ഇന്ത്യയിലെ ഏതു സംസ്‌ക്കാരിക വേദികളിലും ഇന്ന് ഒരു കൊച്ചു കേരളീയനെ കാണാം. സാക്ഷാൽ ശ്രീ. റസൂൽ പൂക്കുട്ടി. ‘സ്‌ലംഗോഡ് മില്യനർ’ എന്ന ഒരൊറ്റ ഹോളിവുഡ് ചിത്രത്തിലൂടെ ഭാഗ്യം തെളിഞ്ഞ വ്യക്തി. വലിയ വേദികളിൽ മഹാമേരുകൾക്കിടയിലിരിക്കുമ്പോൾ ശ്രീ. റസൂ്സലിന്റെ മുഖത്ത് അനാദൃശ്യമായ ഒരു ചിരി തെളിയും. വളരെ വിനയാമ്പിതനായ റസൂൽ അപ്പോൾ ഉള്ളിൽ ഒരു കവിത മൂളുന്നുണ്ടോ എന്നു സംശയം. ശ്രീ.കെ. അയ്യപ്പപണിക്കരുടെ പ്രശസ്‌തമായ വരികൾ….. വെറുമൊരു മോഷ്‌ടാവായ നിങ്ങളെന്നെ………..
അത് ഇപ്രകാരം വ്യാഖ്യാനിക്കാം. മുംബൈ എന്ന മഹാനഗരത്തിൽ വളരെയധികം കഷ്‌ടപ്പാടുകൾ സഹിച്ച് ആരാലും അധികം അറിയപ്പെടാതെ വെറുമൊരു സൗണ്ട് റിക്കാർഡിസ്‌റ്റായി നടന്ന ഒരു പാവമായ താൻ ഒറ്റ രാത്രികൊണ്ട് ഏവർക്കും സ്വീകാര്യനായ, ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്ന വിശിഷ്‌ടവ്യക്തിയായതിന്റെ അത്‌ഭുതം എന്ത്? അതാണു സിനിമ. നക്ഷത്രങ്ങൾ എപ്പോൾ ഉദിക്കും എപ്പോൾ അടർന്ന്് വീഴും എന്ന് ആർക്കും മുൻക്കൂട്ടി പ്രചവചിക്കാനാവാത്ത വിചിത്രലോകം! തീരെ സമയമില്ലാത്തവിധം റസൂൽ പൂക്കുട്ടി സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ ഇപ്പോൾ ലോകമെമ്പാടും യാത്രയിലായിരിക്കണം. ലഭിക്കുന്ന അവസരങ്ങൾ വേണ്ടവിധം ഉപയോഗിക്കുക എന്നതു ബുദ്ധി തന്നെ. എന്നാൽ വരവേൽപ്പുകളിൽപ്പെട്ട് തൊഴിൽ കൈവിടാതിരുന്നാൽ നന്ന്. അല്ലെങ്കിൽ ഇപ്പോൾ കിട്ടുന്ന അംഗീകാരങ്ങൾ നിലച്ചാൽ സ്‌ഥിതി മറ്റൊന്നായിരിക്കും.! ശിൽപങ്ങളും പ്രശസ്‌തിപത്രങ്ങളും നോക്കുകുത്തികളായി മാറും.
ഈ അവസരത്തിൽ ഓർത്തുപോകുന്നത് ഒരു മഹാ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന മലയാള സിനിമയിലെ പെരുന്തച്ചനെന്നു പേരുകേട്ട ശ്രീ. തിലകനെ കുറിച്ചാണ്. വാർദ്ധ്യക്യത്തിന്റെ അരിഷ്‌ടതകളിലും അദ്ദേഹം തന്റെ കലാവാസനകളെ നിലനിർത്താൻ സമരം ചെയ്യുന്നു. എവിടെയാണ് തെറ്റ്? ആരാണ് തെറ്റുകാർ എന്നു ചില പതിവു രാഷ്‌ട്രീയപ്രശ്‌നങ്ങൾക്കെന്നപോലെ വ്യക്തമല്ല. പരസ്‌പരമുള്ള ആക്ഷേപങ്ങൾ നഷ്‌ടങ്ങൾക്ക് പരിഹാരമാകുന്നില്ലല്ലോ. തന്നിലെ നടന്റെ ആത്‌മഹത്യപരമായ വിഷമാവസ്‌ഥയിൽ നിന്ന് ഒരു മോക്ഷമെന്നപോലെ 2010 മാർച്ച് മുതൽ ഒരു ഹോളിവുഡ് സിനിമയിൽ അഭിനയിക്കാൻ ശ്രീ തിലകൻ കരാറായതായി അറിയുന്നു. ഇനി ഭാഗ്യവശാൽ ഹോളിവുഡിൽ നിന്ന് ഒരു ഓസ്‌ക്കറോ മറ്റോ തരമായാൽ കാര്യങ്ങൾ ആകെ മാറി മറയും. ചില സാധാരണ നടന്മാർ പോലും തൊട്ടടുത്ത ഹിന്ദിയിലേക്കോ തമിഴിലേക്കോ അഭിനയിക്കാൻ വിളിക്കപ്പെട്ടാൽ പിന്നെ മീഡിയ നിറയെ ആ താരത്തിന്റെ അഭിമുഖങ്ങളും വാർത്തകളും കണ്ട് മലയാളി സമൂഹം വീർപ്പു മുട്ടാറുണ്ട്. ലോകം മുഴുവനുമെത്തുന്ന ഹോളിവുഡിൽ അഭിനയിക്കാൻ അവസരം കിട്ടുന്നതും അഭിനന്ദനമർഹിക്കുന്നതു തന്നെയാണ്. ഭാഷ, വേഷം, കല എന്നിങ്ങനെ എല്ലാകാര്യത്തിലും പഴയതു പോലെ എന്നും സായിപ്പന്മാർ നമ്മുടെ കണ്ണുതുറപ്പിക്കട്ടെ! മലയാളത്തിനു ഓസ്‌ക്കറുകൾ ലഭിക്കട്ടെ.
Generated from archived content: cinema1_feb20_10.html Author: sahrudayan