പുഴയുടെ ഉറവകളാദ്യം
ഉരുവം കൊളളുന്നത്
കത്തിയാളുന്ന വെയിലിൽ
കടുംവേല ചെയ്യുന്ന
കറുത്ത മനുഷ്യന്റെ
തൊലിപ്പുറങ്ങളിലാണ്.
വിയർപ്പിന്റെ ചാലുകൾ
ശാഖോപശാഖകളായി പിരിഞ്ഞ്
ദാഹിച്ചുവലഞ്ഞ നിലവും കടന്ന്
കുത്തിയൊഴുകുന്ന പുഴതേടിയവ
ഇഴഞ്ഞു നീങ്ങുന്നു.
പുഴയുടെ ഓളം തളളലുകൾക്കായാദ്യം
വട്ടം പിടിക്കുന്നത്
ദിക്കുതെറ്റിയ യാത്രക്കാരന്റെ
വരണ്ടുണങ്ങിയ
ഉൾതടങ്ങളാണ്.
ഒരു പുഴ മുഴുവൻ
കുടിച്ചു വറ്റിച്ചാലും തീരാത്തദാഹം
അപ്പോഴയാളിൽ ബാക്കിയുണ്ടാവും.
പുഴയൊടുങ്ങുന്നതും
ദുരമൂത്ത മനുഷ്യന്റെ
കയ്യിരുപ്പാൽതന്നെ.
പുഴയുടെ മാറ് തുറന്ന്
മണലൂറ്റിയും
പുഴയുടെ ഗർഭത്തിൽ
നഞ്ചു കലക്കിയും
പുഴയിറക്കങ്ങളിൽ എടുപ്പുകളെടുത്തും….
Generated from archived content: poem1_feb8_06.html Author: shajid_p