തെരുവിൽ ഒരു വെളുത്തപൂവിന്‌

ഒന്ന്‌ഃ

കണ്ണാടിയുടയവേ
നീയെന്റെയിരയെന്നു
കയർക്കുന്നു പ്രതിഛായകൾ,
കേൾക്കാം, അമരുന്ന
പല്ലുകൾക്കുള്ളിൽ
കൊതിമൂത്ത രസന,
വേടന്റെ കൂരമ്പിൽ നിന്നും
കൂരയിലെ വിശപ്പുകളിൽ നിന്നും
ഇരയാവാതെ
ഇന്നലെയൊരുവൻ
വെയിലു തിന്നേറെമടുത്തവൻ
എരിയും സ്വന്തം ചിത
നെഞ്ചകം പകുത്തെന്നും
കാണിച്ചു നടന്നവൻ
ഇരുട്ടിൽ ഗുഹാമുഖം താണ്ടി
തണുത്ത ഗർജ്ജനത്തി-
നിരയായി തീർന്നവൻ
കാലം സാക്ഷി

രണ്ട്‌ഃ

ഉയരട്ടെ തോറ്റങ്ങൾ
കെട്ടിയാടട്ടെയന്തിതൻ
ചോപ്പും കറുപ്പും ചാലിച്ച്‌
കവിതക്കളം വരച്ചെടുങ്ങിയ
പേരില്ലാത്ത ദേവത-
യിനിയുമൊരു പേരിന്നും
ഇരയാവാത്ത,
വീടോ ഒരുമ്മയോ കിട്ടാത്ത
കണ്ണീരാം വെളുത്തപൂവിനെ
പാടിയുണർത്തിയ ദേവത

മൂന്ന്‌ഃ

ആരുടെ നഖദംഷ്‌ട്രകൾ
അസ്‌ഥി മജ്ജകളിലമർന്നപ്പോഴും
ഈശോവാസ്യത്തിന്റെ
ശാന്തി പാഠമായ്‌
രക്താസിക്‌തങ്ങളായ
തെരുവുകളിൽ നിന്നും
അങ്ങുയിർക്കണം..
വീട്ടാക്കടത്തിന്റെ തുറന്ന
ഉള്ളം കയ്യിൽ
അപ്പോൾ ഞങ്ങളർപ്പിക്കാം..
സ്വപ്‌നം ചായുന്ന
പൂമരക്കൊമ്പുകൾ.

Generated from archived content: poem1_nov15_10.html Author: sivaprasd_palod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകരിമുകിൽ
Next articleഭ്രൂണഹത്യ
1975 ൽ പാലക്കാട് ജില്ല തച്ചനാട്ടുകരയിൽ ജനനം.1995 മുതൽ വിവിധ ആനുകാലികങ്ങളിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ചു വരുന്നു. ഡോ പദ്മ തമ്പാട്ടി ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത കവിതകൾ കേന്ദ്ര സാഹിത്യ അക്കാദമി ജേർണൽ, മ്യൂസ് ഇന്ത്യ ഓൺലൈൻ ജേർണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചു. സ്ട്രീറ്റ് വോയ്സ് എന്ന ജർമൻ ജേർണലിൽ ജർമൻ ഭാഷയിലേക്ക് കവിതകൾ തർജമ ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു വിലാസംഃ ശിവപ്രസാദ്‌ പാലോട്‌, കുന്നത്ത്‌, പാലോട്‌ പി.ഒ., മണ്ണാർക്കാട്‌ കോളേജ്‌, പാലക്കാട്‌. Post Code: 678 583 Phone: 9249857148

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English