നാല്‌

പോസ്‌റ്റ്‌ ഓഫീസിന്‌ സമീപത്തുളള ലൈൻ കെട്ടിടത്തിലെ ഒരു മുറിയിലാണ്‌ ഗോപി താമസിക്കുന്നത്‌. ആറേഴു ദിവസമേ ആയിട്ടൊളളൂ അന്നാട്ടിൽ വന്നിട്ട്‌.

മേത്തരുടെ കോൺട്രാക്‌റ്റിൽ നടക്കുന്ന പാലം പണിയുടെ ഒരു സബ്‌ കോൺട്രാക്‌ടറാണവൻ. ഇരുപത്തിനാലിൽ അധികം പ്രായമില്ല. സുമുഖൻ. ഒറ്റനോട്ടത്തിൽ ആരേയും ആകർഷിക്കുന്ന അടക്കവും ഒതുക്കവും. ജോലിക്കാര്യത്തിൽ പിടിപ്പും സാമർത്ഥ്യവും ഉളളതിനാൽ പണിസ്ഥലത്ത്‌ എല്ലാവർക്കും ബഹുമാനമാണ്‌. കവലയിലും പണിസ്ഥലത്തും ഒന്നുപോലെ ഏവരും ഗോപിയെ ഇഷ്‌ടപ്പെട്ടു.

മുറിയിലെ ചാരുകസാലയിൽ കിടന്ന്‌ ഗോപി ഏറെനേരം ചിന്തിച്ചു.

എന്തിനെപ്പറ്റി? അറിഞ്ഞുകൂടാ…

എന്തിനുവേണ്ടി? അതും അവ്യക്തമായിരുന്നു. എന്തായാലും സാമർത്ഥ്യക്കാരിയായ കല്യാണിയമ്മയുടെ മുഖം പലതവണ അവന്റെ മനസ്സിൽ തെളിഞ്ഞു മാഞ്ഞു.

* * * * * * * * * * * * * *

കാറ്റത്ത്‌ ഇല്ലികൾ തല്ലുക്കൂടുകയായിരുന്നു. പക്ഷിക്കൂട്ടിൽ മഞ്ഞുതുളളികൾ പലവട്ടം പൊഴിഞ്ഞു വീണു. പൂടമുളയ്‌ക്കാത്ത കിളിക്കുഞ്ഞുങ്ങൾ തണുപ്പിന്റെ സൂചിമുനകളേറ്റു പിടച്ചു. അവ വിറച്ചുകൊണ്ടേയിരുന്നു. ചിറകു പരത്തി നെഞ്ചിലെ ചൂട്‌ കുഞ്ഞുങ്ങളിലേയ്‌ക്ക്‌ പകർന്നുകൊണ്ട്‌ തളളക്കിളി കാറ്റിനെ പ്രാകി. ലാഘവത്തോടെ സഞ്ചരിക്കാൻ തന്തക്കിളി കാറ്റിനോട്‌ കെഞ്ചിക്കൊണ്ടിരുന്നു. ഒടുവിൽ കാറ്റിനു കനിവു തോന്നി. രൂക്ഷത വെടിഞ്ഞ്‌ മൃദുലമായി ഒഴുകിയപ്പോൾ പാതിരാക്കിളികൾ സ്തുതിഗീതം പാടി. പൊന്തക്കാടുകളിൽ ഉണർന്ന ‘സംഗീതക്കുരുവികൾ’ സദിരിൽ പങ്കുചേർന്നു.

കാറ്റുനിലച്ചപ്പോൾ ചാഞ്ചാട്ടം അവസാനിച്ച മണ്ണെണ്ണവിളക്കിലെ തെളിനാളത്തിൽ കണ്ണുനട്ട്‌ കൊടുംകയ്യും കുത്തി ശാന്ത ഉറങ്ങാതെ കിടക്കുകയായിരുന്നു. എന്തെല്ലാമോ അജ്ഞാത നിനവുകൾ അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. സമീപത്തു കിടന്ന്‌ കല്യാണിയമ്മ കൂർക്കം വലിക്കുന്നു. ഉറക്കത്തിനിടയ്‌ക്ക്‌ ഒന്നു ഞരങ്ങി തിരിഞ്ഞു കിടന്നപ്പോൾ വെളിച്ചം ത്രസിച്ചു നില്‌ക്കുന്നതിനാലാവാം അവർ കണ്ണുതുറന്നു.

“നീ ഒറങ്ങിയില്ലേ മോളേ?”

ശാന്ത ചിന്തയിൽ നിന്നുണർന്നു.

“അമ്മേ…”

“എന്താ മോളേ?”

“മറ്റന്നാൾ ഞങ്ങളുടെ റിസൾട്ട്‌ വരും.”

“ജയിയ്‌ക്കുമെന്ന്‌ എന്റെ മോൾക്ക്‌ ധൈര്യമുണ്ടല്ലോ. പിന്നെയെന്താ?”

ശാന്ത നെടുവീർപ്പിട്ടു.

“ജയിക്കും ഫസ്‌റ്റ്‌ ക്ലാസ്സും കിട്ടിയെന്നുവരും. അതോടെ എന്റെ പഠിത്തവും നിലയ്‌ക്കും.”

അവളുടെ മിഴികൾ ഈറനായി. നൊമ്പരത്തോടെ അവർ പായിൽ എഴുന്നേറ്റിരുന്നു. മകളുടെ കഴുത്തിലൂടെ കയ്യിട്ട്‌ കവിൾ കവിളോട്‌ ചേർത്തു.

“മോളേ; നിനക്കൊരു ജോലി കിട്ടിയിട്ട്‌ മനസ്സമാധാനത്തോടെ നാഴി കഞ്ഞിവെളളം കുടിക്കാൻ അമ്മയും മുത്തച്ഛനും എത്ര കൊതിക്കുന്നുണ്ടെന്നോ? ഈ കുടുംബത്തിലെ ജീവിതം അന്നുമുതൽ ആകെ മാറും മോളേ. മാറണം. നമുക്കും മനുഷ്യരെപ്പോലെ കഴിയണം.”

അമ്മയുടെ മിഴിനീർ തന്റെ മുഖത്തു വീണു. ശാന്ത അമ്മയെ ഇറുകെ പുണർന്ന്‌ കണ്ണീരു തുടച്ചു. അവളും തേങ്ങുകയായിരുന്നു.

“മോളുറങ്ങ്‌. നേരം ഒരുപാടിരുട്ടി.”

അമ്മയുടെ കൈ മകളുടെ പുറം തലോടിക്കൊണ്ടിരുന്നു.

* * * * * * * * * * * * * *

തെളിഞ്ഞ പ്രഭാതമായിരുന്നു പിറ്റേന്ന്‌. മുറ്റത്ത്‌ വെയിൽ നേരത്തെ വന്നു. കായ്‌ച്ചു തുടങ്ങിയ മുരിങ്ങക്കൊമ്പത്ത്‌ ഒരു കാക്കയിരുന്ന്‌ വിരുന്നു വിളിച്ചു. വെയിൽ കാഞ്ഞുകൊണ്ട്‌ മുത്തച്ഛൻ മുറ്റത്തിരിക്കുകയായിരുന്നു.

ശാന്ത പടികടന്ന്‌ ഓടിവന്നു. അതിരറ്റ ആഹ്ലാദത്തിമിർപ്പോടെ അവൾ വിളിച്ചു.

“മുത്തച്ഛാ…മുത്തച്ഛാ… വന്നു മുത്തച്ഛാ. റിസൾട്ടുവന്നു.”

വൃദ്ധൻ എഴുന്നേല്‌ക്കാൻ ശ്രമിച്ചു. മൂടൽ ബാധിച്ച മിഴികൾ ചുറ്റുപാടും ശ്രദ്ധിച്ചു. മുത്തച്ഛൻ തിരക്കി.

“എവിടെ?”

“ഹെഡ്‌മാസ്‌റ്റർക്കു കമ്പി വന്നിട്ടുണ്ടെന്ന്‌. അതുപറയാനാ എന്നെ വിളിപ്പിച്ചത്‌.”

“എങ്കിൽ ഒരു ബീഡി മുത്തച്ഛനു തരാൻ പറയൂ.”

ശാന്ത തിരക്കി.

“ആരോട്‌?”

“ആരാ ഇപ്പം വന്നത്‌?”

ചിരിച്ചുക്കൊണ്ട്‌ അവൾ പറഞ്ഞു.

“മുത്തച്ഛാ; ഞാൻ ജയിച്ചെന്ന വിവരം അറിയിച്ച്‌ സ്‌ക്കൂളിൽ കമ്പി വന്നെന്നാ പറഞ്ഞത്‌.”

വൃദ്ധൻ ഉദ്വേഗത്തോടെ പിടഞ്ഞെഴുന്നേറ്റു.

“ജയിച്ചോ? എന്റെ മോള്‌ ജയിച്ചോ?”

മുത്തച്ഛൻ അവളെ കെട്ടിപ്പിടിച്ചു. ഉമ്മറത്തുനിന്ന്‌ മുറ്റത്തേയ്‌ക്കിറങ്ങിയ കല്യാണിയമ്മയ്‌ക്ക്‌ ഒന്നും മനസ്സിലായില്ല.

“എന്താ മോളേ….?”

“അമ്മേ ഞാൻ ജയിച്ചമ്മേ.”

“ങേ…”

“ഈ വർഷത്തെ പരീക്ഷയിൽ സ്‌റ്റേറ്റിൽ ഒന്നാമതായി പാസ്സായിരിക്കുന്നത്‌ ഞാനാണ്‌. എനിക്കതിന്‌ സ്വർണ്ണമെഡൽ കിട്ടുമമ്മേ.”

കല്യാണിയമ്മ മലച്ചുനിന്നു. വിശ്വസിക്കാനാകാത്ത വാർത്ത. ചുണ്ടുകൾ ചിരിക്കുന്നുണ്ടെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകി.

ആ നില്പിൽ അവർ വൃദ്ധനെ നോക്കി.

“അച്ഛാ നമ്മുടെ മോള്‌ ജയിച്ചച്ഛാ”

മുത്തച്ഛൻ മിഴിനീരിലൂടെ കൊച്ചുകുഞ്ഞിനെപ്പോലെ കുടുകുടാ ചിരിച്ചു. ചിരി വാക്കുകളായി പുറത്തുവന്നു.

“മോളു മാത്രമല്ലെടി, നമ്മളും ജയിച്ചു. ഈ തറവാട്‌ രക്ഷപ്പെട്ടു.”

മുണ്ടിന്റെ കോന്തലകൊണ്ട്‌ കല്യാണിയമ്മ കണ്ണീരൊപ്പി.

വികാരവായ്പോടെ വൃദ്ധൻ അവളുടെ ശിരസ്സിൽ കൈവെച്ചു.

“എന്റെ മോൾക്കു നല്ലതുവരും. എന്റെ മോള്‌ നന്നാകും.”

മുത്തച്ഛൻ അവളെ ആശ്ലേഷിച്ചു. മുരിങ്ങക്കൊമ്പത്തെ കാക്ക പുരയ്‌ക്കു മുകളിലേയ്‌ക്കു പറന്നിരുന്ന്‌ വീണ്ടും വിരുന്നു വിളിച്ചു.

Generated from archived content: choonda5.html Author: sree-vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനാൽപ്പത്തിയാറ്‌
Next articleനാൽപ്പത്തിയൊൻപത്‌
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here