ഒന്ന്‌ഃ
കണ്ണാടിയുടയവേ
നീയെന്റെയിരയെന്നു
കയർക്കുന്നു പ്രതിഛായകൾ,
കേൾക്കാം, അമരുന്ന
പല്ലുകൾക്കുള്ളിൽ
കൊതിമൂത്ത രസന,
വേടന്റെ കൂരമ്പിൽ നിന്നും
കൂരയിലെ വിശപ്പുകളിൽ നിന്നും
ഇരയാവാതെ
ഇന്നലെയൊരുവൻ
വെയിലു തിന്നേറെമടുത്തവൻ
എരിയും സ്വന്തം ചിത
നെഞ്ചകം പകുത്തെന്നും
കാണിച്ചു നടന്നവൻ
ഇരുട്ടിൽ ഗുഹാമുഖം താണ്ടി
തണുത്ത ഗർജ്ജനത്തി-
നിരയായി തീർന്നവൻ
കാലം സാക്ഷി
രണ്ട്‌ഃ
ഉയരട്ടെ തോറ്റങ്ങൾ
കെട്ടിയാടട്ടെയന്തിതൻ
ചോപ്പും കറുപ്പും ചാലിച്ച്
കവിതക്കളം വരച്ചെടുങ്ങിയ
പേരില്ലാത്ത ദേവത-
യിനിയുമൊരു പേരിന്നും
ഇരയാവാത്ത,
വീടോ ഒരുമ്മയോ കിട്ടാത്ത
കണ്ണീരാം വെളുത്തപൂവിനെ
പാടിയുണർത്തിയ ദേവത
മൂന്ന്‌ഃ
ആരുടെ നഖദംഷ്‌ട്രകൾ
അസ്‌ഥി മജ്ജകളിലമർന്നപ്പോഴും
ഈശോവാസ്യത്തിന്റെ
ശാന്തി പാഠമായ്
രക്താസിക്‌തങ്ങളായ
തെരുവുകളിൽ നിന്നും
അങ്ങുയിർക്കണം..
വീട്ടാക്കടത്തിന്റെ തുറന്ന
ഉള്ളം കയ്യിൽ
അപ്പോൾ ഞങ്ങളർപ്പിക്കാം..
സ്വപ്‌നം ചായുന്ന
പൂമരക്കൊമ്പുകൾ.
Generated from archived content: poem1_nov15_10.html Author: sivaprasd_palod