ഗാസ

ഉറങ്ങാതെമുറിവിലെ കണ്ണീർ-

നിലയ്‌ക്കാതെയൊഴുകുന്ന നരകമാം ഗാസ……

അനന്തതയിൽ ഉരുണ്ടുയരും പുകച്ചുരുളുകൾ-

കനക മഴമേഘമാം ശവദാഹികൾക്ക്‌,

കുത്തിയൊഴുകുന്ന നിറവായ മണലല്ല-

കെടുതിയുടെ നിറമായരക്തം,

പെയ്യും മരണത്തിലൊഴുകുന്ന ജീവിതം-

നരമേധയഗ്‌നിയിൽ യാഗമാവുന്നു,

കത്തിപ്പുകയുന്ന പ്രാണൻ സ്‌മരണയിൽ-

പിടയുന്ന പകയായി ഉയരുന്നു,

ഉറങ്ങാത മുറിവിലെ കണ്ണീർ-

നിലയ്‌ക്കാതെയൊഴുകുന്ന നരകമാം ഗാസ,

പൊട്ടിത്തെറിയുടെ പുകയുന്ന സന്ധ്യയെ

മരണമൊരു ഇരുളായ്‌ വിഴുങ്ങി-

വിലാപം രാത്രിയുടെ നാദമായ്‌ കേൾക്കാം,

അന്യതയുടെ വേലിമുനയിൽ അടരുന്ന അമ്മ-

മരണത്തിലഭയാർത്ഥിയാവുന്നകാണാം

പിഞ്ചു കിനാക്കളിൽ കൂട്ടുകാരാം-

കളിപ്പാവകളിൽ കെടുതിയുടെ

കറകൾ കറുത്തതു കാണാം,

കാലത്തിൻ കൂട്ടിലെ ബലിയാടുകൾക്കു-

കാവലാകുന്നു, നിസ്സഹായ കരങ്ങളാൽ

നോക്കുകുത്തിയായി ചരിത്രം,

ഉറങ്ങാത മുറിവിലെ കണ്ണീർ-

നിലയ്‌ക്കാതെയൊഴുകുന്ന നരകമാം ഗാസ,

തുപ്പിയതിയതു മുതുകുതുളച്ചു-

ചിതറിയബാല്യത്തലയിലെ ചോറവർ ഊണൂട്ടുന്നു-

ഒടുങ്ങീല മരണം ദുരിതം-

തെരുവിലെ ശ്വാനന്റെ വയറാണ്‌ ഖബറ്‌,

മണക്കുന്ന ദുരിതത്തിൽ തിരയുന്ന ബാല്യം-

ചോരയുടെ തിമിരത്തിലന്‌ധനാവുന്നു,

പുകമരങ്ങൾ പൂക്കാതെ കായ്‌ക്കാതെ-

ഇരുളായ്‌ ഉയർന്നു മാനത്തു മായുന്ന സ്വപ്‌നം,

മുറിഞ്ഞു വറ്റിക്കരിഞ്ഞ ജന്‌മങ്ങളെ-

അഭയരാക്കുന്നതിൽ എത്രപുണ്യം.

Generated from archived content: poem2_sep14_10.html Author: sisil_c_koovode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here