‘മരിച്ചൂ ഹൈദരാലി,
പത്രത്തിലിതാ വാർത്ത’,
മകനാ പത്രം നീട്ടി,
കണ്ടീല ഞാനക്ഷരം,
‘നമ്മുടെ കഥകളി-
പ്പാട്ടുകാരനാണത്’,
മൂത്തവനിളയവനോടോർമ്മ
പുതുക്കുന്നു.
കുട്ടികൾ ചെറുതാണ-
തെങ്കിലും പരിചിതം,
മുദ്രയിൽ കഥ ചൊല്ലും
കളിയാം കഥകളി!
അമ്പലപ്പറമ്പിലാ-
ണരങ്ങ് പണ്ടെന്നാകിൽ
മുമ്പിലാണിന്ന് ടി.വി.,
കഥയും കളിയുമായ്!
‘എന്തിഹ മന്മാനസേ’……
തെളിയും കളിവിള-
ക്കത്ഭുത പ്രഭയാർന്നു
വിളങ്ങും ഗാനാലാപം!
രാഗമോ, ആലാപമോ
ഭാവമോ ശ്രേഷ്‌ഠം? ഞങ്ങ-
ളാകെ വിസ്‌മയം പൂണ്ടു
നിർന്നിമേഷരായ് നിന്നൂ!
ഗംഭീരഭാവം വായ്‌ക്കും
നിൻമുഖം കാൺകെ, പൊട്ടും
ഗദ്‌ഗദം; ഹൃദയത്തിൻ
സ്‌പന്ദനം നിലച്ചുവോ?
കരകൾ തകർത്തേറി-
യലറുന്നലകൾ തൻ
കദനമൊരു കണ്ണീർ-
ത്തുളളിയിലൊതുങ്ങിയോ?
പാടുവാനാശ തീരും
മുമ്പെ, യീയരങ്ങിലെ
പിന്നണി നിർത്തി, തിര-
ശ്ശീലയ്‌ക്കു പിന്നിലായോ?
നിറയും നിലാവിന്റെ
നറുംപാലൊരു ഞൊടി-
യിടയിലിരുളിനു
വഴിമാറിയോ? കഷ്ടം
‘മറിമാൻ കണ്ണി’…………ബാക്കി
വെച്ചു നീ മറയവേ
അറിയുന്നകമ്പടി
യില്ലിനി, ഭാവരാഗം!
അരങ്ങു നിറഞ്ഞു നീ
പാടവേ, ക്ഷണികമാ-
മൊരു മിന്നലിൻ ദീപ്തി!
യിരുണ്ടൂ താരാപഥം!
ജാതിയും മതങ്ങളും
തീർത്തിടുമതിർവര-
മ്പൊക്കെയുമലിഞ്ഞുപോയ്
ഗാനപ്രവാഹത്തിലായ്,
വിശ്വമാനവനായീ-
യാലാപമമൃതായീ
വിസ്‌മയം! നമ്മളൊന്നാ-
യേവരും സഹോദരർ!
മധുരം സ്വരം, ഗീതം
ഭാവുകം, രാഗം ശ്രേഷ്‌ഠം!
വദനം ഭാവപൂർണ്ണം!
ആലാപ മതി കേമം!
‘മണ്ണിതിൽ വാസം മതി’,
ഈശ്വരൻ ചൊന്നതാവാം,
വിണ്ണവർക്കാസ്വദിക്കാ-
നീനാദനവനീതം!
ഹൃസ്വമാമൊരു വേള-
യെങ്കിലും മറക്കില്ല,
ഹൃദ്യമാം സംഭാഷണം,
ചിരിതൻ മായാജാലം
ഓർത്തുപോയ് വീണ്ടുമെല്ലാം
ഇന്നലെയെന്നപോലെ
വാർത്തയായ് മാറീട്ടൊരു
വത്സരം കഴിഞ്ഞുവോ?
(കലാമണ്ഡലം ഹൈദ്രാലി നമ്മെ വേർപിരിഞ്ഞിട്ട് ഒരുവർഷം തികയുന്നു)
Generated from archived content: poem1_jan06_07.html Author: shakunthala_c