പതിനെട്ട്‌

ഹോസ്‌റ്റൽ ഗേറ്റുകടന്ന്‌ ശാന്തയും കൂട്ടുകാരി സതിയും പടിഞ്ഞാട്ടു നടന്നു. ആസ്പത്രികവല കൂടിപ്പോയാൽ ആൺകുട്ടികളുടെ ഹോസ്‌റ്റലുണ്ട്‌. അവിടെനിന്ന്‌ കൂക്കിവിളിയും കമന്റടിയും ഉയരും. വടക്കോട്ടു നടന്നാൽ സെന്റ്‌ ത്രേസ്യാസ്‌ കോൺവെന്റിന്റെ ഓരം ചേർന്നുളള വഴിയിലൂടെ ബ്രോഡ്‌വെയിലെത്താം.

സതിക്കു ടൗണിൽ എല്ലായിടവും പരിചയമുണ്ട്‌. ഹൈസ്‌കൂൾ ക്ലാസ്സുകളിലും അവൾ പഠിച്ചത്‌ പട്ടണത്തിൽ തന്നെയായിരുന്നു. ഗവഃപ്ലീഡറായിരുന്ന അച്ഛൻ റിട്ടയർ ചെയ്‌ത്‌ കുടുംബസമേതം നാട്ടിൻപുറത്തേയ്‌ക്ക്‌ പോയതുകൊണ്ടാണ്‌ സതി ഹോസ്‌റ്റലിൽ താമസമാക്കിയത്‌.

അസ്തമനസൂര്യൻ കുങ്കുമപ്പൊടി കായലിൽ കലർത്താൻ ഒരുങ്ങുന്ന സമയം പടിഞ്ഞാറുനിന്നും വീശുന്ന കാറ്റ്‌ പാർക്കിലെ നാനാതരം പൂക്കളേയും കിക്കിളിക്കൂട്ടുന്നുണ്ട്‌. പാർക്കിലെ അരമതിലിൽ വന്നലയ്‌ക്കുന്ന കുഞ്ഞോളങ്ങളിൽ പരൽമീനുകൾ മിന്നിമറയുന്നതും കാലുചുമന്ന നീല ഞണ്ടുകൾ പായൽ പിടിച്ച മതിലിലൂടെ ഇടംവലം പായുന്നതും പുതുമ നശിക്കാത്ത കാഴ്‌ചതന്നെ.

മേട്രനോട്‌ പറഞ്ഞിട്ട്‌ പോന്നിരുന്നെങ്കിൽ പാർക്കിലും പരിസരത്തും അല്പസമയം അലഞ്ഞുതിരിയാമായിരുന്നു. പ്രകൃതിഭംഗി നുകരാമായിരുന്നു.

ഇന്ന്‌ ഒന്നിനും നേരമില്ല. ബ്രോഡ്‌വെയിൽ പോയി സ്‌കെച്ച്‌ പെന്നും ബുക്കുകളും വാങ്ങി ഉടൻ മടങ്ങണം. അല്ലെങ്കിൽ ഹോസ്‌റ്റലിൽ എത്തുമ്പോൾ മേട്രന്റെ വഴക്കു കേൾക്കേണ്ടിവരും. പഴയ ദിവാൻ ബംഗ്ലാവിന്റെ പടിയ്‌ക്കലെത്തിയപ്പോൾ ഗേറ്റിൽ നിറയെ പോലീസുകാർ. സതി പറഞ്ഞു.

“ഗവർണ്ണരോ മന്ത്രിമാരോ ആരെങ്കിലും വന്നിട്ടുണ്ടാകും.”

പെട്ടെന്ന്‌ തൊട്ടടുത്ത്‌ നിന്ന്‌ ഒരു ചോദ്യം.

‘അല്ലാ ശാന്തയല്ലേ ഇത്‌? എവിടെ പോകുന്നു.“

ഞെട്ടിപ്പോയി. ആദ്യമൊന്നു ഭയന്നു. ജീപ്പിന്റെ മറവിൽ നിന്നിരുന്ന യൂണിഫോറമണിഞ്ഞ ഡി.എസ്‌.പി. ശശിധരൻ പുഞ്ചിരിച്ചുകൊണ്ട്‌ അടുത്തു വന്നു. ആളെ മനസ്സിലായപ്പോൾ പെൺകുട്ടികളുടെ പേടി ലജ്ജയായി മാറി.

”എങ്ങോട്ടാ ധൃതിപിടിച്ച്‌?“

”ബ്രോഡ്‌വെവരെ പോകുന്നു. കുറച്ചു സാധനങ്ങൾ വാങ്ങണം.“

ശശിധരൻ കുശലം ചോദിച്ചു. ശാന്ത ഉചിതമാംവണ്ണം മറുപടി പറഞ്ഞു. മിണ്ടാതെ നില്‌ക്കുന്ന സതിയെ ഉദ്ദേശിച്ച്‌ ശശിധരൻ തിരക്കി.

”കൂട്ടുകാരിയുടെ പേരെന്താ?“

സതി നാണം പൂണ്ടു. ശാന്ത പറഞ്ഞു.

”സതി“

”ഓ….അന്നത്തെ ദുഷ്യന്തൻ അല്ലേ?“

പെൺകുട്ടികൾ ലജ്ജകൊണ്ടു തുടുത്തു.

”കൃഷ്ണപിളളസാറിനെ ഇന്നു ഞാൻ കണ്ടു. ലോഡ്‌ജിലേക്ക്‌ ഒരു ദിവസം ക്ഷണിച്ചിട്ടുണ്ട്‌.“

പെൺകുട്ടികൾ മന്ദഹസിച്ചു.

”ശരി. എങ്കിൽ ചെല്ലൂ…വിശേഷമൊന്നുമില്ലല്ലോ.“

”ഇല്ല.“ ശാന്തയും സതിയും യാത്രപറഞ്ഞ്‌ ധൃതിയിൽ നടന്നു.

തെല്ലുദൂരെ ചെന്നിട്ട്‌ ഇരുവരും തിരിഞ്ഞു നോക്കിയപ്പോഴും ജീപ്പിനുസമീപം ശശിധരൻ നിൽപ്പുണ്ടായിരുന്നു.

ശാന്ത സതിയുടെ കാതിൽ പറഞ്ഞു.

”സാധനങ്ങൾ വാങ്ങിയിട്ട്‌ നമുക്ക്‌ ഈവഴി മടങ്ങിപ്പോരണ്ട.“

”എന്താ?“

”ഒന്നുമുണ്ടായിട്ടല്ല.“

”പോലീസുകാരെ കണ്ടിട്ടാണോ? പേടിക്കണ്ടാ. അവരും മനുഷ്യരാണെടീ..“

ഇരുവരും വൃഥാ ചിരിച്ചു.

* * * * * * * * * * * * * * * * * * * * * * * * * *

ശനിയാഴ്‌ചയായിരുന്നു അന്ന്‌. പതിവിലും വൈകിയാണ്‌ പ്രൊഫസർ കൃഷ്ണപിളള ഉണർന്നത്‌. ക്ലാസ്സില്ലാതിരുന്നതിനാൽ ഉണർന്നെങ്കിലും ഏറെനേരം കിടക്കയിൽ തന്നെ തളർന്നു കിടന്നു. പത്രക്കാരൻ പയ്യൻ കൊണ്ടുവന്നിട്ടുപോയ ’ഹിന്ദു‘വും നോക്കി കിടക്കവേ അറിയാതെ വീണ്ടും ഉറക്കം കൺപോളകളിൽ ഇഴഞ്ഞു.

പുറത്ത്‌ ആരോ കോളിംഗ്‌ ബെൽ അമർത്തിയ ശബ്‌ദം. പ്രൊഫസർ പിടഞ്ഞെഴുന്നേറ്റു. ജനലിലൂടെ പൊളളുന്ന വെയിൽ അകത്തെത്തിയിരിക്കുന്നു. വാച്ചിൽ നോക്കി. മണി ഒമ്പതു കഴിഞ്ഞിരിക്കുന്നു. കോളിംഗ്‌ബെൽ ഒരിക്കൽക്കൂടി ശബ്‌ദിച്ചു. എഴുന്നേറ്റുചെന്ന്‌ കതകു തുറന്നു.

പാൽക്കാരനാണ്‌. പതിവില്ലാതെ പാൽക്കാരനും വൈകിയിരിക്കുന്നു. പാലു വാങ്ങി അടുക്കളയിൽ വച്ചു. സ്‌റ്റൗ കത്തിച്ച്‌ സോസ്‌പാനിൽ വെളളം ചൂടാക്കിയതിനുശേഷം വിസിറ്റിംഗ്‌ റൂമിലെ കണ്ണാടിക്കുമുമ്പിൽ ഷേവിംഗ്‌ ഉപകരണങ്ങളുമായി ചെന്നിരുന്നു.

മുഖത്ത്‌ ക്രീം പുരട്ടി ചൂടുവെളളത്തിൽ മുക്കിയ ബ്രഷുകൊണ്ട്‌ പതപ്പിച്ചപ്പോൾ തനിക്ക്‌ ക്രിസ്‌മസ്‌ രാത്രിയിലെ കരോൾ അപ്പൂപ്പന്റെ ഛായ തോന്നിപ്പോയി.

ഉളളിൽ അറിയാതൊരു മിന്നൽ.

ഓർമ്മയിലൂടെ ക്രിസ്‌മസ്‌ രാത്രിയിലെ കരോൾ സംഗീതം ഒഴുകിയൊലിച്ചു.

Generated from archived content: choonda19.html Author: sree-vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപതിനേഴ്‌
Next articleഇരുപത്‌
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English