സ്‌ക്കൂളിൽനിന്നും സർട്ടിഫിക്കറ്റ് ബുക്കും വാങ്ങി ശാന്ത വരികയായിരുന്നു. വഴിയിൽ പലരും അവളെക്കണ്ട് കുശലം ചോദിച്ചു. “സ്‌റ്റേറ്റ് ഫസ്‌റ്റ്” ആയി ജയിച്ച വിവരം നാടൊട്ടുക്കും അറിഞ്ഞിരിക്കുന്നു. എല്ലാ പത്രങ്ങളിലും അവളുടെ ഫോട്ടോ വന്നിട്ടുമുണ്ട്. വഴിയുടെ ഓരം ചേർന്ന് അവൾ നടന്നു. പോസ്‌റ്റ് ഓഫീസിന് സമീപമെത്തിയപ്പോൾ പുറകിൽനിന്നൊരു ശബ്‌ദം.
“ഒന്നു നില്‌ക്കൂ”
ശാന്ത തിരിഞ്ഞുനോക്കി. അപരിചിതനായ ഒരു ചെറുപ്പക്കാരൻ തന്റെ നേരെ നടന്നുവരുന്നു. അവളുടെ ഉളെളാന്നു പിടച്ചു. ഗോപിയായിരുന്നു അത്. തന്നെയല്ല വിളിച്ചതെന്ന നിനവോടെ ശാന്ത മുന്നോട്ടു നടക്കാൻ ഭാവിച്ചു. അപ്പോഴേക്കും ഗോപി സമീപത്തെത്തി. ഗോപി പുഞ്ചിരിച്ചു.
“കല്യാണിയമ്മയുടെ മകളാണല്ലേ.”
ശാന്തയുടെ നെഞ്ചിടിപ്പിന് ശക്തികൂടി. മറുപടി പറയാനാകാത്തവിധം തൊണ്ട വരണ്ടിരുന്നു. പരിഭ്രമത്തോടെ തലകുനിച്ച് അവൾ നിന്നു.
“പേര് ശാന്തയെന്നല്ലേ?”
പകപ്പ് വിടാത്ത മറുപടി
“അതെ.”
“എന്റെ പേര് ഗോപിയെന്നാണ്. ഇന്നാട്ടുകാരനല്ല. സ്വദേശം പത്തനംതിട്ടയാ. ഇവിടെ പാലം പണിയ്‌ക്കുവേണ്ടി വന്ന ചെറിയൊരു കോൺട്രാക്‌ടറാണ്.”
ഗോപി മന്ദഹസിച്ചെങ്കിലും ശാന്ത കണ്ടില്ല. അവൾക്ക് എങ്ങിനെയെങ്കിലും മുന്നോട്ടു നീങ്ങിയാൽ മതിയെന്നായിരുന്നു.
“സ്‌റ്റേറ്റ് ഫസ്‌റ്റായി ജയിച്ചെന്നറിഞ്ഞു.”
“ഉവ്വ്.” ശാന്ത അറിയാതെ അവളിൽ നിന്ന് ഒരു വാക്ക് അടർന്നുവീണു.
“അഭിനന്ദനങ്ങൾ” തുടർന്ന് അയാൾ മൃദുവായി ചിരിക്കുന്ന ശബ്‌ദം കേട്ടു.
ഒരു മറുപടിയും പറയാതെ ഏറ്റവും ധൃതിയിൽ ശാന്ത നടന്നു. സംസാരിച്ച ആൾ തന്നെ പിന്തുടരുന്നുണ്ടോ എന്നവൾ സംശയിച്ചു. പക്ഷേ, തിരിഞ്ഞുനോക്കാൻപോലും ശക്തി ലഭിച്ചില്ല. കാലുകൾക്ക് ചിറകു മുളച്ചപോലെ തോന്നി. ഭൂമിയെ സ്പർശിക്കാതെ പറക്കുകയായിരുന്നോ? ഓർമ്മ കിട്ടിയത് പാടത്തിന്റെ കരയിൽ കലുങ്കിലിരിക്കുന്ന പരീത് തന്നെ വിളിച്ചപ്പോഴാണ്.
ശാന്ത നിന്നു. അവൾ ആകെ വിയർത്തിരുന്നു.
“മോള് പളളിക്കൂടത്തിലോട്ട് പോണതു കണ്ടു. ജയിച്ചതില് ഞമ്മടെ സന്തോശം അറിയിക്കാൻ ബേണ്ടി കാത്തിരുന്നതാണ്.”
അയാൾ മന്ദഹസിച്ചു.
“അന്ന് ഞമ്മള് ഇച്ചിരി ബാട്ടറടിച്ചിരിന്ന്. അതാണ് ബീട്ടില് ബന്ന് അങ്ങനെയൊക്കെ പറഞ്ഞുപോയത്. മോള് ശമിക്കണം.”
ശാന്ത പുഞ്ചിരിച്ചു.
“പോകട്ടെ”
അയാൾ തലകുലുക്കി. നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും പരീതിന്റെ ശബ്‌ദം.
“ഞമ്മക്ക് ഒന്നേ പറയാനൊളളൂ ഇപ്പ കയിഞ്ഞത് ഷ്‌ക്കോളിലെ പരീശ്ശയാണ്. ശരിയായ പരീശ്ശകള് ഇഞ്ഞിയാണ് ബരാൻ പോണത്. അതില് ജയിച്ചാലേ യോഗ്യത്തിയാവോളള്.”
ശാന്ത പരീതിന്റെ മുഖത്തേയ്‌ക്ക് നോക്കി. നിഷ്‌ക്കളങ്കത ഓളം വെട്ടുന്ന പുഞ്ചിരി. ഒരു വൈദികന്റെ പരിവേഷമുണ്ടോ ആ മുഖത്തിന്?
“മോള് ഒരു പെങ്കുട്ട്യാണ്. തായത്ത് ബീണാൽ തകരണ തൈരുംകുടം പോലെയാണ് പെങ്കുട്ട്യോള്. ഒരിക്കൽ ബീണാൽ മതി. പിന്നെ എയ്‌ന്നേൽക്കാൻ കയിഞ്ഞെന്ന് ബരൂല്ലാ. കൽബിന് തന്റേടമൊണ്ടെങ്കില് പടച്ചോന്റെ നിസീബും ഒണ്ടാകും. മനസ്സിലായോ?”
ആ ഉപദേശം ശാന്തയ്‌ക്ക് ഇഷ്‌ടപ്പെട്ടു. അല്ലെങ്കിലും മദ്യപിക്കാത്ത പരീതിനെ അവൾക്ക് ആദരവാണ്. അനുസരണയോടെ പരീതിന്റെ വാക്കുകൾ അവൾ ഉൾകൊണ്ടു.
“മോള് ചെല്ല്. നേരം ബൈകിയാല് അമ്മ ബെശമിക്കും.”
ശാന്ത പാടത്തേയ്‌ക്കിറങ്ങി. വരമ്പിലൂടെ അവൾ നടന്നു പോകുന്നത് പരീത് ഏറെനേരം നോക്കിയിരുന്നു. പളളിയിൽ ബാങ്കു വിളിക്കുന്ന ശബ്‌ദം.
“അല്ലാഹു അക്‌ബർ…. അല്ലാഹു അക്‌ബർ…
അശ്‌ഹദു അൽലാഇലാഹ ഇല്ലല്ലാ….
അശ്‌ഹദു അൻന മുഹമ്മദുർറസൂലുല്ലാ…”
കലുങ്കിൽ നിന്നും എഴുന്നേറ്റ് നേരെ പടിഞ്ഞാട്ടു നടന്നു. പോകുമ്പോൾ സ്വയം പറഞ്ഞു.
“ഹലാക്കു പിടിച്ച കളളുകുടി എന്നെന്നേയ്‌ക്കുമായി നിർത്തണം. നല്ല മനിസേന്മാരെ ബെറുപ്പിക്കാൻ മാത്രേ കുടികൊണ്ട് കയ്യോളളു.”
നടപ്പവസാനിച്ചത് പളളിമുറ്റത്താണ്. ‘ഒളു’ എടുത്ത് അകത്തുകയറി. പടച്ചവനോട് മുട്ടിപ്പായി ‘ദുആ’ ഇരുന്നു. നിസ്‌ക്കാരത്തിനുശേഷം മനസ്സിൽ ശപഥം ചെയ്‌തു.
“റബ്ബുൽ ആലമീനായ തമ്പുരാനെ ഇന്നുമുതല് ഞമ്മള് കളളും ചാരായോം കുടി നിർത്താൻ പോവാണ്. മേലില് അത്തരം ദോശപ്പൊറോർത്തികള് ചെയ്യാണ്ടിരിക്കാൻ നീയും ഞമ്മളെ കാക്കണേ ഇലാഹീ…”
പുതിയൊരുന്മേഷത്തോടെ പരീത് പുറത്തേയ്‌ക്കിറങ്ങി.
Generated from archived content: choonda9.html Author: sree-vijayan