ദുരന്ത നാടകം നമ്മളെ സന്തോഷിപ്പിക്കുന്നത് അത് കെട്ടുകഥയാണെന്ന് നമുക്കറിയാവുന്നതുകൊണ്ടാണ്. ഡോക്‌ടർ ജോൺസൺ പറഞ്ഞതാണിത്. ഹാസ്യസാഹിത്യത്തെക്കുറിച്ചും ഇതുതന്നെ പറയാം. അസ്വാഭാവികമായ പെരുമാറ്റരീതിയുടെ ആവിഷ്‌ക്കരണത്തിലൂടെ നമ്മളെ ചിരിപ്പിക്കുകമാത്രമല്ല ഹാസ്യസാഹിത്യവും കലയും ചെയ്യുന്നത്. നല്ല ഹാസ്യകൃതി നമ്മളെ ചിന്തിപ്പിക്കുകകൂടി ചെയ്യുന്നു. ഉപബോധത്തിന്റെ പ്രതിഷേധവും കലാപവുമാണ് ഹാസ്യം മനശാസ്‌ത്രകാരന്മാർക്ക.് ഹാസ്യസാഹിത്യകാരന്മാർ പക്ഷേ സമൂഹത്തിലെ അനാശാസ്യതകൾക്കെതിരെ ബോധപൂർവ്വമായി തന്നെ പ്രതിക്ഷേധിക്കുകയും കലാപം നടത്തുകയുമാണ്. പാൽപായസത്തിന്റെ കയ്‌പ് തനിക്കിഷ്‌ടമാണെന്ന് വിനയപൂർവ്വം പ്രസ്‌താവിക്കുകവഴി അയാൾ വൈതാളികരെ പരിഹസിക്കുക മാത്രമല്ല തിരുമുമ്പിൽ സേവക്കാരുടെ പാവയായി രാജ്യഭാരം നടത്തരുതെന്ന് രാജാവിനെ ഉപദേശിക്കുകകൂടിയാണ്. മുദ്രവാക്യം വിളിക്കുന്നതിനെക്കാൾ എത്രയോ അധികം ധൈര്യം വേണ്ട പ്രവൃത്തിയാണിത്.
സമകാലിക കേരളീയസമൂഹത്തിലെ അനാശ്യാസ്യതകളെ ഹാസ്യാത്‌മകമായി എന്നാൽ അതിനിശിതമായി വിമർശിക്കുന്ന ഏതാനും മികച്ച കഥകളുടെ സമാഹാരമാണ് പി.പി.ഹമീദിന്റെ “പർദ്ദക്കുള്ളിൽ എലി” എന്ന പുസ്‌തകം.
സാമ്പത്തിക സ്‌ഥിതി നോക്കാതെ ഉപരിമദ്ധ്യവർഗ്ഗ ജീവിതരീതി സ്വീകരിച്ചുകഴിഞ്ഞ മലയാളി സമൂഹത്തിന്റെ മുഖ്യപ്രശ്‌നം വൃദ്ധജനങ്ങളുടെ പരിപാലനമാണ്. പ്രായമുള്ളവരെ ഗുരുവായൂരോ വേളാങ്കണ്ണിയിലോ ഒക്കെ കൊണ്ടുപോയി തള്ളിക്കളയുന്ന സ്‌ഥിതിയിലേക്ക് നമ്മുടെ സമൂഹം നീങ്ങികഴിഞ്ഞിട്ടില്ല; ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായി എന്നു പറയപ്പെടുന്നുണ്ടെങ്കിലും. എന്നാൽ പഴയമട്ടിൽ പ്രായമായവരെ പരിചരിക്കാൻ മലയാളിക്ക് സമയവുമില്ല. ഈ സ്‌ഥിതിവിശേഷം സൃഷ്‌ടിക്കുന്ന പ്രതിസന്ധിയുടെ ഹാസ്യാത്‌മകമായ ആഖ്യാനമാണ് ‘ദയാവധം’.
ആരും കള്ളനായി ജനിക്കുന്നില്ല. പക്ഷേ ചിലർക്കെങ്കിലും ജീവിക്കാൻ ആ വഴി തെരഞ്ഞെടുക്കേണ്ടിവരുന്നു. കള്ളൻ മാത്രമല്ല വ്യഭിചാരിണിയും കൂട്ടികൊടുപ്പുകാരനുമെല്ലാം സമൂഹത്തിന്റെ സൃഷ്‌ടിയാണ്. അങ്ങനെ ഒരു തൊഴിലെടുത്തു വേണം ഏതെങ്കിലും ഒരാൾക്ക് ജീവിക്കാൻ എന്നു ചുറ്റുപാടുകൾ ഒഴിവാക്കപ്പെടുകതന്നെ വേണം. അതിനു വേണ്ടത് അത്തരം സാഹചര്യങ്ങൾ നിലവിൽ വരാനിടയാകുന്ന പരിതസ്‌ഥിതികൾ നിർമ്മാർജനം ചെയ്യികയാണ്. അതിനുപകരം അനാശ്യാസ്യതകളെ മഹത്‌വൽക്കരിക്കാൻ ശ്രമിക്കുന്നത് ആത്യാന്തികമായി സമൂഹത്തിന് ദോഷം ചെയ്യും. ഈ വസ്‌തുതയുടെ ഫലിതാത്മകമായ ആഖ്യാനമാണ്! നവതുവാഴ്‌വ് കിനാവ് കഷ്‌ടം‘ ഉദാത്തമായ ഹാസ്യത്തിന്റെ ഒരു ലക്ഷണം ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത് ഇങ്ങിനെയാണ്! ആരാണോ ഹാസ്യാത്‌മകമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് അയാൾക്കുകൂടി രസിക്കുന്നതായിരിക്കണം വിവരണം. ഈ കഥ വായിച്ച് ഏതുകള്ളനും ചിരിച്ചുപോകും. കള്ളന്മാർക്കും അതുപോലുള്ളവർക്കും ചാനൽ അഭിമുഖങ്ങൾ ഒരുക്കുകയും അവരുടെ പേരുവെച്ച് ആത്മകഥകളും അനുഭവ വിവരണങ്ങളും മറ്റു എഴുതി പണമുണ്ടാക്കുകയും ചെയ്യുന്ന വലിയ കള്ളന്മാരും കള്ളികളും പക്ഷേ ഇതു വായിച്ച് ചിരിക്കാനിടയില്ല.
ഡ്രൈവിംഗ് ലൈസൻസുകിട്ടാൻ 8-ം, 4-ം എടുത്തുകാണിച്ചാൽ മതിയെന്ന് ധരിച്ചുവച്ചവശരായ വിദ്യാസമ്പന്നയായ
യുവതിയെക്കുറിച്ചു കേൾക്കുമ്പോൾ ചിരിക്കുകയല്ലാതെ എന്തു ചെയ്യും?. പക്ഷേ ഡ്രൈവിംഗ് ലൈസൻസിനുമാത്രമല്ല നിത്യജീവിതത്തിനാവശ്യമുള്ള എന്തും എങ്ങിനെ നിഷ്‌പ്രയാസം സംഘടിപ്പിക്കാമെന്നതിനെക്കുറിച്ച് ഒരു കൈ പുസ്‌തകം തയ്യാറാക്കാൻ കഴിയുന്ന നിലയിലേക്ക് അവർ വളരുകയാണ്. മലയാളിയുടെ മൂല്യത്തകർച്ചയുടെ മാത്രമല്ല, മൂല്യത്തകർച്ചയിൽ ഉളുപ്പ് ഒട്ടും ഇല്ലാതിരിക്കാനുള്ള സാമർത്ഥ്യംത്തെകൂടി അനാവരണം ചെയ്യുന്നതാണ് “കേരളം കാത്തിരുന്ന കൈപുസ്‌തകം”. നമ്മുടെ ഓരോരുത്തരുടെയും നേരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ കഥ. അതിലെ രൂപം കണ്ട് നാം ചിരിക്കും. അത് തന്നെയാണെന്ന തിരിച്ചറിവിൽ ആത്‌മനിന്ദ അനുഭവിക്കുകയും ചെയ്യും.
ടൂറിസം ഒരു പ്രധാന ധനാഗമ മാർഗ്ഗമായി മാറ്റണമെന്നുണ്ടെങ്കിൽ ഏതു രാജ്യത്തിനും മദ്യപാനം മാത്രമല്ല വേശ്യാവൃത്തിയും സ്്ഥാപന വൽക്കരിക്കേണ്ടിവരും. തായ്ലാന്റിെൻയും മറ്റും അനുഭവം നമ്മുടെ മുമ്പിലുണ്ട്. കേരളത്തിന്റെ കാര്യത്തിൽ ഒരു പ്രത്യേകത കൂടിയുണ്ട്. നമ്മുടെ മണ്ണമുഴുവൻ ഏതാനും ചില വ്യക്തികളുടെ കയ്യിലായിക്കഴിഞ്ഞു; മണ്ണിനു മാത്രമല്ല മറ്റുള്ളവരുടെ മാനത്തിനു വിലപറയാൻ യാതൊരു മടിയുമില്ലാത്ത നിഷ്‌ക്കളങ്കന്മാരുടെ കയ്യിൽ പുലി വന്നു കഴിഞ്ഞു വെന്നും ഒരു ചെറുത്തുനില്പ് എത്രദുർബ്ബലമായാലും തുടർന്നുകൊണ്ടു പോകാമെന്നും ഓർമ്മപ്പെടുത്തുന്നു “ ഇനി അതും കൂടി” എന്ന കഥ ഗൗരവപൂർവ്വമായ വായന അർഹിക്കുന്നു. നർമ്മം നേരിയ ഒരാവരണം മാത്രമാണ് ഈ കഥക്ക്.
നല്ല ഹാസ്യകഥകളെന്നതിനുപരി വളരെ നല്ല ചെറുകഥകളെന്ന നിലയിൽ ഗൗരവമായ വായന ആവശ്യപ്പെടുന്നവയാണ്’ ‘രജ്ജസർപ്പം’, ‘സാരേ ജഹാൻസേ അച്ഛ.’ എന്നിവ.
കുട്ടികൾക്ക് വർമ്മതമ്പുരാൻ എന്നൊക്കെ പേരിടുന്നത് വൈപ്പിൻ പ്രദേശത്തെ ഹരിജനങ്ങളുടെ ഒരു രീതിയായിരുന്നു. വർമ്മ എന്ന പേരും ഉയർന്ന ഉദ്യോഗവും മറ്റും കണ്ട് അത്തരമൊരു ചെറുപ്പക്കാരന് മകളെ വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിക്കുന്ന ഒരു തമ്പിക്കും ഭാര്യക്കും പറ്റിയ അമളിയുടെ കഥയാണ് സാരേ ജഹാംസേ അച്ഛാ. തന്റെ ജാതിയും കുടുംബവും ഒന്നും ഒളിച്ചുവെയ്‌ക്കാൻ താൻ തയ്യാറല്ല എന്ന് ഏഴക്കശമ്പളമുള്ള യുവാവും തറപ്പിച്ചു തന്നെ പറയുന്നു. ജാതിയുടെ ഉയർന്നതെന്നും താഴ്‌ന്നതെന്നും പറയപ്പെടുന്ന ശ്രേണികളിലെല്ലാമുള്ള കാപട്യങ്ങളെ നിർദ്ദയം അനാവരണം ചെയ്യുന്നു ഈ കഥ. ഉയർന്ന ജാതിയുടെ പൊങ്ങച്ചത്തിന്റെയും താഴ്‌ന്നജാതിയുടെ അധമബോധത്തിന്റെയും മുഖമടച്ചൊരടിയാണ് ഉടനീളം ഹാസ്യാന്ധകമായി ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന ഈ കഥ.
ഒരു കൂട്ടം യുവതീയുവാക്കൾ മലയാള ചെറുകഥയിൽ ഒരു വസന്തം സൃഷ്‌ടിച്ചിട്ടുണ്ട്. രചനാ ഭംഗിയുടേയും, രസനിഷ്‌പതിയുടെയും ആശയസംവേദനത്തിന്റെയും കാര്യത്തിൽ അവരുടെ മികച്ചരചനകളോടു കിടപിടിക്കുന്ന ഒരു കഥ ഈ സമാഹാരത്തിലുണ്ട്. ‘ രജ്ജസർപ്പം’ വ്യാഖ്യാനത്തിനോ വിശദീകരണത്തിനോ ഞാൻ മുതിരുന്നില്ല. അനന്യമായ ഒരുവായനാനുഭവമായിരിക്കും ഇതു പ്രദാനം ചെയ്യുന്നതെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്കുറപ്പിച്ചു പറയാൻ കഴിയും.
കിഞ്ഞവർഷം ഹാസ്യകൃതിക്ക് കേരളസാഹിത്യ അക്കാദമി അവാർഡു നല്‌കുകയുണ്ടായില്ല. പരിഗണനാർഹമായ ഒരു കൃതി പോലും ഉണ്ടായിരുന്നില്ല എന്നതാണ് അക്കാദമി പറഞ്ഞ കാരണം. ഇക്കുറി അങ്ങിനെ ഒരു കാരണം പറയേണ്ടി വരികയില്ല അക്കാദമിക്ക്. എന്തുകൊണ്ടന്നാൽ ഏതു പുരസ്‌ക്കാരത്തിനും പരിഗണിക്കപ്പെടാനുള്ള യോഗ്യത “ പർദ്ദക്കുള്ളിൽ എലി” എന്ന ഈ പുസ്‌തകത്തുനുണ്ട്. പരിഗണനയുടെ മാനദണ്ഡങ്ങൾ സാഹിത്യേതരമായിരിക്കരുതെന്നുമാത്രം.
Generated from archived content: book1_nov14_08.html Author: rs_kurupp