സൈബര്‍സന്ദേശങ്ങള്‍

പച്ചനിറത്തില്‍
കത്തുന്നു ചൂട്ടുകള്‍
പൊള്ളുന്ന ചൂടില്‍
മണലാരണ്യത്തിലെ
ബാധ്യതാവിഷം തുപ്പും
കടദംശനമേറ്റ
നിദ്രയില്ലാ രാവുകള്‍ !

ഓര്‍ക്കുവാനും
ഓര്‍ത്തോര്‍ത്തു
നിര്‍വ്വ്യതിയടയാനും
ജന്മനാട്ടില്‍
പണയം വെച്ചിട്ടു
വന്ന ദാമ്പത്യങ്ങള്‍ !

ചൊവ്വ കയറിക്കൂടിയ
ദോഷജാതകര്‍
പരതുന്നു
ചൊവ്വേയുള്ളൊരാ
കവടികരുക്കളെ !

പൊക്കിള്‍കൊടി ഇറ്റു വീണിട്ടു
കാണാനാകാതെ
വര്‍ഷങ്ങളുടെ
വളര്‍ത്തു തോണിയില്‍
ഒഴുകിപ്പോയ
നല്‍കാത്ത വാല്‍സല്യം !

ബന്ധുസുഖങ്ങള്‍ക്കായ്
അവഗണനയുടെ
കള്ളിമുള്‍ചെടികളില്‍
കുരുങ്ങികിടന്നും
ത്യജിക്കുന്ന ജീവിതം !

ഒഴുക്കുന്ന വിയര്‍പ്പിലും
ഗര്‍ജ്ജിക്കുന്ന
നയനസമുദ്രത്തിലും
ഉറഞ്ഞുരുകുന്ന
ജീവിതമദപ്പാടുകള്‍
ഇരുട്ടിന്റെ പിറകില്‍
ഇണചേര്‍ത്തു
നനയ്ക്കുകയായിരുന്നു
അംഗുലിതൊടുക്കും
‘ചാറ്റലായ്’ പെയ്യുമാ
മരുപ്പച്ചസന്ദേശം !!!

Generated from archived content: poem2_sep15_14.html Author: soya_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here