യാഥാസ്ഥിതികം

ടീവി തുറന്നുവെച്ചുറങ്ങും,

കൂടൊരാളുണ്ടെന്ന തോന്നൽ

ജീവിതത്തിൽ നിന്നൊരുവേള

കൂറുമാറാതെ നോക്കും.

വാതിൽ തുറന്നിട്ടിരിക്കും,

പാത്തുവന്നൊളികണ്ണിട്ട്‌

തെന്നിമാറിപ്പറന്നു പോം

പുള്ളുകൾ മനസ്‌സിൽ ചിലക്കും,

ചുറ്റുവട്ടത്തുനിന്നുള്ളിലേക്ക്‌

പാളിനോക്കാനാളുണ്ടെന്നു തോന്നും..

അലങ്കോലമാമെഴുത്തുമേശയെ

അടുക്കിവയ്‌ക്കാനൊരുക്കമല്ലാ,

അടുക്കുംചിട്ടയുമായാലെനിക്കെന്നെ

തിരിച്ചുകിട്ടാതെ നഷ്ടമായാലോ!

പുരയ്‌ക്കുമേലേ ചാഞ്ഞിരുന്നാലും

മുറിച്ചുമാറ്റാനൊരുക്കമല്ലാ,

നിഴൽതുടകൾ തുള്ളിച്ച പാഴ്മര,-

മടുപ്പമുള്ളവരിലെണ്ണം കുറഞ്ഞാലോ..

ഒഴിഞ്ഞിരുന്നൊഴിഞ്ഞു പോകവയ്യ,

അഴിഞ്ഞുലഞ്ഞു കിടക്കട്ടെയുള്ള്‌,

ഇരുട്ടടിച്ചുവാരിപ്പുറത്തു തള്ളിയാൽ

വെളിച്ചമില്ലല്ലോ നിറച്ചു വയ്‌ക്കുവാൻ.

ഉള്ളിലെ പുഴയിലിപ്പോൾ

ചോര കഴുകാനുള്ള വെള്ളമില്ല,

ചോദനകളെ ചെപ്പിലടച്ച്‌

നെഞ്ചു പൊത്തിപ്പിടിച്ചീ കുടുസ്‌സു-

കൂരയിലിരുട്ടിനൊപ്പം വിതുമ്പും-

തേങ്ങാതിരുന്ന്‌ തട്ടിവീഴിക്കുന്ന

കല്ലായ്‌ ഞാനവശേഷിച്ചെങ്കിലോ….

Generated from archived content: poem1_jun26_09.html Author: sreekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയകുടീരം
Next article‘ഇ’-യുഗം
പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു. ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു. തപാൽ ഃ ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ചെറുവള്ളിൽ വീട്‌, മാത്തൂർ തപാൽ, പത്തനംതിട്ട-689657, ഫോൺഃ 0468-2354572. ബ്ലോഗ്‌ഃ www.mathooram.blogspot.com ഇ-മെയിൽഃ s.mathoor@rediffmail.com Address: Phone: 09940556918

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English