രണ്ട് കയ്യുറകള്‍

നെറ്റിയില്‍ ഉറപ്പിച്ച ടോര്‍ച്ചിന്റെ പ്രകാശത്തില്‍ അയാള്‍ കുന്നിനെ വീക്ഷിച്ചു…

ഉടലും തലയും വേര്‍പെട്ട കളിപ്പാവകള്‍, കാലിയായ വെള്ള കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങളാല്‍ ഉപേക്ഷിക്കപ്പെ പ്ലാസ്റ്റിക് സഞ്ചികള്‍, നാപ്കിനുകള്‍ എല്ലാം ചേര്‍ന്ന് കുന്നായി മാറിയത് ടെമ്പോയിലേക്ക് മറിച്ചിടും മുമ്പ് എല്ലാ ദിനവും സാകൂതം വീക്ഷിക്കാറുണ്ടയാള്‍.

ഉപേക്ഷിക്കുന്നവയൊക്കെയും കൂടിചേര്‍ന്നാകുന്നത് ടെമ്പോയിലാക്കി ആളൊഴിഞ്ഞ് ഇടങ്ങളില്‍ തൂവിക്കളയുന്ന തൊഴിലാണയാള്‍ക്ക്.

ഉള്‍വശം വെളിപ്പെടുന്ന നേരങ്ങളില്‍ എന്തെല്ലാം തെളിയുന്നു . രാത്രി ആഘോഷങ്ങളുടെ സാക്ഷ്യങ്ങള്‍!

പള്ളയില്‍ ഷവലുകോര്‍ത്ത് ടേമ്പോയിലേക്ക് ആയുമ്പോള്‍ കണ്ണുചിമ്മാനാവില്ല. നിധി പൊങ്ങുന്ന നേരമതാണ്. …അങ്ങനെ കിട്ടിയിട്ടുള്ളവരുണ്ട്. വിലപിടിപ്പുള്ള പലതും. പ്രതാപികളുടെകയ്യില്‍ നിന്നും അവരറിയാതെ ചോര്‍ന്നു പോകുന്നത്. ഉപേക്ഷിക്കപ്പെടുന്നതില്‍ നിന്നും ഉല്‍പ്പന്നം നിര്‍മ്മിക്കുന്നവര്‍ക്ക് തൂക്കിവില്‍ക്കുന്നതിനേക്കാള്‍ അധികം വില കിട്ടുന്നത് . അങ്ങിനെ എന്തെങ്കിലുമൊന്ന് എന്നെങ്കിലും കിട്ടുമെന്നായാളും പ്രതീക്ഷിക്കുന്നു.

പുലരുന്നതിനു മുമ്പെ ദൂരെയിടങ്ങളില്‍ തൂവാനുള്ളതാണ്. ഷവല്‍ കുത്തി അയാള്‍ പണി തുടങ്ങി.

ആദ്യത്തെ കുത്തില്‍ പൊങ്ങി വന്നത് കുറെ കാലിക്കുപ്പികളും ഡിസ്പോസബിള്‍ ഗ്ലാസുകളുമായിരുന്നു . ഗുഹാമുഖം തുരന്ന് കയറിയപ്പോള്‍ കുത്തിയ പ്രകാശവട്ടത്തില്‍ കണ്ണുകളിലുടക്കിയത് മനുഷ്യന്റെ കൈപോലുള്ളതെന്തോ , അയാള്‍ തോണ്ടി മറിച്ചു. ഒരു കയ്യുറ ആയിരുന്നു. പുറത്തൊരിടത്തേക്ക് അതെടുത്ത് ഒതുക്കി.

അടുത്ത കുത്തിന് ഒന്നും കൂടി പുറത്ത് ചാടി . കൊള്ളാമല്ലോ! രണ്ടും ചേര്‍ത്തയാള്‍ വച്ചു. കൗതുകത്തിന്റെ കണ്ണുകളെ അമ്പരപ്പിച്ചുകൊണ്ട് അവ ചേര്‍ച്ചയില്ലാതിരുന്നു. രണ്ടു ജോഡിയില്‍ പെട്ടവയായിരുന്നു .

എങ്കിലുമതിന്റെ നിറം വലിപ്പം പൊരുത്തമുള്ളതായിരുന്നു.

അയാള്‍ വിചാരിച്ചു കയ്യുറ വാങ്ങണം എന്നാഗ്രഹിച്ചിട്ടും എത്രനാളുകളായി വാങ്ങാനൊക്കുന്നില്ല . കാര്യം നിസാരതുകയേ വേണ്ടിയുള്ളു. ഓരോ തിരിമറികളില്‍ പെട്ട് സ്വന്തമാക്കണമെന്നോര്‍ക്കുന്നത് ആഗ്രഹമായിത്തന്നെ അവശേഷിക്കുന്നു. കുപ്പയില്‍ പണിയുമ്പോള്‍ കയ്യുറ ഒരത്യാവശ്യമാണ്. ഒന്നുണ്ടായത് കീറിപോയിട്ട് എത്ര നാളുകളായി … ഇനി ഇതൊന്ന് കഴുകി തുടച്ചാല്‍ മതി. അയാള്‍ രണ്ടും ചേര്‍ത്ത് ഷര്‍ട്ടിനുള്ളില്‍ തിരുകി.

തുടര്‍ന്ന് രണ്ടേ കുത്തിയുള്ളു .എളിയില്‍ ഒരനക്കം ചൂടന്‍ ശരീരത്തില്‍ പറ്റിയിരുന്നപ്പോള്‍ പോയ ജീവന്‍ തിരിച്ചുവന്നതുപോലെ കയ്യുറകള്‍ അനങ്ങുന്നു.

ഇതെന്തിതിങ്ങനെ എന്നൊരാധിയില്‍ അയാള്‍ പണി നിര്‍ത്തിപ്പോയി.

അനക്കം കൂടുന്നു. കയ്യുറകള്‍ സൗഹൃദം കൂടുന്നു . കൈപിടിച്ച് കുലുക്കുന്നു അങ്ങനെ എന്തൊക്കെയോ ചെയ്യുന്നതായാണ് അയാള്‍ക്ക് തോന്നിയത് . വിചിത്രമായ അനുഭവത്തിലൂടെ കടന്നു പോകുമ്പോഴുണ്ടാകുന്ന തരിപ്പില്‍ അയാള്‍ ചലനമറ്റു നിന്നു.

അല്‍പ്പ സമയം കടന്നു പോയി. അരക്കെട്ടില്‍ അനക്കമടങ്ങി . എന്തോ ചില അടക്കിപ്പിടിച്ച ഒച്ചകള്‍ കേള്‍ക്കാറായി . കാതുകള്‍ വിളക്കായി നിന്നു.

‘’ ഇന്നലത്തെ സായാഹ്നം ! ഹൊ ! മറക്കാനാകുന്നില്ല സുഹൃത്തെ ആനന്ദം …പരമാനന്ദം!’‘ കാതില്‍ കേട്ട ആദ്യ വചനം പതിഞ്ഞ ശബ്ദം … ആനന്ദഭാവം ! കൈപിടിച്ച് കുലുക്കി കൂട്ടായ കയ്യുറകളിലൊന്ന് അടുത്തതിനോട് പറയുന്നതാണ്.

‘’ എത്ര നാളുകള്‍ പോയെന്നോ ഒരുവളെ പിന്തുടരാന്‍ തുടങ്ങിയിട്ട്. എന്തൊരു വിധി ! ഒറ്റക്ക് ഒത്തുകിട്ടിയില്ല ! പക്ഷെ ഭാഗ്യം! ഇന്നലെ അവളെയങ്ങ് ഒതുക്കത്തില്‍ കിട്ടി. സമയം തെറ്റിയുള്ള അവളുടെ വരവും എന്റെ കാത്തു നില്‍പ്പും പച്ചിലയും കത്രികയും പോലെ ചേര്‍ന്നു. ഇരുളും മുമ്പ് വീട്ടിലെത്താനുള്ള ഒരു തിടുക്കമുണ്ടല്ലോ , അതായിരുന്നു അവളുടെ കാലുകളില്‍. വലിയ റബ്ബര്‍ തോട്ടത്തിനപ്പുറമാണ് അവളുടെ വീട്. മുള്ളുവേലിക്കുള്ളിലെ തോട്ടം എന്റെതും എരിഞ്ഞടങ്ങുമ്പോഴത്തെ നേര്‍ത്ത ഇരുട്ടും തേന്‍ നുകരാന്‍ താഴ്ന്ന് പറന്ന നരിച്ചിലുകളും മാത്രം. നരിച്ചിലുകള്‍ വട്ടമിടുമ്പോള്‍ പാവം ഞെട്ടിത്തെറിക്കുകയായിരുന്നു. വഴിച്ചാലില്‍ നിന്ന് ഒരു കണ്‍കെട്ടുകാരന്റെ കൈവേഗത്തില്‍ അവളെ തോട്ടത്തിന് നടുവിലെ റബ്ബര്‍ പുരയിലെത്തിച്ചു ‘’

ആവേശത്തിലൊച്ച ഉയര്‍ന്ന് പോയത് തിരുത്തിയതാവണം, അടക്കം പറച്ചിലായി.

‘’ അന്തി ഇരുളിലും അവളുടെ ദേഹത്ത് ഇളം വെയില്‍ ചൂടായിരുന്നു ബോധം പോയപ്പോള്‍ ജീവനുള്ളതിനേക്കാള്‍ മുഖകാന്തി! സ്കൂള്‍ബാഗ് പുറത്തു നിന്നും ഊരി നിലത്തവളെ ചായ്ച്ചു കിടത്തുമ്പോള്‍ അസ്പഷ്ടമായി അവളുടെ ചുണ്ടുകള്‍ പിടഞ്ഞുകൊണ്ടിരുന്നു . വേണ്ട സാര്‍ , പ്ലീസ് എന്നോ മറ്റോ ആണെന്നു തോന്നുന്നു കേട്ടോ. സുഹൃത്തേ കുട്ടികള്‍ അങ്ങിനെ എന്തെല്ലാം ശാഠ്യം പിടിക്കും ! പരുവമുള്ളവര്‍ ഇതുകേട്ട് ഇതൊന്നും പാടില്ലെന്നു വച്ചാല്‍ പിന്നെ ജീവിതത്തില്‍ എന്തോന്ന് രസം… മൂത്ത തേങ്ങ തിന്നു മടുത്തിരിക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു ഇളം കരിക്ക് കിട്ടുന്നത് ഇടക്ക് ഇളം കരിക്കും കഴിക്കണം’‘

വര്‍ത്തമാനത്തില്‍ രസിച്ചാവണം രണ്ടാമത്തെ കയ്യുറ ചിണുങ്ങി ചിരിച്ചുകൊണ്ടിരുന്നു.

കയ്യിലിരുന്ന ഷവല്‍ വണ്ടിയില്‍ ചാരി വച്ച് അയാള്‍ കുന്തിച്ചിരുന്നു. തെളിഞ്ഞു കേള്‍ക്കാന്‍ കാത് അരക്കെട്ടോളം ചേര്‍ത്തു.

‘’രസകരമായത് പറയാന്‍ എനിക്കുമുണ്ട് സ്നേഹിതാ’

‘രണ്ടാമത്തെ കയ്യുറയുടെ സ്വരം ഉയര്‍ന്നു.

‘’ സന്തോഷകരമായ ജീവിതമെന്നാല്‍ സന്തോഷകരമായ തൊഴിലാണല്ലോ അങ്ങനെയുള്ള എത്രെയെത്ര തൊഴിലുകള്‍ ചെയ്യാമ്പറ്റിയിരിക്കുന്നു ! ഏറ്റവും ആ‍ഹ്ലാദമുള്ളത് പണം കടം നല്‍കി ദരിദ്രരെ ഹെല്‍പ്പ് ചെയ്യുന്ന പണി തന്നെ’‘

രണ്ടാമത്തെ കയ്യുറയുടെ സ്വരം മുറുകിയ തൊണ്ടയില്‍ നിന്നെന്നപോലെ ആവേശം കൊണ്ട്.

‘’ പണം ആവശ്യമുള്ളവന് അത് നല്‍കുന്നതിനോളം കാരുണ്യം വേറെ എന്തുണ്ട് ഭൂമിയില്‍ ചെറിയൊരു മൂലധനമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. ഉള്ളത് വച്ച് ആവശ്യക്കാര്‍ക്ക് വീതിച്ചിട്ടും കയ്യില്‍ ബാക്കിയുണ്ടായി എന്നുള്ളതാണ്.! ഒറ്റമുറിയില്‍ – ഐ ഹെല്‍പ്പ് എന്നൊരു ബോര്‍ഡും തൂക്കി തുടങ്ങി … ആള്‍ക്കാര്‍ ക്യൂ നിന്നു . പണം തിരിച്ചടക്കാന്‍ ഓഫീസില്‍ വരേണ്ടതില്ല എന്നതായിരുന്നു ഓഫര്‍. പറ്റുകാരുടെ വീടുകളിലെത്തി ദിനപ്പിരിവെടുക്കും. ആദ്യമൊക്കെ ആളുകള്‍ കാത്തിരുന്നു തിരിച്ചടക്കുമായിരുന്നു . പോകെ പോകെ ഒരു മുടക്കം . മുറുമുറുപ്പ് … ബലമായി ചോദിക്കുമ്പോള്‍ പറയുന്ന അന്യായം കേള്‍ക്കണം ! വാങ്ങിയതിലധികം തിരിച്ചടച്ചെന്ന്.

ഏതിനും പോംവഴിയുണ്ടല്ലോ നല്‍കുന്നതിന് തത്തുല്യമായ ഈട്. ചെക്ക് ലീഫ് വാങ്ങാനൊന്നും ഒരുത്തനേം ബുദ്ധിമുട്ടിച്ചില്ല. ഭൂമി തീറുള്ളതിന്റെ അസ്സല്‍ പ്രമാണം . മുദ്രപത്രത്തില്‍ ഒപ്പ്. പേന ഒപ്പിടുന്നയാള്‍ക്ക് സൗജന്യം ! എന്നാലും ചിലവന്മാര്‍ ചോദ്യം ചെയ്യും. അയ്യായിരത്തിന്റേയും പതിനായിരത്തിന്റേയും മുദ്രപത്രങ്ങളെന്തിനെന്ന് … തിരിച്ചടവ് മുടങ്ങിയവര്‍ക്ക് അതൊക്കെ ഉഷാറായി ബോദ്ധ്യപ്പെട്ടു.

ഇപ്പോള്‍ ഐ ഹെല്‍പ്പിന് ഓഫീസുകളുടെ കളിയാണ് . കൂടെ റിയല്‍ എസ്റ്റേറ്റുമുണ്ട്. ദിനപ്പിരിവിന് ചുറുക്കന്മാരായ ഫീല്‍ഡ് എക്സിക്യൂട്ടീവ്സും.

അദ്ധ്വാനത്തിന് ഒട്ടും കുറവില്ല കേട്ടോ. രാത്രി സത്ക്കാരങ്ങളില്‍ അതിഥികളായ ഉദ്യോഗസ്ഥര്‍ക്കും പ്രമാണിമാര്‍ക്കും ഷേക് ഹാന്‍ഡ് കൊടുക്കുക എന്നതു തന്നെ. അതും ഒരു സന്തോഷം. അവരാണല്ലോ എല്ലാ പിന്തുണയും തരുന്നത്’‘

രണ്ടു കയ്യുറകളും ഉല്ലസിച്ച് ചിരിച്ചു. ഉല്ലാസങ്ങള്‍ക്കിടയില്‍ അയാള്‍ അന്ധാളിച്ചു നിന്നു. ഏതോ അജ്ഞാതരുടെ രഹസ്യങ്ങള്‍ അറിഞ്ഞതിന്റെ അസ്വസ്ഥതയും ഇതുവരെ അറിഞ്ഞതിനപ്പുറം ഈ ലോകത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. കാഴ്ചകള്‍ കരയില്‍ നിന്നു കാണുന്ന കടലിന് സമം… ഉള്‍ക്കാഴ്ചകള്‍ ഉള്‍ക്കടലോളം ഉള്‍ക്കടലിനുള്ളിലോളവും…..

എളിയില്‍ നിന്നും കയ്യുറകള്‍ പുറത്തെടുത്തയാള്‍ സൂഷ്മമായി നോക്കി. നിഗൂഢമായ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ച് ഈ കുപ്പക്കുഴിയില്‍ ഒളിച്ചു പാര്‍ത്ത ഇവ തന്റെ കയ്യില്‍ വന്നു പെട്ടു. ഗൂഢാഹ്ലാദങ്ങളിലായിരുന്നവര്‍ കണ്ണുകളേറ്റപ്പോള്‍ വിനയത്താല്‍ മൗനമായിരിക്കുന്നു! എന്തു ചെയ്യണം …

ഏതോ രാക്കിളി ഒച്ചയിട്ടു കൊണ്ട് അകലേക്കെങ്ങോട്ടോ പറന്നു പോയി. നിഗൂഢതയിലേക്കുള്ള ക്ഷണം പോലെ അതിന്റെ ധ്വനികള്‍ ചുറ്റും മുഴങ്ങി. പിന്നെ നിശബ്ദത . ഉള്ളീല്‍ അസ്വസ്ഥത ഇരുളില്‍ നിന്നും പൊടുന്നനെ ഒരു ഒച്ച ഉയര്‍ന്നു. വെറും ഒച്ചയായിരുന്നില്ല… ഒരു ചോദ്യമായിരുന്നു. കയ്യുറകളുടേയ്തായിരുന്നു.

‘’ഇനിയെന്നെങ്കിലും ഇതുപോലൊന്നു കിട്ടും എന്ന് കരുതുന്നുണ്ടോ? കിനാ‍വ് കണാന്‍ കഴിയാത്തത്ര സുന്ദരമായത് നിങ്ങള്‍ക്കു കിട്ടിയിരിക്കുന്നു . വെളിപാടിലേക്ക് ഉണര്’‘

രണ്ടു കയ്യുറകളും കൂടി ഒരുമിച്ച് പറഞ്ഞു.

ആ വാക്കുകള്‍ മനസില്‍ മുത്തമിട്ടുകൊണ്ട് അയാള്‍ക്കുള്ളില്‍ മുഴങ്ങി.

കയ്യുറകള്‍ താളത്തില്‍ മന്ത്രം പോലുരുവിട്ടു.

‘’ പലരും ഇതുപോലുളളവ കൈകളില്‍ അണിഞ്ഞിട്ടുണ്ട് .ഇതണിയുന്നവര്‍ക്കല്ലാതെ കാണാനാവില്ല അതൊന്നും അത്രക്ക് ചേര്‍ച്ചയാണ്’‘

അയാള്‍ കയ്യുറകളില്‍ കണ്ണു വച്ചു. മനസില്‍ അതുമാത്രം തെളിഞ്ഞപ്പോള്‍ എത്ര മനോഹരം ! യാത്ര ചെയ്യാന്‍ തെളിഞ്ഞ വഴികളില്‍ പൂക്കളും പൊന്‍ കിരീടവും കയ്യുറകള്‍ കൈകളില്‍ അണിഞ്ഞു അയാള്‍ ചുറ്റും ഇരുട്ടു തന്നെ പ്രഭാതത്തിന് ഇനിയുമെത്ര നേരം.

അന്നേരം എങ്ങുനിന്നോ രാക്കിളിക്കൂട്ടം പറന്നു വന്നു. ചിറകടിച്ചവ അയാള്‍ക്കു മുകളില്‍ വട്ടം ചുറ്റി ഓരിയിടും പോലെ ചിലച്ചു.

അയാള്‍ ആകാശത്തേക്ക് നോക്കി. താഴോട്ടു നോക്കി നില്‍ക്കുന്നുണ്ട് ഉദയതാരം. പ്രകാശത്തിന്റെ അസ്ത്രങ്ങളും ഏറ്റി.

മടങ്ങാന്‍ നേരമിതാണ്.. സ്വന്തം ജീവിതത്തിലേക്ക് , വിയര്‍പ്പ് രുചിയിലേക്ക്.

കൈകളില്‍ നിന്നും കയ്യുറകള്‍ ഊരി കുപ്പയിലേക്കയാള്‍ തിരികെയിട്ടു.

ആളൊഴിഞ്ഞ ഇടം കണ്ടെത്തി ഒക്കെയും അടക്കം ചെയ്യണം. ഷവലു കുത്തി വാഹനത്തിലേക്കയാള്‍ കോരി നിറച്ചു.

ശവ വാഹനത്തിലേക്കയാള്‍ കയറി ഇരുന്നു . മൈതാനത്തു നിന്നും യാത്ര തിരിച്ചു…….

Generated from archived content: story1_may29_12.html Author: saju_pullan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English