നിലവിളികളുടെ ഇടയിലൂടെ
എരിയുന്നതു കണ്ടു, എന്റെ
ഇന്ത്യയുടെ തിരുഹൃദയം.
ദണ്ഡനങ്ങളുടെ ബാക്കിപത്ര-
മിപ്പൊഴുമൊളിഞ്ഞും തെളിഞ്ഞും
പിച്ചിചീന്തപ്പെടുന്നുണ്ട് – ഒഴുക്ക്
അടിക്കും വഴിയെ ഞാനോട്ടമാണ്,
മെഴുക്കടിഞ്ഞ നിലത്തിന്നടിയിൽ
ഒരു ഞരക്കം – വരഞ്ഞു നോക്കുമ്പോൾ
കിടക്കുന്നെന്റെ ഫോസ്‌സിൽ!!
ഞാനൊരിക്കൽ ജീവിച്ചിരുന്നു,
തോക്കിനു നേരെ തിരിഞ്ഞിരുന്നു!!
പൊലിഞ്ഞുപോയൊരു തിരയുടെ വെൺ-
പൊഴികളിൽ നിന്നൊരാരവം
പതിഞ്ഞുകേട്ടു – എനിക്കൊരിക്കൽ
ശബ്‌ദവും സ്‌പന്ദവുമുണ്ടൊയിരുന്നു..
ചിപ്പികളിൽ തുരന്നിറങ്ങി
ഉണർത്തുപാട്ടുപാടാനൂറ്റമുള്ളൊരു
പൊള്ളും പാട്ടിൻ ശ്രുതിയുണ്ടായിരുന്നു….
പട്ടമുണ്ടായിരുന്നുയരങ്ങളുടെ
ഉള്ളിൽചെന്നു തെരുതെരെയുരുമ്മാൻ,
ചോരകണ്ടാൽ മയക്കവും,
ചേരനൽകാൻ തിടുക്കമുള്ളവൻ,
ഞാനൊരിക്കൽ ജീവിച്ചിരുന്നു…
ചിറകടികളിലോരോന്നിലും നിന്റെ
വിളിവിവരമറിയിപ്പായുണ്ട് – ഒടുവിൽ
ഒറ്റയായൊരമ്മയെൻ കൂരയിലുമുണ്ട്….
വിറകൈകളിൽ, ചോര വറ്റും ചർമ്മ
ഞൊറിവുകളിലിനിയുമൊരു മകനേ വിളി…
മണ്ണേ, ഇതു നിൻ മകനല്ല;
അവൻ ദശാബ്‌ദങ്ങൾക്കു മുമ്പേ
പിറവിയെടുത്ത്, ഉയിരു കൊടുത്തവൻ,
അവന്റെ ഫോസിലാണു ഞാൻ
അനക്കമേയുള്ളു, അധികമൊന്നുമില്ലാ-
നിനക്കിനിയാശ വയ്‌ക്കാൻ….!
Generated from archived content: poem2_may15_09.html Author: sreekrishnadas_mathur