രാമായണം കത്തുന്നു;
രാമനും സീതയും
ശിംശിപച്ചോട്ടിൽ “നീ-
പണ്ടേ പിഴച്ചെന്നു,-
മില്ല” യെന്നും കയർക്കുന്നു.
പണ്ടു മൂക്കും മുലയും രാമ-
ഖഡ്‌ഗമറുത്തോളൊരുത്തി;
ത്രേതായുഗത്തിലെ പീഡിത,
“നിന്റെ പാപം ചിതയാകുന്നു,
ശൂർപ്പണഖ-ഇവളിനി
മൂക്കും മുലയുമില്ലേലുമീ
കെട്ടിടക്കാട്ടിൽ മരുവും, നീ
നാലുംകൂടും മുക്കിലെല്ലാം
കണ്ടവർ കണ്ടവർ കൂട്ടും,
ചിതയിൽ മുനിഞ്ഞീടു”മെന്ന്
ശാപവർഷം തുടരുന്നു.
രാമരാജ്യപ്പുരാവൃത്ത-
സിംഹാസനത്തിൽ ജ്യേഷ്‌ഠ-
പാദസേവയ്‌ക്കിരന്നവൻ
നഷ്‌ടബോധത്തിന്റെയീ
പിൽക്കാലക്കനൽചൂടിൽ
വെന്തു; താനേ ശപിയ്‌ക്കുന്നുഃ
“നഷ്‌ടമാക്കിയൊരു ജന്മ-
സൗഖ്യ,മിവനേ വിഡ്‌ഢി!”
ചുറ്റുമുണ്ടു കുരങ്ങൻമാർ
തൻ ‘തിരുമേനിയെ’ച്ചുടും
നാട്ടുനീതിയിൽ തങ്ങൾക്കാവും-
മട്ടിലെണ്ണയും കോരുന്നു!
മുവ്വരക്കണ്ണൻമാർ വീണ്ടും
തന്നാലായൊരു പാലം
കാലഹൃദയത്തിൽ നിന്നും
അന്ധമൂകതയിലേക്കു രാമാ!
മെല്ലെമെല്ലെപ്പടുക്കുന്നു…
രാമനെരിയുന്നു, സീതയും.
സീതാപരിത്യാഗപാപം
തീർക്കുവാനഗ്നി താനേയിനി…
മുക്കുപണ്ടമോ, പൊന്നോ
സീത,യീ തീ തെളിയിക്കും,
പാതിവ്രത്യമോ സത്യം-ഈ
ഭൂമി തെളിയിക്കും…
ഭക്തവാത്സല്യം കാത്ത-
രാമാ! ഈ കൂര,മ്പൊളിയമ്പ്
‘ബൂമറാങ്ങ’ത്രെ, ജന്മാന്തങ്ങൾ
ചുറ്റിത്തിരിയും, തിരിച്ചെത്തും-
തീയായ്, കലിയായ്, കാലമായ്…
പൊട്ടിത്തെറിക്കും വിശ്വാസ-
മൊട്ടുക്കു ചുട്ടുവേവും
നിന്റെ ചിതയായ്
നേരു തെളിയിക്കും-
(കാര്യകാരണം ജന്മം!!)
പോയെങ്കിൽ ദശരഥൻ,
പോയെങ്കിലുമയോദ്ധ്യയും(?)
മോഹങ്ങളിൽ മായാതെ
കൈകേയി തൻ ചെകിടിൽ
മെല്ലെ കുശുക്കുന്നു മന്ഥരഃ-
“കാലം കലി; രാമന്റെ ചിത
നീ നിന്റെ മകനാൽ കൊളുത്തൂ…
കാലം കലി; ഈ രാജ്യശാസനം
ഞാനെന്റെ വരുതിയിൽ നിർത്താം…”
Generated from archived content: poem2_aug31_05.html Author: sreekrishnadas_mathur