നീ
വഴിയിൽ ഒറ്റനക്ഷത്രം
മുരുക്ക് പൂക്കും
കാലവൃക്ഷം
പാഥേയം സ്‌നേഹശീലം
ഇടവും തടവുമൊഴുകും
ജീവിത ചിത്രം;
എങ്കിലുമെത്രയോ
വെൺമ ചുരുത്തും
വാക്കിൻ ധനുസ്സ്
നിനക്ക് സ്വന്തം.
മഴ നനഞ്ഞിറങ്ങും
വെള്ളപ്രാവുകളൊരിക്കൽ
എന്നെക്കുറിച്ച് പാടി;
പാതമങ്ങിയ നാട്ടുവെളിച്ച
മപ്പോൾ ആകാശമിറങ്ങി വന്നു
നിന്റെ സത്യവചസ്സുകളുടെ
ഈണം കാട്ടാറായൊഴുകും
നിന്റെ അക്ഷരപെരുക്കം
ഇടിമിന്നലായി തെളിയും
നിന്റെ ദീർഘനിശ്വാസം
ഉച്ചാസരാഗമായി കാറ്റുമേഘവുമാകും
നിന്റെ സ്‌നേഹപരാഗം
ഇവിടെ വസന്താഗമനം നടത്തും.
വാക്കിന്റെ ഒറ്റക്കൊമ്പിലിരുന്ന്
പാടിയ ആ പക്ഷിയ-
പ്പോഴേക്കും പറന്നുപോയി
തിളങ്ങുന്ന ഒരു സ്വപ്‌നവുമെടുത്ത്;
ഓടക്കുഴലും പീലിയും
നിനക്ക് സമ്മാനിക്കാൻ
എന്നെയേൽപ്പിച്ചു കൊണ്ട്
രാത്രിയും നിദ്രയും
ചേർന്നു നിൽക്കുമ്പോൾ
നടന്നുമറയുന്ന
ബുദ്ധനെയും
ആട്ടിൻകുട്ടിയെയും
ഞാനപ്പോൾ കണ്ടു
ബോധിവൃക്ഷച്ചുവട്ടിൽ
കൊട്ടാരമിറങ്ങി വരുന്ന
ഒരു സിദ്ധാർത്ഥകുമാരനെയും
കാത്തുനിൽക്കുന്ന
ആ ഒറ്റ നക്ഷത്രമവൾ
നോക്കി ചിരിച്ചു;
അപ്പോഴേക്കും
മഹാഗണിയുടെ മരണമെന്നിൽ
സംഭവിച്ചു കഴിഞ്ഞിരുന്നു
അടുത്ത ജന്മത്തിലെ
പടവുകൾ ഭൂമിയിലേക്കിറക്കിയിട്ട്.
Generated from archived content: poem2_mar25_11.html Author: sumithra_kv