അന്ധവിശ്വാസത്തിന്റേയും രംഗം കൂടിയായിരുന്നു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും എന്തെങ്കിലും തരത്തിലുള്ള ഭാഗ്യചിഹ്നം അണിഞ്ഞിരുന്നു. അതു ചിലപ്പോള്‍ ചുവന്ന അടിവസ്ത്രമായിരിയ്ക്കാം (ചുവപ്പു വസ്ത്രം ഭാഗ്യമുള്ളതാണെന്നു വിശ്വസിയ്ക്കപ്പെടുന്നു), ആന്റാ എന്നൊരു കമ്പനി നിര്‍മ്മിച്ച ഷൂകളായിരിയ്ക്കാം (ആ കമ്പനിയുടെ ചിഹ്നം ‘ശരി’ എന്ന ടിക് മാര്‍ക്കായിരുന്നു; ഇതൊരു ശരിയുത്തരത്തെ സൂചിപ്പിച്ചു.), അല്ലെങ്കില്‍ സ്‌കൂള്‍ ഗേറ്റിനു പുറത്തുള്ള കച്ചവടക്കാരില്‍ നിന്നു വാങ്ങിയ, ബുദ്ധിയെ ഉത്തേജിപ്പിയ്ക്കുന്ന ചായയുമാകാം. പട്ടണത്തിലെ ഏറ്റവുമധികം വില്പനയുള്ള പോഷകപദാര്‍ത്ഥങ്ങള്‍ ക്ലിയര്‍ മൈന്‍ഡ്, സിക്‌സ് വാല്‍നട്ട്‌സ് എന്നിവയായിരുന്നു. (നട്ടുകള്‍ അഥവാ അണ്ടിപ്പരിപ്പുകള്‍ക്ക് തലച്ചോറിന്റെ ആകൃതിയുള്ളതുകൊണ്ട് അവ ബുദ്ധിശക്തി വര്‍ദ്ധിപ്പിയ്ക്കും എന്ന വിശ്വാസവും വ്യാപകമായുണ്ട്. യാങ്ങിന്റെ മാതാപിതാക്കള്‍ വലുതായ അന്ധവിശ്വാസങ്ങളുള്ളവരായി തോന്നിയില്ല. പക്ഷേ, നിഗൂഢതയുള്ള വൃക്ഷത്തിന്റേയും അതിന്റെ ചുവട്ടിലെ മൂന്നടി ഉയരമുള്ള ചാരക്കുന്നിന്റേയും സമീപത്തുതന്നെയായിരുന്നു അവര്‍ മുറിയെടുത്തിരുന്നത്. ‘വൃക്ഷത്തോടു നിങ്ങള്‍ പ്രാര്‍ത്ഥിയ്ക്കുന്നില്ലെങ്കില്‍ പരീക്ഷയില്‍ നിങ്ങള്‍ക്കു ജയിയ്ക്കാനാവില്ല,’ യാങ്ങ് പറഞ്ഞു. അത് ആ പ്രദേശത്തു നിലവിലിരുന്നിരുന്നൊരു പഴഞ്ചൊല്ലായിരുന്നു.

യാങ്ങിന്റെ മുറിയില്‍ നിന്ന് അല്പമകലെ, ഇടവഴിയിലൊരിടത്ത്, ഒരു സ്റ്റൂളിന്മേല്‍ ഒരു ജ്യോതിഷി ഇരിയ്ക്കുന്നതു കണ്ടു. തൊട്ടടുത്ത് ഒരു ക്യാന്‍വാസ് ചാര്‍ട്ട് നിവര്‍ത്തി വച്ചിരിയ്ക്കുന്നു. 3.40 ഡോളര്‍ കൊടുത്താല്‍, പാകമല്ലാത്തൊരു പിന്‍സ്‌െ്രെടപ്പ് സ്യൂട്ടു ധരിച്ചിരുന്ന ആ ജ്യോതിഷി ഭവിഷ്യം മുഴുവനും പ്രവചിച്ചു തരും: വിവാഹം, കുട്ടികള്‍, മരണം പിന്നെ ഗ്യാവോകാവോ സ്‌കോറും. ‘കുറച്ചു ദിവസമായി കച്ചവടം നന്നായിട്ടുണ്ട്,’ അര്‍ദ്ധസ്മിതത്തോടെ ജ്യോതിഷി പറഞ്ഞു. ഡയമണ്ടിന്റെ ഡിസൈനുകളുള്ള ആര്‍ഗൈല്‍ സ്വെറ്റര്‍ ധരിച്ച, ചെയര്‍മാന്‍ മാവോയുടെ രീതിയില്‍ തലമുടി വെട്ടിയിരിയ്ക്കുന്ന, പ്രായം ചെന്ന ഒരാള്‍ ഞങ്ങളുടെ സംഭാഷണം കണ്ടുനിന്നു. അത് യാങ്ങ് ക്വിമിങ്ങ് ആയിരുന്നു. പെന്‍ഷന്‍ പറ്റിയ ഒരു കെമിസ്ട്രി അദ്ധ്യാപകന്‍. 1980ല്‍ അദ്ദേഹം മാവോതന്‍ച്യാങ്ങ് സ്‌കൂളില്‍ അദ്ധ്യാപകനായി ചേരുമ്പോള്‍ എണ്ണൂറു വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള, സാമ്പത്തികപരാധീനതകളും സൌകര്യക്കുറവുകളുമുള്ള സ്ഥിതിയിലായിരുന്നു സ്‌കൂള്‍. ഇന്നത്തെ വിപുലമായ സ്ഥാപനമായി സ്‌കൂള്‍ വളര്‍ന്നത് അദ്ദേഹം നോക്കിനില്‍ക്കെ ആയിരുന്നു. ഗ്രാമപ്രദേശങ്ങളിലുണ്ടായിരുന്ന സ്‌കൂളുകളില്‍ മിയ്ക്കവയും ആ കാലഘട്ടത്തില്‍ തളരുകയോ അടച്ചുപൂട്ടപ്പെടുകയോ ചെയ്തു. പക്ഷെ ആ പ്രതികൂലപരിതസ്ഥിതികളെ അതിജീവിച്ചുകൊണ്ട് മാവോതന്‍ച്യാങ്ങ് അസാമാന്യവളര്‍ച്ച നേടുകയാണുണ്ടായത്. സ്‌കൂളിന്റെ വളര്‍ച്ചയെ പ്രശംസിയ്ക്കുന്നതിനിടയിലും യാങ്ങ് ക്വിമിങ്ങ് അന്ധമായ കാണാപ്പാഠം പഠിയ്ക്കലിനെ നിശിതമായി വിമര്‍ശിച്ചു. ‘ഇത്തരം പഠനം കൊണ്ട് കുട്ടികളുടെ തലച്ചോറ് മരവിച്ചുപോകുന്നു,’ അദ്ദേഹം പറഞ്ഞു. ‘ഒരു പരീക്ഷയെഴുതേണ്ടത് എങ്ങനെയെന്ന് അവര്‍ക്കറിയാം, പക്ഷേ അവര്‍ക്ക് സ്വന്തം ചിന്താശക്തിയില്ലാതാകുന്നു.’

ആ രാത്രി എല്ലാവരും മാവോതന്‍ച്യാങ്ങിലെ തങ്ങളുടെ അന്തിമചടങ്ങുകള്‍ നിര്‍വ്വഹിയ്ക്കുന്നതായി തോന്നി. സ്‌കൂള്‍ യൂണിഫോമണിഞ്ഞ രണ്ടു പെണ്‍കുട്ടികള്‍ മാവോയുടെ പ്രതിമയിലേയ്ക്കുള്ള നീണ്ട ചവിട്ടുപടികള്‍ മുട്ടിന്മേല്‍ ഇഴഞ്ഞു കയറി. കനിവിന്നായി പ്രാര്‍ത്ഥിയ്ക്കുന്നതുപോലെ ഓരോ ചവിട്ടിന്മേലും അവര്‍ ശിരസ്സുമുട്ടിച്ചു വണങ്ങി. പുണ്യവൃക്ഷത്തിനു മുന്‍പില്‍ അനേകം ഭക്തര്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഒരുപോലെ സുഗന്ധദ്രവ്യങ്ങളുടെ കെട്ടിന് ഒടുവിലത്തെ തവണ തീകൊളുത്തി. ആ തീ രാത്രി മുഴുവനും ആളിക്കത്തിക്കൊണ്ടിരിയ്ക്കും. ഗ്യാവോകാവോ പരീക്ഷയെഴുതാനുള്ള പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ അടുത്ത പ്രഭാതത്തില്‍ പരീക്ഷാകേന്ദ്രത്തിലെത്തിയ്ക്കാന്‍ വേണ്ടി ഡസന്‍ കണക്കിനു ബസ്സുകള്‍ അല്പമകലെ തയ്യാറായിക്കിടന്നു. എല്ലാ ബസ്സുകളുടേയും രജിസ്‌ട്രേഷന്‍ നമ്പറുകള്‍ എട്ട് എന്ന അക്കത്തില്‍ അവസാനിച്ചിരുന്നു. എട്ട് ഏറ്റവും വലിയ ഭാഗ്യനമ്പറാണെന്നാണ് ചൈനക്കാരുടെ വിശ്വാസം.

തനിയ്ക്കു വലിയ ഭാഗ്യമുള്ളതായി യാങ്ങിന് എന്തുകൊണ്ടോ തോന്നുന്നുണ്ടായിരുന്നില്ല. യാങ്ങിന്റെ മന്ദഹാസം അപ്രത്യക്ഷമായിരുന്നു. ബാസ്‌കറ്റ്ബാളിനെപ്പറ്റിയും ഷാങ്ഹായിയിലെ കസിനോടൊപ്പം ചേരുന്നതിനെപ്പറ്റിയും യാങ്ങ് പറയാറുണ്ടായിരുന്ന കളിതമാശകളും നിലച്ചു. യാങ്ങിന്റെ അമ്മയും പൊയ്ക്കഴിഞ്ഞിരുന്നു. അവരുടെ ഉത്കണ്ഠ യാങ്ങിന്റെ പരിഭ്രമം വര്‍ദ്ധിപ്പിയ്ക്കുകയും ഇടയ്ക്കിടെ യാങ്ങിനെ അസ്വസ്ഥനാക്കുകയും ചെയ്തു. അതുകൊണ്ട്, അവസാനത്തെ ആഴ്ചകളില്‍ അമ്മയ്ക്കു പകരമായി കൂടെ വന്നു നില്‍ക്കാമോയെന്ന് യാങ്ങ് മുത്തച്ഛനോടു ചോദിച്ചിരുന്നു. ഇപ്പോളിനിയാകെ ഒരു ദിവസം മാത്രം അവശേഷിച്ചിരിയ്‌ക്കെ, പഠനത്തിനല്ലാതെ മറ്റൊന്നിനും യാങ്ങിനു സമയമില്ല. വര്‍ഷങ്ങളായി നടത്തിപ്പോന്ന, വിരാമമില്ലാത്ത ശ്രമങ്ങളുടെ ഫലത്തെപ്പറ്റി യാങ്ങിന്റെ തന്നെ വിലയിരുത്തല്‍ ‘ഏകദേശം തീര്‍ത്തിട്ടുണ്ട്’ എന്നു മാത്രമായിരുന്നു.

ല്യുവാന്‍ നഗരത്തിലെ പരീക്ഷാകേന്ദ്രത്തിനടുത്തു തന്നെ എടുത്തിരുന്ന ഒരു വാടകമുറിയിലേയ്ക്ക് യാങ്ങിനെ കൊണ്ടു പോകുന്നതിനായി യാങ്ങിന്റെ മാതാപിതാക്കള്‍ യുവെജിനിലെ തങ്ങളുടെ ഭവനത്തില്‍ നിന്ന് അടുത്ത ദിവസം നേരം പുലരും മുന്‍പുതന്നെ വാഹനമോടിച്ചെത്തി. പട്ടണത്തിനു പുറത്തുള്ളൊരു ഹോട്ടലിലായിരുന്നു ഞാന്‍ തലേന്നു രാത്രി താമസിച്ചിരുന്നത്. ഹോട്ടലില്‍ നിന്ന് മാവോതന്‍ച്യാങ്ങിലേയ്ക്ക് തങ്ങളുടെ മിനിവാനില്‍ തങ്ങളോടൊപ്പം സഞ്ചരിയ്ക്കാന്‍ അവരെന്നെ ക്ഷണിച്ചു. പീച്ചുപഴങ്ങള്‍ കൊണ്ടുപോകാനുപയോഗിച്ചിരുന്ന ആ വാനില്‍ ചെളിപുരണ്ടിരുന്നു. ക്യാബിനില്‍ പിന്‍സീറ്റുകളുണ്ടായിരുന്നില്ല. വാനിന്റെ വിചിത്രമായ ആകൃതി മൂലം ‘മിയാന്‍ബാവോ ചെ’ അഥവാ ‘റൊട്ടിക്കഷ്ണട്രക്ക്’ എന്നായിരുന്നു അത്തരം വാനുകള്‍ ചൈനയില്‍ അറിയപ്പെട്ടിരുന്നത്. വാനില്‍ ചരക്കുകയറ്റാനുള്ളിടത്ത് യാങ്ങിന്റെ അച്ഛന്‍ എനിയ്‌ക്കൊരു മരക്കസേര ഇട്ടു തന്നു. ഞാനതില്‍ കയറിയിരുന്നു. യാങ്ങിന്റെ അച്ഛന്‍ വാഹനമോടിയ്ക്കവെ സമീപത്ത് യാങ്ങിന്റെ അമ്മ ഉല്‍ക്കണ്ഠയോടെ, നിശ്ശബ്ദയായി ഇരുന്നു. വാഹനം വളവുകള്‍ തിരിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കസേരയോടൊപ്പം അങ്ങോട്ടുമിങ്ങോട്ടും ഇഴുകിനടന്നു. ആ സമയത്ത് യാങ്ങിന്റെ അച്ഛന്‍ താന്‍ ‘ബിഗ് ലവ്’ എന്ന അരുമപ്പേരിട്ടു കൃഷിചെയ്യുന്ന കാലിഫോര്‍ണിയാപീച്ചുപഴങ്ങളെപ്പറ്റി വര്‍ണ്ണിച്ചുകൊണ്ടിരുന്നു.

തങ്ങളുടെ മക്കള്‍ ഗ്യാവോകാവോ പാസ്സാകാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി എന്തിനും തയ്യാറാണ് മാവോതന്‍ച്യാങ്ങില്‍ താമസിയ്ക്കാന്‍ വരുന്ന പതിനായിരത്തോളം മാതാപിതാക്കള്‍. ലിന്നിനെപ്പോലുള്ള അനേകം അമ്മമാര്‍ക്ക് ഔപചാരികവിദ്യാഭ്യാസം സിദ്ധിച്ചിട്ടേയില്ല. എങ്കിലും വിദ്യാര്‍ത്ഥികളുടെ ഉറക്കസമയത്ത് ടെലിവിഷന്‍ കാണാനും അലക്കുപണി നടത്താനും പാത്രങ്ങള്‍ കഴുകാനും പാടില്ലെന്ന അലിഖിതനിയമങ്ങള്‍ ഏറ്റവും കര്‍ക്കശമായി നടപ്പില്‍ വരുത്തുന്നത് ഈ അമ്മമാര്‍ തന്നെയാണ്. ഏതാനും വര്‍ഷം മുന്‍പ് പട്ടണത്തില്‍ ഒരു ഇന്റര്‍നെറ്റ് കഫേ തുറന്നു. വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പഠനത്തില്‍ നിന്നു തിരിയാന്‍ അതിടയാക്കിയേയ്ക്കുമെന്ന ഭീതിയുയര്‍ന്നപ്പോള്‍ അമ്മമാര്‍ സ്‌കൂളുമായി സഹകരിച്ച് ഇന്റര്‍നെറ്റ് കഫേയെ ഫലപ്രദമായി ബോയ്‌ക്കോട്ടു ചെയ്യിച്ചു. അധികം കഴിയും മുന്‍പേ ഇന്റര്‍നെറ്റ് കഫേ അടച്ചുപൂട്ടുകയും ചെയ്തു. ഒരിയ്ക്കല്‍ യാങ്ങിന്റെ സ്‌കോര്‍ ഇടിഞ്ഞപ്പോള്‍ യാങ്ങിന്റെ അമ്മ യാങ്ങിന്റെ സെല്‍ ഫോണ്‍ പിടിച്ചെടുക്കുകയും രാത്രിയേറെച്ചെല്ലുന്നതു വരെ പഠിയ്ക്കാന്‍ യാങ്ങിനെ നിര്‍ബന്ധിയ്ക്കുകയും ചെയ്തു. രാത്രി യാങ്ങ് പഠിച്ചുകൊണ്ടിരിയ്‌ക്കെ, യാങ്ങിന്റെ അമ്മ ഉണര്‍ന്നിരുന്ന് ചിത്രശലഭത്തിന്റേയും മത്സ്യങ്ങളുടേയും ഡിസൈനുകളോടുകൂടിയ സ്ലിപ്പറുകള്‍ സൂചിയും നൂലും കൊണ്ടു നെയ്തുണ്ടാക്കി. പകല്‍സമയത്തെ പാചകം യാങ്ങിന്റെ ഇടവേളകള്‍ക്കൊപ്പിച്ചു ക്രമീകരിച്ചു. അതുകൊണ്ട് ആഹാരം കഴിയ്ക്കാന്‍ വേണ്ടി യാങ്ങിന് വിലപ്പെട്ട പഠനസമയം ഒരു മിനിറ്റു പോലും പാഴാക്കിക്കളയേണ്ടി വന്നില്ല. ‘നമുക്കു ചെയ്യാനാകുന്നതെല്ലാം നാം ചെയ്യണം,’ ലിന്‍ പറഞ്ഞു. ‘അല്ലെങ്കില്‍ എല്ലാക്കാലവും നാം നമ്മെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിയ്ക്കും.’

ഞങ്ങള്‍ മാവോതന്‍ച്യാങ്ങിലെത്തിയപ്പോള്‍ വെളുപ്പിന് അഞ്ചുമണിയേ ആയിരുന്നുള്ളു. പക്ഷേ, പുണ്യവൃക്ഷത്തിനു ചുറ്റും അമ്മമാര്‍ കൂട്ടം കൂടി നിന്നിരുന്നു. അവര്‍ കത്തിച്ച സുഗന്ധദ്രവ്യക്കെട്ടുകളില്‍ നിന്നും കൂമ്പാരം കൂടിക്കിടക്കുന്ന കനലുകളില്‍ നിന്നുമുള്ള ചൂട് ശക്തമായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് യാങ്ങിന്റെ വാടക മുറിയിലേയ്ക്കു ചെന്നെത്താന്‍ ബുദ്ധിമുട്ടേണ്ടി വന്നു. യാങ്ങിന്റെ അമ്മയും സുഗന്ധദ്രവ്യക്കോലുകള്‍ക്കു തീകൊളുത്തി ചാരക്കൂമ്പാരത്തില്‍ തറച്ചുനിര്‍ത്തുകയും ശിരസ്സ് മുന്‍പോട്ടും പുറകോട്ടും ചലിപ്പിച്ച് ഭക്തിയോടെ പ്രാര്‍ത്ഥിയ്ക്കുകയും ചെയ്തു. അവരുടെ സമീപത്ത്, മറ്റൊരു സ്ത്രീ മുട്ടകള്‍ നിറച്ച ഒരു സഞ്ചി കനല്‍ക്കൂമ്പാരത്തില്‍ നിന്നുള്ള പുകയില്‍ പല തവണ ആട്ടി. ശിരസ്സിന്റെ ആകൃതിയുള്ളതുകൊണ്ട് മുട്ടകള്‍ ബുദ്ധിശക്തിയുടെ ചിഹ്നമാണെന്നാണു വിശ്വാസം.

യാങ്ങിന്റെ അമ്മ ജനലില്‍ മുട്ടിയപ്പോള്‍ യാങ്ങ് ഉണരുന്നേയുണ്ടായിരുന്നുള്ളു. യാങ്ങിന്റെ ലഗ്ഗേജ് തലേന്നു രാത്രി തന്നെ പായ്ക്കു ചെയ്തു കഴിഞ്ഞിരുന്നു. ഒരു ചെറിയ ബാഗു നിറയെ വസ്ത്രങ്ങള്‍. വലിയൊരു ബാഗു നിറയെ പുസ്തകങ്ങള്‍. യാങ്ങിന്റെ മുത്തച്ഛന്‍ അസ്വസ്ഥനായിരുന്നു. നൂറുകണക്കിനു കാറുകളും ബസ്സുകളും പട്ടണത്തില്‍ ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിയ്ക്കുന്നതിനു മുന്‍പു തന്നെ സ്ഥലം വിടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അസ്വസ്ഥതയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഞാനുമായി സംസാരിച്ചാല്‍ അദ്ദേഹത്തിന് ആപത്തുകളുണ്ടാകുമെന്ന് ആരോ ഒരാള്‍ സ്‌കൂളിലെ ഉദ്യോഗസ്ഥനോ? ഒരയല്‍വാസിയോ? താക്കീതു നല്‍കിയിരുന്നു. സ്വന്തം വിജയത്തെപ്പറ്റി ഒരു വര്‍ഷത്തോളം ചൈനീസ് പത്രമാദ്ധ്യമത്തിലൂടെ, ശബ്ദകോലാഹലത്തോടെ പൊതുജനത്തെ വിളിച്ചറിയിച്ചുകൊണ്ടിരുന്ന മാവോതന്‍ച്യാങ്ങ് ഇപ്പോള്‍ പ്രസിദ്ധി അധികം വേണ്ടെന്ന നിലപാടിലേയ്ക്കു പിന്‍വാങ്ങിയിരിയ്ക്കുന്നു. ‘പന്നി തടിച്ചുകൊഴുക്കുന്നതു ഭയപ്പെടുന്നതുപോലെ ജനങ്ങള്‍ പ്രസിദ്ധിയെ ഭയപ്പെടുന്നു’ എന്ന അര്‍ത്ഥം വരുന്ന ഒരു ചൈനീസ് ചൊല്ലുണ്ടത്രെ. വിറയാര്‍ന്ന ശബ്ദത്തോടെ യാങ്ങിന്റെ മുത്തച്ഛന്‍ എന്നോടു പോകാന്‍ പറഞ്ഞു. ഞാന്‍ ആ കുടുംബത്തോടു യാത്ര പറഞ്ഞു. യാങ്ങിന്റെ ഗ്യാവോകാവോ യാത്രയ്ക്കു വേണ്ടി അവരെല്ലാവരും ‘റൊട്ടിക്കഷ്ണട്രക്കില്‍’ കയറുന്നത് ഞാന്‍ അല്പമകലെ നോക്കി നിന്നു. അവരെന്നെ കടന്നു പോകുമ്പോള്‍ യാങ്ങിന്റെ അച്ഛന്‍ ഹോണ്‍ ശബ്ദിപ്പിച്ചു.

മൂന്നു മണിക്കൂര്‍ കഴിഞ്ഞ്, കൃത്യം 8:08ന്, ബസ്സുകളുടെ ആദ്യസംഘം മാവോതന്‍ച്യാങ്ങ് ഹൈസ്‌കൂളിന്റെ ഗേറ്റു കടന്ന് പുറത്ത് ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്ന മാതാപിതാക്കളുടേയും പട്ടണവാസികളുടേയും മദ്ധ്യത്തിലൂടെ യാത്രയാരംഭിച്ചു. മുന്‍ കാലങ്ങളില്‍ ഈ ഘോഷയാത്രയോടൊപ്പം പെരുമ്പറമുഴക്കവും വെടിക്കെട്ടും ഉണ്ടാകാറുണ്ടായിരുന്നു. ഇത്തവണ സ്‌കൂളിന്റെ അഭ്യര്‍ത്ഥനപ്രകാരം ആഘോഷങ്ങള്‍ ലളിതമാക്കിയിരുന്നു. എങ്കിലും ചില ആചാരങ്ങള്‍ തുടരുകതന്നെ ചെയ്തു. സംഘത്തെ നയിച്ച ബസ്സിലെ െ്രെഡവര്‍ കുതിരയുടെ വര്‍ഷത്തില്‍ ജനിച്ചയാളായിരുന്നു. കുതിരയുടെ വര്‍ഷത്തില്‍ ജന്മമെടുത്ത െ്രെഡവര്‍ക്ക് സംഘത്തിന്റെ നേതൃത്വം നല്‍കിയത് നടപ്പു വര്‍ഷത്തെപ്പറ്റിയുള്ള സൂചന മാത്രമായിരുന്നില്ല. ‘മാ ഡാവോ ചെങ് ഗോങ്ങ്’ എന്ന ചൈനീസ് പഴഞ്ചൊല്ലിനേയും അത് അര്‍ത്ഥമാക്കിയിരുന്നു. ‘കുതിരയുടെ ആഗമനത്തോടെ വിജയം’ എന്നാണ് ആ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം. ദിവസത്തിന്റെ അന്ത്യത്തോടെ മാവോതന്‍ച്യാങ്ങ് ശൂന്യമാകും. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അവരെ ആശ്രയിച്ചിരുന്ന വ്യാപാരികളുമെല്ലാം അപ്പോഴേയ്ക്ക് ഒഴിഞ്ഞുപോയിട്ടുമുണ്ടാകും.

ആഴ്ചകള്‍ക്കു ശേഷം ഗ്യാവോകാവോ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഞാന്‍ യാങ്ങിനെ വിളിച്ചു. യാങ്ങ് പരീക്ഷയില്‍ ശോഭിച്ചുകാണില്ലെന്നും എന്റെ സാന്നിദ്ധ്യവും അതിനുള്ള കാരണങ്ങളില്‍ ഒന്നായിരുന്നിരിയ്ക്കാമെന്നും ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം ഞാന്‍ ഭയന്നിരുന്നു. എന്നാല്‍ യാങ്ങ് ഉത്സാഹഭരിതനായിരുന്നു. സമീപകാലത്തെ പരിശീലനപ്പരീക്ഷകളില്‍ നേടിയിരുന്നതിനേക്കാള്‍ വളരെ മികച്ച സ്‌കോറുകള്‍ ഗ്യാവോകാവോയില്‍ യാങ്ങിനു നേടാനായി. യാങ്ങ് സ്വപ്നം കണ്ടിരുന്ന ഷാങ്ഹായിയിലെ ഒന്നാംകിട സര്‍വ്വകലാശാലകളില്‍ പ്രവേശനം സിദ്ധിയ്ക്കാന്‍ മതിയായതായിരുന്നില്ല ആ സ്‌കോറുകള്‍. എന്നാലവ ആങ്ഹുവെയ് പ്രവിശ്യയിലെ ഏറ്റവും നല്ല രണ്ടാംകിട സര്‍വ്വകലാശാലകളിലൊന്നില്‍ പ്രവേശനം സിദ്ധിയ്ക്കാന്‍ മതിയായതായിരുന്നു. ബിരുദം നേടിക്കഴിയുമ്പോള്‍ ഒരു ജോലി കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും മാവോതന്‍ച്യാങ്ങ് ഹൈസ്‌കൂളിനും തന്റെ ഗ്രാമത്തിലെ ഇടുങ്ങിയ സ്‌കൂളിനും പുറത്തുള്ള ലോകത്തെപ്പറ്റി അറിയാനുള്ള അതിയായ ആകാംക്ഷ യാങ്ങിനുണ്ടായിരുന്നു. ‘സ്‌കൂളില്‍ ഞാന്‍ സയന്‍സു പഠിച്ചു. പക്ഷേ, കലയും സംഗീതവും എഴുത്തും അതുപോലുള്ള സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളുമാണ് ഞാനിഷ്ടപ്പെടുന്നത് എന്നതാണു സത്യം,’ യാങ്ങു പറഞ്ഞു. ‘ഗ്യാവോകാവോ പരീക്ഷയെഴുതുന്നതിലുപരിയായി അധികമൊന്നും അറിവില്ലാത്ത എന്നെപ്പോലുള്ള ഒരുപാടു വിദ്യാര്‍ത്ഥികളുണ്ടെന്നു ഞാന്‍ കരുതുന്നു.’ യാങ്ങിന് ഒന്നറിയാം: തന്റെ മാതാപിതാക്കള്‍ ബിഗ് ലവ് ഫാമില്‍ നയിയ്ക്കുന്ന ജീവിതത്തില്‍ നിന്നും വളരെ വ്യത്യസ്തമായിരിയ്ക്കും തന്റെ ജീവിതം.

ആ ദിവസം കിട്ടിയ എല്ലാ വാര്‍ത്തകളും ഒരേ പോലെ ആഹ്ലാദപ്രദമായിരുന്നില്ല. യാങ്ങിന്റെ ബാല്യകാലസുഹൃത്ത്, ക്യാവോ, പരീക്ഷയില്‍ തോറ്റു. ക്യാവോവിനെ പെട്ടെന്നൊരു ഭയം ആക്രമിച്ചു കീഴടക്കിയിരുന്നെന്ന് യാങ്ങു പറഞ്ഞു. ക്യാവോവിന്റെ കുടുംബത്തിന്റെ ഹൃദയം തകര്‍ന്നു. ക്യാവോവിന്റെ പഠനത്തെ വര്‍ഷങ്ങളായി അമ്മ സഹായിച്ചിരുന്നു. മാവോതന്‍ച്യാങ്ങിലേയ്ക്കുള്ള ഫീസടയ്ക്കാന്‍ വേണ്ടി അച്ഛന്‍ ദിവസേന പന്ത്രണ്ടു മണിക്കൂറും വര്‍ഷത്തില്‍ അന്‍പതാഴ്ചയും കിഴക്കന്‍ ചൈനയില്‍ ആകാശം മുട്ടെയുള്ള കെട്ടിടനിര്‍മ്മാണങ്ങളില്‍ പണിയെടുത്തിരുന്നു. ക്യാവോ ഇപ്പോഴും ഇംഗ്ലീഷ് അദ്ധ്യാപകനായിത്തീരുന്നതിനെപ്പറ്റി അവ്യക്തമായി സംസാരിയ്ക്കുന്നുണ്ടെന്ന് യാങ്ങു പറഞ്ഞു. പക്ഷേ ക്യാവോവിന്റെ ഭാവി ഇരുണ്ടതായിരുന്നു. മാവോതന്‍ച്യാങ്ങില്‍ വീണ്ടുമൊരാവര്‍ത്തനം താങ്ങാന്‍ ഒരിയ്ക്കലും ക്യാവോവിന്റെ കുടുംബത്തിനാവില്ല. ക്യാവോവിന്റെ മുന്നില്‍ ഒരേയൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളു. ‘ഡഗോങ്ങ്,’ യാങ്ങു പറഞ്ഞു. ‘അവന്‍ പോയിക്കഴിഞ്ഞു.’ ഗ്യാവോകാവോയില്‍ തോറ്റെന്നറിഞ്ഞയുടനെ ക്യാവോ നാടും വീടും വെടിഞ്ഞ്, തൊഴിലന്വേഷിച്ച് ചൈനയുടെ തീരപ്രദേശങ്ങളിലെ മിന്നിത്തിളങ്ങുന്ന നഗരങ്ങളിലേയ്ക്കു പുറപ്പെട്ടു.

(ലേഖനം അവസാനിച്ചു.)

അടിക്കുറിപ്പുകള്‍

ക്രാം സ്‌കൂള്‍ എന്‍ട്രന്‍സ് പോലുള്ള പരീക്ഷകള്‍ക്കായി പ്രത്യേകതരം ഹ്രസ്വകാല ക്രാഷ് കോഴ്‌സുകള്‍ നടത്തുന്ന സ്‌കൂളുകള്‍ക്കാണ് ക്രാം സ്‌കൂള്‍ എന്നു പറയുന്നത്.

സെസാം എള്ള്. തോഫു സോയമില്‍ക്കില്‍ നിന്നുള്ള പാല്‍ക്കട്ടി.

ബങ്ക് പല തട്ടുകളുള്ള കട്ടില്‍

ടഅഠ ടമേിറമൃറശലെറ ഠലേെ; അമേരിക്കയില്‍ കോളേജ് അഡ്മിഷനു വേണ്ടി നടത്തപ്പെടുന്ന ഒരു ടെസ്റ്റ്.

അഇഠ അാലൃശരമി ഇീഹഹലഴല ഠലേെശിഴ. ഇതും അമേരിക്കയില്‍ കോളേജ് അഡ്മിഷനു വേണ്ടി നടത്തപ്പെടുന്ന ഒരു ടെസ്റ്റു തന്നെ.

‘തടവുപുള്ളികളുടെ ആശയക്കുഴപ്പം’ ‘ഇന്നസെന്റ് പ്രിസണേഴ്‌സ് ഡിലമ്മാ’ – ചെയ്യാത്ത കുറ്റം ആരോപിയ്ക്കപ്പെട്ടു തടവിലായ ഒരു നിരപരാധിയ്ക്കു തെരഞ്ഞെടുക്കാനായി രണ്ടു മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിയ്ക്കപ്പെടുന്ന സ്ഥിതി. ഒന്ന്, ചെയ്യാത്ത കുറ്റം ചെയ്‌തെന്നു സമ്മതിച്ച് പരോള്‍ നേടി പുറത്തു കടക്കുക. രണ്ട്, കുറ്റം നിഷേധിച്ച് ജയില്‍ശിക്ഷ വരിയ്ക്കുക.

‘നിരോധിതനഗരം’ ബെയ്ജിംഗ് നഗരമദ്ധ്യത്തിലുള്ള ‘നിരോധിതനഗരം’ (ഫര്‍ബിഡന്‍ സിറ്റി) മിങ്ങ് സാമ്രാജ്യകാലം (1368 – 1644) മുതല്‍ ക്വിങ്ങ് സാമ്രാജ്യകാലം (1644 – 1912) വരെ അര സഹസ്രാബ്ദത്തോളം ചക്രവര്‍ത്തിയുടെ കൊട്ടാരമായിരുന്നു. 1925നു ശേഷം ‘നിരോധിതനഗരം’ പാലസ് മ്യൂസിയത്തിന്റെ ഭാഗമായി മാറി.

32 മില്യന്‍ ഡോളര്‍ 203 കോടി രൂപ

ആര്‍ഗൈല്‍ സ്വെറ്റര്‍ ഡയമണ്ടിന്റെ ആകൃതിയില്‍, വ്യത്യസ്ത നിറങ്ങളിലെ ഡിസൈനുകളുള്ള സ്വെറ്റര്‍.

പിന്‍സ്‌െ്രെടപ്പ് നേരിയ വരകളുള്ള

‘പന്നി തടിച്ചുകൊഴുക്കുന്നതു ഭയപ്പെടുന്നതുപോലെ ജനങ്ങള്‍ പ്രസിദ്ധിയെ ഭയപ്പെടുന്നു’ പന്നി തടിച്ചുകൊഴുത്താല്‍ അധികം താമസിയാതെ കശാപ്പു ചെയ്യപ്പെടുന്നു.

ലേഖകനെപ്പറ്റി: ബ്രൂക്ക് ലാര്‍മര്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു ലേഖകനാണ്. ചൈനീസ് ടെന്നീസ് കളിക്കാരി ലി നായെപ്പറ്റി അദ്ദേഹമെഴുതിയ ലേഖനം 2014ലെ ഏറ്റവും മികച്ച അമേരിക്കന്‍ സ്‌പോര്‍ട്ട്‌സ് ലേഖനങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Generated from archived content: essay1_feb20_15.html Author: sunil_ms

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here