മിസ്‌ഡ്‌കോളുകൾ എന്നാൽ സ്‌മോൾ കിസ്സുകൾ തന്നെയെന്ന് ഒരിക്കൽ
അവളോടു പറഞ്ഞത് ഞാനാണ്….
അല്ല, അവ ആത്മാവോളം കത്തിക്കയറുന്ന പൂർണ്ണപൂർണ്ണതങ്ങൾ
തന്നെ,യെന്നവൾ തിരുത്തി.
നൂറുനൂറു കിലോമീറ്റർ, തലങ്ങും വിലങ്ങും പറക്കുന്ന മുപ്പതിനായിരം
മുത്തങ്ങൾ കൊണ്ട്, ഓരോ രാത്രിയുടെ നിഗൂഢതയും പൊറുതിമുട്ടിയത് അന്നുമുതലാണ്…
പകൽനേരങ്ങളിൽ റെയ്‌ഞ്ചില്ലാത്ത അവളുടെ കലാലയത്തിന്
പുറത്തെ കടമ്പുമരങ്ങളിൽ എന്റെ മിസ്‌കോളുകൾ അക്ഷമരായി കാത്തുനിന്നു.
പിന്നെയൊരു ബെല്ലടിയൊച്ചയിൽ, അവയെല്ലാം പൂത്തുവിടർന്നു വസന്തസേനയായി…!
അമ്മയോ ഒച്ചകളോ അടുത്തുളളപ്പോൾ, വിളക്കുനേരങ്ങളിൽ,
അവളുടെ മുത്തങ്ങൾ, ജാലകപ്പുറത്ത് പുസ്സിക്കരുതലോടെ…
നക്ഷത്രങ്ങളെല്ലാമൊരു സൗകര്യത്തിനായി പെട്ടെന്നണഞ്ഞു തരുമ്പോൾ
റൂമിനുളളിലേക്കോടിക്കേറി അവയെന്നെ മൃതപ്രായനാക്കുന്നു…
ദൈർഘ്യമേറിയ റിംഗ്‌ടോണുകൾക്കിടയിൽ, കാര്യം പറയാനെത്തുന്ന
‘മിസിസ്’ കോളുകളെ ഞങ്ങളിപ്പോൾ അറിയുന്നേയില്ല.
മായം ചേർക്കലിൽ കലിപൂണ്ട് മൊബൈലു കണ്ടുപിടിച്ച ഒരു ദൈവം
ഞങ്ങളെ ഇനി എന്നാണാവോ ‘നിലവിലില്ലാത്തവരോ ഇപ്പോൾ പ്രതികരിക്കാത്തവരോ ആക്കി മാറ്റുന്നത്!!
Generated from archived content: poem2_apr05_06.html Author: shylan