അൻപത്തിയെട്ട്‌

പരിസരത്തോട്‌ ഇണങ്ങിച്ചേരാൻ മനുഷ്യനെപ്പോലെ പെട്ടെന്ന്‌ കഴിയുന്ന മറ്റൊരു ജീവിയെയും പ്രപഞ്ചം സൃഷ്‌ടിച്ചിട്ടില്ലെന്നു തോന്നുന്നു.

വൈമുഖ്യവും വൈരാഗ്യവും വെടിയാനും അവിശ്വസനീയമാംവിധം അലിഞ്ഞുചേരാനും മനുഷ്യന്‌ നിമിഷത്തിന്റെ അർദ്ധാംശം മതി. ആദർശങ്ങൾ ചെതുമ്പൽ കണക്കെ പൊഴിഞ്ഞു വീഴുമ്പോൾ ആദ്യമൊക്കെ അകം നൊന്തേക്കാം. പിന്നീടതും പരിചയമാകുന്നു.

നിറഭേദം വരുന്ന ഓന്തിനെപ്പോലെ മനുഷ്യൻ ചുറ്റുപാടുകളിൽ ലയിക്കുന്നു. ഡോക്‌ടർ മേനോൻ പറഞ്ഞത്‌ ശരിയായിരുന്നു.

നാളുകൾ കഴിഞ്ഞപ്പോൾ ശാന്തയിലും ആ മാറ്റം വന്നു. സമചിത്തതയോടെ കാര്യങ്ങൾ കാണുന്ന സാധാരണക്കാരിയായി അവൾ മാറി.

സമയത്തിന്‌ ആഹാരം കഴിക്കാനും, മുറിയിലുളളവരോടും, സന്ദർശകരോടും സംസാരിക്കാനും മടിയില്ലാതായി. വിഷാദം പുരണ്ട രീതിയിലെങ്കിലും അപൂർവ്വമായി അവൾ മന്ദഹസിക്കാറുണ്ട്‌.

പലതവണ പ്രൊഫസർ അവളെ സന്ദർശിച്ചു. ശാന്തയിൽ വന്ന മാറ്റം അദ്ദേഹത്തിനും ആശ്വാസമരുളി.

ചിലപ്പോൾ പ്രൊഫസർ ചിന്തിക്കാറുണ്ട്‌. താൻ എന്തിന്‌ ആ പെൺകുട്ടിയെ കണ്ടുമുട്ടി?

എല്ലാ ബന്ധങ്ങളിൽ നിന്നും അകന്ന്‌ ഏകാന്ത പഥികനായി ചരിച്ചിരുന്ന താൻ മനഃപൂർവ്വം പിടിച്ച ഒരു പുലിവാലല്ലേ വാസ്‌തവത്തിൽ ശാന്ത?

ചിന്ത അങ്ങിനെ വഴിമാറിയപ്പോൾ കനലിൽ ചവുട്ടിയപോലെ മനംപൊളളി. പലവട്ടം തന്നത്താൻ പറഞ്ഞു.

“അല്ലാ… അല്ലാ… അവൾ എന്റെ എല്ലാമാണ്‌. മനസ്സിന്റെ സായൂജ്യമാണ്‌. സിരകളിൽ അലിഞ്ഞ അനുഭൂതിയാണ്‌.”

വത്സലനായ ഒരു പിതാവിന്റെ വേദനയോടെ അദ്ദേഹം മിഴികൾ ഒപ്പി.

ശാന്തയുടെ സുഖവിവരം തിരക്കി അദ്ദേഹം സൂപ്രണ്ടിനും ഡോക്‌ടർക്കും കത്തുകൾ എഴുതും.

അവരിരുവരും അവളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്‌ എന്ന മറുപടി വായിച്ച്‌ പ്രൊഫസർ സമാധാനിക്കും.

ഒരുനാൾ ജയിൽ സന്ദർശനവും കഴിഞ്ഞ്‌ പ്രൊഫസർ മടങ്ങിയപ്പോൾ പുതുതായി മുറിയിലെത്തിയ പേരൂർക്കടക്കാരി തടവുപുളളി ശാന്തയോട്‌ തിരക്കി.

“ആര്‌ കുഞ്ഞേ ആ വന്നുപോയത്‌?”

ചോദ്യം കേട്ട്‌ ശാന്ത തിരിഞ്ഞുനോക്കി. അവളുടെ മിഴികൾ ഈറനായിരുന്നു.

ആ സ്‌ത്രീ ചോദിച്ചു.

“അല്ലാ കരയുന്നാ? വാ… ചോദിക്കട്ട്‌..”

അവരുടെ സമീപത്ത്‌ ശാന്തയിരുന്നു.

“വന്നിട്ട്‌ പോയതാര്‌? അച്‌ഛനാ?”

“അല്ലാ.”

“പിന്നാര്‌? മാമനാ?”

“അതെ.”

‘മാമന്റെ ജോലി എന്തിര്‌?“

”കോളേജിൽ പഠിപ്പിക്കുന്നു. പ്രൊഫസറാണ്‌.“

”ഓ… അപ്പ നിങ്ങള്‌ വെല്യകുടുംബക്കാര്‌ തന്നേ?“

പേരൂർക്കടക്കാരി ചിരിച്ചു. ശാന്തയ്‌ക്ക്‌ മന്ദഹസിക്കാൻ പോലും കഴിഞ്ഞില്ല. കരളിൽ ഈർച്ച വാൾ വലിക്കുന്നതുപോലെ. കണ്ണുകൾ വീണ്ടും വഴിഞ്ഞൊഴുകി.

”എന്തിന്‌ കുഞ്ഞേ സങ്കപ്പെടണത്‌? നാലുവർഷം കഴിഞ്ഞ്‌ പുറത്തുപോകാമല്ല്‌.“

പേരൂർക്കടക്കാരി തുടർന്നു.

”മോള്‌ എന്നെ നോക്ക്‌. പതിന്നാല്‌ കൊല്ലം കഴിഞ്ഞാലെ എനിക്ക്‌ നാടുകാണാൻ പറ്റൂ. അപ്പോഴേക്കും വയസ്സ്‌ അമ്പത്തിരണ്ട്‌ കഴീം.“

ശാന്തയിൽനിന്ന്‌ അത്ഭുതസ്വരമുയർന്നു.

”പതിന്നാല്‌ കൊല്ലമോ?“

”എന്തിര്‌? അതിശയിച്ചാ?“

പേരൂർക്കടക്കാരി ചില്ലുതകരുന്നതുപോലെ ചിരിച്ചു.

”രണ്ടു കേസിലും കൂടി ഇരുപത്തിയഞ്ച്‌ വർഷം ശിക്ഷിച്ചു. പതിന്നാലും പതിനൊന്നും. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനെക്കൊണ്ട്‌ മെച്ചം കിട്ടി.“

വീണ്ടും അവർ ചിരിച്ചു.

”ചേച്ചി ചെയ്‌ത കുറ്റമെന്ത്‌?“

തിമിർത്ത ആഹ്ലാദത്തോടെ അവർ പറഞ്ഞു.

”ഭർത്താവിനെ കൊന്നു…. അയാളുടെ രഹസ്യക്കാരിയേയും വെട്ടി. കുഞ്ഞിന്‌ അബദ്ധം പിണഞ്ഞതല്ല്‌? ഞാൻ മനഃപൂർവ്വം കൊന്നതുതന്നെ. ഒമ്പതു കുത്തുകുത്തി. രണ്ട്‌ കുത്ത്‌ രഹസ്യക്കാരിക്കും കൊടുത്ത്‌. ഉടുതുണിയില്ലാണ്ട്‌ അവള്‌ എഴുന്നേറ്റ്‌ ഓടിക്കളഞ്ഞ്‌. പക്ഷേ, ഫലമെന്ത്‌? ആശുപത്രീകെടന്ന്‌ അവള്‌ ചത്ത്‌…“

പേരൂർക്കടക്കാരി സ്വയം മറന്ന്‌ ചിരിച്ചു. ആ ചിരിയുടെ മുഴക്കം കേട്ട്‌ ശാന്തയ്‌ക്ക്‌ പേടിതോന്നി.

Generated from archived content: choonda59.html Author: sree-vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅൻപത്തിയഞ്ച്‌
Next articleഅഞ്ച്‌
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here