പെയ്‌ത്തുവെളളം
മഴ തോരും വരെ.
നനഞ്ഞുകീറിയ
കടലാസുവളളം
മുൾപ്പടർപ്പു വരെ.
തുമ്പപ്പൂവിനു ജീവനിട്ടു
വെളളക്കൊക്കായ് നീന്തും
ചളളകുത്തിയ കാലിനു
പുണ്ണുവരുമ്പോഴേക്ക്
അമ്മേ, നീ പിരിയും…..
വെറുതെ ചാറി മഴ
ഇരമ്പിക്കൊതിപ്പിക്കും
പെയ്‌ത്തുവെളളത്തിന്
ഫണം വിരിയിപ്പിച്ച്
പടിക്കലെത്തിക്കും.
ജഡമഞ്ചമെടുത്ത്
തിര തൊടിയിറങ്ങും.
മുട്ടോളം വെളളത്തിൽ
മയങ്ങിപ്പൊലിഞ്ഞ
വല്ല്യേച്ചി പിന്നിൽ വിളിക്കും.
താളത്തിനൊപ്പം തുളളാൻ ചേമ്പില
നെഞ്ചിലുണ്ടെന്നറിവ്
പെയ്‌തുനിൽകാൻ മഴയെ
ഓതി വശത്താക്കും.
സ്വൽപം മഴക്കായി നഗര
വൃക്ഷം വെടിഞ്ഞു വന്നു
പെയ്‌ത്തുവെളളം
മഴ തോരും വരെ,
സുകൃതമാമീ കുളിര്
തിരിച്ചു പറക്കും വരെ……..
(ശുഭം)
Generated from archived content: poem1_nov15_06.html Author: sreekrishnadas_mathur
Click this button or press Ctrl+G to toggle between Malayalam and English