ഇവിടെ
ആരും ആർക്കും വിധേയപ്പെട്ടിട്ടില്ലെന്ന്
ആദ്യം പറഞ്ഞത് അപ്പനാണ്.
പിന്നെയത് അമ്മയിലേയ്‌ക്ക് പടർന്നു.
നേരുചൊല്ലിക്കേൾക്കേണ്ട മക്കൾ
എന്തുപറയാൻ?
സ്‌നേഹം വെറുംവാക്കെന്നു കാറ്റ്
സത്യം, പൊളിവാക്കെന്നു മഴ
അനിയത്തി എവിടെയും പോകും
ഏതു പാതിരായ്‌ക്കും വരും.
അവളാരോടും വിധേയപ്പെട്ടിട്ടില്ലല്ലോ.
മകനും വരും പോകും ഏതു നേരത്തും.
എന്തു ചീത്തയും പറയും, ആരെയും.
അപ്പനും അമ്മയും കേൾക്കും
നിവൃത്തികേട്! അല്ലാതെന്ത്?
എങ്കിലും
മകന്റെ ശമ്പളത്തിന്
എല്ലാവരും വിധേയപ്പെടും.
അതും നിവൃത്തികേടുകൊണ്ടായിരിക്കുമോ?
Generated from archived content: poem2_mar23.html Author: sumol_k_surendran