പാസ്സഞ്ചർ ട്രെയിൻ കടന്നുപോയി – എന്ന സിഗ്‌നൽ റെയിൽവേക്രോസിംഗിൽ നിന്നും ലഭിച്ചതിനെ തുടർന്ന് സ്‌റ്റേഷൻ മാസ്‌റ്റർ വാസിലി ഐവാനോവിച്ച്, തന്റെ ഡസ്‌കിൽ നിന്നും എഴുന്നേറ്റു.
സമയം 2.30 ആയിരുന്നു.
ഉരുണ്ട ഈയ തകിടിന്റെ പ്രതിഫലനമറയുള്ള ഒരു പാരഫിൽ വിളക്ക് ആ ഡ്യൂട്ടി റൂമിന് മങ്ങിയ വെളിച്ചമേ നൽകിയിരുന്നുള്ളൂ. ഷേഡിനുപകരം പുകപിടിച്ച ചില്ലിനു മുകളിൽ മുഷിഞ്ഞ കടലാസുകഷണം വച്ചിരുന്നത് ചുരുണ്ടുകൂടി കടലാസ് കത്തുന്ന മണം മുറിയിലെമ്പാടും പരന്നിരുന്നു. ഉത്തരത്തിനു താഴെ കൂടി അങ്ങോട്ടുമിങ്ങോട്ടും സാവധാനം പറന്ന ഒരു വണ്ട് അയഞ്ഞ ഭിത്തി കടലാസിൽ പതിച്ചശേഷം തീയതികൾ വെട്ടിയിരുന്ന കലണ്ടറിൽ തട്ടി നേര തറയിലേക്ക് വീണു.
വാസിലി ഐവാനിച്ച് തന്റെ തുകലുള്ള തൊലി വലിച്ചെറിഞ്ഞ് വീർത്ത അധരങ്ങൾ കൂട്ടിപ്പിടിച്ച് ശിരസ് കുനിച്ചു.
തൊപ്പിയുടെ അഗ്രം അയാളുടെ ശിരസ്സിൽ മുട്ടി; പിന്നെ അത് തറയിൽ മുട്ടിവീഴും മുമ്പെ കഷ്ടിച്ചാണ് അയാൾക്കത് പിടിച്ചെടുക്കാൻ കഴിഞ്ഞത്. എന്നിരിക്കിലും ഇതൊന്നും അയാളെ അലോസരപ്പെടുത്തിയില്ല. വീണ്ടും അയാൾ ആ തൊപ്പി എറിഞ്ഞെങ്കിലും, ഇപ്രാവശ്യം അത്ര ഉയരത്തിലേക്ക് ആയിരുന്നില്ല. താറാവിന്റെ പോലെയുള്ള തന്റെ വീതിയേറിയ മൂക്കിൽ അതിന്റെ അഗ്രം മുട്ടി.
പൊടുന്നനെ, ആരെങ്കിലും തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടാകുമെന്ന ധാരണയിൽ വാസിലി ഐവാനോവിച്ച് തന്റെ ശിശുസഹജമായ കൊച്ചുമുഖത്ത് ഒരു കർശനഭാവം വരുത്തി ജനാലവഴി പുറത്തേക്കു കണ്ണോടിച്ചെന്നുവരികിലും, തന്റെ സ്വന്തം പ്രേതസമാനമായ പ്രതിഫലനമൊഴികെ, ആ കറുത്ത വാതിൽപാളികൾക്കിടയിലൂടെ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.
അപ്പോഴും ജനാലയിലൂടെ സഹിച്ചു നോക്കിക്കൊണ്ടിരുന്ന അയാൾ, തെറ്റിദ്ധരിച്ച് ഒരുവശത്തേയ്‌ക്ക് വേഗം ചരിഞ്ഞിരിക്കത്തക്കവിധം കൈകാര്യം ചെയ്തിട്ട്, വിളക്ക് കത്തിച്ച് പ്ലാറ്റ്‌ഫോമിലേക്കിറങ്ങി.
ട്രാക്കുകളുടെ ഇരുവശങ്ങളിലും വിരസമായ മർമ്മരധ്വനി പുറപ്പെടുവിച്ച കാനനം, അന്ധകാരത്തിൽ, അദൃശമായിരുന്നു. കുന്നുകളുടെ തണുപ്പൻ ഗന്ധം കാറ്റിൽ പറന്നുവന്നു. വാതിൽക്കലെ മണി ഒരു സീ-ബെൽപോലെ ശബ്ദമുയർത്തി.
പത്തുമിനിട്ട് കഴിഞ്ഞ് വിദൂരതയിൽ ഇഴഞ്ഞു വന്നിരുന്നുതിളങ്ങുന്ന ഒരു ചെറിയ നക്ഷത്രം, കൂടുതൽ അടുക്കുന്തോറും, വലുതാവുകയും രണ്ടായി വിഭജിക്കപ്പെടുകയുമുണ്ടായി. പിന്നെ ആ രണ്ട് നക്ഷത്രങ്ങൾക്കും വലുപ്പം വയ്‌ക്കാൻ തുടങ്ങുകയും, പിന്നെ താഴെയുള്ളതും രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു; ഒരു ചൂളം വിളി കേട്ടു. തുടർന്ന് ഊഷ്മളവും, ജലാർദ്രവുമായ അത് കടുംനീല നിറത്തിൽ, പുക പരത്തിയ അന്തരീക്ഷത്തിൽ മൂന്ന് വിളക്കുകളുള്ള ഒരു എഞ്ചിൻ കടന്നുപോയി; പിന്നാലെ മിന്നിമറയുന്ന ജാലകച്ചതുരങ്ങളിലെ വെളിച്ചവും ദൃശ്യമാക്കികൊണ്ട്…
വാസിലി ഐവാനോവിച്ച് വനിതാ കണ്ടക്ടറെ സമീപിച്ചു. വനിതാ നേഴ്‌സുമാർ ഒരു കുഞ്ഞിനെ എടുക്കുന്നപോലെ അവൾ ഇരുകരങ്ങളിലും ഒരു വിളക്ക് പിടിച്ചിരുന്നു.
“ഹല്ലോ, നാദിയ….” അയാൾ പറഞ്ഞു.
“ഹല്ലോ! വാസിൽ ഐവാനിച്ച്….”
“മോസ്‌കോവിൽ എങ്ങിനെയുണ്ട് കാര്യങ്ങളൊക്കെ?”
“നല്ലത്. നന്ദി. വസന്തകാലമെന്ന പുതിയ ഒരു ഫിലിം ഉണ്ട്. തമാശയാണ്! പരസ്പരം അസ്തിത്വം തെറ്റിപ്പോകുന്ന പ്രണയബദ്ധരായ രണ്ടുപേരുടെ കഥയാണത്…”
അന്ധകാരത്തിൽ അവരുടെ ദുഃഖം ദൃശ്യമായിരുന്നില്ലെങ്കിലും, റാന്തൽ ഉയർത്തേണ്ടെന്ന് വാസിലി ഐവാനോവിച്ച് തീരുമാനിച്ചു. വിളക്ക് കണ്ണുകൾക്കു നേരെ പ്രകാശിപ്പിക്കുമ്പോൾ, അവൾ കണ്ണുകൾ പൂട്ടാറുണ്ടായിരുന്നു. വാക്കുകൾ ചുരുക്കി അതിവേഗത്തിലാണവൾ ഉച്ചരിച്ചത്. ചിലതൊക്കെ വിട്ടുപോയി. ശബ്ദത്തിൽ നിന്നും അവൾ മന്ദഹസിക്കുകയായിരുന്നെന്ന് മനസ്സിലാക്കാമായിരുന്നു.
“അവരുടെ വികാരങ്ങൾ സമാനമാണെന്നുവരികിൽ അസ്തിത്വ വ്യതിയാനത്തിന്റെ പ്രശ്നമെ ഉദിക്കുന്നില്ലല്ലൊ?” വാസിലി ഐവാനോവിച്ച് അഭിപ്രായപ്പെട്ടു. “യഥാർത്ഥ വികാരങ്ങൾ ഒരിക്കലും വഞ്ചിക്കപ്പെടുന്നില്ല….”
“നമ്മൾ വൈകിയോ?” നാദിയ ആരാഞ്ഞു.
“നിങ്ങൾ വൈകി…. 12 മിനിട്ട്….”
“സത്യമോ? അത് മൊറോനേഴ്‌സ് കാരണമായിരുന്നു. ഓ.. ശരി സാരമില്ല. ആ സമയം നമുക്ക് പരിഹരിക്കാം. ഗാവ്രില സ്‌റ്റെപ്പനോവിച്ച് ആണ് ഓടിക്കുന്നത്… ഞങ്ങളത് പരിഹരിച്ചുകൊള്ളാം… കാര്യങ്ങളൊക്കെ എപ്രകാരമുണ്ട്?”
കുഴപ്പമില്ല… അതങ്ങിനെ നടന്നു പോകുന്നു… പക്ഷെ അവർക്ക് യഥാർത്ഥവികാരങ്ങളുണ്ടോയെന്ന് നിങ്ങൾ മനസ്സിലാക്കണം-“
ചെവി തുളക്കുന്ന ഒരു ശബ്ദം കേട്ടു. നാദിയ ചവിട്ടുപടികളിലൂടെ മുകളിലേക്കു കയറി. എഞ്ചിന്റെ ചൂളംവിളി തുടർന്നുകൊണ്ടേയിരുന്നു. ആദ്യം ചക്രങ്ങൾ തെന്നിത്തെറിച്ച് എഞ്ചിൻ മുന്നോട്ട് നീങ്ങി. തുടർന്ന്, പിന്നിലായി ക്യാരിയേജുകളും നീങ്ങി. പകൽസമയം ശ്രദ്ധിക്കാൻ സാധിക്കാത്ത പ്ലാറ്റ് ഫോമിെൻ നിരപ്പുകളിലേയ്‌ക്ക് കയറിച്ചെന്നു. ഇതുകഴിഞ്ഞ് ഒന്നിനു പുറകെ ഒന്നായി ചിറയിലേക്ക് ചാടിവീണു.
ട്രെയിൻ പാളം തെറ്റിയതുകണ്ട വാസ്സിലി ഐവാനിച്ച് സ്‌റ്റേഷനിലേക്ക് തിരിച്ചെത്തി.
അയാൾ നേരെ വലിയ മുറിയിലേക്ക് കടന്നു. പിൻഭാഗത്തും സീറ്റിലും ചെറിയ തുളകളുള്ള ഒരു തടിച്ച ഓക്ക് സെറ്റിയും, ഭിത്തിയിൽ ഒരു പഴയ പോസ്‌റ്ററും ഉണ്ടായിരുന്നു. അതിന്മേൽ, മൂലയിൽ പതിവ് സ്ഥലത്ത്, പോയിന്റ്സ്‌മാൻ നികിപ്പോറിന്റെ 15കാരൻ മകൻ കോസ്‌ക ഇരിപ്പുണ്ടായിരുന്നു.
”എന്ത് ലഭിച്ചു, നിനക്ക്“?
”എന്ത് ലഭിക്കാൻ? ഒരു കത്തും ദിനപത്രങ്ങളും…“
”കത്ത് ഐവാണോവിനുള്ളതാണോ?“
”പിന്നല്ലാതെ ആർക്കാ – അതു തന്നെ…“
ഏതാണ്ട് എല്ലാ ദിവസവും സ്‌റ്റേഷൻ മാസ്‌റ്ററുടെ അസിസ്‌റ്റന്റ് ഐവാനോവിന് കത്തുകളും, ഇതേപോലുള്ള കവറുകളും ലഭിച്ചിരുന്നു.
വാസിലി ഐവാനിച്ച് നെടുവീർപ്പിട്ടു. ”ആരെങ്കിലും എന്നെ അന്വേഷിച്ചാൽ, ഞാനിതാ ആ ഡ്യൂട്ടി മുറിയിലായിരിക്കും-“ അയാൾ പറഞ്ഞു.
”ആരാണ് ചോദിക്കാൻ?“ കോസ്‌ക തിരിച്ചടിച്ചു.
തീർച്ചയായും, ആരും തന്നെ അത് ചോദിക്കാനില്ലായിരുന്നു. ഗ്രാമത്തിലേക്കാണെങ്കിൽ 16 കിലോമീറ്ററുണ്ട്. ഹൗസിംഗ് ബ്ലോക്കിലെ ആളുകളൊക്കെ സുദീർഘനേരമായി ഉറക്കമായിട്ട്. ക്രോസിംഗിലെ തന്റെ ബോക്സിലുള്ള പോയ്‌ന്റ്മാൻ നികിഫോർ അല്ലാതെ വേറെ ആരും അവിടെ ഇല്ലായിരുന്നു.
”നീ തർക്കിക്കയാണോ…? തർക്കിക്കാൻ നീ നന്നെ ചെറുപ്പമാണല്ലോ?“
കോപത്തോടെ വാസിലി ഐവാനിച്ച് പറഞ്ഞുഃ ”ആ ഹുസോക്ക് ദിനപത്രം എനിക്കു തരൂ….“
പാസ്സഞ്ചർ ട്രെയ്‌ൻ വന്നാൽ പിന്നെ, എല്ലായ്‌പ്പോഴും സ്‌റ്റേഷൻ മാസ്‌റ്റർ ഇപ്രകാരം കോപിക്കുന്നതെന്താണെന്ന് കോസ്‌കയ്‌ക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. സ്‌റ്റേഷനിൽ നടന്ന കാര്യങ്ങളെക്കുറിച്ച് (ഏതാണ്ട് എല്ലാ കാര്യങ്ങളെക്കുറിച്ചും) അവന് സുവ്യക്തമായിരുന്നു. പോയിന്റുകൾ മാറ്റാനും, സിഗ്നലിലെ വിളക്ക് തെളിയിക്കാനും, അവന് അറിയാമായിരുന്നു. അവന്റെ അഭിപ്രായത്തിൽ, ഒമ്പത് പേരടങ്ങിയ ഒരു സ്‌റ്റാഫിനെ സ്‌റ്റേഷനിൽ വയ്‌ക്കേണ്ട യാതൊരുവിധ കാര്യവുമില്ലായിരുന്നു. ടെലഫോണിലൂടെ തനിക്ക് സംസാരിക്കാനായെന്നുവരികിൽ, കോസ്‌കയ്‌ക്കും അവന്റെ പിതാവിനും കൂടി കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യാമായിരുന്നു.
പക്ഷേ സ്‌റ്റേഷൻ മാസ്‌റ്റർ കൗശലക്കാരനായിരുന്നു. സന്ദേശങ്ങളെക്കുറിച്ചും, സിഗ്‌നലുകളെപ്പറ്റിയും, കോസ്‌ക അയാളോട് ആരാഞ്ഞപ്പോഴൊക്കെ, തന്ത്രപൂർവ്വവും ദുർഗ്രാഹ്യവുമാംവിധം മറുപടി നൽകിയത് ഈ കാര്യങ്ങൾ അവനിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും, ഒരു കാരണവശാലും തന്റെ വ്യാപാരരഹസ്യങ്ങളെ പുറത്തുവിടാതിരിക്കുന്നതിനുമായിരുന്നു.
കോസ്‌ക ഒരു കാൽ മറ്റേ കാൽ കൊണ്ട് തിരുമ്മിയിട്ട് പോസ്‌റ്ററിലേക്ക് കണ്ണോടിച്ചു. പുറത്തു കാനനം വിരസമായി മർമ്മരസ്വരങ്ങൾ ഉതിർത്തുകൊണ്ടിരുന്നു.
”ഷുഗ്‌ബോവോ ഇവിടെ എത്തിയിട്ടുണ്ട്…“ വാതിലിനു പിന്നിൽ നിന്നും ഒരു സ്വരം കേട്ടു.
”ഷുഗ്‌ബോവോ ഇവിടെയുണ്ട്… റിസ്രോവിലെ സ്‌റ്റേഷൻ മാസ്‌റ്റർ. 44 നമ്പർ വണ്ടി 2300 മണിക്കൂർ 08 മിനിട്ടിന് കടന്നുപോയി…“
നിമിഷനേരം കോസ്‌ക ചിന്തിച്ചു. അതുകഴിഞ്ഞ് ഡ്യൂട്ടി റൂമിലേക്കു പോയി. നിമിഷനേരം അവിടെ നിന്നിട്ട്, അയാൾ തീരുമാനിച്ചുറച്ചവിധം കൈപ്പിടിയിൽ പിടിച്ച് വാതിൽ തോളുകൊണ്ട് തള്ളിത്തുറന്നു.
വാസ്സിലി ഐവാനോവിച്ച് ട്രാഫിക് ലോഗിൽ എന്തോ കുത്തിക്കുറിക്കുകയായിരുന്നു.
”അതിന് വാതിൽക്കൽ നിന്ന് എന്ത് പറയാനാണ്?“
”ശരി അനുവാദമില്ലെന്നുവരികിൽ, ഞാൻ പോയേക്കാം-“ മനസ്താപത്തോടെ കോസ്‌ക വാതിൽക്കലേയ്‌ക്ക് നടന്നു.
”എങ്ങോട്ടാണ് നിങ്ങൾ പോകുന്നത്? നിങ്ങളിവിടെ തെല്ലുനേരം നിൽക്കൂ… ശബ്ദമുണ്ടാക്കരുതെന്നു മാത്രം. എന്റെ ഏകാഗ്രത തെറ്റിക്കരുത്-“
”ഞാനേതായാലും നിശ്ശബ്ദത പാലിക്കുകയാണല്ലോ?“
”അതൊക്കെ ശരി തന്നെ… ഇന്ന് വീണ്ടും നീ ഐവാനോവുമൊത്ത് കൂൺ പറിക്കാൻ പോയില്ലെ? ഞാനങ്ങിനെ കരുതുന്നു…“
”ശരിയാണത്…“
”തടാകത്തിനപ്പുറത്തെ മൊട്ടക്കുന്നുകളിലേക്ക് പോവുകയുണ്ടായോ? കഴിഞ്ഞ ആഴ്‌ച ഒരു പൈൻമരത്തിന്റെ ചുവട്ടിൽ 36 എണ്ണം വളർന്നു നിന്നിരുന്നു…“
”ഞാൻ പറയുന്നത് ഞങ്ങൾ അവിടെ പോയിരുന്നു എന്നാണ്…“
”എപ്പോഴും ചുറ്റിത്തിരിയൽ തന്നെ… അനേകം വെള്ളക്കൂണുകൾ ലഭിച്ചോ?“
തന്റെ ചീഫ് വാചാലമായ മാനസികാവസ്ഥയിലാണെന്നതിൽ കോസ്‌കയ്‌ക്ക് സന്തോഷമായിരുന്നു. കോസ്‌ക അയാളോട് പറയാൻ ഒരുങ്ങുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ബെല്ലടിക്കുകയും വാസ്സിലി ഐവാനോവിച്ച് നിശ്ശബ്ദനായിരിക്കാൻ അവന്റെ നേർക്ക് കൈവീശുകയുമുണ്ടായി.
”ഡിപ്പാർട്ടുമെന്റ്-“ തന്റെ ഇയർഫോണുകൾ നീക്കിക്കൊണ്ട് വാസ്സിലി ഐവാനോവിച്ച് പറഞ്ഞുഃ
”ഒരേ സമയത്തോ?“
”ഒരേ സമയത്ത്….“
”എങ്ങിനെ ആണത്?“
”വളരെ ലളിതം. ഡിസ്‌പാച്ചർക്ക് ഒരു പ്രത്യേക കാൾകീ ഉണ്ട്. ഈ കീ അയാൾ തിരിക്കുന്നു; എല്ലാ പോയിന്റുകളിലേക്കും കാൾ കറന്റ് പൾസുകൾ അയക്കും… ഒരു മൈക്രോഫോണിലൂടെ നിർദ്ദേശങ്ങൾ നൽകും… ഞാൻ പറഞ്ഞത് മനസ്സിലായോ?“
കോസ്‌ക നെടുവീർപ്പിട്ടു.
”ഇത് കൂണുകൾ ശേഖരിക്കുന്നതുപോലെയുള്ള ഒരു കാര്യമല്ല.“ ചീഫ് അഭിപ്രായം പാസ്സാക്കി.
പകൽ സമയം, ഒന്നിനു പിന്നാലെ ഒന്നായി ചരക്കു ട്രെയിനുകൾ അരകിലോമീറ്റർ ദൈർഘ്യത്തിൽ ഷിഗ്ലോവോ സ്‌റ്റേഷനിലൂടെ കടന്നുപോകും; ഫ്രീഡറുകൾ, ഗോൺസലോകൾ, പുൾമാനുകൾ, വാഗണുകൾ എന്നിവ. ‘ധാന്യത്തിനു അനുയോജ്യം’ എന്നും ‘എണ്ണ ദ്രാവകങ്ങൾക്ക്’ എന്നും ആലേഖനം ചെയ്തിരിക്കും. നനഞ്ഞ പോലെ സൂര്യരശ്മികളിൽ തിളങ്ങുന്ന കൽക്കരികൾ ട്രെയ്‌നിൽ വഹിച്ചുകൊണ്ടുപോകും – പൈപ്പുകൾ, പലകകൾ, റി ഇൻഫോഴ്‌സ്‌മെന്റുകൾ, ലോറികളി( മൂന്നെണ്ണം ഒന്നിച്ച്)ൽ പരന്ന രണ്ട് ഫലകങ്ങൾ കല്ലുകൾക്ക് അഭിമുഖമായി വച്ചിരുന്നത് തണുത്തു മരവിച്ച മഞ്ഞ് അലമാലകളുടെ പ്രതീതി ഉണർത്തി.
എഞ്ചിൻഡ്രൈവറുടെ സഹപ്രവർത്തകർ മന്ദമായി ബാറ്റൺ എടുക്കുകയും, ട്രെയ്‌നുകൾ അതികഠിനമായിരുന്നതിനാൽ, സ്‌റ്റേഷനാകവെ നിന്നു കുലുക്കമുണ്ടായി. അത് പ്രധാന ലൈൻ മാർഗ്ഗേണ വേഗത കുറക്കാതെ പൊടിപറത്തിക്കൊണ്ട് പാഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു.
തന്റെ യൂണിഫോറം പരമാവധി സൂക്ഷ്മതയോടെ പരിശോധിച്ച് വാസ്സിലി ഐവാനോവിച്ച് ചരക്കു ട്രെയ്‌നുകളെ കാണാൻ പോയിയെങ്കിലും, തന്റെ തൊപ്പിയുടെ അവസ്ഥയെപ്പറ്റി അയാൾ ഏറയൊന്നും വ്യാകുലപ്പെട്ടതേയില്ല.
മൂന്നു ദിവസങ്ങൾ കഴിഞ്ഞ് 02-10 മണിക്ക് പാസ്സഞ്ചർ തീവണ്ടി മടങ്ങി എത്തി.
”ഹലോ! വാസ്സിലി ഐവാനോവിച്ച്!“ ”അന്ധകാരത്തിൽ നിന്നും ഒരു ശബ്ദം!
“ഹലോ! നാദിയാ, ശരി….. എങ്ങിനെ ഒക്കെയുണ്ട് റോസ്‌റ്റോവിലെ കാര്യങ്ങൾ….?”
“വളരെ നല്ലത്… നന്ദി… അവിടെയുള്ള വീട് – നിങ്ങൾ ഓർക്കുന്നില്ലേ? ഞാൻ പറയാറുള്ളത്…? അത് പൂർണ്ണമായും അറ്റകുറ്റപ്പണികൾ ചെയ്തു കഴിഞ്ഞു… ഒരു നാവികൻ നമ്മോടൊപ്പം യാത്രയിലാണ്.. അയാൾ ഒരു ലോഡ് നിറയെ ചിരിക്കും… വെള്ളത്തിൽ ഒരു ഫാസിസ്‌റ്റിനെപ്പോലെ അയാൾ പോരാടിയതെങ്ങനെ എന്ന് പറയും-”
“അസംബന്ധം! ആ നാവികരൊക്കെ മൂട്ടകളാണ്…”
“ലീവായയിൽ അവർ രണ്ട് കുതിരവണ്ടികൾ ഞങ്ങളുടെ പക്കൽ കൊണ്ടുവന്നു….”
“അയാൾ മുതലെടുക്കുകയാണ്… കാരണം, കടൽനിയമങ്ങളൊന്നും നിങ്ങൾക്ക് അറിയില്ലല്ലോ…? അവിടെവച്ചു തന്നെ അയാൾ ആക്സിൽ പെട്ടികളിൽ തീപിടിക്കുമ്പോൾ, എന്തെങ്കിലുമൊന്ന് കൊരുത്തെടുക്കും! അവർ യഥാർത്ഥ സൂത്രശാലികൾ തന്നെയാണ്…!”
“എന്തിന് അയാളുമായി വിരോധം? ആ മനുഷ്യനെ ജീവിതത്തിലൊരിക്കലും നിങ്ങൾ കണ്ടിട്ടില്ലല്ലോ? പിന്നെ നിങ്ങളുടെ വിരോധം?” നാദിയ പറഞ്ഞു.
“അതല്ല കാര്യം, നാദിയ! ഇപ്രകാരണമാണ് പ്രവർത്തിക്കുന്നതിൽ, ഞാൻ ഖേദിക്കുന്നു…” വാസ്സിലി ഐവാനോവിച്ച് പെട്ടെന്ന് പറഞ്ഞുഃ “പക്ഷെ ട്രെയ്‌ൻ ഒരു മിനിട്ടുനേരത്തേക്കേ നിറുത്തുകയുള്ളൂ…”
“പോകാറായി, സഖാവ് സ്‌റ്റേഷൻമാസ്‌റ്ററേ…”
ട്രെയ്‌നിന്റെ മുന്നിലേക്കു നടന്നുകൊണ്ട് ചീഫ് കണ്ടക്ടർ പറഞ്ഞു.
“സമയമായി…നിങ്ങൾ പൊയ്‌ക്കൊള്ളു…”വാസ്സിലി ഐവാനോവിച്ച് പ്രതിവചിച്ചു.
ക്വാറിയേക്ക് ഒന്നു കുലുങ്ങി. നാദിയ എന്തോ പറയുന്നുണ്ടായിരുന്നു. പക്ഷെ, അവളുടെ വാക്കുകൾ ചൂളം വിളി കാരണം അസ്പഷ്ടമായിരുന്നു. വാസ്സിലി ഐവാനോവിച്ച് ട്രെയിനിനു പുറകെ നിരവധി കാലടികൾ വച്ചു. അയാൾ അതിശയപൂർവ്വം ചുറ്റിനും കണ്ണോടിച്ചു. അയാളുടെ പിന്നിൽ ഒരു വൃദ്ധൻ ഫ്ലെപ്പി തൊങ്ങലുള്ള ഒരു തൊപ്പിയുമായി നിന്നിരുന്നു. അയാൾ ഒരു സ്യൂട്ട്‌കേസ് ചുമന്നിരുന്നു.
“ഞാനാണ്…” വാസ്സിലി ഐവാനോവിച്ച് പറഞ്ഞുഃ
“എവിടെയാണ് നിങ്ങൾ?”
“ട്രെയിനിൽ നിന്നും… നിങ്ങളെ കാണാൻ….”
ആ കുറിയ വൃദ്ധൻ തന്റെ സ്യൂട്ട്‌കേസ് താഴെ വച്ചിട്ട് ചുമച്ചു –
“അവിടെ എന്തെങ്കിലുമൊരു പിശകുണ്ടോ? ഇത് ഷൂഗ്ലോവൊ ആണ്…”
“അങ്ങിനെ തന്നെ… ഷൂഗ്ലോവൊ സ്‌റ്റേഷൻ…” വീണ്ടും തന്റെ പഴ്‌സിൽ പരതി, വൃദ്ധൻ ഒരു കവർ എടുത്തു. ഒന്നിച്ചു ക്ലിപ്പ് ചെയ്ത രണ്ടുകടലാസുകൾ അവിടെ ഉണ്ടായിരുന്നു. റെയിൽവേ ചീഫിന്റെ സ്‌റ്റാമ്പ് ഉള്ള നേർമ്മയേറിയ ഒരു കത്ത്. പിന്നെ സുതാര്യമായ ഒന്നും – അതിൽ റാന്തൽ പ്രഭയിൽ “ഇതിനാൽ സർട്ടിഫൈ ചെയ്തു-” എന്ന് മഷികൊണ്ട് എഴുതിയിരുന്നു.
ഡ്യൂട്ടിമുറിയിൽ വച്ച് അയാൾ ആ കടലാസ് വായിച്ചു.
പുതുതായി നിയമിച്ച സഖാവിന് (വൃദ്ധൻ തലകുനിച്ച് തൊപ്പി ഊരിമാറ്റി) തന്റെ പോസ്‌റ്റ് നൽകാൻ വിബ്രോവിന് ആജ്ഞ ലഭിച്ചു. ജൂൺ 14ന് പ്രിദോസ്‌സ്‌കയിലെ വാർഷലിംഗ്‌യാർഡ്‌കളിലേക്ക് പുറപ്പെടാനും, ട്രാഫിക് കൺട്രോളറുടെ ചുമതലകൾ ഏറ്റെടുക്കാനും പറഞ്ഞു.
“14ന്…” വാസ്സിലി ഐവാനോവിച്ച്, ഇതിന്റെ അർത്ഥം തനിക്ക് പ്രമോഷൻ ആണെന്ന് അറിയാമായിരുന്നിട്ടും, പരിക്ഷീണതയോടെ പറഞ്ഞു; “ഇന്നാണെങ്കിൽ 15 ആണ്… അതുകൊണ്ട് അവർ എഴുതാൻ എന്തിന് മടിക്കുന്നു….?”
രാവിലെ തന്നെ പായ്‌ക്ക് ചെയ്യാൻ എല്ലാ സ്‌റ്റാഫും സഹായിച്ചു; കോസ്‌ക ആദ്യമായി തന്റെ യജമാനന് ഒരു ക്യാമറയും, ഒരു ഫുട്‌ബോൾ ബ്ലാഡറും, കീറിപ്പറിഞ്ഞ ‘ഹൗദിസ്‌റ്റീൽവാസ് ടെംപെർഡ്’ എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയും നൽകി. എല്ലാം കൂടി വല്ലാത്തോരു ഡക്ക് കാൾ തന്നെ! വാസ്സിലി ഐവാനോവിച്ച് സീനിയോറിറ്റി പ്രകാരം ഏവരോടും വിടപറഞ്ഞിട്ട് പ്രിദോൻസ്‌കായയിലേക്ക് പുറപ്പെട്ടു.
പുതിയ ജോലി അയാൾക്ക് നഷ്ടമായില്ല. കാലി വാഗണുകൾ കൽക്കരി ഖനി ബങ്കറുകളിലേക്കു കൊണ്ടുപോവുകയും, കൽക്കരി പാതകൾ വരക്കുകയുമായിരുന്നു അയാളുടെ ജോലികൾ. ദിവസം മുഴുവനും അസ്വസ്ഥരായി അട്ടഹസിക്കുന്ന ജനങ്ങൾ ചെറിയ ജനാലക്കരികെ കൈവശീ, കടലാസുകൾ ഇളക്കി കാണിച്ചു. അയാളാകട്ടെ, ടെലഫോൺ റീസീവർ അമർത്തിയിട്ട് തോളിൽവെച്ച് ചെവിയോട് അമർത്തിപ്പിടിച്ച് ഒപ്പിട്ടശേഷം ശ്രദ്ധിച്ചുകൊണ്ട് ശപഥം ചെയ്തു.
ടെലഫോൺ മണി മുഴങ്ങിക്കൊണ്ടേയിരുന്നു. ഒരു ഖനിയിൽ നിന്നും വാഗണുകൾ നിറച്ചുവെന്ന വിവരം ലഭിച്ചു; മറ്റൊന്ന് ഒരു എഞ്ചിനായിരുന്നു ആവശ്യപ്പെട്ടത്. 2121ൽ നിന്നും ഒരു നടന്റെ ശബ്ദത്തിൽ ഒരു മനുഷ്യൻ വിളിച്ചുപറഞ്ഞു. “കൽക്കരി കുന്നുകൂട്ടുന്ന… ഇനി നിറക്കാനായി ഒന്നുമില്ല… ഇത്തരം അവഗണനക്ക് ആരെയും കോടതികേറ്റാനാവില്ല…. നിങ്ങളുടെ പേര് എന്താണ്?”
അയാളെ ശപിക്കാൻ പ്രയാസമായിരുന്നു; എന്തെന്നാൽ, അയാൾ ആരായിരിക്കാമെന്ന് അറിയാൻ ഒരു വഴിയും ഇല്ലായിരുന്നു.
തന്റെ ചുമതലകൾ കൈമാറിക്കഴിഞ്ഞ് വാസ്സിലി ഐവാനോവിച്ച് നേരെ തന്റെ മുറിയിലേക്കുപോയി കാൽക്കീഴിൽ ഗൂസോക്ക് വിരിച്ചശേഷം കിടക്കയിൽ മലർന്നു കിടന്നു; അല്പനേരം ഷൂഗ്ലോവൊ സ്‌റ്റേഷനെപ്പറ്റി സ്വപ്നം കാണാം….
ഹാളിലെ ഓക്ക് സെറ്റിയിൽ, ഐവാനോവും, കോസ്‌കയും, മറ്റ് രണ്ടോ മൂന്നോ പേരും ഇരിക്കുന്ന സായാഹ്‌നങ്ങളെക്കുറിച്ച് അയാളോർമ്മിച്ചു. അന്നേരം പോയിന്റ്‌മാൻ നികിഫോർ, ഭയങ്കരമായൊരു മന്ത്രണസ്വരത്തിൽ നാസി അധിനിവേശകാലത്ത് താൻ ഒരു നാടൻ ഒളിപ്പോരാളിയായി പോരാടിയെന്ന കഥയൊക്കെ പറയും… സ്‌റ്റേഷൻ മാസ്‌റ്റർ വരുന്നതുകണ്ട്, നികിഫോർ നിറുത്തി അന്വേഷണ കുതൂഹലതയോടെ ശ്രദ്ധ വ്യതിചലിച്ചമട്ടിൽ തന്നെ നോക്കും…
“തൂടരൂ..” വാസ്സിലി ഐവാനോവിച്ച് സാധാരണ പറയുമായിരുന്നു; അയാൾ പ്രാമാണ്യത്തോടെ ഡ്യൂട്ടിറൂമിലേക്ക് നടന്ന് (കാര്യം തനിക്ക് നികിഫോറിനെ ശ്രദ്ധിക്കാനായി ഏറെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും) ചെല്ലുമായിരുന്നു.
പിന്നെ, അയാൾ ഇരുണ്ട നിശീഥിനികളെക്കുറിച്ചും ഓർമ്മിച്ചു – അന്നേരം പ്ലാറ്റ്‌ഫോറത്തിനെ ഹിമപാതം തൂത്തുപെറുക്കുകയും, മഞ്ഞ്, റെയ്‌ലുകൾക്ക് മുകളിലൂടെ സുതാര്യമായ റിബ്ബണുകൾ കണക്കെ ഊതിപ്പറക്കുകയുമായിരിക്കും…. കുറുക്കന്മാരുടെ ദൃഷ്ടികൾ കാനനത്തിൽ തിളങ്ങി… നികിഫോർ, സ്‌റ്റേഷൻ ബെല്ലടിച്ച് അവരെ ആട്ടിപ്പായിക്കും….
അയഞ്ഞ ഭിത്തിക്കടലാസുകൾ ഒട്ടിച്ച ഓഫീസും, ഊഞ്ഞാലുള്ള ചെറിയ പൂന്തോട്ടത്തെക്കുറിച്ചും അയാൾ ഓർമ്മിച്ചു; പിന്നെ അയാൾ ഓർത്തത്, നാദിയയുമായി നടന്ന സംഭാഷണത്തെക്കുറിച്ച് ആയിരുന്നു – അക്കാര്യത്തിൽ അയാൾക്കൊരു നിഗമനത്തിലെത്താനേ കഴിഞ്ഞില്ല…
രണ്ടാഴ്‌ചക്കുശേഷം തന്നെ പഴയ തസ്തികയിലേക്ക് അയക്കാൻ കാണിച്ച് ഒരു അപേക്ഷ അയാൾ എഴുതി അയച്ചിരുന്നു. മാനേജ്‌മെന്റ് അത് നിരസിച്ചു. ഒരാഴ്‌ചകഴിഞ്ഞ് കോസ്‌കയുടെ ഒരു കത്തുവന്നു; അവിടെ എല്ലാ കാര്യങ്ങളും പഴയപടി തന്നെയെന്ന് അതിൽ എഴുതിയിരുന്നു. ആപ്പിളുകൾ പാകമായി. അവ തുടുത്തുനിന്ന – പുഴുങ്ങിയ ഉരുളൻകിഴങ്ങുപോലെ.
“അവർ എന്നെ വഴി തെറ്റിച്ചു….” സെലക്ടറിനു സമീപം ഇരുന്നുകൊണ്ട് വാസ്സിലി ഐവാനോവിച്ച് ചിന്തിച്ചു.ഃ “എനിക്കിപ്പോഴും ഷൂഗ്ലോവൊയിൽ ജീവിക്കാൻ കഴിയും. രണ്ട് മുറികളുള്ള ഒരു വീട് പണിയാനൊക്കും – ജനാലകൾ പൂന്തോട്ടത്തെ അഭിമുഖീകരിച്ച്! ശിഖരങ്ങളൊക്കെ ജനാലപ്പാളികളിൽ ഉരുമ്മും – ഞാൻ നാദിയയെ വിവാഹം കഴിക്കും – അവൾ സമ്മതിക്കും! എന്തുകൊണ്ട് പാടില്ല?”
അയാൾ മറ്റൊരു അപേക്ഷയെഴുതി. ഇപ്രാവശ്യം ഭാഗ്യം അയാൾക്ക് അനുകൂലമായിരുന്നു. ആ വൃദ്ധന് സുഖമില്ലാതെ വന്നു; ഷൂഗ്ലോവൊയോ സ്‌റ്റേഷൻ മാസ്‌റ്ററുടെ ജോലി ഒരിക്കൽക്കൂടി ശൂന്യമായി.
വാസ്സിലി ഐവാനോവിച്ച് ഉടൻതന്നെ ഭാണ്ഡം മുറുക്കി. ആരും അയാളെ യാത്രയാക്കാനില്ലായിരുന്നു. പ്രിസോൺ സ്‌കായമിൽ അയാൾക്ക് സുഹൃത്തുക്കളെ ഉണ്ടാക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. അയാൾക്ക് ഷൂഗ്ലോവൊയിൽ എത്തിയ ദിവസം തന്നെ ആയിരുന്നു, നാദിയയുടെ 44-ാം നമ്പർ ട്രെയ്‌ൻ എത്തിച്ചേരുന്നത്…
കൊല്യ എഴുതിയതുപോലെ എല്ലാ സംഗതികളും ഇപ്പോൾ പഴയതുപോലെ തന്നെ ആയിരുന്നു. മഞ്ഞച്ചായമടിച്ച സ്‌റ്റേഷൻ കെട്ടിടം, പൊടി നിറഞ്ഞ അക്കേഷ്യാ കുറ്റിച്ചെടികൾ നിന്നിരുന്നതിന്റെ പിന്നിൽ നിന്നാൽ ദൃശ്യമായിരുന്നു, പാസ്സഞ്ചർ ട്രെയ്‌ൻ എത്തിച്ചേരുമ്പോൾ കാണിക്കാൻ പാകത്തിന്. വിളക്ക് അപ്പോഴും പ്ലാറ്റ്‌ഫോമിൽ തന്നെ ഉണ്ടായിരുന്നു.
ചീഫിനെ ആദ്യം സ്വാഗതം ചെയ്തത് നികിഫോർ ആയിരുന്നു; താൻ നന്നെ മെലിഞ്ഞും, ഏന്തിവലിഞ്ഞുമിരുന്നതിനേക്കാൾ വിസ്മയാവഹമായിരുന്നു. പ്ലാറ്റ്‌ഫോമിൽ പഴയ സ്‌റ്റാഫ് ചങ്ങാതിമാർ, അയാളുടെ ചുറ്റിനും കൂടി. രണ്ടോ മൂന്നോ ദിവസം വിശ്രമമെടുക്കാനും, മീൻ പിടിക്കാനോ അഥവാ നാട്ടിൻ പ്രദേശത്തെ നികിൻഫോറിന്റെ അളിയനോടൊപ്പം താമസിക്കുന്നതിനോ അവർ പ്രേരിപ്പിച്ചു തുടങ്ങി. അളിയനോടൊപ്പം താമസിക്കുന്നതും, മീൻ പിടിക്കുന്നതും അയാളങ്ങിനെ തന്നെ നിഷേധിച്ചു. ട്രെയ്‌ൻ നമ്പർ 44 താൻ തന്നെ നേരിട്ട് സ്വീകരിക്കുമെന്നും, ഐസന്നോവിന് താക്കീതും നൽകി. തന്റെ പഴയ സ്ഥാനത്ത് ആസ്ഥാനമാക്കിക്കൊണ്ട് വാസ്സിലി ഐവാനോവിച്ച് ഡ്യൂട്ടിറൂമിൽ പുനക്രമീകരണം നിർവ്വഹിച്ചു; മേശപ്പുറത്തെ കാർഡ്‌ബോർഡ് ഷീറ്റുകൾ നീക്കം ചെയ്ത അയാൾ കലണ്ടറിലെ 32 നമ്പരുകളിൽ ഓരോന്ന് പ്രത്യേകമായി വെട്ടിക്കളയാൻ തുടങ്ങി.
കോസ്‌ക, സായാഹ്‌നത്തിൽ നികിഫോറിനോട് ചീഫിന് നല്ല സുഖം തോന്നുന്നില്ല എന്നറിയിച്ചു – ഒരു മണിക്കൂറോളം, അയാൾ തോട്ടത്തിനു ചുറ്റും നടന്നു. പിന്നെ അയാൾ സ്തംബ്‌ധനായി നിന്നുപോയി! ഭൂമിയിൽ വേരുപിടിച്ചപോലെ! എന്നിട്ടയാൾ ചൂടുവെള്ളം ടാങ്കിലേക്ക് തിരിഞ്ഞു പറഞ്ഞു.
“ട്രെയ്‌ൻ ഒരു മിനിട്ട് നിൽക്കും… ഞാൻ നിന്നെ സ്നേഹിക്കുന്നു…”
പാസ്സഞ്ചർ ട്രെയ്‌ൻ 23.15ന് എത്തിച്ചേർന്നു. അതൊരു ഇരുണ്ട രാത്രി ആയിരുന്നു. ആകാശത്ത് നക്ഷത്രങ്ങളോ ചന്ദ്രനോ ഉണ്ടായിരുന്നതുമില്ല. കറുത്ത ആകാശം ഭൂനിരപ്പിലേക്ക് മറയുന്നതായി കാണപ്പെട്ടു.
ആചാരവിരുദ്ധമായി വാസ്സിലി ഐവാനോവിച്ച് ക്യാരിയേജിലേക്ക് ധൃതിപിടിച്ചു നടന്നുചെന്നു.
“ശരി… മോസ്‌കോവിൽ കാര്യങ്ങൾ എങ്ങിനെയുണ്ട്?”
ഹലോ എന്നുപോലും പയാൻ മറന്നുകൊണ്ട് അയാൾ ആരാഞ്ഞു.
“മോസ്‌കോവെ പറ്റി എന്തു പറയാൻ ഡാർലിംഗ്… മോസ്‌കോ നന്നായിരിക്കുന്നു… അവർ തെരുവുകളിൽ ചെടികൾ വരെ നടുന്നുണ്ട്…”
വാസ്സിലി ഐവാനോവിച്ച് റാന്തൽ ഉയർത്തി. ക്യാരിയേജ് നമ്പർ 2ന്റെ വാതിൽക്കൽ ചെവിക്കിടയിലേക്കൊരു ബീററ്റ് താഴ്‌ത്തിവച്ചുകൊണ്ട് ഒരു മുതിർന്ന വനിതാ കണ്ടക്ടർമാർ നിന്നിരുന്നു.
“….നാദിയ എവിടെ….” വാസ്സിലി ഐവാനോവിച്ച് ആരാഞ്ഞു.
“ഏത് നാദിയ…?”
തനിക്ക് ദിവസം തെറ്റിപ്പോയോ എന്നായിരുന്നു വാസ്സിലി ഐവാനോവിച്ചിന്റെ അത്ഭുതം! നാദിയ, സംശയലേശമെന്യെ, നാളത്തെ നമ്പർ 44 ട്രെയ്‌നിൽ വരുന്നുണ്ട്.
“ആഹാ…” വനിതാകണ്ടക്ടർ ഒടുവിൽ ഊഹിച്ചെടുത്തു.
“അവൾക്കു പകരമാണ് ഞാൻ രാത്രി ഷിഫ്‌റ്റിൽ… അവൾ ഒരു കോഴ്‌സിനു പോയി, സർ…”
“എന്ത് കോഴ്‌സ്..?”
“ആർക്കറിയാം…? ചീഫ് വനിതാകണ്ടക്ടറുടേയോ, അതിലും മുകളിലെ തസ്തികയിലേയ്‌ക്കോ ആണ്… അവളെക്കണാൻ നിങ്ങൾക്ക് ഏറെ ദൂരം പോകേണ്ടതായി വന്നേക്കും…”
“നിങ്ങൾ വൈകിയല്ലോ?” വാസിലി ഐവാനിച്ച് കർശനസ്വരത്തിൽ അറിയിച്ചു. ഇപ്രാവശ്യം ട്രെയ്‌ൻ സ്‌റ്റേഷനിൽ വിസ്മയകരമാംവിധം അധികസമയം കാത്തുനിന്നതായി കാണപ്പെട്ടു.
ഒടുവിൽ ക്യാരിയേജുകൾ ധൃതിയിൽ ചടാപടാ ശബ്ദമുണ്ടാക്കി പോയിന്റുകളെ പിന്നിലാക്കി മുന്നോട്ടുനീങ്ങി. പ്രഭാപൂരം ചൊരിയുന്ന കൽക്കരിപോലെ ചുകന്ന വിളക്ക് മൃദുവായി അകത്തേയ്‌ക്ക് തെന്നിത്തെറിച്ചുപോയി.
ഒരു രാപ്പാടിയുടെ കൂജനംപോലെ ഒരു ഹോണിന്റെ ശബ്ദം ഉയർന്നുകേട്ടു. സ്‌റ്റേഷനിൽ നിന്നും ട്രെയ്‌ൻ പുറപ്പെട്ടുവെന്നതിനുള്ള നികിഫോറിന്റെ സൂചനയായിരുന്നു അത്. ഒന്നിനു പുറകെ ഒന്നായി. എഞ്ചിൻ ഇരുട്ടിലേക്ക് നിലവിളിയോടെ മറഞ്ഞു, ഡസൻകണക്കിന് മറ്റ് എഞ്ചിനുകൾ കാനനത്തിൽ നിന്നും അതിനുള്ള പ്രതികരണങ്ങൾ നൽകി.
ഒരു ചുകന്ന കണ്ണിന് വേഗത കുറഞ്ഞുകുറഞ്ഞുവരികയായിരുന്നു; പിന്നെ അത് ഒരു സ്ഥലത്തു തന്നെ നിശ്ചലമായതായി കാണപ്പെട്ടു.
“ദർശനബദ്ധമായ മായക്കാഴ്‌ച…” എന്നു പറഞ്ഞുകൊണ്ട് വാസിലി ഐവാനിച്ച് നെടുവീർപ്പിട്ടു.
തണുത്ത വായുവിൽ കൽക്കരിപൊടിയുടെ ഗന്ധം മങ്ങിവരുകയായിരുന്നു…
ചുകന്ന വെളിച്ചം പൊടുന്നനെ അണഞ്ഞു. സ്‌റ്റേഷൻ, കാനനത്തിലെ നിശബ്ദതയിലാണ്ടു.
ആ നിശബ്ദതയിലേക്ക് വാസിലി ഐവാനിച്ച് നിസ്തന്ദ്രമായി കാതോർത്തു. പിന്നെ, വൈഷമ്യമേറിയ, സന്തുഷ്ടമായ, ഈ വലിയ ജീവിതം എത്ര ദ്രുതഗതിയിൽ കടന്നുപോകുന്നെന്നും, താൻ നിയന്ത്രിക്കുന്ന ഏതോ കാരണത്താൽ, അത് തന്നെ കൊണ്ടുപോകാൻ വിഷമകരമായിത്തീർന്നെന്നുമുള്ള വസ്തുതയെക്കുറിച്ച് അയാൾ മനസ്സിലാക്കി.
വാസിലി ഐവാനിച്ച് ഹാളിലെത്തി. കോസ്‌കോ അവിടെ സെറ്റിയിൽ കുറെ കടലാസുകളുമായി ഇരിക്കുന്നുണ്ടായിരുന്നു.
“ശരി… നമുക്ക് എന്തൊക്കെ ലഭിച്ചു…?” വാസിലി ഐവാനിച്ച് ആരാഞ്ഞു.
“നീ അതാ ഇവിടെ നിന്റെ കൊച്ചുജീവിതവുമായി ഇരിക്കുന്നു… ഞാനിങ്ങനെ സദാസമയവും… നിന്നെ താലോലിച്ചുകൊണ്ടും, തലോടിയും ഇവിടെതന്നെ ചിലവഴിക്കാൻ പോവുകയാണെന്നാണോ നീ കരുതുന്നത്? അവർ എന്റെ സ്ഥാനത്ത് ഐദാനോവിനെ നിയമിക്കും… അതുകൊണ്ട് നിനക്കെന്താ അയാളുടെ ജോലി പഠിച്ചാൽ? വരൂ – ട്രാഫിക് ലോഗ് എങ്ങിനെ പൂരിപ്പിക്കണമെന്ന് ഞാൻ നിനക്ക് കാണിച്ചുതരാം…”
കോസ്‌കയ്‌ക്ക് തെല്ലുപോലും ആശ്ചര്യം തോന്നിയില്ല. പാസ്സഞ്ചർ ട്രെയ്‌ൻ കടന്നുപോയിക്കഴിഞ്ഞാൽ ചീഫ് എപ്പോഴും കോപിഷ്ടനായിരിക്കും!
Generated from archived content: story1_jan2_08.html Author: sergeye_anthonov
Click this button or press Ctrl+G to toggle between Malayalam and English