ഇത് വാക്കാണ്
ഈ ചെടികൾക്കും
പുൽപ്പടർപ്പുകൾക്കും
ഇലകൾക്കും കളകൾക്കും
ഞാൻ തുണ.
എന്റെ പേട്
പൊത്തി കീറിയ
വാലാട്ടിപക്ഷിക്കും
അണ്ണാറക്കണ്ണനും
ഞാൻ വീട്.
എന്തിന്,
എന്റെ തൊലി
രാകിമിനുക്കി
ആടിപ്പാടുന്ന
കുഞ്ഞിളം പാട്ടുകൾക്ക്
ഞാൻ ഊഞ്ഞാൽ.
ഇവിടെ,
പെയ്‌തുതോരുന്ന
കർക്കിട മഴച്ചാർത്തുകൾക്ക്
ഞാൻ ഗീതം.
കാറ്റ് ചിക്കിപെരുക്കുന്ന
തണുത്ത യാമങ്ങൾക്ക്
ഞാൻ നിലാവ്,
പ്രണയവും.
ഇത് വാക്കാണ്
പിടഞ്ഞ് തീരുന്നതിൻ
മുമ്പ്,
ആത്മാവ് തൊടുന്ന
മച്ചിൻപ്പുറത്തെ
ദൈവത്തിന്
ഞാൻ കൊടുക്കുന്ന
വാക്ക്;
ഇരു കൈയും
ശിഖരകൂമ്പുകളിലൊതുക്കി
മനസ്സിന്റെ
വിനാഴികകൾ തുറന്നിടുമ്പോൾ
അവനെ കാണാം
പ്രപഞ്ചസാരമേ!
ഈ ഭൂമിയിൽ
നിന്നെ പോലാകാൻ
എന്നെ നിയോഗിച്ചവനെ!
ഞാനും ആൽമരമാകുന്നു
ഹൃദയമുള്ള ഒരാൽമരം…
Generated from archived content: poem1_mar22_07.html Author: sumithra_kv