കനത്ത കൂരിരുൾ പടർപ്പൊരുക്കുവാൻ
തിടുക്കം കൂട്ടുന്ന നിറഞ്ഞ സന്ധ്യയിൽ
അണയും വീണ്ടും നീയരികിലായിയെ-
ന്നറിഞ്ഞു ഞാനെന്റെ മനം കുളിർപ്പിക്കേ…
ഇടവഴിയിലെ കരിയിലകളിൽ പതി-
ഞ്ഞൊരൊച്ചയിൽ ചെവികൾ കൂർപ്പിക്കേ,
പടിയിറങ്ങി നീ പടിയകന്നുപോം
പറഞ്ഞ നേരിന്റെ കഥ തിരയുന്നൂ.
അലിഞ്ഞു നേർക്കാഴ്‌ചയയഞ്ഞ വെട്ടത്തിൽ
കനത്ത കൂരിരുൾ നിറഞ്ഞു നില്‌ക്കവേ…
ഒരു തരിവെട്ടം കരളിൽ കാത്തു-
ഞാനെരിച്ചു എന്നിലെ മിഴിതെളിപ്പിക്കേ
എരിഞ്ഞുതീരുന്നു പകലും രാത്രിയും
കടന്നുപോകുന്നു തുടുത്ത സന്ധ്യകൾ
എരിഞ്ഞുതീരട്ടെ തെളിച്ച ദീപങ്ങൾ
കരിന്തിരി കത്തി ഒന്നാളിയണയട്ടെ.
Generated from archived content: poem1-mar3.html Author: sreedevi-k-lal
Click this button or press Ctrl+G to toggle between Malayalam and English