കൃതികള്‍ മനുഷ്യ കഥാനുഗായികള്‍

എഴുത്ത് മഹത്തായ കലയാണ്. ഹൃദയങ്ങളെ ആകര്‍ഷിക്കുമ്പോഴാണ് കല സാര്‍ത്ഥകമാകുന്നത്. ഒരു വാക്ക് ചിലപ്പോള്‍ നിലാവു പരത്താം. ചിലപ്പോള്‍ കണ്ണീ‍രും. വീഴ്ത്താം. കഥയായും കവിതയായും അതു വാര്‍ന്നു വീഴുമ്പോള്‍ ജീവിതദര്‍ശങ്ങള്‍ സാദ്ധ്യമാകുന്നു.

വാക്കുകള്‍ കൊണ്ട് ചിത്രം വരക്കുന്നവരുണ്ട് . കാണാക്കാഴ്ചകള്‍ അബ്നുവാചകഹൃദയങ്ങള്‍ക്കു മുമ്പില്‍ അവരവതരിപ്പിക്കുന്നു. അതൊരു പക്ഷെ , സ്ഥലകാല ങ്ങളെക്കുറിച്ചാകാം; വ്യക്തികളെക്കുറിച്ചു മാകാം. വാക്കുകള്‍കൊണ്ട് തല്ലാനും തലോടാനും വ്യക്തി ചിത്രീകരണത്തില്‍ കഴിയും,. അവിടെ പ്രകടമാകുന്നത് എഴുത്തുകാരന്റെ മനസ്സാണ്. അയാള്‍ ആര്‍ജ്ജിച്ച സംസ്ക്കാരമാണ്, അയാള്‍ക്ക് ചുറ്റുപാടുകളോടുള്ള പ്രതികരണമാണ്.

ഇത്രയുമെഴുതിയത്, പ്രൊഫ. കെ വി തോമസ് എഴുതിയ ‘എന്റെ ലീഡര്‍ ‘ എന്ന പുസ്തകം വായിച്ചതുകൊണ്ടാണ് . കേരളരാഷ്ട്രീയത്തിലെ പ്രമുഖനായ നേതാവിനെ പറ്റി , കെ. കരുണാകരനെ പറ്റി, ഗ്രന്ഥകാരനുള്ള അറിവുകളും ഓര്‍മ്മകളുമാണ് ഈ പുസ്തകത്തിനാധാരം. മാ‍ധ്യമങ്ങളിലും, ചര്‍ച്ചകളിലും, കവലപ്രസംഗങ്ങളിലും നെടുനാള്‍ ചര്‍ച്ചാവിഷയമായിരുന്ന കരുണാകരെനെ കേരളക്കരയില്‍ ഭൂരിപക്ഷത്തിനും അറിയാം. ആ വ്യക്തിത്വത്തിന്റെ പ്രവൃത്തി മാര്‍ഗങ്ങളും നിവൃത്തി മാര്‍ഗങ്ങളും ഏവര്‍ക്കു സുപരിചിതം. ഈയൊരു സാഹചര്യത്തില്‍ പ്രൊഫസറുടെ ‘ എന്റെ ലീഡര്‍’ ക്ക് എന്തു പ്രസക്തി? പ്രസക്തിയുണ്ട്; വളരയേറെ . മാധ്യമങ്ങള്‍ കാണിച്ചു തന്ന , സുഹൃത്തുക്കളും ശത്രുക്കളും കാണിച്ചു തന്ന കരുണാകരന് അപ്പുറമുള്ള കരുണാകരനെ ഈ ഗന്ഥം പര്‍ചയപ്പെടുത്തുന്നു എല്ലാം കൊച്ചു കൊച്ചു ഓര്‍മ്മകള്‍, ചെറിയ ചെറിയ സംഭവങ്ങള്‍.

അവയിലൊക്കെ എഴുത്തുകാരന്‍ സൂക്ഷിക്കുന്ന ആര്‍ജ്ജവത്തിന്റേയും സത്യത്തിന്റേയും രേണുക്കളുണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുപ്പായമണിഞ്ഞാണ് പ്രൊഫസര്‍ ഈ ഗ്രന്ഥമെഴുതിയിരിക്കുന്നതെങ്കില്‍ , തീര്‍ച്ചയായും അന്ധമായ ആരാധനയുടേയും അസത്യജടിലമായ സംഭവങ്ങളുടേയും ആകെ തുകയാകുമായിരുന്നു ഈ ഗ്രന്ഥം . എന്നാല്‍, ഗ്രന്ഥകര്‍ത്താവ് അക്ഷരസത്യത്തെ മാനിക്കുന്നു വെന്ന് ഈ ഗ്രന്ഥം ഉറക്കെ പറയുന്നു. വ്യക്തിയില്‍ അധിഷ്ഠിതമായ നന്മകളേയും തിന്മകളേയും സമദര്‍ശീഭാവത്തില്‍ എഴുത്തുകാരന്‍ നോക്കിക്കാണുന്നു. അവിടെ കാപട്യം ആവരണമാകുന്നുന്നില്ല. ‘എന്റെ ലീഡറു’ ടെ വിജയം ഇതാണ് . ഒരു പക്ഷെ , പേരു കേള്‍ക്കുമ്പോള്‍ ഈ ഗ്രന്ഥം ഒരു സ്തുതിയാണെന്നു തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ‘ഐ’ക്കാര്‍ മാത്രം വായിച്ചാല്‍ മതി എന്നും നിനച്ചേക്കാം. എന്നാല്‍ സാധാരണക്കാരനായ വായനക്കാരനെയാണ് ഗ്രന്ഥകര്‍ത്താവ് മുന്നില്‍ക്കാണുന്നത്. ആ പ്രയത്നം സംഭവബഹുലമായ ജീവിതത്തിന്റെ ഏതാനും അദ്ധ്യായങ്ങള്‍ കാണിച്ചു തരുന്നു. ഇത്ര നന്നായി കെ. കരുണാകരനെ വിലയിരുത്തിയവര്‍, ഇത്ര നന്നായി ആ മനോരഥവീഥികള്‍ മനസിലാക്കിയവര്‍ അധികമുണ്ടാകില്ല. നല്ലൊരു ജീവിത പാഠം , നല്ലൊരു പാഠപുസ്തകമാണ്. ‘ എന്റെ ലീഡര്‍’ മലയാള സാഹിത്യത്തില്‍ ഈ പുസ്തകത്തിന് തീര്‍ച്ചയായും ഒരിടമുണ്ട്. ഒടുവില്‍ ചേര്‍ത്ത, കാര്‍ട്ടൂണുകള്‍ , ഗ്രന്ഥരചനയിലെന്നപോലെ , സത്യത്തിന്റെ നേര്‍ചിത്രങ്ങളാകുന്നു. അനുദിനം മലിനമാകുന്ന സമകാലികരാഷ്ട്രീയ പരിസരത്ത്, പ്രൊഫസര്‍ കെ. വി തോമസിനെപ്പോലുള്ളവരുടെ തൂലികയില്‍ മാലിന്യം പകരാതിരിക്കട്ടെ. വീണ്ടും ജീവിതക്കാഴ്ചകളെ , ഇതേ ചാരുതയോടെ , ഇതേ നിര്‍മമതയോടെ , നര്‍മത്തോടെ അവതരിപ്പിക്കാനാകട്ടെ. ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച് ‘ എന്റെ ലീഡര്‍ ‘ കാതലുള്ള പുസ്തകം തന്നെ

പേജ് – 124

വില – 80 രൂപ

എന്റെ ലീഡര്‍ – പ്രൊഫ. കെ വി തോമസ്

പ്രസാധനം – ഗ്രീന്‍ ബുക്സ്.

Generated from archived content: book1_may25_12.html Author: sp_suresh_elavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here