ഞാനകത്തിരുന്നു കരിപിടിച്ച പാത്രങ്ങളെ
ഉരച്ചു നന്നാക്കാം, നീ പുറത്തിരുന്നവസാനിക്കാത്ത
പുകച്ചുരുളുകൾ രാപ്പകൽ പിരിച്ചു രസിക്ക.
സ്വപ്‌നം സത്യമാണെങ്കിൽ, നിന്നോടു പറയട്ടെ,
ഇന്നലെ നിന്റെ ഉരഗംപോലുളള കൈപ്പിടിയിൽ ഞാൻ
ഞെട്ടിത്തെറിച്ചൊച്ച വെച്ചതെന്തിനെന്നോ?
വെളളപ്പുക ചുറ്റിക്കെട്ടിയ തൂക്കുകയറിൽ നിന്നെ
ആളിനിൽക്കുമൊരു കനൽ തൂക്കിക്കൊന്നതു കണ്ടു…
(സ്വപ്‌നം തുറന്നു പറഞ്ഞാൽ ഫലിക്കില്ലത്രെ…)
പൂമുഖത്തിങ്ങനെ നിന്നെ തളച്ചു ബീഡിത്തീ
വലിച്ചു തീർക്കുക… എന്റെ പ്രാണന്റെ പകുതി നീയേ…
ഉളളിൽ കിടന്നൊച്ചവെച്ചഹോരാത്രം മരണത്തിൻ
സീൽക്കാരം ശ്വാസച്ചുമരിൽ തലയറയുക.
എന്റെ ദിശ തെളിച്ച കർക്കശമാം ചൂണ്ടുവിരലിനും
എന്റെ ബാന്ധവമോതിരവിരലിനുമിടയിലിപ്പോൾ
കാണാമെനിക്കൊരു വ്യാളീമുഖത്തിൻ സൂക്ഷ്‌മരൂപം.
നാളെ നിന്നോടൊപ്പമെന്നെയുമതു ചുട്ട്
നാമാവശേഷമാക്കുന്നത് ഓർക്കവയ്യ,
എനിക്കോർക്കവയ്യ…
Generated from archived content: poem1_july7_06.html Author: sreejalakshmi
Click this button or press Ctrl+G to toggle between Malayalam and English