ഏയാർ കേരളപാണനീയരചിതൻ
വിദ്വൽസഭാപൂജിതൻ
ഏയാർ ക്ഷത്രിയവംശഹംസമതുമോ
വഞ്ചിക്ഷിതി ജ്യോതിസ്സും
ഏയാറക്ഷരഭാണ്ഡം, അറിവിൻ ദീപം
ഭാഷയ്‌ക്കു പൂന്തെന്നലാ-
മേയാറേവരൂ നാവിലേറി സതതം
വാണീടുവാൻ കൈതൊഴാം.
ഏയാറേ! തവ ചെയ്തിയെന്റെ മനസ്സിൽ
കോറുന്നു, മാതൃസ്മൃതി-
ക്കായിട്ടങ്ങു വഹിച്ചപങ്കു, തിലകം
ചാർത്തി പ്രകീർത്തിച്ചതും
മായാതിന്നുമതുണ്ടു ശോഭവിതറു-
ന്നാകർഷസന്ദായകം
തോയംസിന്ധുവിലെന്നപോലെ സരളം
വറ്റാതെ കല്പാന്തരം.
ഏയാറാംഗലഭാഷ പുല്‌കിവടുവിൽ
കാമ്പസുവാണീടിലും
തായെത്തൊട്ടു നമസ്‌കരിച്ചു വളരാൻ
കോപ്പിട്ട വിദ്യാധരൻ
നീയിന്നങ്ങനെ കൈരളിക്കുസുതനാം
വീരേതിഹാസൻ മഹാ-
നായിട്ടെന്മനമിപ്പൊഴും കുളിരണി-
പ്പൂങ്കാറ്റു പുല്‌കീടുവോം.
ഏയാറങ്ങനെ മാതൃഭാഷനഭസ്സിൻ
പൂർണ്ണേന്ദുവായ്, ശോഭയായ്
പീയൂഷത്തൊടു മാതുലന്റെ മയിലിൻ
വർണ്ണാഭ ദർശിച്ചതും,
പ്രേയസിക്കുഭവാനുമൊത്തു സുചിരം
പാർക്കാൻ പടുത്തോരുനൽ-
ശ്രേയസ്സുറ്റതു ശാരദാഭവനമി-
ഭാഷയ്‌ക്കുഭൂഷാദിയായ്.
ഏയാർ വർണ്ണവിഹീനനായി, സതതം
വാഗ്‌വീശ്വരീഭക്തനായ്
സായാഹ്നത്തിലെ മിത്രനായി, ക്ഷിതിയിൽ
മിന്നുന്ന വൈഡൂര്യമായ്
മായാമാനുഷനായി നിന്നെ മനസ്സിൽ
പൂജിച്ചിരുത്തീടുവാ-
നായിട്ടക്ഷര ജ്യോതിസ്സുളളിലൊളിയായ്-
ത്തീരാൻ തുണയ്‌ക്കേണമേ.
ഏയാറേ! തവനാമമിന്നു പലരും
മായ്‌ക്കാൻ ശ്രമിക്കുന്നു ഹാ
തായേ! വിപ്ലവചേഷ്‌ടതന്നെയതുമോ
വിജ്ഞാനവിധ്വംസനം,
പേയാണന്നു ധരിച്ചിടാമെവിടെയും
രത്നം പ്രശോഭിച്ചിടു-
ന്നീയത്തിന്നു നിറം കൊടുത്തു സമയം
പാഴാക്കൊലാതോഴരേ!
Generated from archived content: poem1_mar26.html Author: sreedharakuruppu_onattukara