ഒൻപത്‌

അമ്പലക്കടവിൽ സ്‌ത്രീകൾ അലക്കുകയും കുളിക്കുകയുമായിരുന്നു. കയ്യിൽ തോർത്തും സോപ്പുമായി കല്യാണിയമ്മ പടവുകൾ ഇറങ്ങിച്ചെന്നു. അവരെ കണ്ട്‌ ലീലയും സൗദാമിനിടീച്ചറും പുഞ്ചിരിച്ചു. തോർത്ത്‌ അരയിൽ ചുറ്റി ഉടുമുണ്ടഴിച്ച്‌ നനച്ച്‌ അലക്കുകല്ലിൽ വെച്ചു. ജംബർ ഊരാൻ തുടങ്ങിയപ്പോൾ മാംസളമായ മാറിടം ബോഡീസിൽ കിടന്നു തുളുമ്പി. അഴകുളള ശരീരവടിവുകണ്ട്‌ ചില അസൂയക്കാരികളുടെ മനസ്സിൽ കൊതി തോന്നി. തങ്ങളുടെ ശരീരത്തിലേക്ക്‌ നോക്കി അവർ നെടുവീർപ്പിട്ടു.

അരയ്‌ക്കുവെളളത്തിൽ ഇറങ്ങിനിന്ന്‌ അറുപതു കഴിഞ്ഞ നാണിച്ചിറ്റ കുളിക്കുകയായിരുന്നു. മുങ്ങി നിവർന്നപ്പോൾ അവർ കല്യാണിയമ്മയെ കണ്ടു. പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട്‌ തലവിറയ്‌​‍്‌ക്കുന്ന പ്രകൃതമുളള ആ വൃദ്ധ കുശലം ചോദിച്ചു.

“ആരാ ഇത്‌? കല്യാണിക്കുട്ടിയല്ലേ? നിന്നെ കാണാറില്ലല്ലോടീ…”

“ഇവിടെയൊക്കെയുണ്ട്‌ നാണിച്ചിറ്റേ.”

കല്യാണിയമ്മ വസ്‌ത്രങ്ങൾക്ക്‌ സോപ്പിടാൻ തുടങ്ങി. സോപ്പുകുമിളകളിൽ സൂര്യരശ്‌മികൾ ഏഴുനിറങ്ങളുടെ ക്ഷണികചിത്രങ്ങൾ വരച്ചു രസിച്ചു.

നാണിച്ചിറ്റ ചോദിച്ചു.

“നിന്റെ മോള്‌ കോളേജ്‌ ഷ്‌ക്കോളില്‌ പഠിക്കാൻ പോണന്ന്‌ കേട്ടല്ലോ?”

“നാളെ അവളെ പറഞ്ഞുവിടാൻ പോകുവാ.”

വൃദ്ധയ്‌ക്കു ശബ്‌ദം കൂടി.

“ഈ നാട്ടീന്ന്‌ എത്ര പെങ്കിടാങ്ങള്‌ കോളേജ്‌ ഷ്‌ക്കോളീ പോയിട്ടൊണ്ടെടീ കല്യാണിക്കുട്ടീ?….നിന്റെ മാതിരിയാവാണ്ട്‌ അവളെ ആർക്കെങ്കിലും സമ്മന്തം ചെയ്‌തുകൊട്‌.”

കല്യാണിയമ്മയ്‌ക്ക്‌ കഠിനമായ അരിശം വന്നു. അസൂയക്കാരിയായ തളളയുടെ താടിക്കൊരു തട്ടുകൊടുക്കാൻ കൈതരിച്ചു. എങ്കിലും പ്രായത്തെ കരുതി അവർ മനസ്സിന്‌ കടിഞ്ഞാണിട്ടു.

നാണിച്ചിറ്റയുടെ വർത്തമാനം ശ്രദ്ധിച്ചുകൊണ്ട്‌ നിന്നിരുന്ന സൗദാമിനിടീച്ചർ ചോദിച്ചു.

“അതെന്താ നാണിച്ചിറ്റേ; പഠിച്ചു മിടുക്കിയായാൽ അവൾക്കൊരു നല്ലകാലം വരില്ലേ? അപ്പോൾ യോജിച്ച ഒരു സമ്മന്തോം ഉണ്ടാകും.”

വൃദ്ധ പുച്ഛഭാവത്തിൽ ചിരിച്ചു.

“പെമ്പിളേളരു പഠിച്ചാൽ എന്തുമാത്രം പഠിക്കും? ഓന്തു കുലുക്കിയാൽ മരം കുലുങ്ങുവോടീ സൗദാമിനി….?”

കത്തിക്കാളുന്ന കോപത്തോടെ കല്യാണിയമ്മ കിഴവിയെ നോക്കി.

“മൂക്കിൽ പല്ലുമുളക്കാറായല്ലോ? തെക്കുവശത്ത്‌ ഒരു മാവും നോക്കിവച്ചുകൊണ്ട്‌ കഴിഞ്ഞുകൂടിയാൽ പോരേ…?”

അതുകേട്ടു വൃദ്ധയ്‌ക്കും കലികയറി. തല ശക്തിയായി വിറച്ചു. ഉണങ്ങിയ സഞ്ചിമുലകൾ കഥകളിപ്പാട്ടുകാരന്റെ കുടുമപോലെ ആടിയുലഞ്ഞു.

“എനിക്ക്‌ വേണ്ട മാവ്‌ എന്റെ പറമ്പിലുണ്ടെടി. നിന്റെയൊന്നും സഹായം എനിക്കുവേണ്ട.”

കോപസ്വരത്തിൽ കല്യാണിയമ്മ പറഞ്ഞു.

“സഹായം കൊണ്ട്‌ ഇങ്ങോട്ടും പോരണ്ട. തൊണ്ണൂറാംകാലത്ത്‌ അസൂയേം കൊണ്ട്‌ നടക്കാണ്‌ തളള.”

“അസൂയ നിന്റെ അമ്മയ്‌ക്കാ…പ്‌ഫൂ.”

വൃദ്ധ ആവുന്നത്ര ശക്തിയിൽ ആട്ടി. കല്യാണിയമ്മയും വിട്ടില്ല. അവരും ഒപ്പം ആട്ടി.

“പ്‌ഫൂ..!”

നാണിച്ചിറ്റ കോമരം തുളളി.

“രണ്ടും കെട്ടവളേ…നീയെന്നെ ആട്ടിയോടീ?”

സോപ്പുപത പുരണ്ട കയ്യും ചുരുട്ടി കല്യാണിയമ്മ മുന്നോട്ട്‌ ആഞ്ഞു.

“നരകത്തളേള; മര്യാദയ്‌ക്കല്ലെങ്കിൽ വെളളത്തിൽ മുക്കി ഞാൻ കൊല്ലും.”

സൗദാമിനിടീച്ചർ പെട്ടെന്ന്‌ തടഞ്ഞു.

“കല്യാണിച്ചേച്ചി വെറുതെയിരിക്ക്‌. നാണിച്ചിറ്റയ്‌ക്കിതു പതിവുളളതല്ലേ?”

കല്യാണിയമ്മ നിന്ന്‌ അണച്ചു. നാണിച്ചിറ്റ വിറയും ഗദ്‌ഗദവും കലർന്ന ശബ്‌ദത്തിൽ പറഞ്ഞു.

“എന്നെ പ്രാകിയ നിന്നോടും നിന്റെ മോളോടും ചോറ്റാനിക്കരയമ്മ ചോദിച്ചോളുമെടി..”

“അയ്യോ, ചോറ്റാനിക്കരയമ്മ തളേളടെ നാത്തൂനല്ലേ!”

അവജ്ഞയോടെ കല്യാണിയമ്മ കാർക്കിച്ചു തുപ്പി. വൃദ്ധ പിറുപിറുത്തുകൊണ്ട്‌ വെളളത്തിൽ ആഞ്ഞുമുങ്ങി.

ആ തോൽവി കണ്ട്‌ പെണ്ണുങ്ങൾ കിലുകിലാ ചിരിച്ചു.

Generated from archived content: choonda10.html Author: sree-vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനോവൽ
Next articleപന്ത്രണ്ട്‌
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English