ഭാഗ്യലക്ഷ്മിയെ എന്റെ കുടുംബത്തിലെ ഒരംഗമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ. മദ്രാസ്സില്‍ വല്യമ്മയോടൊപ്പം കുട്ടികള്‍ക്കു ശബ്ദം കൊടുക്കാന്‍ വരുമ്പോള്‍ തൊട്ടുള്ള പരിചയമാണ്‍. അന്നു ഞാന്‍ സ്വതന്ത്ര സംവിധായകനായിട്ടില്ല. പാവാടയില്‍നിന്നു ദാവണിയിലേക്കും സാരിയിലേക്കുമൊക്കെയുള്ള ലക്ഷ്മിയുടെ വളര്‍ച്ച ഞങ്ങളുടെ കണ്മുന്നിലൂടെയായിരുന്നു. പ്ക്ഷേ അന്നു ഞാന്‍ കണ്ട ഭാഗ്യലക്ഷ്മിയല്ല യഥാര്‍ത്ഥ ഭാഗ്യലക്ഷ്മിയെന്ന് തിരിച്ചറിയുന്നത് . വാസ്തവത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം വായിച്ചപ്പോഴാണ്‍. അത് വായിച്ചിരുന്നു ഞാന്‍ തരിച്ചിരുന്നുപോയി. സങ്കടത്തിന്റെ ഒരു കറ്റല്‍ ഈ പെണ്‍ കുട്ടിയുടെ ഉള്ളീലിരമ്പുന്നത് ഞങ്ങളാരുമറിഞ്ഞിട്ടില്ലായിരുന്നു. ഞാന്‍ വിളിച്ചു. വിളിച്ചപ്പോള്‍ ലക്ഷ്മി പറഞ്ഞു: ‘ഞാന്‍ വിശദമായി എഴുതാന്‍ പോകുകയാണ്‍ സത്യേട്ടാ; ഒരു ആത്മകഥപോലെ’. ഇപ്പോള്‍ അത് എഴുതപ്പെട്ടിരിക്കുന്നു. . വരും തലമുറയ്ക്കുള്ള ഒരു പാഠപുസ്തകമാണ്‍ ഈ ആത്മാവിഷ്കാരം എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഏറ്റവും ലളിതമായ ഭാഷയാണ്‍ ഏറ്റവും നല്ല ഭാഷയെന്ന് എം.ടി. പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടിയുടെയൊക്കെ വാക്കുകള്‍ നമ്മുടെയൊക്കെ ഉള്ളില്‍ പതിഞ്ഞു പോകുന്നത് അതിന്റെ ലാളിത്യം കൊണ്ടാണ്‍. അറിഞ്ഞോ അറിയാതെയോ ഭാഗ്യലക്ഷ്മി ചെയ്തിരിക്കുന്നതും അതുതന്നെയാണ്‍. അറ്റൊരാള്‍ വായിച്ച് നമ്മള്‍ കണ്ണടച്ച് കേട്ടിരുന്നാല്‍ ലക്ഷ്മി സംസാരിക്കുന്നതു പോലെ തോന്നു. ഒട്ടുംകൃത്രിമത്വമില്ലാതെ, ഒരലങ്കാരവുമില്ലാതെ ഹൃദയത്തില്‍നിന്നൊഴുകി വരുന്നതുപോലെ! അതും എന്നെ അതിശയിപ്പിച്ചു.
ജീവിതത്തിന്റെ പലഘട്ടങ്ങളീല്‍ ഭാഗ്യലക്ഷ്മിയുടെ പല മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചിലപ്പോള്‍ തോന്നും ഒരു പാവമാണെന്ന്. ചിലപ്പോള്‍ ഒരു ചട്ടമ്പിയുടേ ഭാവം. 19 വയസ്സുള്ളപ്പോള്‍ , അനാവശ്യം പറഞ്ഞു വന്ന പ്രശസ്തനായ ഒരു നടനെ തെരുവുപിള്ളേരുടെ ഭാഷയില്‍ ചീത്ത പറഞ്ഞോറ്റിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാഴ്ചയില്‍ സുന്ദരിയായിരുന്നിട്ടും സിനിമയുടെ ചതിക്കുഴികളില്‍ വീണു പോകാതിരുന്നത് സ്വയം സംരക്ഷിക്കാനുള്ള ഈ കഴിവുകൊണ്ടു തന്നെയാകണം. ഭാഗ്യലക്ഷ്മി എന്നും തനിച്ചുതന്നെയായിരുന്നു. വിവാഹവും വിവാഹമോചനവും പിന്നീടു വന്ന് പ്രണയവും അതില്‍നിന്നുള്ള നിശ്ശബ്ദമായ പിന്വാങ്ങലുമൊക്കെ സ്വയം തീരുമാനിച്ച കാര്യങ്ങളാണ്‍. അതിന്‍ ഒരാളേയും കൂട്ടു പിടിച്ചിട്ടില്ല. ഈ ആത്മകഥയുടെ നീളം ഒരാളേയും കുറ്റപ്പെടൂത്തിയിട്ടില്ല. അതിനെയാണ്‍ തന്റേടം എന്നു വിളിക്കുന്നത്.
എന്റെ അറിവില്‍ തന്റെ സ്വകാര്യങ്ങള്‍ ലക്ഷ്മി ആദ്യമായി ചുറ്റുമുള്ള ലോകത്തോട് വെളീപ്പെടുത്തുന്നത് ഈ കുറിപ്പുകളിലൂടെയാണ്‍. അതിനാകട്ടെ നല്ലൊരു തിരക്കഥയുടെ ചാരുതയുണ്ട്. വായനക്കാരെ തന്നോടൊപ്പം യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ്‍ നല്ല എഴുത്തുകാരുടെ ലക്ഷനം. ഭാഗ്യലക്ഷ്മിയോടൊപ്പം നമ്മളും ആ യാത്രയില്‍ പങ്കാളികളാകുന്നു. അതുകൊണ്ടാണ്‍ ബാലമന്ദിരത്തില്‍ അനാഥമാക്കപ്പെട്ട ആ കൊച്ചു പേണ്‍ കുട്ടിയുടെ സങ്കടം കണ്ട് നമ്മുടെ കണ്ണ് നനയുന്നത്.
ഭാഗ്യലക്ഷ്മി അഹങ്കാരിയാണെന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ, അതു പറയുന്നവരേക്കാള്‍ എനിക്കു വിശ്വാസം ഭാഗ്യലക്ഷ്മിയെത്തന്നെയായിരുന്നു. മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കാന്‍ സാധിക്കുക ഒരു വ്യക്തി എല്ലാനിലയിലും വളരുമ്പോഴാണ്‍. ലക്ഷ്മിയോട് ഇപ്പോഴും പലര്‍ക്കും അസൂയ തോന്നുന്നുണ്ടാവാം. ഈ പുസ്തകം പോലും ഭാഗ്യലക്ഷ്മിയുടെ വളര്‍ച്ചതന്നെയാണല്ലോ. ഇനിയും അസൂയപ്പെടാന്‍ കാലം എത്രയോ ബാക്കി നില്‍ക്കുന്നു.
തൊഴില്പരമായ മത്സരം ഭാഗ്യലക്ഷ്മിക്ക് ആരോടും ഉള്ളതായി എനിക്കു തോന്നിയിട്ടില്ല. നായികമാര്‍ക്കു മാത്രം ശബ്ദം കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ പുതിയൊരു നായിക വന്നാല്‍ സ്വാഭാവികമായും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് പ്രതീക്ഷ കൂടും. അവിടെയും ഭാഗ്യലക്ഷ്മി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ‘ വീണ്ടും ചില വീട്ടു കാര്യങ്ങളില്‍ ’ സംയുക്ത വര്‍മ്മ എന്ന പുതുമുഖമാണ്‍ അഭിനയിക്കുന്നത് ശബ്ദം കൊടുക്കനം എന്നു പറഞ്ഞപ്പോള്‍ ‘ ആ കുട്ടി മലയാളിയല്ലെ, സ്വന്തം ശബ്ദത്തില്‍ ഡബ്ബു ചെയ്തുനോക്കാന്‍ പറയൂ’ എന്നാണ്‍ എന്നോട് പറഞ്ഞത് . ഭാഗ്യലക്ഷ്മിയുടെ ശബ്ദം ആ കഥാപാത്രത്തിന്‍ വേണം എന്നു ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ വന്നു ചെയ്തു തരികയും ചെയ്തു. ‘ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ’എന്ന സിനിമയില്‍ സൌന്ദര്യയ്ക്ക് ശബ്ദം കൊടുക്കുമ്പോഴും ഒരു കലാകാരിയുടെ ആത്മാര്‍ത്ഥത ഞാന്‍ കണ്ടു. ഭാഷ അറിയില്ലെങ്കിലും സംഭാഷണമൊക്കെ അര്‍ത്ഥമറിഞ്ഞ് മനഃപാഠമാക്കിയാണ്‍ സൌന്ദര്യ അഭിനയിക്കുക. അതുകൊണ്ടുതന്നെ ആ ശബ്ദത്തിലെ വികാരം അനുകരിക്കാനാകാത്തതാണ്‍. ഓരോ ഷോട്ടും ഡബ്ബുചെയ്തു കഴിഞ്ഞ് പൈലറ്റ് ട്രാക്ക് വീണ്ടും കേട്ടാല്‍ ഭാഗ്യലക്ഷ്മി പറയും, ‘അയ്യോ! സൌന്ദര്യ അഭിനയിച്ച അത്രയും വന്നില്ല, നമുക്ക ഒരിക്കല്‍ക്കൂടി നോക്കാം’. പിന്നെപ്പിന്നെ സൌന്ദര്യയുടെ ശബ്ദം കേള്‍പ്പിക്കാതെയാണ്‍ ഞാന്‍ ഡബ്ബു ചെയ്യിച്ചത്.
ഏതൊരു ജോലിയിലും വിജയിക്കാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ… ചെയ്യുന്ന ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യുക. അതില്‍ പൂര്‍ണ്ണമായി മനസ്സര്‍പ്പിക്കുക. ഭാഗ്യലക്ഷ്മി വിജയിക്കന്നതും ഈ അര്‍പ്പണം കൊണ്ടാണ്‍. അതു ഡബ്ബിങ്ങില്‍ മാത്രമല്ല; എല്ലാ മേഖലയിലും. സംഘടനാ പ്രവര്‍ത്തനത്തിലായാലും കുടുംബജീവിതത്തിലായാലും സ്നേഹത്തിലും പ്രണയത്തിലും വിദ്വേഷത്തിലുമൊക്കെ ആ ആത്മാര്‍ത്ഥത ഞാന്‍ ക്ണ്ടിട്ടുണ്ട്. ഈ പുസ്തകം വിജയിക്കുന്നതും അതുകൊണ്ടുതന്നെ. ഇതെല്ലാം മനസ്സില്‍ വച്ചു തന്നെയാണ്‍ ഈ ആത്മാവിഷ്കാരം ഒരു പാഠപുസ്തകമാണെന്ന് ആദ്യമേ ഞാന്‍ പരഞ്ഞത്. ഇന്നത്തെതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമുകളില്‍ വളര്‍ന്നുവരേണ്ട , ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തു പകരുന്ന പാഠപുസ്തകം സര്‍വ്വോപരി താങ്ങാന്‍ കുടുംബത്തിന്റെയോ സമ്പത്തിന്റെയോ പശ്ചാത്തലശക്തികളൊന്നുമില്ലാതെ ഒരു സാധാരണ പെണ്ണിന്‍ ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തു പകരുന്ന പാഠപുസ്തകം.
പുസ്തകം വായിച്ചുതീര്‍ത്ത് മറ്റക്കി വയ്ക്കുമ്പോഴും ഒരു സംശയം ബാക്കിയാവുന്നു, യാഥാര്‍ത്ഥ ഭാഗ്യലക്ഷ്മിയെ നമ്മള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയോ? നമ്മളോടു പങ്കുവയ്ക്കാത്ത സങ്കടങ്ങളും സന്തോഷങ്ങളും ഇനിയുമവര്‍ക്കുണ്ടോ? അറിയില്ല. ഒരിക്കലും വായിച്ചുതീരാത്ത ഒരു പുസ്തകം തന്നെയാണ്‍ ഭാഗ്യലക്ഷ്മി.
പ്രസാധനം – മാതൃഭൂമി ബുക്സ്
വില – 175.00
Generated from archived content: vayanayute57.html Author: sathyan_anthikkadu
Click this button or press Ctrl+G to toggle between Malayalam and English