ചിപ്പി

പ്രണയത്തിന്റെ പാരമ്യതയില്‍ അവര്‍ കടപ്പുറത്തിരുന്നു. ഒടുങ്ങാത്ത അഭിലാഷം പോലെ അവര്‍ക്ക് മുന്നില്‍ തിരയടിച്ചുകൊണ്ടിരുന്നു.

ഒരു ജന്മം മുഴുവന്‍ കാലില്‍ വീണുകെട്ടിപ്പിടിച്ചിട്ടും, പ്രലോഭിപ്പിച്ചിട്ടും കൂടെ വരുവാന്‍ വിസമ്മതിക്കുന്ന തീരം. പ്രണയനൈരാശ്യത്താല്‍ കടല്‍ ഇപ്പോള്‍ ഗര്‍ജ്ജിക്കുകയാണ്. വലിയൊരു തിര അവരുടെ മുന്നില്‍ ഉരുണ്ട് മറിഞ്ഞു. കടലിന്റെ അഗാധതയെ അവള്‍ ഭയന്നു.

‘നിനക്ക് ഇഷ്ടപ്പെട്ട സിനിമയേത്’? അവന്‍ ചോദിച്ചു. അവള്‍ക്ക് ചിന്തിക്കേണ്ടി വന്നില്ല. ‘ചെമ്മീന്‍. കറുത്തമ്മയും പരീക്കുട്ടിയും അനശ്വര പ്രേമത്തിന്റെ മനുഷ്യരൂപങ്ങള്‍’

വാലന്റയിന്‍സ് ഡേയില്‍ അവന്‍ സമ്മാനിച്ച ചുവന്ന റോസപ്പുവില്‍ അവള്‍ അമര്‍ത്തി ചുംബിച്ചു. ഒരിതള്‍ അടര്‍ത്തിയെടുത്ത് കാറ്റില്‍ പറത്തി. അവരുടെ പ്രണയംപോലെ അതിരുകള്‍ ഇല്ലാതെ അതു പറന്നു.

‘മാനസമൈനക്ക് ഇനിയെന്ത് വേണം?’ അവന്‍ ചോദിച്ചു.

ഒരു നിമിഷം അവള്‍ അനന്തതയില്‍ കണ്ണൂന്നി.

‘കടലോളം വലിപ്പമുള്ള ചിപ്പി വേണം, കടലായ കടലെല്ലാം തേകി വറ്റിക്കണം. പ്രണയനൈരാശ്യത്താല്‍ കടലില്‍ ചാടിയാല്‍ മരിക്കരുതല്ലോ!’

Generated from archived content: story1_apr21_14.html Author: reeni.mampalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here