തിരക്ക്‌ചക്രം ചവിട്ടുന്ന
ശരീരയന്ത്രങ്ങളുടെ
നെട്ടോട്ടങ്ങളിൽ
കൂടുന്ന
ബാങ്ക്ബാലൻസും
കുറയുന്ന കുടുംബബന്ധങ്ങളും..
വിശപ്പിന്റെ ഇരുട്ടിനാലും,
ലഹരിതിമിരത്തിനാലും,
വിഷഫലങ്ങളാലും
വെല്ലുവിളിക്കു
വിധേയനാകും ആരോഗ്യം..
ഇത്തിൾക്കണ്ണിയായ്
പടർന്നു പന്തലിച്ച്
കരിച്ചെടുക്കുന്ന
സ്വപ്നങ്ങളുടെ,
മാത്യത്വത്തിന്റെ,
അവയവങ്ങളിലെ
ശേഷിപ്പുകളായി
കരിമ്പടവടുക്കൾ..
കറിവേപ്പിലയായ്
കടപുഴക്കിയെറിഞ്ഞിട്ടും
പ്രതീക്ഷയുടെ നിറഞ്ഞ
മിഴികളുമായി
നാലുചുവരുകൾക്കുള്ളിൽ
വിതുമ്പുംവാൽസല്യവാർദ്ധക്യം..
ലോകഭേരിമുഴക്കി
രാഷ്ട്രത്തിൻ അച്ചുതണ്ടായീ
പെണ്ണും,ചുംബനവും പീഡനവും പിന്നെ വർഗ്ഗീയതയും..
എന്നിട്ടും കരയാതെ,
കേരളമെന്ന
കൊച്ചു ക്യാപ്സൂളിനുള്ളിൽ
വരളുന്ന പുഴകൾക്ക് മീതെ,
വയലിന്റെ നട്ടെല്ലിനു മീതെ,
കടലിന്റെ കരളിലൂടെ
പായുകയാണു
ഇപ്പോഴും നമ്മൾ.
Generated from archived content: poem2_feb16_16.html Author: soya_nair