ന്യൂയോർക്കിൽ നിന്നും വാഷിങ്ങ്ടണിലേക്കുള്ള ട്രെയിൻ യാത്രയിലാണു ടോണി അയാളെ പരിചയപ്പെട്ടത്. പഫിസർ മരുന്ന് കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ വർക്ക് ചെയ്യുന്ന സുന്ദരൻ. വെള്ളാരംകണ്ണുകളും, വെള്ളിമുടികളുമായി, കറുത്ത സ്യൂട്ടും, കറുത്ത പാൻറ്റും, ചുവന്ന ടൈയും ധരിച്ച അലൻ എന്ന ചെറുപ്പക്കാരൻ. ഞങ്ങൾ അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നിരുന്നത്. താൻ വായിച്ചു കൊണ്ടിരുന്ന “പേരന്റിംഗ്” മാഗസിൻ കണ്ടിട്ടാണെന്ന് തോന്നുന്നു” ആർ യു ഗോയിംഗ് റ്റു ബീ എ ഡാഡ്” എന്ന ചോദ്യം അലൻ തന്നോട് ചോദിച്ചത്. യേസ് എന്ന് അവന്റെ മുഖത്ത് നോക്കി ഉത്തരവും നൽകി. കൺഗ്രാജുലേഷൻസ്. പിന്നിടങ്ങോട്ട് പരസ്പരം വിശേഷങ്ങളും, ജോലിയും, ഒബാമ കേയറും, ഇനി വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പും ആയി സംസാരവിഷയങ്ങൾ.
ഇത്രയധികം മറ്റ് രാജ്യക്കാരോട് സംസാരിക്കുന്ന വിദേശിവംശജർ വിരളമായതിനാൽ ആദ്യം അത്ഭുതം തോന്നി. പെട്ടെന്നു തന്നെ സാമൂഹിക വിഷയങ്ങളിൽ നിന്നും സംസാരം വ്യക്തിപരമായവിഷയങ്ങളിലേക്ക് നീങ്ങി. അലൻ തന്റെ കഥ ടോണിയോട് പറഞ്ഞു തുടങ്ങി.”വാഷിംങ്ങ്ടണിലാണു എന്റെ ഡാഡി താമസിക്കുന്നതു. അമേരിക്കയിൽ എളുപ്പത്തിൽ എത്തിപ്പെടാൻ വേണ്ടി മമ്മി കണ്ടെത്തിയ മാർഗ്ഗം ആയിരുന്നു അമേരിക്കൻ സിറ്റിസൺ ആയ ഡാഡിയെ മാര്യേജ് ചെയ്യുക എന്നത്. അങ്ങനെ കുറെ നാളത്തെ സോഷ്യൽനെറ്റ് വര്‍ക്കിന്റെ മാസ്മരിക ലോകത്തിലെ പ്രണയത്തിൽ നിന്നും ജീവിതമെന്ന യാഥാർഥ്യത്തിലേക്ക് അവർ ഒന്നിച്ചു യാത്ര തുടങ്ങി. കല്യാണം കഴിഞ്ഞ് 5 വർഷം മമ്മി ഡാഡിയോടൊത്ത് സ്നേഹവും, സന്തോഷവും അഭിനയിച്ചു ജീവിച്ചു. അവരുടെ ദാമ്പത്യജീവിതം മാത്യകാപരമായി സമൂഹത്തിലെ പലർക്കും തോന്നി. അത്രയും നന്നായിട്ടായിരുന്നു ഡാഡിയോടുള്ള ഭാര്യറോളിലെ മമ്മിയുടെ അഭിനയം. അതിനുള്ളിൽ ഡാഡിയുടെ ചെലവിൽ മമ്മി അമേരിക്കൻ സിറ്റിസൺഷിപ്പിനു അപേക്ഷിച്ചു. കരുതലോടെ മമ്മി നീക്കിയ നാടകത്തിനിടയിൽ എന്റെ ജനനവും സംഭവിച്ചു. ആദ്യമൊക്കെ അവർ രണ്ടു പേരും കൂടി എന്നെ സ്നേഹിച്ചു. പിന്നെ പതിയെപ്പതിയെ എന്റെ കാര്യങ്ങളിൽ മമ്മി ശ്രദ്ധിക്കാതെയായി. ജോലി കഴിഞ്ഞെത്തിയാൽ എന്നോട് മിണ്ടാനോ, എന്റെ കൂടെ കളിക്കാനോ, എനിക്കു ആഹാരം തരാനോ മമ്മിക്ക് സമയം ഇല്ലായിരുന്നു. ഡാഡിയായിരുന്നു എന്റെ എല്ലാ കാര്യവും ശ്രദ്ധിച്ചിരുന്നത്. കുഞ്ഞിന്റെ കൂടെ സമയം ചെലവഴിക്കാത്തതിനെ പറ്റി ഡാഡി മമ്മിയോട് എന്തെങ്കിലും ചോദിച്ചാൽ അപ്പോൾ മമ്മി ഒച്ചയെടുത്ത് സംസാരം തുടങ്ങും. അതു പിന്നെ വാദത്തിലും, വഴക്കിലും അവസാനിക്കും. ഇതൊക്കെ കണ്ട് പലപ്പോഴും ഞാൻ പേടിച്ചിട്ടുണ്ട്. എന്തിനാ ഡാഡി മമ്മിയെ മാര്യേജ് ചെയ്തത്, അന്നുണ്ടായിരുന്ന സ്നേഹം ഇപ്പോൾ എവിടെപ്പോയി, എന്താ മമ്മിക്ക് എന്നെ ഇഷ്ടമല്ലാത്തെ? എന്തിനാ മമ്മി ഒച്ചത്തിൽ ചീത്ത വിളിച്ചു ഡാഡിയോട് സംസാരിക്കുന്നതു ഇങ്ങനെ കുറേ ചോദ്യങ്ങൾ പലപ്പോഴും ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടുമുണ്ട്. ഞാൻ എന്തു ചെയ്താലും ദേഷ്യം. കൂടാതെ വഴക്കു പറച്ചിലും, പണിഷ്മെന്റും വേറെ. എന്റെ സ്കൂളിലെ ബെസ്റ്റ് ഫ്രണ്ട് ആരോണിന്റെ വീട്ടിലെ ബർത്ത്ഡേ സ്ലീപ് ഓവർ നൈറ്റിൽ അവന്റെ പപ്പായും മമ്മായും ഒരുമിച്ചു അവനു നൽകുന്ന സ്നേഹം കണ്ടപ്പോൾ, അടുത്തിരുന്ന് എന്നെ ഒന്നു കൊഞ്ചിക്കാനും,വാൽസല്യത്തോടെ എന്നെ ഒന്നു കുളിപ്പിക്കാനും, ഒരു സ്റ്റോറി ബുക്ക് വായിച്ചു തരാനും, എനിക്കിഷ്ടമുള്ള ആഹാരം ഉണ്ടാക്കി തരാനും മമ്മി ആഴ്ചയിൽ ഒരു ദിവസം മാറ്റി വെച്ചിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചു പോയി. കരുതലോടെ, സ്നേഹത്തോടെ പെരുമാറിയിരുന്ന ഡാഡിയെ എനിക്കിഷ്ടമായിരുന്നു. എന്നെ സ്‌നേഹിക്കാനും, എന്റെ കൂടെ കളിക്കാനും, എനിക്കിഷ്‌ടപ്പെട്ട ആഹാരം വാങ്ങി തരാനും ഡാഡി തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയിരുന്നു.
മമ്മി എപ്പോഴും പാർട്ടിയും, ഔട്ടിംഗും, ചാറ്റിങ്ങുംമായി തിരക്കിൽ ആയിരുന്നു. മമ്മിയുടെ മനസ്സിനെ ഭ്രമിപ്പിച്ച പണം എന്ന നീരാളി, മമ്മിയിലെ കുടുംബിനിയെയും, മാത്യത്വത്തെയും മറന്നു തന്നിഷ്ടത്തിനു ജീവിക്കാൻ പ്രേരിപ്പിച്ചു. ഡാഡിയെ നിസ്സാരകാര്യങ്ങൾക്ക് പോലും കുറ്റപ്പെടുത്തുക, ദേഷ്യത്തോടെ പെരുമാറുക ഇതൊക്കെ വീട്ടിലെ പതിവു കാഴ്ചകൾ ആയി. ഈ മൽസരങ്ങൾക്കിടയിൽ പിടയുന്ന, നിലവിളിച്ചു കരയുന്ന, വാൽസല്യം കൊതിക്കുന്ന എന്റെ മനസ്സ് ആരും കണ്ടില്ല. സിറ്റിസൺഷിപ്പ് കിട്ടിയതിനു ശേഷം മമ്മിയിൽ വന്ന ഈ മാറ്റങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. ദിവസവും ഡാഡിയുമായി വാദപ്രതിവാദങ്ങളും, ഡാഡിയുടെ വാക്കുകളെ ധിക്കരിക്കലും, ഡാഡിയുടെ മുന്നിൽ വെച്ചു മറ്റ് ആണുങ്ങളുമായി ഔട്ടിങ്ങും, അമിതമായ മദ്യപാനവും. കണ്ണു തുറിപ്പിച്ചു, ഒച്ചയെടുത്തു നടന്നു വരുന്ന മമ്മിയെ കാണുമ്പോളെ ഞാൻ പേടിച്ച് വിറച്ച് മുറിക്കുള്ളിൽ കയറി കതകടച്ച് ഇരിക്കും. അങ്ങനെയിരിക്കെയാണു ഒരായുഷ്കാലം മുഴുവൻ അനുഭവിക്കാൻ ഉള്ളയത്ര സങ്കടം എനിക്കു വേണ്ടി കാത്തിരിക്കുന്നു എന്ന തെളിവുമായ് ആ ദിവസം കടന്നു വന്നതു..
അന്നു മമ്മിയുടെ പിറന്നാൾ രാത്രിയിൽ കൂട്ടുകാരുമൊത്തുള്ള ഡിന്നർപാർട്ടി കഴിഞ്ഞു അമിതമായി മദ്യപിച്ച് ആണു മമ്മി വീട്ടിൽ എത്തിയതു. പതു പതുത്ത വെള്ളക്കളർ സോഫസെറ്റിലേക്ക് പേർസ് വലിച്ചെറിഞ്ഞ് കൂസലന്യേ മമ്മി കിടന്നു. അപ്പോഴാണു അതിൽ നിന്നും വീണ മമ്മിയുടെ പേരിൽ ഉള്ള ഒരു മെംബെർഷിപ് കാർഡ് അപ്രതിക്ഷീതമായി ഡാഡി കാണാൻ ഇടയായതു. അതു കണ്ട മാത്രയിൽ ഡാഡിയുടെ മുഖം ആകെ ചുവന്നു. അതിലുണ്ടായിരുന്ന എന്തോ കാര്യത്തെ ചൊല്ലിയാരുന്നു വഴക്കിന്റെ തുടക്കം.
കടിച്ചു കീറാൻ തോന്നുന്ന രീതിയിലെ തറുതല മറുപടിയും, ഉള്ളിൽ ചൂടു പിടിപ്പിക്കുന്ന ദ്രാവകം നൽകുന്ന ലഹരിയുമായ് മമ്മിയും, മമ്മിയുടെ നെഞ്‌ജിൽ കത്തി കുത്തി ഇറക്കാൻ ഉള്ള ദേഷ്യത്തിൽ രൗദ്രതയോടെ ഡാഡിയും. എന്താണു നടക്കുന്നതെന്നറിയാതെ കണ്ണു മിഴിച്ച്, രണ്ട് പേരെയും മാറി മാറി നോക്കി പ്രതിമ പോലെ ഭയചകിതനായ് ഞാനും. പരസ്പരമുള്ള വാക്കേറ്റങ്ങൾക്കും, ചീത്തവിളികൾക്കും ഒടുവിൽ സഹികെട്ട് ഡാഡിക്ക് മമ്മിയെ തല്ലേണ്ടി വന്നു. നീയെന്നെ തല്ലി അല്ലേ എന്നാക്രോശിച്ചു കൊണ്ടു തല്ല് കിട്ടിയ ദേഷ്യത്തിൽ മമ്മി ഉടൻ തന്നെ സെൽഫോണിൽ നിന്നും എമർജൻസി ഹെൽപ്പ് നമ്പർ 911 ലേക്ക് വിളിച്ചു. 15 മിനുട്ടിനുള്ളിൽ രണ്ട് പോലിസുകാർ വീട്ടിൽ എത്തി. നടന്ന സംഭവങ്ങൾ പൊടിപ്പും തൊങ്ങലും വെച്ചു മമ്മി അവരോട് വിശദീകരിച്ചു, കൂട്ടത്തിൽ തല്ലിയ പാടും കാണിച്ചു.
ഈ പറഞ്ഞതൊക്കെ ശരിയാണോ എന്നു ചോദിച്ചപ്പോൾ താൻ ചെയ്തതു തെറ്റാണെന്ന ബോധ്യത്തിൽ യെസ് എന്നു ഡാഡിക്കു പറയേണ്ടി വന്നു. ഗാർഹികപീഡനം, ശാരീരിക പീഡനം എന്നീ കേസുകൾ ഫയൽ ചെയ്തു അവർ ഡാഡിയെ അറസ്റ്റ് ചെയ്തു. മമ്മിയുടെ ഈ പ്രവ്യത്തി ഡാഡിയെ മാനസ്സികമായി വല്ലാതെ തളർത്തി. ആ മെംബെർഷിപ് കാർഡിലെ വാചകങ്ങൾ ഇനിയൊരിക്കലും പഴയതു പോലെ മമ്മിയോട് പെരുമാറാൻ തന്നെ അനുവദിക്കില്ല എന്നുറപ്പായപ്പോൾ ഡാഡി ആണു ഡൈവോഴ്സ്സ് കേസ് ഫയൽ ചെയ്തത്. സ്വതന്ത്ര്യമായ്, കെട്ടുപാടുകളില്ലാതെ തന്നിഷ്ടത്തിനുള്ള ജീവിതം അതായിരുന്നു മമ്മിയുടെ ഉദ്ദേശവും. അങ്ങനെ അവർ തമ്മിൽ എന്നന്നേയ്ക്കുമായി പിരിഞ്ഞു.
നിയമങ്ങളുടെയും, മമ്മിയുടെ പിടിവാശിയുടെയും സമ്മർദ്ദത്താൽ, നിർഭാഗ്യവശാൽ എനിക്ക് മമ്മിയുടെ കൂടെ പോകേണ്ടി വന്നു. കുട്ടിയെ നോക്കാൻ സാമ്പത്തികമില്ല എന്നും പറഞ്ഞു ചൈൽഡ് സപ്പോർട്ടും, മാസാമാസം ജീവിതചെലവിനുള്ള പണവും ആ ഡൈവോഴ്സ്സിനോടൊപ്പം മമ്മി നേടിയെടുത്തു. ഡാഡിയെ തോൽപ്പിക്കാനുള്ള വാശിയിൽ നേടിയ എന്റെ സംരക്ഷണവും, ഒറ്റയ്ക്കു കുഞ്ഞിനെ നോക്കേണ്ടി വന്നതിന്റെയും, ഡാഡിയോട് അടുപ്പം കാണിക്കുന്നതിന്റെയും അമർഷവും പലപ്പോഴും മമ്മി എന്നോട് തീർത്തു. രണ്ടാഴ്ച കൂടുമ്പോൾ ശനിയും ഞായറും ഡാഡിയോടൊപ്പം പോകാനുള്ള അനുമതി മാത്രമായിരുന്നു എനിക്ക് അനുവദിച്ചു കിട്ടിയിരുന്നതു. എന്നെ അറിഞ്ഞ് സ്‌നേഹിക്കുവാൻ ഒരാൾ ഉണ്ടല്ലോ എന്ന ഓർമ്മപ്പെടുത്തലുകളും, കൂടുതൽ സന്തോഷം അനുഭവിച്ചതുമായ ദിവസങ്ങളായിരുന്നൂ ആ ദിനങ്ങൾ.”
കൈയിൽ കരുതിയിരുന്ന ഫേഷ്യൽ റ്റിഷ്യൂ കൊണ്ട് അലൻ കലങ്ങിയ കരഞ്ഞു ചുവന്ന കണ്ണുകൾ തുടയ്ക്കുമ്പോൾ, കഥയിലെ സങ്കടനിമിഷങ്ങൾ ഹൃദയത്തിലേക്ക് ആവാഹിച്ച ടോണിയുടെ കണ്ണുകളും കലങ്ങിയിരുന്നു. അലൻ, ഇപ്പോൾ എവിടെ പോകുന്നു? എന്തായിരുന്നു ഇത്രയും പ്രശ്നം സ്യഷ്ടിച്ച ആ കാർഡിൽ ഉണ്ടായിരുന്നതു? കുറച്ചു നേരത്തെ മൗനത്തിനു ശേഷം ടോണി ചോദിച്ചു. അത്..ഇടർച്ചയോടെ അലൻ പറഞ്ഞു. ഇന്നാണു എന്റെ ഡാഡിയുടെ ഫ്യൂണറൽ. ഡാഡി ജോലി ചെയ്തിരുന്ന കമ്പനിയിലെ ബോസ്സും, തൊഴിലാളികളും തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ, പിടിച്ചു മാറ്റാൻ പോയതായിരുന്നു ഡാഡി. അനുരഞ്ജനത്തിനായ് ശ്രമിക്കുന്ന ഡാഡി, മുതലാളിയെ പിന്തുണയ്ക്കുന്നു എന്ന തെറ്റിദ്ധാരണയിൽ കലി ബാധിച്ച, പരിസരബോധം മറന്ന യൂണിയൻ ലീഡറായ തൊഴിലാളി, കൈയിൽ കരുതിയ തോക്ക് എടുത്തു വെടിയുതിർത്തു. ആ വെടിയുണ്ടയേറ്റ് എന്റെ ഡാഡി..!! ജീവന്റെ വിലയ്ക്ക് ഒരു പ്രാധാന്യവും നൽകാത്ത, അമേരിക്കയിൽ ആർക്കും യഥേഷ്ടം കൊണ്ടു നടക്കാവുന്ന തോക്കിനിരയാകുന്നവരുടെ പട്ടികയിൽ എന്റെ ഡാഡിയും.
ആ കാർഡ് അതിലെ ഉള്ളടക്കം എന്തായിരുന്നുവെന്ന് എനിക്കറിയില്ല. കാരണം, ആ സംഭവത്തിനു ശേഷം മമ്മി ആ കാർഡ് സൂക്ഷിച്ചു വെച്ചില്ല. അതിൽ എഴുതിയിരുന്നതു എന്തായിരുന്നെന്നു പലവട്ടം ഞാൻ ഡാഡിയോടു ചോദിച്ചു. പക്ഷേ അന്നൊക്കെ ഡാഡിയുടെ മുഖത്തു നിഴലിച്ച വിഷാദം എനിക്ക് ഉത്തരങ്ങൾ നൽകാതെ ഒഴിഞ്ഞു മാറാൻ ഡാഡിയെ പ്രേരിപ്പിച്ചു. അലന്റെ സ്വരം നന്നേ ഇടറിയിരുന്നു. അലൻ , “ഡോണ്ട് വറി, സോറി ഫോർ യുവർ ലോസ്സ്”. ഡാഡിയുടെ വേർപാടിൽ വിഷമിക്കുന്ന അലനെ അങ്ങനെ പറഞ്ഞു ടോണി ആശ്വസിപ്പിച്ചു. താങ്ക് യൂ ടോണി. അടുത്ത സ്റ്റോപ്പിലാണു തനിക്കിറങ്ങേണ്ടതെന്നു അറിയിപ്പു വന്നതിനെ തുടർന്ന് പെട്ടി എല്ലാം ശരിയാക്കി വെച്ചു ഇരിക്കുമ്പോൾ അലൻ ടോണിയോട് പറഞ്ഞു. ടോണി, ഐ ഹാവ് എ റിക്വ്‌സ്റ്റ്. “താൻ തന്റെ കുഞ്ഞിനെ അതു ആണായാലും പെണ്ണായാലും ആവോളം സ്നേഹിക്കണം. അവരുടെ കൂടെ നടന്നു അവരെയും, അവരുടെ മനസ്സിനെയും അറിയാൻ ശ്രമിക്കണം. അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകൾക്ക് ഇടയിൽ ബലിയാടാവേണ്ടി വരുന്ന കുഞ്ഞുങ്ങളായി അവരെ രൂപപ്പെടുത്താതിരിക്കണം. അച്ഛനും അമ്മയും ചേർന്നു നൽകേണ്ടുന്ന സ്നേഹം, അതാണു കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ സൗഭാഗ്യം. അതാണു അവരെ നന്മയിലേക്ക് നയിക്കുന്ന പ്രകാശം”. ഷുവർ, അലൻ, നൈസ് റ്റു മീറ്റ് യു. അലനോട് ബൈ പറഞ്ഞു സ്റ്റേഷനിൽ ഇറങ്ങുമ്പോൾ എങ്ങനെ നല്ല അച്ഛനാകാം എന്ന പാഠങ്ങളിലേക്കുള്ള യാത്ര ടോണി തുടങ്ങികഴിഞ്ഞിരുന്നു.
അവസാന നാളിനു മുൻപ് മൗനം ലംഘിച്ച് ഡാഡി തനിക്കയച്ച ഇമെയിലുകളിലെ ആ വാക്കുകൾ. ” മിംഗിൾ ലെസ്‌ബിയൻ ക്ലബ്” അതായിരുന്നുവോ ഡാഡി ഇത്രയും നാൾ പറയാതെ കൊണ്ടു നടന്ന തനിക്കുള്ള ഉത്തരങ്ങൾ. ആണെങ്കിൽ തന്നെയും ടോണിയുടെ “ഇത്രയും പ്രശ്നം സ്യഷ്ടിച്ച ആ കാർഡിൽ ഉണ്ടായിരുന്നത്” എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ ഒളിച്ചിരിക്കുന്ന തന്റെ മമ്മിയുടെ മാനം അലൻ ഹ്യദയത്തിലൊരു നൊമ്പരമായ് ഏറ്റുവാങ്ങി യാത്ര തുടർന്നുകൊണ്ടേയിരുന്നു…
Generated from archived content: story1_july2_15.html Author: soya_binu
Click this button or press Ctrl+G to toggle between Malayalam and English