വർഷമേഘാവൃതമാം
കുളിരാർന്ന പകലുകളിൽ
ആർദ്രമാമുടലുമായ്
വിറയ്‌ക്കുന്നു നീ….
തൻനിഴൽപോലുമില്ലേകുവാ-
നിത്തിരി തണൽ,
താപരശ്‌മികളുതിർക്കുന്നു
ചിരിക്കുന്നു കനൽദൈവം.
സന്താപസന്തോഷസമ്മിശ്രമാ-
മെന്റെയനുഗ്രഹ ഭണ്‌ഡാരപ്പെട്ടിയിൽ,
നിന്നു വിസർജിക്കുമാരശ്‌മികളുടെ
ശീതതാപം നിന്നിലേൽക്കുമ്പോൾ
വിങ്ങിവിതുമ്പുമെന്റെ മനം
ഋതുഭേദങ്ങളാൽ ഞാൻ മറയ്‌ക്കുന്നു.
നഷ്‌ടസ്വപ്‌നങ്ങളുടെ തേങ്ങലുയരും
ഇന്നലെകൾ നിനക്കന്യമായ്.
സ്വന്തമാക്കാൻ പുത്തൻപുലരി-
കളേറുന്നു പ്രതീക്ഷയുടെ തേരിൽ.
ഉരുവിടുന്നു ഞാനെങ്കിലും
അറിയുന്നീലാ ചേതനയറ്റനിന്നാത്മാവ്….
അകലുമാ ഇന്നിന്റെ ഘടികാര-
മണിമുഴക്കം.
അവിരാമം തുടരാൻ നിയോഗിത-
യാമെന്റെ യാത്രാമധ്യേ-
യുപേക്ഷിക്കുന്നു നിന്റെ
നിശ്ചലമാം ശരീരത്തെ.
ഒരുപിടി കണ്ണീർകണങ്ങളായ്
പെയ്‌തിറങ്ങിയ വർഷമേഘം
നിനക്കു വായ്‌ക്കരിയിടുമ്പോൾ
മുന്നോട്ടുപായുന്നു ഋതുഭേദം
മരണമില്ലാത്ത നിന്നോർമ്മകളുമായ്..!
Generated from archived content: oct8_poem1.html Author: saheera_thangal