സുധകൃഷ്ണകുമാറിന്റെ രണ്ടു കവിതകള്‍

“ദമയന്തീ വിലാപം”

“പട്ടാളക്കാരനാണ്” “ആണെന്നു”കേട്ടപ്പോള്‍
ഇട്ടോന്ന്‌ ഞാനങ്ങ്‌ വീണുപോയി.

കൊട്ടും കുരവയും താലികെട്ടും പിന്നെ
പെട്ടിയും കെട്ടിക്കൊണ്ടൊറ്റപ്പോക്കും

ഇട്ടേച്ചുപോയപ്പോള്‍ കഷ്ടം തോന്നി, ഇനി-
തട്ടാനും മുട്ടാനും കൂട്ടിനാര്?

പട്ടണത്തിലെന്നെ കൊണ്ടുപോകുമെന്നും
പട്ടുപുടവയില്‍ മൂടുമെന്നും മറ്റും
പട്ടികള്‍ ഓരിയിടും രാത്രികളിലെന്റെ
പട്ടാളച്ചേട്ടനേം ഓര്‍ത്തുകൊണ്ടു്‌
കഷ്ടമായി ഈ പെണ്ണുസ്വപ്നം കണ്ടു, ഒരു
നഷ്ട വസന്തത്തേല്‍ കണ്ണുംനട്ട്‌….

പട്ടിണിയാണേലും വേണ്ടുകില്ലീപ്പണി
വിട്ടേച്ചുപോരുവാന്‍ പറ്റുകില്ലേ?

നഷ്ടപ്പെടാനിനി ജീവിതനൌകയില്‍
കെട്ടിയ താലിയും തൊട്ടിലുമേ,….

വേഗം വരിക നീ… വേഗം വരിക നീ….
വേഗം വരിക നീ… പ്രാണനാഥാ..”

“നള വിചാരം”

“പട്ടാള ജീവിതം കഷ്ടമാണോമനേ,
പെട്ടെന്നു കാണുവാന്‍ പറ്റുകില്ല.

കൂറ്റന്‍ വെടിയുണ്ട ചങ്കിന്മേല്‍ കൊള്ളുംപോല്‍
ശാഠ്യം പിടിച്ചുള്ള നിന്റെയീ രോദനം
കെട്ടിയിട്ടെന്നെയീ ധര്‍മ്മചയുദ്ധത്തിങ്കല്‍
വെട്ടിലകപ്പെട്ട അനിരുദ്ധന്‍ പോലവേ..

ഇഷ്ടമായിട്ടല്ല, നഷ്ടബോധത്തിന്റെ
കുറ്റം മനസ്സില്‍ വിതുമ്പാത്തകൊണ്ടല്ല
പട്ടാളമല്ലേ പറയുന്നപോലൊക്കെ
കിട്ടുമെന്നുള്ള പ്രതീക്ഷയും കൊണ്ടല്ല,
മൊട്ടില്‍ മുരടിച്ച ദാമ്പത്യം ഓര്‍ത്തിട്ടു
പൊട്ടിക്കരയാനാശ ഇല്ലാഞ്ഞുമല്ലല്ലൊ..

ഇഷ്ടപ്പെടുന്നതെന്തും നഷ്ടമാവാതാകാന്‍ ഞാനൊരു
സ്രുഷ്ടികര്‍ത്താവൊന്നുമല്ലല്ലൊ ഓമനേ…

പൊട്ടിയ പട്ടം പോല്‍ ജീവിതസീമയില്‍
ദൃഷ്ടിയുമൂന്നിക്കൊണ്ടോര്‍ത്തിരിയ്ക്കും
കഷ്ഠിച്ചൊരായുസ്സു കിട്ടിയതിങ്ങനെ
നഷ്ടപ്പെടുന്നതോ എന്തു കഷ്ടം …

പട്ടാള ജീവിതം കഷ്ടമാണോമനേ,
പെട്ടെന്നു കാണുവാന്‍ പറ്റുകില്ല……”
പാച്ചന്‍ പട്ടാളം

Generated from archived content: poem2_june15_12.html Author: sudhakrishnakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English