സന്ധ്യക്ക് സിന്ദൂരപൊട്ട് തൊട്ട്,
പകലിന്റെ നാഥൻ പോയ് മറഞ്ഞു.
അമ്പിളി പെണ്ണിന്റെ കണ്ണ് പൊത്താൻ,
കാമുകൻ കാർമുകിൽ വന്നണഞ്ഞു.
തണുവുള്ള തെന്നലിൻ കൈപിടിച്ച്
പുഴയിലെ ഓളങ്ങളൊത്തു നീന്തി
ജനലിന്റെ പാളി, തള്ളി തുറന്ന്,
ഒരു കാറ്റു വന്നെന്റെ തനു പുണർന്നു
ഉണർന്നയെൻ കവിളിലൊരുമ്മ നൽകി,
കുറുമ്പിയവളെങ്ങോ പോയൊളിച്ചു!
അലസമായെഴുകുമാ പുഴയുടെ നാദമെൻ,
അകതാരിലൊരു കൊച്ചു കുളിരായിറങ്ങി!
‘ഇരുളിന്റെ അഴകൊന്നു കാണുവാൻ പോകാം’
മൊഴിഞ്ഞുവെൻ മാനസം, അറിയാതെ വീണ്ടും!
നിലാവിന്റെ നേർത്തൊരു തട്ടമിട്ട്
നിളയതാ ഒഴുകുന്നു എന്റെ മുന്നിൽ!
തഴുകുന്ന കാറ്റിന്റെ മർമ്മരം കേട്ട്,
വെറുതെ നടന്നു ഞാൻ, ഏകനായ്….
ഹൃദയത്തിൽ ശബ്‌ദം, കേട്ടു ഞാനപ്പോൾ,
‘ഇതു തന്നെ സ്വർഗ്ഗം! ഇതു തന്നെ സത്യം!’
Generated from archived content: poem1_jun12_10.html Author: sabu_mh