“ക…ഖ..” പഴമയിലെ
പളളിക്കൂടം-
പായൽ വഴി നൂർത്തിട്ടു
തുറക്കുന്നുളളിൽ…
ചുട്ട നറും ചമ്മന്തി-
പ്പൊതി കെട്ടുന്നു,
പെയ്തൊഴിയാ ചാറ്റമഴ
മൊത്തം നനയുന്നു,
എന്നെ
ഒക്കത്തേറ്റക്ഷരവഴി
താണ്ടിത്തളരുന്നു-
അമ്മയ്‌ക്കിനിയങ്ങോട്ടൊഴിയാ-
തെന്നും വെപ്രാളം.
പൂമ്പുഞ്ചിരി പൊട്ടും മലർ-
വാകമരത്തിൽ
ജൂൺ ‘ഒന്ന്’ മഴത്തുളളി-
ത്താളമിടുന്നു.
കർക്കിടകച്ചാലൊഴുകും
മുറ്റത്തിനിയെൻ
പിഞ്ചോമന ബാല്യത്തിൻ
തീയുരയുന്നു.
ചൂരൽ കനലെരിയുന്നൊരു
കണ്ണടവട്ടം,
കണ്ണിത്തിരി വലുതായ
കണക്കിൻ മാഷും
തെക്കേലെ പെണ്ണ്, ‘രതി’-
യ്‌ക്കൊപ്പം ശണ്‌ഠേം….
കാക്കത്തണ്ടൊന്നു തരാ-
ത്തവളുടെ ശുണ്‌ഠീം…
കൊച്ചിഷ്‌ടം, കൊച്ചു പിണക്കം
നെഞ്ചോടു പുണർന്നങ്ങിനെ-
യക്ഷരവെട്ടം
നോവിച്ചും, തുളളിച്ചും
പളളിക്കൂടം.
“ക…ഖ…” പഴമയിലെ
പളളിക്കൂടം
വേനൽമുറ തെറ്റാതെയടയ്‌ക്കു-
ന്നൊടുവിൽ….
Generated from archived content: poem2_dec7_05.html Author: sreekrishnadas_mathur
Click this button or press Ctrl+G to toggle between Malayalam and English