ഈ യാത്ര
തിടുക്കത്തിലെങ്ങോട്ട്…?!
വീണ്ടും നിന്റെ ചോദ്യം
ചൂളം വിളി, റയിൽപാളം
സമാന്തര രേഖാവലംബം
* * * * * * * *
ചേർത്ത് വയ്‌ക്കപ്പെട്ട
രണ്ടുബോഗികൾ നമ്മൾ.
പാളങ്ങളിൽ കുടുങ്ങി
അരഞ്ഞുതീരും
നെഞ്ചിലെ കിതപ്പുകൾ
ബോഗികൾ; എഞ്ചിൻ
മിനുപ്പിൽ പായും
പേരില്ല കണ്ണികൾ
നിന്റെ ചോദ്യം, ഉറയില്ലാ
വാളുപോലെയുളളിൽ
മൂർച്ഛിച്ചാഴുന്നു
വീണ്ടും
ഈ യാത്ര എങ്ങോട്ട്…?!
* * * * * * * *
പുറമേ ശാന്തം
അകവെളിച്ചത്തിന്റെ നന്മ.
നേർത്ത സല്ലാപങ്ങൾ
പറന്നുപോവുന്ന മഴമേഘങ്ങളിൽ
കഴിഞ്ഞ കാലങ്ങൾ.
ആശകൾ, കുതിരഞ്ഞാണുകൾ
ഒപ്പം, കർമവേഗത തുളുമ്പും
നാളുകൾ
വിണ്ണിൽ തെളിയിക്കാനാശിച്ച
വിളക്കുകൾ;
പൂവിൽ മധു,
വിരൽത്തുമ്പിൽ നിലാവ്.
* * * * * * * *
ഓ, മഴയോ? ഒപ്പം
പെട്ടന്നിരുട്ടും
ഇരുട്ടിൽ മുളങ്കാടുകളും
മരങ്ങളും നക്ഷത്രവും
ബോഗികൾക്കു മീതേ
അല്ല നമ്മളിൽ
കൂപ്പു കുത്തുന്നു.
* * * * * * * *
പെട്ടന്നുണർന്നു.
സ്വസ്തി! ഇരുട്ടിന്റെ
താക്കീതിന്
വാക്കുകൾ ശേഷക്രിയപോലെ-
യെങ്കിലുമോർത്തുപോയി;
നിയോഗത്തിന്റെ
വിരൽതൊടും ദൂരത്ത്
ജീവിതമെന്ന മഹാസത്യം.
* * * * * * * *
ദൂരമിനിയുമുണ്ട്. ഇരുട്ടും;
നമുക്കുറങ്ങാതിരിക്കാം;
പുലരുവോളം; തമ്മിൽ
അറിയാത്തൊരിടത്തേക്കു
ഈ യാത്ര തുടരും വരെ.
പുറത്ത്, ഗസൽ
പോലെ മഴ.
തോരാത്ത കണ്ണുനീർ
നനവ്, സിന്ദൂരരേഖയിൽ
സൂര്യനോവ്
കണ്ണിലെ പശിമയിൽ
വെയിൽ മങ്ങും-
വരെ ഞാനീ
ജാലകമൊന്ന്
തുറന്നിടട്ടേ…
Generated from archived content: poem2_july7.html Author: sumithra_satyan