വേണം,
വഴിത്തങ്ങലുകളിൽ
ചിതറിയ
ചിന്തകൾക്കൊരു കൂട്.
പശി മണത്ത്
ഓരത്തിലമർന്ന്,
മനസ്സിലേയ്‌ക്കൊരു
ജാലകം തുറന്നിട്ടാരെയോ
കാത്തിരിക്കുവാനൊരു കൂട്.
സ്വപ്നമഴയത്ത്,
നേർത്തൊരൊച്ചയിൽ
മധുരമായൊരു പാട്ട്
കേൾക്കാനൊരു കൂട്.
അക്ഷരവും ശ്രുതിയും
വഴിമറന്ന് പോകുമെൻ
ഉച്ഛ്വാസതാളത്തിൽ
ഞാൻ മറവിക്കൊണ്ടക്ഷരം
തീർത്തൊരു കൂട്.
ഒടുവിൽ,
മുറിപ്പാടുകളിൽ
നോവിച്ച് വിട്ടൊരു
ചങ്ങാതിയ്‌ക്ക് നൽകാനൊരിടം
ബാക്കിവച്ചെൻ
നന്മയെ കാക്കുമെന്റെ കൂട്…
ഈ കൂട്;
ഭൂമി പിളർന്നേ പോകുമിരുട്ടിലും
കനത്ത ഗർത്തത്തിലും
ഘോരമാരികളിലും
എന്നെ അറിയാനൊരു
കൂട്….
Generated from archived content: aug20_poem1.html Author: sumithra_satyan