തിരിച്ചിടുമ്പോളെനിക്കു മാത്രം
തിരി വെളിച്ചം തെളിച്ചതെന്തേ!
തിരിവെട്ടത്തിൽ തെളിഞ്ഞിടുന്നു
ഇടഞ്ഞു നിൽക്കും ഇരുവശങ്ങൾ
പലതാണെന്നും പലരാണെന്നും
തരുന്ന ബോധം തളർത്തിടുന്നു!
മനുഷ്യജൻമം പൊരിഞ്ഞു കായ്‌ക്കും
പറമ്പിലിന്ന് പൊടിഞ്ഞ പൂരം!
വെളിച്ചം മുന്നിൽ നിഴലു പിന്നിൽ
നിഴലു മുന്നിൽ വെളിച്ചം പിന്നിൽ!
നിഴലാനകൾ നിരന്തരമായ്-
ത്തിടമ്പേറ്റുമ്പോൾ തളരുന്നു ഞാൻ!
പല നിറത്തിൽ കുടമാറുമ്പോൾ
എനിക്കു മാത്രം കറുത്ത കുട!
പല പരിചയ പരിഭവങ്ങൾ
കുടത്തണലിൽ പൊതിഞ്ഞു കാട്ടി
പതിഞ്ഞിറക്കം തെക്കിലേയ്‌ക്ക്
തെക്കിലേയ്‌ക്ക് പടിയിറക്കം!
വെളിച്ചമേ നി തെളിച്ചിടല്ലേ
തിരുവരങ്ങിൻ തെരുവിലെന്നെ
അരങ്ങുവാഴും ഉയിരോട്ടത്തിൽ
ഉലയും നിന്റെ തെളിമസത്യം!
അതിൻ വെട്ടത്തിൽ വെളുത്തുപോകും
അരൂപിയാകും ഇവന്റെ മിഥ്യ!
Generated from archived content: poem1_feb20_07.html Author: sukumaran