ഉറങ്ങാതെമുറിവിലെ കണ്ണീർ-
നിലയ്‌ക്കാതെയൊഴുകുന്ന നരകമാം ഗാസ……
അനന്തതയിൽ ഉരുണ്ടുയരും പുകച്ചുരുളുകൾ-
കനക മഴമേഘമാം ശവദാഹികൾക്ക്,
കുത്തിയൊഴുകുന്ന നിറവായ മണലല്ല-
കെടുതിയുടെ നിറമായരക്തം,
പെയ്യും മരണത്തിലൊഴുകുന്ന ജീവിതം-
നരമേധയഗ്‌നിയിൽ യാഗമാവുന്നു,
കത്തിപ്പുകയുന്ന പ്രാണൻ സ്‌മരണയിൽ-
പിടയുന്ന പകയായി ഉയരുന്നു,
ഉറങ്ങാത മുറിവിലെ കണ്ണീർ-
നിലയ്‌ക്കാതെയൊഴുകുന്ന നരകമാം ഗാസ,
പൊട്ടിത്തെറിയുടെ പുകയുന്ന സന്ധ്യയെ
മരണമൊരു ഇരുളായ് വിഴുങ്ങി-
വിലാപം രാത്രിയുടെ നാദമായ് കേൾക്കാം,
അന്യതയുടെ വേലിമുനയിൽ അടരുന്ന അമ്മ-
മരണത്തിലഭയാർത്ഥിയാവുന്നകാണാം
പിഞ്ചു കിനാക്കളിൽ കൂട്ടുകാരാം-
കളിപ്പാവകളിൽ കെടുതിയുടെ
കറകൾ കറുത്തതു കാണാം,
കാലത്തിൻ കൂട്ടിലെ ബലിയാടുകൾക്കു-
കാവലാകുന്നു, നിസ്സഹായ കരങ്ങളാൽ
നോക്കുകുത്തിയായി ചരിത്രം,
ഉറങ്ങാത മുറിവിലെ കണ്ണീർ-
നിലയ്‌ക്കാതെയൊഴുകുന്ന നരകമാം ഗാസ,
തുപ്പിയതിയതു മുതുകുതുളച്ചു-
ചിതറിയബാല്യത്തലയിലെ ചോറവർ ഊണൂട്ടുന്നു-
ഒടുങ്ങീല മരണം ദുരിതം-
തെരുവിലെ ശ്വാനന്റെ വയറാണ് ഖബറ്,
മണക്കുന്ന ദുരിതത്തിൽ തിരയുന്ന ബാല്യം-
ചോരയുടെ തിമിരത്തിലന്‌ധനാവുന്നു,
പുകമരങ്ങൾ പൂക്കാതെ കായ്‌ക്കാതെ-
ഇരുളായ് ഉയർന്നു മാനത്തു മായുന്ന സ്വപ്‌നം,
മുറിഞ്ഞു വറ്റിക്കരിഞ്ഞ ജന്‌മങ്ങളെ-
അഭയരാക്കുന്നതിൽ എത്രപുണ്യം.
Generated from archived content: poem2_sep14_10.html Author: sisil_c_koovode