മനുഷ്യചൈതന്യത്തെ സ്പര്‍ശിക്കുന്നതെല്ലാം പ്രകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാഹ്യതലത്തി ലും ആന്തരിക തലത്തിലും. ബാഹ്യതലത്തില്‍ ജീവനുത്തരവാദി സൗരോര്‍ജ്ജം അല്ലെങ്കില്‍ സൂര്യപ്രകാശമാണ്. ആന്തരിക ചൈതന്യമെന്നത് അവബോധമാണ്. അതിനുത്തരവാദി ആത്മീയ പ്രകാശമാണ്. അതാണ് അറിവ് എന്ന പദംകൊണ്ട് മനസ്സിലാക്കേണ്ടത്. മനുഷ്യന്‍ ആദ്യനോട്ടത്തില്‍ കാണുന്ന ലോകം ദ്രവ്യാത്മകമാണ്. ഇതാണ് അറിവിന്റെ ഒന്നാമത്തെ തലം. അവിടെ (യഥാ) ഇന്ദ്രിയം ‘കാണുന്നതിന്’ അതിന്റെ ഉടമസ്ഥന്‍ ‘കൊടുക്കുന്ന’ അര്‍ത്ഥം – യാഥാര്‍ഥ്യം – താല്‍ക്കാലികമായ വ്യവഹാരത്തിനായി മാത്രമുള്ളതാണ്. അതില്‍ മൗലികതയൊട്ടുമില്ല. രണ്ടാമത്തെ തലത്തിലേയ്ക്ക് കടക്കുകയെന്നാല്‍, ദ്രവ്യമായതൊക്കെയും (ഖരം, ദ്രവം, വാതകം, പ്ലവം) സ്ഥായിയായ പ്രപഞ്ചോര്‍ജ്ജമാണെന്ന കണ്ടെത്തലാണ്. അതില്‍നിന്ന് രൂപപ്പെട്ട സമവാക്യമാണ് E = mc². ഭൗതികശാസ്ത്രത്തിന്റെ പരിധി അതാണ്. ദൃശ്യപ്രപഞ്ചത്തിന്റെ വിസ്തൃതി സ്ഥിരമാണെന്ന് ആദ്യം കരുതിയ Einstein പോലും പിന്നീട് സമ്മതിക്കേണ്ടി വന്നു, അതു നിരന്തരം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന്. പക്ഷേ, അതിലെ ഊര്‍ജ്ജത്തിന്റെ അളവ് എപ്പോഴും ഒന്നു തന്നെ; അതിന്റെ പ്രതിഭാസങ്ങള്‍ മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത്. അറിവിന്റെ മൂന്നാമത്തെ തലത്തില്‍, ഊര്‍ജ്ജലോകത്തെയും മറികടന്ന്, ഉള്ളതെല്ലാം ആത്യന്തികമായി, ബോധവും അതിന്റെ പ്രതിഭാസങ്ങളുമാണെന്ന തിരിച്ചറിവുണ്ടാകുന്നു. ഈ പറഞ്ഞ മൂന്നില്‍, താഴത്തെ രണ്ട് തലങ്ങളിലും ഉറച്ചുപോകുന്നവര്‍ക്ക് അതിനപ്പുറത്തേയ്ക്ക് കടക്കുക അത്രയൊന്നും എളുപ്പമല്ല. അതിലും ഉയര്‍ന്ന വേറൊരു തലം ഉണ്ടെന്നു ചിന്തിക്കുകതന്നെ അവര്‍ക്കു പ്രയാസമാണ്. നാമോരോരുത്തരുമറിയുന്ന ലോകം അവരവരുടെ മാനസികാവസ്ഥയുടെ ഒരു വ്യാഖ്യാനമാണ്.
ദ്രവ്യലോകത്തെ മാത്രം പഠനവിഷയമാക്കിയിരുന്ന ഭൗതികശാസ്ത്രവും, ഒരമ്പതു വര്‍ഷമായി ഈ വഴിയിലേയ്ക്കാണ് തിരിയുന്നത്. എല്ലാവും ഒരേയൊരു ഊര്‍ജ്ജത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രം അംഗീകരിച്ചുകഴിഞ്ഞു. ദ്രവ്യത്തെ കാണുകയും അതാണ് പരമാര്‍ഥം (അസ്തിത്വത്തിന്റെ പൊരുള്‍) എന്ന് വിശ്വസിച്ചുകൊണ്ട്, അതിലുറച്ചു നില്ക്കുകയുമെന്നത് വാസ്തവത്തില്‍ പക്വമാകാത്ത ഒരു മനസ്സിന്റെ ഭ്രമമാണെന്നാണ് അതിനര്‍ത്ഥം. ഐന്ദ്രികമായ കാഴ്ച അവിടെ മുമ്പിലുള്ളതിന്റെ കാഴ്ചയല്ല, ഉള്ളതായി തോന്നിപ്പിക്കുന്നതിന്റെ കാഴ്ചയാണ്. യാഥാര്‍ഥ്യമെന്ന ശബ്ദത്തിന്റെ ശരിയായ ഈ അര്‍ഥം മറന്നുകൊണ്ട്, അതിന് സത്യമെന്ന പരിവേഷം നല്‍കുക ജീവിതത്തിലെ ഏറ്റം വലിയ വീഴ്ചയാണ്.
ശ്രുതിയുടെ രണ്ട് പാരമ്പര്യങ്ങളുണ്ട് – വേദവും വേദാന്തവും. അജ്ഞാനിക്കുവേണ്ടിയുള്ള ഉക്തിയാണ് വേദം. വേദാന്തം (വേദങ്ങളുടെ അറുതി) വേദങ്ങള്‍ക്കപ്പുറത്തുള്ളതാണ്. ഇതാകട്ടെ ജ്ഞാനിക്ക് വേണ്ടിയുള്ളതും. ഉപനിഷത്തുകള്‍ ഇതില്‍ പെടുന്നു. ജ്ഞാനിക്ക് ദ്രവ്യം നിലവിലില്ല, ബോധവും അതിന്റെ ചൈതന്യവും മാത്രമേയുള്ളൂ. ദ്രവ്യലോകത്തെ വിശകലനം ചെയ്താരംഭിച്ച ആധുനിക ശാസ്ത്രചിന്ത മറ്റൊന്നും കണക്കിലെടുത്തില്ല. ബോധമെന്നത് ദ്രവ്യത്തിന്റെ ഒരു ഉപോത്പന്നം മാത്രമായിട്ടാണ് അതില്‍ കരുതപ്പെട്ടത്. എന്നാല്‍, വിശ്ലേഷണം ചെയ്യുന്തോറും നിഗമനത്തിലുണ്ടായിരുന്ന ദ്രവ്യം വാസ്തവത്തില്‍ അവിടെ ഇല്ലെന്ന അപ്രതീക്ഷിതമായ സത്യത്തിലേയ്ക്കാണ് ശാസ്ത്രം കണ്ണു തുറന്നത്. ദ്രവ്യമായി കാണപ്പെടുന്നയെന്തും മുറിച്ചു മുറിച്ചു ചെന്നാല്‍ വീണ്ടും ചെറുതാക്കാനാവാത്ത കണിക (atom) യിലെത്തുമെന്നും എല്ലാ ദ്രവ്യാത്മക രൂപവിന്യാസങ്ങളുടെയും ഉള്ളിന്റെ ഉള്ള് ആറ്റമാണെന്നുമുള്ള അറിവ് ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ആറ്റത്തെയും വിഘടിക്കാമെന്നും അപ്പോള്‍ പുറത്താകുന്ന ഊര്‍ജ്ജം വിസ്മയിപ്പിക്കുംവിധം അതിശക്തമാണെന്നും ആറ്റംബോംബു വ്യക്തമാക്കി. Einsteinന്റെ E = mc² സമവാക്യമാണ് ബോംബിന്റെ നിര്‍മ്മിതിയിലേയ്ക്ക് നയിച്ചത്. ആത്യന്തികമായി എല്ലാം ഊര്‍ജ്ജമാണെന്ന വലിയ കണ്ടെത്തലില്‍ മനുഷ്യന്‍ അഹങ്കരിച്ചു. പക്ഷേ, അത് അറിവിന്റെ അവസാനമല്ലായിരുന്നു. ഊര്‍ജ്ജത്തിലേയ്ക്ക് ആഴത്തില്‍ കടന്നു ചെന്നാല്‍ അതും അപ്രത്യക്ഷമായിട്ട്, ബോധം മാത്രം ബാക്കിയാവും എന്നത് ഭാരതത്തിലാണ് ആദ്യം കണ്ടുപിടിക്കപ്പെട്ടത്! അസ്തിത്വത്തിന്റെ അത്യഗാധത്തിലേയ്ക്കുള്ള ഈ കുതിപ്പ് നമ്മിലെ ബോധത്തിനല്ലാതെ മറ്റൊന്നിനും സാധ്യമല്ലാ താനും. മാക്സ് പ്ലാങ്കും ഐന്‍സ്റ്റൈനും വേദാന്തഭാഷയോട് ഏറ്റവും അടുത്തുവന്ന ശാസ്ത്രജ്ഞരാണ്. നമ്മുടെ ദൃഷ്ടിയിലുള്ളതോ, ശാസ്ത്രത്തിലൂടെ എത്തിപ്പിടിക്കാവുന്നതോ അല്ല അസ്തിത്വത്തിന്റെ മൗലികത എന്നാണ് അവരും അവസാനം മനസ്സിലാക്കിയത്.
ജീവിതം ലൈംഗികോര്‍ജ്ജമാകുന്നു എന്നൊരു കൃതിയില്‍ (അ. 7, താളുകള്‍ 203…) ബോധാവസ്ഥ എന്താണെന്ന് വ്യക്തമാക്കാന്‍ ഓഷോ ശ്രമിക്കുന്നുണ്ട്. അതു മനസ്സിലാക്കാനുള്ള ‘ക്ലൂ’ ഇതാണ് : അറിവിന്റെ ആദ്യത്തെ രണ്ട് തലത്തിലും ബോധത്തിന് വെറുതേ സാക്ഷിയായി നിലകൊള്ളാനാവും. അതിങ്ങനെ വിശദീകരിക്കാം. ഐന്ദ്രികതലത്തില്‍ ഞാന്‍ എന്റെ ശരീരമാണ്. പക്ഷേ, എന്റെ ശരീരത്തെപ്പറ്റി എനിക്കു ബോധമുണ്ട്. അപ്പോള്‍, ശരീരവും ഈ ബോധവും രണ്ടാണ്. ‘എനിക്ക്’ എന്റെ ശരീരത്തെ കൈകാര്യം ചെയ്യാം. അതായത്, ഈ ‘ഞാന്‍’ എന്റെ ശരീരമല്ല; അല്ലെങ്കില്‍, അതു മാത്രമല്ല. അതോടൊപ്പം, എനിക്ക് മനസ്സ് എന്നൊന്നുണ്ടെന്നും എനിക്കറിയാം. എന്റെ മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്ന അതെന്തോ, അത് എന്നില്‍നിന്ന് – എന്റെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും – വ്യത്യസ്തമായ എന്തോ ആണ്. ശരീരത്തിന് സ്വയമറിയാനാവില്ല. മനസ്സിനും സ്വയം നിരീക്ഷിക്കാനാവില്ല. എന്നാല്‍, എനിക്കു ചിന്തിക്കാനും, ചിന്തിക്കാതിരിക്കാനും, ചിന്തയെ എന്തിലേയ്ക്ക് വേണമെങ്കിലും തിരിച്ചുവിടാനുമൊക്കെ ആവും. അതായത്, മനസ്സിനപ്പുറത്തുള്ള ഒരു ശക്തികൂടി എന്നിലുണ്ട്, അതിലൂടെയാണ് ഇതൊക്കെ എനിക്കു സാധ്യമാകുന്നത് എന്ന് സമ്മതിക്കാതെ തരമില്ല. ശരീരത്തെയും മനസ്സിനെയും നിരീക്ഷിക്കുന്ന ഈ മൂന്നാമത്തെ തലമാണ് ബോധം. സത്യത്തില്‍, ഈ സാക്ഷീഭാവമാണ് എന്റെ കാതല്‍. അതാണ് ഞാന്‍. അതാണ് ആത്മാവ് അല്ലെങ്കില്‍ മുകുളം. മുകുളത്തിനു, ആത്മാവെന്നും അര്‍ഥമുണ്ട്. എന്നിലുള്ള ബാക്കിയെല്ലാറ്റിനും സാക്ഷിയാകാന്‍ കഴിയുന്നതാണ് ഈ ബോധം. ഞാനെന്താണ് എന്ന ചോദ്യത്തിനു, ‘നേതി, നേതി’, അതല്ല, അതല്ല, എന്ന് പറഞ്ഞുകഴിഞ്ഞ് ബാക്കിയാവുന്നതെന്തോ, അതാണ് ബോധം. മനുഷ്യനിലെ ഈ ആത്മബോധം, അല്ലെങ്കില്‍ മുകുളം, വികസിച്ചു വളരണമെങ്കില്‍, അത് തോട് പൊട്ടിച്ചു വെളിച്ചത്തിലേയ്ക്കു വരണം. ഈ തോട് ഏത് മനുഷ്യനും സഹജമായ, അവന്റെ/അവളുടെ അധികരിച്ച അഹംഭാവമാണ്. അതാണ് ഊര്‍ജ്ജത്തിന്റെ ഒഴുക്കിനെ തടഞ്ഞുവയ്ക്കുന്നത്. അഹത്തെ മറികടന്നൊഴുകാന്‍ തുടങ്ങുന്ന ഉള്ളിലെ ഊര്‍ജ്ജം മറ്റ് അസ്തിത്വങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിലൂടെയാണ് ആനന്ദം കൈവരുന്നത്. ഈ താദാത്മ്യം എന്തിനോടുമാകാം. ഒരു വ്യക്തിയോടാകാം, ജീവികളോടാകാം, പുഴയോടും, വൃക്ഷത്തോടും പ്രകാശത്തോടുമൊക്കെയാകാം. നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്, അത് ജീവനെന്ന അത്യുദാത്തമായ അത്ഭുതത്തോടാകാം. നമ്മുടെയോ, അയല്‍വക്കത്തെയോ ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെപോലും ശരീരഭാവങ്ങളും, ആത്മഭാവങ്ങളും പോലും, ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ പ്രത്യക്ഷീകരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിനു, ചിന്തിക്കാതെ തന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. ആനന്ദമെന്തെന്നു അപ്പോഴേ നാമറിയൂ.
‘ഒരു കടുകുമണിയോളം വിശ്വാസം’ എന്നൊരു വേദവാക്യശകലമുണ്ട്. ഒരു കടുകുമണിയിലുള്ളത് അസ്തിത്വത്തിന്റെ ഒരു ബോധകണമാണ്. അതതിലുള്ളതുകൊണ്ടാണ്, മണ്ണും വെളിച്ചവും കിട്ടുമ്പോള്‍, ഭൂമിയും സൂര്യനും അതിന് പോഷണവും സംരക്ഷണവും വാഗ്ദാനം ചെയ്യുമ്പോള്‍, മറ്റൊരു സഹായവുമില്ലാതെ, അതില്‍നിന്ന് ഭാവനാതീതമായ ഒരത്ഭുതസസ്യം ഇരുകൈയും നീട്ടി അതിസാഹസത്തോടെ പുറത്തേയ്ക്ക് ചാടുന്നത്. തടസങ്ങള്‍ ഇല്ലാതിരുന്നാല്‍, തുടര്‍ന്നങ്ങോട്ട്, ഭൂമിയെ സ്വവംശത്താല്‍ നിറക്കാനുമുള്ള ശക്തി അതിനുണ്ട്. കായ്പൊട്ടി ചിതറിവീഴുന്ന ഓരോ കടുകുമണിയിലും ഈ ശക്തി അന്തര്‍ലീനമായി ഒളിഞ്ഞിരിപ്പുണ്ട്. ഇല്ലെങ്കിലതിന് തുടര്‍ച്ചയുണ്ടാവില്ല. കാലാകാലത്തോളം, ഏത് കാലാവസ്ഥയിലും സാഹചര്യത്തിലും എങ്ങനെ അതിജീവിക്കണമെന്ന സൂത്രങ്ങളെല്ലാം മുന്‍കൂട്ടി അതില്‍ സംഭരിചിട്ടുണ്ട്. അല്ലായിരുന്നെങ്കില്‍ അടുത്ത തലമുറയിലേയ്ക്ക് ഇക്കാര്യങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ അതിനാവില്ലല്ലോ. ഏത് കുരുവിലും, ഏതണ്ഡത്തിലും, ഏത് ബീജത്തിലും ഒളിഞ്ഞിരിക്കുന്ന ഈ ശക്തി അനന്തബോധമല്ലാതെ പിന്നെയെന്താണ്? പരിശുദ്ധിയുടെയും സംപൂര്‍ണതയുടെയും ഈയൊരംശം തരവ്യത്യാസമില്ലാതെ, എല്ലാ അസ്തിത്വത്തിലുമുണ്ടെന്നു മനസ്സിലാവുമ്പോള്‍, എല്ലാവുമായി ഒരു സമഭാവന, തന്മയീഭാവം, വന്നുചേരുന്നു. അതു തന്നെയാണ് അവബോധം, സംശുദ്ധമായ അറിവെന്ന പ്രകാശം. എല്ലാ വായനയും പഠനവും, ചിന്തയും ധ്യാനവും ഇതിലേയ്ക്ക് നയിക്കണം. അതാണ് തിരിച്ചുവരവ് അല്ലെങ്കില്‍ പരാവൃത്തി എന്ന് ജ്ഞാനികള്‍ വിളിക്കുന്ന ആത്മജ്ഞാനത്തിന്റെ വെളിച്ചം. അസ്തിത്വത്തിന്റെ ഈ രഹസ്യത്തിലെത്താന്‍, ജ്ഞാനപ്രകാശം ഉള്ളില്‍ തെളിയുമ്പോള്‍, അന്വേഷിക്ക് ചിലപ്പോള്‍ ഒറ്റ നിമിഷം മതിയാവും. അയ്യായിരം വര്‍ഷം മുന്‍പ് ഇത് ഭാരതത്തിലുള്ള ചിലര്‍ക്ക് സാധിച്ചു. എന്നാല്‍, വിശ്ലേഷണങ്ങളിലൂടെ മുമ്പോട്ട് പോകുന്ന ശാസ്ത്രത്തിന് ഊര്‍ജത്തിന്റെ അങ്ങേ അടിത്തട്ടില്‍ ബോധമാണെന്ന സത്യം കണ്ടെത്താന്‍ ഇനിയും ഒരു പതിനായിരം വര്‍ഷം വേണ്ടിവന്നേയ്ക്കാം. കാരണം, അതിന് കാര്യകാരണങ്ങളിലൂടെ ക്രമബദ്ധമായേ സഞ്ചരിക്കാനാവൂ. എന്നാല്‍, ഹൃദയത്തിന് ഈ സമയകടമ്പയില്ല. അതു സത്യത്തിലേയ്ക്ക് നേരിട്ട് എടുത്തുചാടുകയാണ് ചെയ്യുക. ഒരന്വേഷിയുടെ ജീവിതത്തില്‍ ഇത് ഏത് നിമിഷവും സംഭവിക്കാം. മിക്കവര്‍ക്കും അതിനായി പല ജന്മങ്ങള്‍ കാത്തിരിക്കേണ്ടിയും വരാം. ആര്‍ക്കും പ്രവചിക്കാനാവത്തത്ര അനിശ്ചിതമായ സമയം എന്നേ ‘ജന്മങ്ങള്‍’ കൊണ്ട് അര്‍ഥമാക്കുന്നുള്ളൂ.
അറിവ് പ്രകാശമാണ്. നേരത്തേ, മായയുടെ പ്രതിഭാസങ്ങളെപ്പറ്റി എഴുതിയപ്പോള്‍, ഈ ലോകം നമ്മുടെ സൃഷ്ടിയാണെന്ന് പറഞ്ഞുവച്ചു. ഉള്‍ക്കൊള്ളാന്‍ വിഷമമുള്ള ഒരു വിഷയമാണിത്, എന്നാലും, അതുള്‍ക്കൊണ്ട് കഴിഞ്ഞാല്‍, ജീവിതം വളരെയധികം ശാന്തമാകും. മായയാണെന്ന് പറഞ്ഞാലും, മിക്കവര്‍ക്കും അന്നന്നത്തെ ജീവിതം, കാണുന്നതൊക്കെ സത്യത്തില്‍ ഉള്ളതാണെന്നും നിലനില്‍ക്കുന്നതാണെന്നും ധരിച്ചുവശായി, അവയില്‍ ഇഷ്ടമുള്ളവയെ സ്വന്തമാകാനുള്ള വ്യഗ്രതകള്‍ നിറഞ്ഞതാണ്. അതിന്റെ ഫലമായി നാം ഭൂതഭാവികളുടെ പിടിയില്‍ അമര്‍ന്നുപോകുന്നു. കാതലായത് കൈവിട്ടു പോകുന്നു.
ഈ വിഷയത്തില്‍ അല്പം കൂടി വ്യക്തതയുണ്ടാകാന്‍, ഈയൊരു പരിചിന്തനത്തിനും ശ്രമിക്കുക. ദ്രവ്യാത്മകമായ ഈ ലോകം നിലവിലുണ്ടെന്ന ധാരണ നമ്മെ കീഴടക്കുന്നത്, ‘നാം’ അവിടെയുണ്ടെന്നുള്ള സത്യം നമ്മള്‍ മറക്കുമ്പോഴാണ്. അല്ലെങ്കില്‍, ‘നാം’ അവിടെ ഇല്ലാത്തതുപോലെ പെരുമാറുന്നതുകൊണ്ടാണ്. ഇതില്‍ ‘നാം’ (ഞാന്‍) എന്ന് പറയുന്നത്, നേരത്തേ സൂചിപ്പിച്ചതു പോലെ, ആന്തരിക അല്ലെങ്കില്‍ ആത്മസത്തയെപ്പറ്റിയാണ്. ആത്മസത്ത ശരീരവുമായി താദാത്മ്യം പ്രാപിക്കാനിടയായാല്‍, ശരീരം മുന്‍കൈ നേടുന്നു. അപ്പോള്‍ ആത്മസത്ത ദ്രവ്യാത്മകമായതിന്റെ നിഴലില്‍ മറഞ്ഞു നില്‍ക്കേണ്ടിവരുന്നു. ശരീരം അതിന്റെ ഭാവങ്ങളെ സൃഷ്ടിക്കുമ്പോള്‍, പരമാര്‍ത്ഥമായത് നിഗൂഢമാകയും ഭ്രാമാത്മകമായത് അസ്ഥിത്വമുള്ളവയെപ്പോലെ കാണപ്പെടുകയും ചെയ്യും. ഇല്ലാത്തത് ഉള്ളതുപോലെയും, ഉള്ളത് ഇല്ലാത്തതുപോലെയും ആക്കുക. അതു തന്നെയാണല്ലൊ മായ.
അല്പം കൂടി വെളിച്ചം വീശാന്‍, സ്വപ്നമെന്ന നിത്യാനുഭവം സഹായിക്കും. സ്വപ്നം സ്വപ്നമാണെന്ന് നാമറിയുക, ഉണര്‍ന്നു കഴിയുമ്പോള്‍ മാത്രമാണ്. കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വപ്നം യാഥാര്‍ഥ്യമായിട്ടാണ് നാം അനുഭവിക്കുക. ആ സമയത്ത് ഉണര്‍ച്ചയിലെ കാര്യങ്ങള്‍ ആരും ഓര്‍ക്കുന്നില്ല. നമ്മുടെ സ്വപ്നാനുഭവങ്ങള്‍ ഉണര്‍ച്ചയിലുള്ളവയെക്കാള്‍ ശക്തിയുള്ളവ ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെയാവണം, ഉണര്‍ന്നിരിക്കുവെന്നു നാം കരുതുന്ന സമയത്തും സ്വപ്നാനുഭവത്തിന് ഓര്‍മയില്‍ നിലനില്‍ക്കാനാകുന്നത്. ഇതല്പം കൂടി വിശദീകരിച്ചാല്‍ – സ്വയംബോധം വരുമ്പോള്‍, അതായത്, ഞാനിവിടെയുണ്ട് എന്നുള്ള ബോധം വരുമ്പോള്‍, സ്വപ്നം മാഞ്ഞുപോകുന്നു. അതിനര്‍ഥം, സ്വപനത്തിലെ സംഗതികള്‍ക്ക് സത്യത്തിന്റെ പ്രതീതി വരുന്നത്, ‘നാം’ അപ്പോള്‍ അവടെയില്ലാത്തതുകൊണ്ടാണ് എന്നാണ്. ഈ തത്ത്വത്തെ ഇനി ‘ഉണര്‍ജീവിത’ത്തിലേയ്ക്ക് കൊണ്ടുവരൂ. അവബോധത്തിന്റെ സാന്നിധ്യത്തില്‍ ഐന്ദ്രികാനുഭവങ്ങള്‍ വെറും ഭ്രമങ്ങളാണെന്ന തിരിച്ചറിവുണ്ടാകുന്നു. അതായത്‍, അവബോധം എന്ന പ്രകാശം അന്തരാത്മാവില്‍ വീഴുന്ന ആ ക്ഷണത്തില്‍, ഐന്ദ്രികമായവ നിഴലുകളെന്നോണം അപ്രത്യക്ഷമാകും.
ഈ കണ്ടെത്തലിന് ജീവിതത്തിലെവിടെയും സാധ്യതയുണ്ട്, വളരെ വ്യക്തമായി, മനുഷ്യബന്ധങ്ങളില്‍. കാരണം, മനസ്സിന്റെ പ്രവര്‍ത്തനവും സമാനമാണ്. പാരസ്പര്യങ്ങളും വൈപരീത്യങ്ങളും ഇടകലര്‍ന്നു കിടക്കുന്നു. അപ്രതീക്ഷിതങ്ങളായ സ്വന്തം പ്രതികരണങ്ങള്‍ പോലും ചിലപ്പോള്‍ നമ്മെ പരിഭ്രമിപ്പിക്കാറും അന്ധാളിപ്പിക്കാറുമില്ലേ? എണ്ണിയാലൊടുങ്ങാത്ത ക്ഷിപ്രപ്രതികരണങ്ങള്‍ ഒന്നോടൊന്നു ചേര്‍ന്നാണ് ഓരോ നിമിഷത്തിലും നമ്മുടെ പ്രവൃത്തികള്‍ രൂപംകൊള്ളുന്നത്. പ്രകാശതരംഗങ്ങള്‍ പോലെ, വൈകാരിക തരംഗങ്ങളും ജന്മംകൊള്ളുന്നതും ചലിക്കുന്നതും ബോധപ്രക്രിയക്ക് അതീതമായിട്ടാവാം. അതുകൊണ്ട് self knowledge 90%വും മിഥ്യാബോധമാണെന്നതാണ് വാസ്തവം. തരംഗവ്യതിയാനങ്ങളുടെ സമുദ്രത്തിലാണ് ഓരോ ചിന്തയും അതിനോട് ചേര്‍ന്ന ചേഷ്ടകളും സംഭവിക്കുന്നത്. ഓരോ സന്ദര്‍ഭത്തിനുമിണങ്ങുന്നത്, പരിചയംകൊണ്ട് നാം ഏതാണ്ടൊന്നു കണക്കാക്കിയെടുക്കുന്നു എന്ന് മാത്രം. അങ്ങോട്ടുമിങ്ങോട്ടും വഴുതിപ്പോകുക ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അവബോധത്തിന്റെ അസ്വാരസ്യങ്ങളെന്നപോലെ, അവബോധത്തിന്റെ താല്‍ക്കാലികമായിട്ടെങ്കിലുമുള്ള മിന്നലാട്ടങ്ങളും എല്ലാവര്‍ക്കുമുണ്ട്. എന്നാലവ അവിടെയും ഇവിടെയുമായി വന്നു പതിച്ചിട്ട്, ചിതറിപ്പോകുകയാണ്. നമുക്ക് ചുറ്റും നാമനുഭവിക്കുന്ന നന്മയും, കരുണയും, സ്നേഹവും; നാം കണ്ടെത്തുന്ന നിര്‍വൃതിയുടെ നിമിഷങ്ങളും സൗന്ദര്യ വശ്യതകളുമെല്ലാം അല്പാല്പമായ അവബോധത്തിന്റെ കിരണങ്ങളാണ്. അഹത്തിന്റെ നിഴലില്‍ ഇവയെല്ലാം മങ്ങിപ്പോകാറാണ് പതിവ്. എപ്പോഴും, ആരെയും എന്തിനെയും ‘ഞാന്‍’, ‘എന്റെ’, ‘എനിക്കു’, ‘എന്നോട്’ എന്നിത്യാദി അളവുകോലുകൊണ്ട് തട്ടിച്ചുനോക്കുന്ന വെപ്രാളത്തില്‍, ബോധപ്രക്രിയയെ അഹത്തിന്റെ അതാര്യത തടഞ്ഞുനിര്‍ത്തുന്നു എന്ന് ചുരുക്കം. മേല്പ്പറഞ്ഞ മിന്നലാട്ടങ്ങള്‍ നമ്മെ കാര്യമായി സ്പര്‍ശിക്കുമ്മുമ്പ് മങ്ങിമറയുകയാണ്.
അതെന്തുകൊണ്ടെന്നറിയാന്‍ പ്രകാശത്തെപ്പറ്റിയുള്ള ചില നിരീക്ഷണങ്ങള്‍ സഹായകരമാകും. വീശിയെറിഞ്ഞ ചൈനാവലപോലെ എല്ലാറ്റിലും ചെന്നുവീഴുന്ന എന്തോ ആയിട്ടാണല്ലോ പ്രകാശം പരക്കുന്നത്. പക്ഷേ, ശരിക്കും അതിസൂക്ഷ്മമായ കണാംശങ്ങള്‍ (photons) ഒന്നോടൊന്നു ചേര്‍ന്ന് തരംഗരൂപത്തിലാണ് പ്രകാശം, സെക്കന്റില്‍ മൂന്നു ലക്ഷം കി.മീ. എന്ന വേഗത്തില്‍, സഞ്ചരിക്കുന്നത്. ഭൗതികപ്രപഞ്ചത്തിലെ ഏറ്റവും കൂടിയ ഈ വേഗത്തില്‍ പ്രസരിക്കുന്നതിനാല്‍, ഒരൊഴുക്കായിട്ടാണ് നാം പ്രകാശത്തെ അനുഭവിക്കുന്നതെങ്കിലും, ഓരോ ഫോട്ടോണിനും അതിന്റേതായ കനവും വേഗവുമുണ്ട്. E = mc²എന്ന സമാവാക്യമനുസരിച്ചു, സെക്കന്റില്‍ 6.626/1033 joule ആണ് ഒരു ഫോട്ടോണിന്റെ ഊര്‍ജ്ജം എന്ന് കണക്കാക്കിയിരിക്കുന്നു (നിത്യജീവിതത്തിലെ ശാസ്ത്രം, സി. രാധാകൃഷ്ണന്‍). തരംഗവ്യതിയാനം അതിന്റെ ഊര്‍ജ്ജത്തിലും തദ്വാരാ അളവിലും മാറ്റം വരുത്തും. ഭാരമുള്ളതിനാല്‍ ഫോട്ടോണ്‍ തട്ടുന്നിടത്ത്, ആഘാതവുമുണ്ടാകും. പക്ഷേ, ഏത് ചെറുപ്രാണിക്കും താങ്ങാവുന്നത്രയേ അതുള്ളൂ എന്നതിനാല്‍ നാമതറിയുന്നില്ല. വെയില്‍ കായുമ്പോള്‍ ദേഹത്തെല്ലായിടത്തുമായി പതിയുന്ന സൂര്യപ്രകാശം ഒറ്റയടിക്ക് ഒരുമിച്ച് ഒരു ബിന്ദുവില്‍ അനുഭവപ്പെട്ടാല്‍, ഒരു വെടിയുണ്ടയേക്കാള്‍ മാരകമായിരിക്കുമത്. ലേയ്സര്‍ രശ്മി ഇങ്ങനെ സാന്ദ്രീകരിച്ച പ്രകാശമാണല്ലോ. പ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ, അവബോധത്തിന്റെ രശ്മികള്‍ സുതാര്യമായും സുസ്ഥിരമായും ഉള്ളില്‍ പതിയാനനുവദിച്ചാല്‍, ഉണ്ടാകുന്നയാഘാതം – ആനന്ദത്തിന്റെയനുഭവം – തമസായി നമ്മിലുള്ളതൊക്കെയും തകര്‍ത്തുകളയാന്‍ പോരുന്നത്രയായിരിക്കും.
Generated from archived content: essay1_dec1_12.html Author: sakariyas_nedukanal