പൂഴ്‌ത്തിവയ്പുകൾ

രാമായണം

പനംപട്ട മറച്ച

ചെറ്റക്കുടിലിലിരുന്ന്‌

ലവനും കുശനും

ഭക്ഷണം കിട്ടാതെ ചത്ത

പെറ്റമ്മയുടെ കഥ ചൊല്ലി

പ്പാടതു പുതു ദരിദ്രായണം.

ക്രിയകൾ

സങ്കലനം പഠിക്കുമ്പോൾ

ഞാനെന്റെ പിതൃത്വം കണ്ടു,

കൂട്ടാൻ പഠിപ്പിച്ചോർ തന്നെ

കുറയ്‌ക്കാനും പഠിപ്പിക്കവേ

മനസ്സാക്ഷിയൊന്നിലുമില്ലാതായി.

ഗുണനം പഠിച്ച്‌

വർഷങ്ങൾ നീണ്ടു,

കൂട്ടിക്കുറച്ച്‌, ഗുണിച്ച്‌ ഹരിക്കവേ

കാലം കുറുകി

ഹരണഫലം ജീവനും

ശിഷ്‌ടം മരണവുമായിരുന്നു.

ഭ്രാന്തിന്റെ വിളി

കുട മലർത്തിപ്പിടിച്ചീറൻ

മഴയൊരുക്കൂട്ടാൻ

വെയിൽ വിളക്കു തെളിച്ചും

തൊഴുത്തിലെ കുറുമ്പഴി-

ച്ചന്യന്റെ വിളതീറ്റും

ഫലിതം നുണയാനും

ഒരു ഭ്രാന്ത്‌

വിളിച്ചുകൊണ്ടേയിരിക്കുന്നു.

നിഴൽ

ഒളിച്ചു കളിക്കുന്ന കുട്ടി

പ്രഭാതത്തിൽ സ്വപ്നങ്ങളിൽ നിന്നകന്ന്‌

ദൂരേയ്‌ക്ക്‌ വിരുന്നുപോവുന്നു.

ഉച്ചയ്‌ക്ക്‌ കത്തുന്ന മണലിൽ

കാല്‌ചുവട്ടിൽ കരയുന്നു

മൂവന്തിക്ക്‌,

അനുസരണയില്ലാത്തവനായി

താലിപ്പൊന്നു മോഷ്‌ടിച്ച്‌

നാടുവിട്ടോടുന്നു..

അറുതി

കാത്തിരുന്ന്‌ മുഷിവാണ്‌ പ്രണയം

കരച്ചിലുകളാണ്‌ തൊഴിൽ തേടൽ

കായും നീരും തേടി

കാട്‌ കയറവേ,

മരപ്പൊത്തിൽ നിന്ന്‌

കവിത ആഞ്ഞുകൊത്തുമ്പോൾ

നക്ഷത്രങ്ങൾ പെറ്റുവീണ്‌

പഴയ പീലി പെരുകിയത്‌

നീറി നീറി വിളിച്ചറിയിക്കുന്നു….

Generated from archived content: poem2_apr28.html Author: sivaprasd_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപുഴ മരിച്ചിട്ടില്ല
Next articleസമാന്തര രേഖകൾ
1975 ൽ പാലക്കാട് ജില്ല തച്ചനാട്ടുകരയിൽ ജനനം.1995 മുതൽ വിവിധ ആനുകാലികങ്ങളിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ചു വരുന്നു. ഡോ പദ്മ തമ്പാട്ടി ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത കവിതകൾ കേന്ദ്ര സാഹിത്യ അക്കാദമി ജേർണൽ, മ്യൂസ് ഇന്ത്യ ഓൺലൈൻ ജേർണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചു. സ്ട്രീറ്റ് വോയ്സ് എന്ന ജർമൻ ജേർണലിൽ ജർമൻ ഭാഷയിലേക്ക് കവിതകൾ തർജമ ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു വിലാസംഃ ശിവപ്രസാദ്‌ പാലോട്‌, കുന്നത്ത്‌, പാലോട്‌ പി.ഒ., മണ്ണാർക്കാട്‌ കോളേജ്‌, പാലക്കാട്‌. Post Code: 678 583 Phone: 9249857148

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here