മമ്മൂട്ടി എന്ന നാർസിസെസ്‌



മമ്മൂട്ടിയുടെ ഇടതുപക്ഷ ബാന്ധവമാണ്‌ പുതിയ മാതൃഭൂമി ആഴ്‌ചപതിപ്പിന്റെ കവർസ്‌റ്റോറികളിലൊന്ന്‌.

വി.കെ. ശ്രീരാമൻ, ഒരു താരം മനുഷ്യനായി ഇറങ്ങിവരുന്നതിനെ എന്തിന്‌ ഭയക്കുന്നു എന്ന്‌ ചോദിക്കുന്നു. കെ.എ. മോഹൻദാസ്‌, ഈ വിഷയത്തിൽ മമ്മൂട്ടിയെ വിമർശിച്ചാൽ താനും വർഗീയവാദിയായി മുദ്രകുത്തപ്പെടുമോ എന്ന ഭയത്താൽ മമ്മൂട്ടിയ്‌ക്കൊപ്പം ഓടുകയും ഇടതുപക്ഷത്തിനു വേണ്ടി കരയുകയും ചെയ്യുന്നു.

ഡി.വൈ.എഫ്‌.ഐ-മമ്മൂട്ടി സമവാക്യത്തെ എതിർക്കാൻ ശ്രീരാമനുള്ള പരിമിതി മനസ്സിലാക്കി വേണം അദ്ദേഹത്തിന്റെ ലേഖനം വായിക്കാൻ. കാരണം നടനെന്ന രീതിയിൽ നിന്നു പിഴയ്‌ക്കാനുള്ള കഴിവുകളൊന്നും ദൈവം നൽകിയിട്ടില്ലാത്ത അദ്ദേഹം കാൽനൂറ്റാണ്ടായി അവിടെയുമിവിടെയുമൊക്കെ ഫിലിം എഡിറ്റർമാരുടെ കത്രികപ്പൂട്ടിൽ നിന്ന്‌ രക്ഷപ്പെട്ടു കഴിയുന്നത്‌ ഇത്തരം ചില ബാന്ധവങ്ങളുടെ ഔദാര്യത്തിലാണെന്ന്‌ കേട്ടിട്ടുണ്ട്‌. മമ്മൂട്ടിയുടെ ഉപരിപ്ലവമായ ഇടതുപക്ഷ നാട്യത്തെ പൈങ്കിളിവത്‌കരിച്ച്‌ സ്തുതിക്കാനുള്ള ഒരവസരം കൂടി പാഴാക്കിയില്ലെന്നതിൽ അദ്ദേഹത്തിന്‌ സമാധാനമായി ഉറങ്ങാം.

ഇതേ പരിതാപാവസ്ഥയിലാണ്‌ കെ.എൽ. മോഹൻദാസ്‌ എന്ന ലേഖകനും. മമ്മൂട്ടി ഡി.വൈ.എഫ്‌ഐ. വേദിയിൽനിന്ന്‌ കൈയുയർത്തി ചുമ്മാ ഒരു പ്രസംഗം തട്ടിവിടുമ്പോൾ മമ്മൂട്ടിയെ 25വർഷമായി കണ്ടുകൊണ്ടിരിക്കുന്ന മലയാളിയുടെ മനസ്സിൽ സ്വാഭാവികമായും ഉണ്ടാകുന്ന ചോദ്യങ്ങളെയെല്ലാം ഗോപ്യമായി വെക്കുകയാണ്‌ ഈ ലേഖനം.

picture2
മമ്മൂട്ടിയുടെ നാമറിയുന്ന ഇടതുപക്ഷബന്ധം കൈരളി ചാനൽ ചെയർമാൻ എന്ന നിലക്കാണ്‌. മമ്മൂട്ടി എന്ന കലാകാരന്റെ ഇടപെടൽ ആ ചാനലിനെ എത്രമാത്രം ഇടതുപക്ഷവത്‌ക്കരിച്ചിട്ടുണ്ട്‌ എന്നാദ്യം തെരയണം. നിരാശയായിരിക്കും ഫലം. മമ്മൂട്ടി എന്ന വിദ്യാർത്ഥിയേയും യുവാവിനെയും അഭിഭാഷകനേയും നടനേയും താരത്തേയും ഇടതുപക്ഷ രാഷ്‌ട്രീയ ചേരിയിലൊരിടത്തും മലയാളികൾ കണ്ടിട്ടില്ല. കലാകാരൻ നിലപാടെടുക്കേണ്ട എത്രയോ സന്ദർഭങ്ങൾ മമ്മൂട്ടിയുടെ 25വർഷത്തെ കലാജീവിതത്തിലുണ്ടായി? സ്വന്തം താരമൂല്യത്തിൽ മാത്രം ശ്രദ്ധിച്ച്‌ ജീവിച്ച ഒരു നാർസിസെസ്‌ മാത്രമായിരുന്നില്ലേ മമ്മൂട്ടി ഇക്കാലത്തെല്ലാം? (നാർസിസെസ്‌ – ഗ്രീക്ക്‌ ഇതിഹാസത്തിലെ മന്മഥകോമളനായ യുവാവ്‌, സ്വദേഹപ്രേമി). സുരേഷ്‌ഗോപി പോലും ഒഴുക്കിയ അത്ര മുതലക്കണ്ണീർ സാമൂഹിക വിഷയങ്ങളിൽ മമ്മൂട്ടി ഒഴുക്കിയിട്ടുണ്ടോ? വായനക്കാർ ഓർത്തുനോക്കൂ.

മറിച്ച്‌ അരാഷ്ര്ടീയക്കാരനായ താരത്തിന്റെ ജനപ്രിയതയിലും നാട്യത്തിലും അഭിരമിക്കത്തക്കവണ്ണം വിലയിടിഞ്ഞുപോയ ഒരു ‘വിപ്ലവ യുവ സംഘടന’യെക്കുറിച്ചു കൂടിയും ആലോചിക്കണം. തന്റെ സാന്നിധ്യത്തിൽ ഇളകിമറിയുന്ന അന്തഃസ്സാരശൂന്യരായ ജനക്കൂട്ടത്തിന്‌ ഗുജറാത്ത്‌ വംശഹത്യ തടയാനാവുമെന്ന്‌ ആ പാവം മനുഷ്യൻ ഒരുവേള ഭ്രമിച്ചുപോയിരിക്കണം.

മോഹൻലാൽ മദ്യക്കമ്പനിയുടെ പ്രചാരകനാക്കുന്നതിനേക്കാൾ വലിയ അശ്ലീലമാണ്‌ മമ്മൂട്ടി ഇടതുപക്ഷത്തിന്റെ ബ്രാൻഡ്‌ അംബാസഡറാകുന്നത്‌ എന്ന കാര്യം തുറന്നുപറയാൻ എന്തിനു മടിക്കണം?


ചാപിള്ളയായി പിറന്ന വാരികയുടെ പത്താം പിറന്നാൾ

മലയാളത്തിലെ രണ്ട്‌ മാഗസിനുകൾ ഈയിടെ പത്തുവർഷം തികച്ചു. മാധ്യമം ആഴ്‌ചപ്പതിപ്പും സമകാലിക മലയാളം വാരികയും ഇതോടനുബന്ധിച്ച്‌ പ്രത്യേക പതിപ്പുകളും ഇറക്കി. മലയാളത്തിലെ മാഗസിൻ ജേണലിസത്തിന്റെ ദിശയെക്കുറിച്ച്‌ ആലോചിക്കാൻ നിമിത്തമായ സന്ദർഭം ഇതാണ്‌.

picture3
ഒരു മാഗസിന്റെ ഉള്ളടക്കവും നിലപാടും നിശ്ചയിക്കുന്നതിൽ ഏറ്റവും പ്രധാനറോൾ മാഗസിൻ എഡിറ്ററുടേതാണ്‌. എം.ടി. വാസുദേവൻനായർക്കു ശേഷം മലയാളത്തിൽ അത്ര ഉയരമുള്ള ലിറ്റററി എഡിറ്റർ ഉണ്ടായിട്ടില്ല. അതോടൊപ്പം ലിറ്റററി ജേണൽ എന്ന ആശയം തന്നെ കാലഹരണപ്പെടുകയും സാഹിത്യവും കലയും സംസ്‌കാരവുമെല്ലാം രാഷ്ര്ടീയ ഉള്ളടക്കത്തിന്റെ ഭാഗമാവുകയും ചെയ്തു.

ഈ സന്ദർഭത്തിൽ ഓർക്കേണ്ട പ്രധാന പേരുകളിലൊന്ന്‌ എസ്‌. ജയചന്ദ്രൻനായരുടേതാണ്‌. കേരളീയ യുവത്വത്തിന്റെ വായനാകാലഘട്ടത്തെയാകെ കൃത്യമായി സംബോധന ചെയ്ത ഈ മാഗസിൻ എഡിറ്റർ മലയാളം വാരികയുടെ ഉള്ളടക്ക പേജിൽ ചത്തുമലച്ചുകിടക്കുന്ന കാഴ്‌ച അത്യന്തം ഹൃദയഭേദകമാണ്‌. ശ്വാസം നിലച്ചിട്ടില്ലെന്നു കാണിക്കാൻ അദ്ദേഹം റോസാദലങ്ങളെന്നു കരുതി എഴുതുന്നവ കുപ്പിച്ചില്ലുകളായി വായനക്കാരുടെ ചങ്കിൽ തറഞ്ഞുനിൽക്കുന്നു.

ചാപ്പിള്ളയായി പിറന്ന ഒരു വാരിക പത്താം പിറന്നാൾ ആഘോഷിക്കുന്നു; എസ്‌. ജയചന്ദ്രൻ നായർ എന്ന ജഡത്തെ ചുമന്നുകൊണ്ട.​‍്‌ ശവഘോഷയാത്രയിലേക്ക്‌ സ്വാഗതം വായനക്കാരേ. 258 പേജുകൾ. മലയാളിയുടെ പുഴുത്തുനാറുന്ന ഈഗോയെ കുമ്മായം പൂശി അവതരിപ്പിക്കുന്ന അശ്ലീലപംക്തിയിൽ (‘ജീവിതം എന്നെ എന്ത്‌ പഠിപ്പിച്ചു’) പതിവുപോലെ വായന അവസാനിപ്പിക്കാം.

പക്ഷേ 25രൂപ കൊടുത്ത്‌ ഈ വിഴുപ്പ്‌ വാങ്ങുന്ന വായനക്കാരന്‌ ചില ചോദ്യങ്ങളുണ്ട്‌.

പൂനെയിൽ നിന്ന്‌ നാട്ടിലേക്കെഴുതുന്ന കത്തിനെ കഥയെന്ന ടൈറ്റിലിൽ പ്രസിദ്ധീകരിക്കുന്നത്‌ വായനക്കാരനെ കബളിപ്പിക്കലല്ലേ; അത്‌ മാധവിക്കുട്ടിയുടേതായാൽപോലും. മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ മരണം വായനക്കാർ ആഗ്രഹിക്കുകയില്ല. പക്ഷേ മരണം അനിവാര്യമായിരിക്കേ അത്‌ തിരിച്ചറിയാൻ പത്രാധിപർക്കെങ്കിലും കഴിയേണ്ടേ?

picture4
കവി എന്ന നിലയിൽ കെ.ജി. ശങ്കരപ്പിള്ള ഒരു പരിണാമചക്രം പൂർത്തിയാക്കി ജോസി വാഗമറ്റത്തിന്റെ സ്‌റ്റേജിലെത്തിയിരിക്കുന്നു. മാസത്തിൽ മുപ്പതുവീതം & ആഴ്‌ചയിൽ ഏഴ്‌ എന്നിങ്ങനെ ഇരു കൈകൾകൊണ്ടും കവിതകളെഴുതുന്ന മലയാള കവിതയിലെ ജോസി വാഗമറ്റം.

ഇനി ചലച്ചിത്ര കലയിലെ ആദ്യാക്ഷരങ്ങളിലേക്ക്‌ പത്രാധിപർ നമ്മെ നയിക്കുന്നു. ബുന്യുവേൽ, ഫെല്ലിനി, ത്രൂഫോ, പൊളാൻസ്‌കി, തർകോവ്‌സ്‌കി, ബർഗ്‌മാൻ, കുറോസോവ, സത്യജിത്‌റേ എന്നിവരുടെ സർഗജീവിതത്തിന്റെ ബയോഡാറ്റകൾ നിരത്തിവെച്ച്‌ വായനക്കാരുടെ ബോധത്തെ തന്റെ ബോധനിലവാരത്തിലേക്ക്‌ പത്രാധിപ പ്രൊക്രൂസ്‌റ്റ്‌സ്‌ മുറിച്ചെടുക്കുന്നു. കള്ളിനും ചക്കരക്കും ചെത്തുന്ന എഴുത്തുകാരോട്‌ ലേഖനവും കഥയും കവിതയും അഭിമുഖങ്ങളും ആവശ്യപ്പെട്ട്‌ കാർഡയക്കലാണോ മാഗസിൻ എഡിറ്ററുടെ പണി?

കെടാമംഗലം സദാനന്ദനെപ്പോലെ കഥ പറയുകയും വി. സാംബശിവനെപ്പോലെ പാട്ടുപാടുകയും ചെയ്യുന്ന ആലങ്കോട്‌ ലീലാകൃഷ്ണനെപ്പോലുള്ള കാഥികരെ ക്ഷണിച്ചുവരുത്തി വായനക്കാരെ അപമാനിക്കുന്ന പത്രാധിപന്മാരെ എന്തു ചെയ്യണം? ടി.ജെ.എസ്‌. ജോർജിന്റെ പംക്തി, യേശുദാസിനെക്കുറിച്ച്‌ എം.എൻ. വിജയൻ സംസാരിക്കുന്ന പേജ്‌ എന്നിവ മാറ്റി നിർത്തിയാൽ കുട്ടികളുടെ അപ്പികോരാൻ പോലും പറ്റാത്ത അത്ര ഉപയോഗശൂന്യമായ കടലാസുകൾ.

നാരായണ…നാരായണ…

സഹോദരപത്രാധിപർ തൊട്ടരികെത്തന്നെയുണ്ട്‌; കെ.സി. നാരായണൻ. ഭൂമി കറങ്ങുന്നില്ല എന്ന്‌ സ്വയം വിശ്വസിക്കുകയും വായനക്കാരെ വിശ്വസിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു ഇയാൾ. നാരായണാ, നാരായണാ എന്ന്‌ ജപിച്ചുകൊണ്ടിരിക്കുന്നവർക്കു മാത്രം മോക്ഷം കൊടുക്കുന്ന അവതാരം. നാരായണാ എന്ന്‌ മകനെ അബദ്ധത്തിൽ വിളിച്ചാലും തന്നെയാണ്‌ വിളിച്ചതെന്നു കരുതി ഏത്‌ അജാമിളനും കിട്ടും ഈ നാരായണന്റെ വക മോക്ഷം.

പത്രാധിപന്മാരെ തിരണ്ടിവാലുകൊണ്ടടിക്കാൻ വായനക്കാർക്ക്‌ അനുവാദം നൽകുന്ന നിയമം മന്ത്രി ജി. സുധാകരൻ ഉണ്ടാക്കിയെന്നിരിക്കട്ടെ. ഇത്തരം പത്രാധിപന്മാരെ അടിക്കാൻ ഏഴു സമുദ്രങ്ങളിലെയും തിരണ്ടികളുടെ വാലുകൾ മതിയാകാതെ വരും.

ശവങ്ങളെക്കുറിച്ചുള്ള ഈ സംസാരം ഇവിടെ നിറുത്താം.

ഇതാ ഒരു മാഗസിൻ എഡിറ്റർ

ഏഴു പതിറ്റാണ്ടിനുശേഷം യൗവനം വീണ്ടെടുത്ത മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്‌ സംഭവിച്ച മാറ്റം മാഗസിൻ ജേണലിസത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട വിഷയമാണ്‌.

picture5
പുതിയ തലമുറയിലെ ഏറ്റവും പ്രതിഭാശാലിയായ ഒരു മാഗസിൻ എഡിറ്ററുടെ ബുദ്ധി വിശ്രമമില്ലാതെ ജ്വലിച്ചുകൊണ്ടിരിക്കുന്നത്‌ ഓരോ ലക്കത്തിലും വായനക്കാർ അനുഭവിക്കുന്നു.

മലയാളത്തിൽ അന്യം നിന്നുപോയ പൊളിറ്റിക്കൽ മാഗസിനെ പുതിയ കാലത്തിന്റെ ഉള്ളടക്കത്തോടെ സൃഷ്ടിച്ചെടുക്കുകയായിരുന്നു കമൽ റാം സജീവ്‌ മാധ്യമം ആഴ്‌ചപ്പതിപ്പിലൂടെ ചെയ്തത്‌. അതിൽ നിന്ന്‌ അദ്ദേഹം ഒരു ക്വാണ്ടം ജംപ്‌ നടത്തി, പുതിയ മാതൃഭൂമിയെ സൃഷ്ടിച്ചു. പാലാ നാരായണൻ നായരും എം.പി. അപ്പനും യൂസഫലി കേച്ചേരിയുമൊക്കെ ഒരുകാലത്ത്‌ കാഷ്‌ഠമിട്ട്‌ നിറച്ചിരുന്ന അതേ പ്രസിദ്ധീകരണമാണിതെന്ന്‌ പുതിയ വായനക്കാർ എളുപ്പം വിശ്വസിക്കില്ല.

മാഗസിൻ ജേണലിസത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കിതപ്പിന്റെയും കുതിപ്പിന്റെയും ഇത്തരം അനുഭവങ്ങൾ തുറന്ന്‌ ചർച്ച ചെയ്യാൻ മാധ്യമ മാഫിയ ഇടം നൽകാറില്ല. പ്രത്യേകതരം ജേണലിസ്‌റ്റുകളുടെയും എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടിക്കൊടുപ്പിലൂടെ മാഗസിൻ വ്യഭിചാരം മേൽക്കൈ നേടുകയും ഒറ്റയായ ശ്രമങ്ങൾ പക്വമതികളായ വായനക്കാരുടെ തിരിച്ചറിവിൽ മാത്രം നിലനിന്നുപോകുകയും ചെയ്യുന്നു.

മാധ്യമത്തിന്റെ ട്രപ്പീസ്‌ ജേണലിസം

പത്ത്‌ വയസ്സായപ്പോഴേക്കും വാർദ്ധക്യലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയ മാധ്യമം ആഴ്‌ചപ്പതിപ്പിനെ കൂടി വായനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ. അതിന്റെ ദശവാർഷികപ്പതിപ്പ്‌ നയംമാറ്റത്തിന്റെ വ്യക്തമായ സൂചന നൽകി. എ. അയ്യപ്പൻ പലയിടത്തും പറഞ്ഞുനടക്കുന്ന അശ്ലീലഭാഷണമായിരുന്നുവല്ലോ അതിലെ പ്രധാന ‘കഥ’. അതിഭയങ്കരങ്ങളെന്ന്‌ പത്രാധിപസമിതി തന്നെ രേഖപ്പെടുത്തിവിട്ട ചെറുകഥകൾ, മാസങ്ങളേ കഴിഞ്ഞിട്ടുള്ളൂ, ആരെങ്കിലും ഓർക്കുന്നുണ്ടോ? വിമർശന വായനയുടെയും എഴുത്തിന്റെയും പുതിയ വഴി തുറന്ന ഈ പ്രസിദ്ധികരണം എം. മുകുന്ദനെക്കൊണ്ടും സച്ചിദാനന്ദനെക്കൊണ്ടും മറ്റും വ്യാജസ്തുതികളെഴുതിച്ച്‌ സ്വയം പരിഹാസ്യമായി.

picture6
ഈ ഞാണിന്മേൽക്കളി മാധ്യമം തുടരുകയാണ്‌. 2007 ജൂൺ എട്ടിലെ ലക്കത്തിൽ ഇടിപൊളി സർക്കാർ അടിപൊളി മാധ്യമങ്ങൾ എന്നൊരു ലേഖനമുണ്ട്‌. സി.എസ്‌. വെങ്കിടേശ്വരൻ എഴുതിയത്‌. മൂന്നാർ ഓപ്പറേഷൻ പോലുള്ള സന്ദർഭങ്ങളിൽ മാധ്യമങ്ങൾ പ്രവർത്തിക്കുന്ന രീതിയാണ്‌ പ്രതിപാദ്യം. ടാറ്റയുടെ പണം വാങ്ങി മീഡിയ കൂലിയെഴുത്ത്‌ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ മൂന്നാറിലെ കൈയേറ്റം ആദ്യമായി ചങ്കൂറ്റത്തോടെ റിപ്പോർട്ടുചെയ്ത ഒരു പ്രസിദ്ധീകരണമാണ്‌ (അന്ന്‌ അത്‌ ചെയ്ത റിപ്പോർട്ടർ ഇപ്പോഴും മാധ്യമത്തിൽ തന്നെയുണ്ടുതാനും) കൃത്യമായ രാഷ്ര്ടീയ നിലപാടെടുക്കേണ്ട ഒരു ഘട്ടത്തിൽ ഒരു അരാഷ്ര്ടീയ ബുദ്ധിജീവി പ്രബന്ധം സങ്കോചമില്ലാതെ അച്ചടിച്ചിരിക്കുന്നത്‌. മൂന്നാറിനെക്കുറിച്ച്‌ മാധ്യമം ആഴ്‌ചപ്പതിപ്പ്‌ അവതരിപ്പിക്കേണ്ട ഒരു പാക്കേജിൽ ഉൾപ്പെടാൻ പാടില്ലാത്തതോ ചുരുങ്ങിയപക്ഷം ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ചേർക്കാൻ പാടില്ലാത്തതോ ആയ ഒരു അഭിപ്രായം ഈ വിഷയത്തെക്കുറിച്ച പ്രധാന നിലപാടായി അവതരിപ്പിക്കുന്നതിൽ സമർഥമായ ഗൂഢാലോചന അറിഞ്ഞോ അറിയാതെയോ അടങ്ങിയിരിക്കുന്നു.

ഭരണകൂടത്തിന്റെ ശക്തിപ്രകടനത്തിൽ മുഴുകുന്ന പൗരസമൂഹത്തെ പ്രതിക്കൂട്ടിലാക്കുകയാണ്‌ വെങ്കിടേശ്വരൻ. ജനത്തിന്റെ സ്വഭാവിക പ്രതികരണത്തെ ഉത്സവലഹരിയാക്കുന്ന മാധ്യമതന്ത്രം ബുദ്ധിപൂർവം ലേഖകനും പിന്തുടരുന്നു. ‘ഇത്തരം സംഭവത്തിന്‌ ഒരു മറുവശവും പലവശവും ഉണ്ടാകാം എന്ന്‌ ഈ ഉത്സവലഹരിയിൽ ഓർക്കുന്നില്ല’ എന്ന്‌ പറയുന്നിടത്ത്‌ ഈ ഇറക്കുമതിയുടെ പിൻബുദ്ധി വെളിപ്പെടുന്നു.

വിട്ടുവീഴ്‌ചയില്ലായ്മയായിരുന്നു മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ സവിശേഷത. അതുകൊണ്ട്‌ വിയോജിച്ചുപോലും അതിന്റെ നിലപാടുകളോട്‌ ഐക്യദാർഢ്യം തോന്നുകയും ചെയ്യുമായിരുന്നു. ഇന്ന്‌ ബാലൻസിംഗ്‌ ജേണലിസത്തിന്റെയും അരാഷ്ര്ടീയതയുടെയും ചതുപ്പിൽ അത്‌ അകപ്പെട്ടുപോയിരിക്കുന്നു.

പവിത്രൻ തീക്കുനിയെ നിങ്ങൾ എന്തു ചെയ്തു?

‘പാടട്ടെ’ എന്ന പേരിൽ ഈ കാലത്ത്‌ കവിതയെഴുതുന്ന വിഡ്‌ഢിയായ ഒരു കവിയെ പുറത്താക്കിവേണമായിരുന്നോ പിണറായി വിജയന്‌ വീര്യം കാണിക്കാൻ? ഉമേഷ്‌ബാബു കെ.സിയും കുഞ്ഞപ്പ പട്ടാന്നൂരും കവിതയെഴുതി വായനക്കാരെ തോല്പിക്കാൻ തുടങ്ങിയിട്ട്‌ കാലമേറെയായല്ലോ? അവരുടെ കവിതകളിൽ നിന്ന്‌ രക്ഷപ്പെട്ട്‌ വായനക്കാർ ഇപ്പോഴും അവശേഷിക്കുന്നില്ലേ? അപ്പോൾപിന്നെ കവിതകൊണ്ട്‌ ഇവർക്ക്‌ പാർട്ടിയെ എന്തുചെയ്യാനൊക്കും?

ഇടതുപക്ഷ മോഹഭംഗവും ജീർണ കാൽപനികതയും ഉമേഷ്‌ബാബുമാരെയും കുഞ്ഞപ്പമാരെയും സൃഷ്ടിച്ചെന്നിരിക്കും. കവിയെ ഉണ്ടാക്കില്ല.

പാർട്ടി സംരക്ഷണമുള്ളതുകൊണ്ട്‌ കുഞ്ഞപ്പ പട്ടാന്നൂരിന്‌ കവിത എഴുതിക്കൊണ്ടിരിക്കാം. ഉമേഷ്‌ബാബുവിന്റെ കാര്യമൊ? പുറത്താക്കിയതിനുശേഷമുള്ള രണ്ടാമത്തെ കവിത എന്നുപറഞ്ഞ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ ഇനി അദ്ദേഹത്തിന്റെ കവിത കൊടുക്കുകയില്ലല്ലോ. മാധ്യമങ്ങളുടെ രസം തീരുന്ന കാര്യം അദ്ദേഹം എത്രയും വേഗം തിരിച്ചറിയുന്നത്‌ നന്ന്‌.

അല്ലെങ്കിൽ പവിത്രൻ തീക്കുനിയുടെ അവസ്ഥയുണ്ടാകും ഉമേഷ്‌ബാബുവിനും.

picture7
ഓർമ കാണില്ല, ആ മുഖം വായനക്കാർക്ക്‌. അതിനുശേഷം എത്രയോ കവികൾ കയറിയിറങ്ങിപ്പോയി. വടകര ആയഞ്ചേരി മാർക്കറ്റിലെ മീൻവില്പനക്കാരനായിരുന്നു പവിത്രൻ തീക്കുനി. ജീവിക്കാൻ ഏറെ കഷ്ടപ്പെട്ടു. ഭാര്യയെയും കുട്ടികളെയും കൊണ്ട്‌ ആത്മഹത്യ വരെ ചെയ്യാനൊരുങ്ങി. ഒടുവിൽ മീൻകച്ചവടം തുടങ്ങി. ഒപ്പം ഡി.വൈ.എഫ്‌.ഐ പ്രവർത്തനവും കവിതയെഴുത്തും. ഒരു സുപ്രഭാതത്തിൽ മാധ്യമങ്ങൾ പവിത്രനെ യുവമഹാകവിയാക്കി പ്രതിഷ്‌ഠിച്ചു. പവിത്രന്റെ കവിതയേക്കാൾ ജീവിതം നന്നായി മാർക്കറ്റ്‌ ചെയ്യപ്പെട്ടു. ആ പാവം യുവാവ്‌ മാധ്യമക്കെണിയിൽ പെട്ടുപോയി. കോഴിക്കോട്‌ കെ.എസ്‌.ആർ.ടി.സി സ്‌റ്റാൻഡിലെത്തിയാൽ തെക്കുവടക്ക്‌ തിരിച്ചറിയാതിരുന്ന പയ്യൻ കീശയിൽ മൊബൈൽഫോണും തോൾസഞ്ചി നിറയെ കവിതകളുമായി ആഴ്‌ചപ്പതിപ്പുകളുടെ ഓഫീസുകൾ കയറിയിറങ്ങിത്തുടങ്ങി. ഒരാഴ്‌ച കവിത മുടങ്ങിയാൽ ഫോണിൽ പത്രാധിപരെ വിളിക്കലായി. മീൻകച്ചവടത്തിന്‌ സമയമില്ലാതായി. മന്ത്രി ബേബി വീട്ടിൽ വന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ കുടുംബസമേതം പോയി. സച്ചിദാനന്ദൻ കത്തയച്ചു. കാമുകിമാരുടെ വിലാസങ്ങൾ കവർസ്‌റ്റോറിയായി വന്നു.

ഇതോടൊപ്പം കേരളത്തിന്റെ മറ്റുപ്രദേശങ്ങളിൽ നിന്ന്‌ തോട്ടികളും കൽപ്പണിക്കാരും അലക്കുകാരും മാറാരോഗികളുമായ കവികൾ പൊട്ടിമുളച്ചു തുടങ്ങി. ഒരു ഫീച്ചറെഴുത്തുകാരൻ കോഴിക്കോട്ട്‌ ഡ്രൈവറായ ഒരു കവിയെ കണ്ടുപിടിച്ചു. ഫോട്ടോ എടുക്കാൻ നേരം അയാൾക്ക്‌ നല്ല ഷർട്ടില്ല. റിപ്പോർട്ടർ തന്നെ പുതിയ ഷർട്ടും കവിക്ക്‌ വാങ്ങിക്കൊടുത്ത്‌ അത്‌ മാഗസിന്റെ എഡിറ്റോറിയൽ ചെലവിൽ പെടുത്തി… അങ്ങനെ എന്തെല്ലാം സാഹസങ്ങൾ. പക്ഷേ പവിത്രൻ തീക്കുനിയെ ഇപ്പോൾ കാണാനില്ല. ആഘോഷം അവസാനിച്ചപ്പോൾ എന്തു ചെയ്തു ആ കവിയെ? മീഡിയ മാഫിയ എഴുത്തിൽ നടത്തിയ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഗൂഢാലോചനയിലെ ഈ ഇരയ്‌ക്ക്‌ എന്ത്‌ സംഭവിച്ചു എന്ന്‌ പറയാൻ അവർ ബാധ്യസ്ഥരാണ്‌.

മോഹനകൃഷ്ണൻ കാലടിയും ശ്രദ്ധിക്കണം. പുതിയ അദ്ധ്യയനവർഷമായി. അങ്കണവാടിയിൽ നിന്ന്‌ പുറത്തുവരാറായി.

‘സ്വപ്നസന്ധിയിൽ ഞെട്ടറ്റുവീഴും

സ്വച്ഛനീലപ്പളുങ്കുനേത്രങ്ങൾ’

എന്നൊക്കെ എഴുതിയാൽ പ്രസിദ്ധീകരിക്കാൻ ആളുണ്ടാകും. പക്ഷേ ആലങ്കോട്‌ ലീലാകൃഷ്ണനോടൊപ്പം പാട്ടുപാടി ജീവിക്കേണ്ടിവരും കവിക്ക്‌.

ഓർമ്മയിലെ പച്ച; വായനയിലെ കത്തി

picture8
എഴുപതു വയസ്സിലും അരങ്ങിൽ നളനായി തിളങ്ങുന്ന കലാമണ്ഡലം ഗോപിയുടെ ആത്മകഥ വാർദ്ധക്യസഹജമായ ക്ലേശങ്ങളിൽപ്പെട്ട്‌ ഉഴറുന്നു. ഈ കഥ തയ്യാറാക്കിയ ഞായത്ത്‌ ബാലന്‌ ഗോപിയെ കാണാനുള്ള ഉൾക്കാഴ്‌ചയില്ല. ബാല്യം യൗവനം കൗമാരം വാർധക്യം എന്ന മട്ടിലല്ല ഗോപിയുടെ ജീവിതം പുതിയ കാലത്ത്‌ ആവിഷ്‌ക്കരിക്കേണ്ടത്‌. മാത്രമല്ല കഥകളിക്കമ്പക്കാർ ഒരിക്കലും കഥകളിനടന്റെ ആത്മകഥ എഴുതിക്കൂടാ. ബാല്യമേ ആയുള്ളൂ. വരും തലമുറക്കുകൂടി വായിക്കാൻതക്ക നീളമുണ്ടാകും ബാലൻ ഇതെഴുതിപൂർത്തിയാക്കുമ്പോൾ.

ശ്രീജന്റെ ഹാഫ്‌ ആന്റ്‌ ഹാഫ്‌

“ഒരു ജാതി ഉണ്ടാവുന്നത്‌ നല്ലതാണെന്നാണ്‌ ഞാൻ പറഞ്ഞുവരുന്നത്‌… സാമ്പത്തിക നില മെച്ചപ്പെട്ടാൽ ജാതീയമായ ഉച്ചനീചത്വത്തിന്‌ തീവ്രത കുറയും” വി.സി. ശ്രീജൻ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ (മെയ്‌ 27 ജൂൺ 8) എഴുതിയ ഹാഫ്‌ ആന്റ്‌ ഹാഫ്‌ എന്ന ലേഖനത്തിൽ നിന്ന്‌ അനുബന്ധമായി സി. അയ്യപ്പൻ എന്ന എഴുത്തുകാരന്റെ അഭിപ്രായം ചേർക്കാൻ എന്നെ അനുവദിക്കുക ഃ “മഹാരാജാസ്‌ കോളേജിൽ എം.കെ. സാനുമാഷ്‌ വന്ന സമയത്ത്‌ സ്‌റ്റാഫ്‌ റൂമിൽ കസേരയും മേശയും കൊടുത്തു. ക്ലാസീന്ന്‌ തിരിച്ചുവന്നപ്പോൾ മേശമേൽ ഒരു ലിഖിതം ഃ ‘കൊട്ടിയുടെ മേശ’. ഒരു തവണ സാനുമാഷ്‌ക്ക്‌ അറ്റാക്ക്‌ വന്നു. എം. അച്യുതൻ മാഷിന്റെ പക്കൽ എപ്പോഴും കാറ്‌ കാണും. ചോദിച്ചപ്പോൾ അയാളെ കൊണ്ടുപോകാനാണെങ്കിൽ വേറെ പിടിച്ചോളാൻ പറഞ്ഞു”. (മാധ്യമം പുതുവർഷപ്പതിപ്പ്‌, 2006).

ജാതിയെ ഉപരിപ്ലവമായ വൈകാരികതയോടെ സമീപിക്കുന്നു ഈ ലേഖനം. ജാതിയെക്കുറിച്ച പച്ചപരമാർഥങ്ങൾ അദ്ദേഹത്തിന്റെ ചുറ്റിലുമുണ്ട്‌. അവയെയെല്ലാം തിരസ്‌കരിച്ച്‌ തന്റെ സങ്കുചിതജീവിതത്തിന്‌ ബാധകമായതുമാത്രം തെരഞ്ഞെടുക്കുകയാണ്‌ ശ്രീജൻ. വാർധക്യം ബാധിച്ചാൽ എല്ലാവരും ശ്രീജന്മാരായേക്കും.

മഷി കുടിച്ച്‌ മരിക്കുംമുമ്പ്‌ വിജയകൃഷ്ണാ…

ഡോ. എൻ.പി. വിജയകൃഷ്ണന്‌ എഴുതാൻ പേനയും മഷിയും മാത്രം മതി. മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ അത്‌ അച്ചടിക്കാനും മഷി മാത്രമേ മതിയെന്നുണ്ടോ? വള്ളത്തോളിന്റെ മകൾ വാസന്തി മേനോനുമായുള്ള വിജയകൃഷ്ണന്റെ അഭിമുഖം പുതിയ ലക്കത്തിലുണ്ട്‌. ചോദ്യങ്ങൾ അതിരസകരം ഃ “ആരായിരുന്നു വള്ളത്തോളിന്റെ മകളുടെ നൃത്തഗുരു, അച്ഛനും മകളും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു, വള്ളത്തോളിന്റെ ഒരു ദിവസം എങ്ങനെയായിരുന്നു, കലാമണ്ഡലം കൃഷ്ണൻനായരെ വള്ളത്തോളിന്‌ ഇഷ്ടമായിരുന്നുവല്ലേ?, കലാമണ്ഡലത്തിൽ വള്ളത്തോളിന്റെ സ്ഥാനം എന്തായിരുന്നു, കരുണയും പിംഗളയും വായിച്ചിട്ടുണ്ടോ, വള്ളത്തോൾ കവിതകൾ വിറ്റുപോകുന്നുണ്ടോ”

വെടിവട്ടം കേമം. ഇനി കോലായിൽ ഒരു പുല്ലുപായ വിരിച്ചോളൂ, വിജയകൃഷ്ണാ… ഒന്ന്‌ മുറുക്കി കുഭ തടവി മലർന്നുകിടന്ന്‌ ശയിക്കാം…

ചാരുവിന്റെ ചോദ്യം

picture9
മരിച്ചുപോയ എഴുത്തുകാരൻ നകുലനെക്കുറിച്ച്‌ ചാരു നിവേദിത കലാകൗമുദിയിൽ (ലക്കം 1656) എഴുതിയ ഓർമക്കുറിപ്പ്‌ ബുദ്ധിയെ പിടിച്ചുലയ്‌ക്കുന്നത്‌. ചാരു ഇങ്ങനെ അവസാനിപ്പിക്കുന്നു ഃ “തന്റെ ജീവിതത്തെ പരീക്ഷണശാലയാക്കി മാറ്റി അത്ഭുതകരമായ കൃതികൾ സൃഷ്ടിച്ച ആ കലാകാരനോട്‌ ചോദിക്കണമെന്ന്‌ കരുതി ചോദിക്കാതെ പോയ ചോദ്യം മാത്രം എന്നിൽ തങ്ങി നിന്നു. നകുലൻ; താങ്കൾ ഒരു വെർജിനാണോ?”

ഏത്‌ എഴുത്തുകാരനോടും ചോദിക്കാവുന്ന എക്കാലത്തെയും വലിയ ചോദ്യം.

സെബാസ്‌റ്റ്യാ, നിശബ്ദക്കായി ഞങ്ങളും കാത്തിരിക്കുന്നു

‘നിശ്ശബ്ദതേ’… (സെബാസ്‌റ്റ്യൻ മാധ്യമം ആഴ്‌ചപ്പതിപ്പിൽ എഴുതിയ കവിത; ജൂൺ എട്ട്‌). കവിയോടും വായനക്കാർ അപേക്ഷിക്കുന്നു; കുറച്ചുകാലത്തേക്കെങ്കിലും, കവീ, താങ്കളും നിശ്ശബ്ദനാകൂ.

തിരുവനന്തപുരത്ത്‌ വിശ്രമജീവിതം നയിക്കുന്ന ഡി. വിനയചന്ദ്രനെ കവിതയെഴുത്ത്‌ പഠിപ്പിക്കാൻ ഒരധ്യാപകനെ ആവശ്യമുണ്ട്‌. അല്ലെങ്കിൽ ‘ആവതെന്തുള്ളൂ’ പോലുള്ള കവിതകൾ അദ്ദേഹം ഇനിയും എഴുതിക്കൊണ്ടിരിക്കും.

കവറിന്റെ ആയുസ്സ്‌

കവറുകൊണ്ട്‌ മാതൃഭൂമി പത്രാധിപർ വായനക്കാരെ കബളിപ്പിച്ചു. വി.എസിനെയും പിണറായി വിജയനെയും പോളിറ്റ്‌ബ്യൂറോ സസ്‌പെന്റ്‌ ചെയ്ത ആ ആഴ്‌ച തന്നെ അത്‌ ആദ്യമേ മുതലാക്കാനാണ്‌ ‘വി.എസിന്‌ ഭാവിയുണ്ടോ’ എന്ന ചുവപ്പൻ കവർ തയ്യാറാക്കിയത്‌. പക്ഷേ സംഭവം ഒരു ആന്റി ക്ലൈമാക്സായി. അതിലെ മുഖലേഖനം നേരത്തേ എഴുതിയതായതിനാൽ ഇങ്ങനെയാണത്‌ അവസാനിപ്പിക്കുന്നത്‌ ഃ ‘കേന്ദ്രനേതൃത്വം ഇടപെട്ട്‌ പ്രശ്നം തീർക്കുമെന്ന പ്രതീക്ഷയും ദുർബലമാണ്‌. വിഭാഗീയത അവസാനിപ്പിക്കുന്ന കാര്യത്തിൽ പോളിറ്റിബ്യൂറോ സമീപകാലത്ത്‌ ഏറ്റവും പ്രാപ്തിയോടെ ഇടപെട്ട സമയത്താണ്‌ ഇങ്ങനെയൊരു വിലയിരുത്തലുണ്ടായത്‌.

Generated from archived content: mirror2.html Author: sasidharan_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English