എരിവ്‌

കണ്ണ്‌ ചോദിച്ചു.

ഊരിയെടുത്ത്‌ നൽകി.

ഒരു കൈ വേണമെന്ന്‌ പറഞ്ഞു.

അടർത്തിയെടുത്ത്‌ മുന്നിലിട്ടു.

പിന്നെ കാലു രണ്ടും ആവശ്യപ്പെട്ടു. ഞാൻ വഴങ്ങി.

അത്ഭുതമോ. നിങ്ങളെന്തു കരുതി. വേവും അരിശവും കൂടാതെ ചോദിച്ചവ ഉറ്റവന്‌ വീതിക്കുകിൽ മനസ്സ്‌ തണുക്കും. ഇപ്പോൾ ചുണ്ടും മൂക്കും കാതും വേണമെന്നായി. മടിയാതെ ഒക്കെയും കൊടുത്തു തീർത്തു.

അവ ബാഗിനുളളിൽ ഒതുക്കി ബസ്സ്‌ കാത്തുനിൽക്കുന്ന തിരക്കിൽ അയാൾ ചിന്തിച്ചതിങ്ങനെ.

മുറിവിനിടയിൽ പുഞ്ചിരിയും തലയിൽ സ്‌ഫോടകശേഖരങ്ങളും വഹിച്ച്‌ പൊട്ടിത്തെറിക്കാൻ പാകമായ നില്പിൽ ഒരു കച്ചവടച്ചരക്കായി. തലച്ചോറ്‌ നശിച്ച ഒരുവന്റെ അവയവങ്ങൾ വില്പനയ്‌ക്ക്‌.

ബാഗിനുളളിൽ പൊതിഞ്ഞുകെട്ടിയ നിലയിലാണെങ്കിലും തലയ്‌ക്കകത്ത്‌ ഒരു പ്രകാശം മിന്നി. കൊടുത്ത്‌ കൊടുത്ത്‌ സ്വന്തം ഒന്നുമില്ലാതായ തനിക്ക്‌ വയറ്റിനുളളിൽ എരിവ്‌ ബാക്കിയായി. ആര്‌ എടുക്കും എരിവിനുളളിലെ നോവ്‌.

Generated from archived content: erivu.html Author: sujith_kayyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here