നീയന്നു പിരിഞ്ഞൊരായുഗ-
സന്ധ്യതൻ വഴിത്താര-
യിന്നുമിരുൾ മൂടി-
യതിശൂന്യമനാരവം.
തന്നകിനാവിന്റെ പച്ചിലയെല്ലാ-
മെന്നേ വാടിക്കൊഴിഞ്ഞു കരിഞ്ഞുപോയി.
ഓർത്തു ഞാനേറെ നെടുവീർപ്പോടെ
വ്യർത്ഥമായലിഞ്ഞ നഷ്‌ടസ്വപ്‌നങ്ങളെ.
വർണ്ണങ്ങൾ മാഞ്ഞു, കാലം
വെളളിവരകൾ തീർത്തു, വിദൂരമായ്.
ചാരുചിരാതിൻ തെളിനാള-
മുമ്മറവാതിൽക്കലെത്തുന്നതും നോക്കി,
കണ്ണുകനത്തു കരിയില-
യെണ്ണിയകന്നു പാഴ്‌രാത്രികളെത്രയോ
അറിഞ്ഞുവോ നീ എന്നെങ്കിലും?
ഒന്നുമോതാതെയെങ്ങു നീ യാത്രയായ്
നിനക്ക് ഞാനക്ഷരത്തെറ്റായതെപ്പോൾ?
അകക്കണ്ണിൽ നിന്നടർന്ന കണ്ണീരു
കവിളിൽ നീർച്ചാലുതീർത്ത നേരമോ?
വൈകിയിതേറെയെങ്കിലുമറിയുക ഓമനേ,
ജന്മാന്തരങ്ങൾ കഴിഞ്ഞാലും-
സജീവം നിന്നോർമ്മകൾ
എന്നാത്മാവിന്നന്തരാളങ്ങളിൽ
Generated from archived content: poem_july16.html Author: sandhya_m
Click this button or press Ctrl+G to toggle between Malayalam and English